Monday, March 7, 2011

തരക്കേടില്ലാതെ പാടും. രണ്ടെണ്ണം അകത്തുചെന്നാലേ പാട്ട് വരൂ

ഒരു നാളും നിലയ്ക്കാത്ത വേണുഗാനം..

രവി മേനോന്‍

21 Apr 2010

സുഹൃത്താണ്. തരക്കേടില്ലാതെ പാടും. രണ്ടെണ്ണം അകത്തുചെന്നാലേ പാട്ട് വരൂ എന്ന് മാത്രം. നിവേദ്യം എന്ന സിനിമയിലെ കോലക്കുഴല്‍വിളി കേട്ടോ ആണ് ഇഷ്ടഗാനം. സുഹൃദ്‌സദസ്സുകളില്‍ ഈ ഗാനം സ്വയം മറന്നു പാടുമ്പോള്‍ ആ മുഖത്തു റൊമാന്‍സിന്റെ ഒരു കടല്‍ ഇരമ്പുന്നത് കാണാം. പാടുന്ന പാട്ടിന്റെ ശ്രുതിശുദ്ധിയെക്കാള്‍ അതിവൈകാരികതയിലേക്കുള്ള ആ ഭാവപ്പകര്‍ച്ചയായിരുന്നു ആസ്വാദ്യകരം. പക്ഷെ ഒരു കുഴപ്പമുണ്ട്. എന്തുവന്നാലും ഓടക്കുഴല്‍ വിളി കേട്ടോ എന്നേ പാടൂ അദ്ദേഹം. ചുറ്റുമുള്ളവര്‍ പ്രതിഷേധിച്ചാല്‍, കണ്ണുകള്‍ ഇറുക്കി ചിരിച്ചുകൊണ്ട് ഇത്ര മാത്രം പറയും: ''ഇതാണ് എന്റെ ശൈലി. ഓടക്കുഴലിനു എന്താ കുഴപ്പം? അതിനല്ലേ കോലക്കുഴലിനേക്കാള്‍ ഭംഗി. കേള്‍ക്കാന്‍ ഇമ്പവും?''

പാട്ടിന്റെ വരികള്‍ മാറ്റിപ്പാടി വികലമാക്കുന്നതിനോട് തെല്ലുമില്ല യോജിപ്പ്. ഒ.എന്‍.വിയുടെ ശരദിന്ദുമലര്‍ദീപനാളം നീട്ടി എന്ന പ്രശസ്ത ഗാനത്തെ ഗാനമേളക്കാരും ടെലിവിഷന്‍ അവതാരകരും ശരബിന്ദുവാക്കി കൊല ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഒ.എന്‍.വിയുടെ തന്നെ ചില്ലിമുളംകാടിനെ അവര്‍ ഇല്ലിമുളംകാടാക്കുന്നു; വയലാറിന്റെ ശര്‍ക്കരപന്തലിനെ ചക്കരപ്പന്തലും ശ്രീകുമാരന്‍ തമ്പിയുടെ നന്ത്യാര്‍വട്ടപൂവിനെ നമ്പ്യാര്‍വട്ട പൂവുമാക്കുന്നു. റിയാലിറ്റി ഷോകളില്‍ പോലും കേള്‍ക്കാം ഇത്തരം വിവരക്കേടുകള്‍.

എന്നാല്‍, കോലക്കുഴലിനെ ആ കൂട്ടത്തില്‍ പെടുത്താനാവില്ലെന്നാണ് സുഹൃത്തിന്റെ വാദം. ''കോലക്കുഴലിന്റെ സ്ഥാനത്തു ഓടക്കുഴല്‍ വന്നാല്‍ ഒരു തെറ്റുമില്ല. കുറെ കൂടി ഔചിത്യമുള്ള പ്രയോഗം എന്നേ പറയൂ ആളുകള്‍. ഈ പാട്ടെഴുതിയ ലോഹിതദാസിനെ എന്നെങ്കിലും കാണുകയാണെങ്കില്‍ നിങ്ങള്‍ ചോദിച്ചുനോക്കണം, ഒട്ടും കാവ്യാത്മകവും സംഗീതാത്മകമല്ലാത്ത ഒരു വാക്ക് പാട്ടിന്റെ തുടക്കത്തില്‍ എന്തിന് ഉപയോഗിച്ചു എന്ന് ...''


അറിയാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. പക്ഷെ അതിനു മുന്‍പേ ലോഹിതദാസ് തിരശീലക്കപ്പുറത്ത് മറഞ്ഞു; ഏറെക്കാലം ടി.വി. ചാനലുകളിലും എഫ്.എം. റേഡിയോയിലും നിറഞ്ഞു നിന്ന ശേഷം ആ പാട്ടും. പക്ഷെ അറിഞ്ഞോ അറിയാതെയോ കോലക്കുഴല്‍ ഓടക്കുഴലാക്കി പാടുന്നവര്‍ ഇപ്പോഴുമുണ്ട്... എന്റെ ഗായകസുഹൃത്തിനെപ്പോലെ.

''നിങ്ങള്‍ക്ക് തോന്നിയ ഇതേ സന്ദേഹം ആദ്യം ആ വരികള്‍ വായിച്ചു കേട്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു,'' ലോഹിതദാസിന്റെ വരികള്‍ക്ക് ഈണം പകര്‍ന്ന പ്രശസ്ത സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്റെ വാക്കുകള്‍. ''ലോഹിയേട്ടനോട് അക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. മറുപടി ഇതായിരുന്നു. ഈ സിനിമയുടെ ഇതിവൃത്തവുമായി യോജിച്ചു പോകുക കോലക്കുഴല്‍ ആണ്; ഓടക്കുഴല്‍ അല്ല. രണ്ടും ഒറ്റനോട്ടത്തില്‍ ഒരേ അര്‍ത്ഥമാണ് ദ്യോതിപ്പിക്കുന്നതെങ്കിലും, വ്യത്യാസമുണ്ട്. കോലക്കുഴല്‍ എന്നാല്‍ കോലമുളകൊണ്ടുള്ള കുഴല്‍. ഓടക്കുഴലിനോളം ആഡ്യത്വമില്ല അതിന്. കണ്ണന്‍ പൈക്കളെ മേച്ചു നടക്കുമ്പോള്‍ ഊതിയിരുന്ന കുഴലാണ് അത്. എന്റെ കഥാപാത്രത്തിന്റെ ലാളിത്യത്തിന് ഇണങ്ങുക കോലക്കുഴലാണ്; ഓടക്കുഴല്‍ അല്ല. മറ്റൊന്ന് കൂടിയുണ്ട്.
സിനിമാപ്പാട്ടുകളില്‍ ഉപയോഗിച്ചുപയോഗിച്ച് തേയ്മാനം വന്ന വാക്കാണ് ഓടക്കുഴല്‍. ഒരു മാറ്റം നല്ലതല്ലേ? ''

കൃത്യവും വസ്തുനിഷ്ഠവുമായ വിശദീകരണം. ലോഹിതദാസ് എന്ന ചലച്ചിത്രകാരന്റെ കാവ്യസംഗീത സങ്കല്‍പ്പങ്ങളിലേക്ക് വെളിച്ചം വീശുന്നു ആ വാക്കുകള്‍. ''ജീവിതാനുഭവങ്ങളില്‍ നിന്നാണ് ലോഹിയേട്ടന്റെ സിനിമകള്‍ എന്ന പോലെ പാട്ടുകളും പിറന്നിട്ടുള്ളത്. താനൊരു പാട്ടെഴുത്തുകാരന്‍ അല്ല എന്ന് അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. എഴുതിയ അപൂര്‍വ്വം പാട്ടുകള്‍ എല്ലാം സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് എഴുതിപ്പോയതാണെന്നും..''

കോലക്കുഴലിനു പിന്നിലുമുണ്ട് അത്തരമൊരു കഥ. ''സാധാരണ മട്ടിലുള്ള ഒരു റൊമാന്റിക് സോംഗ് അല്ല എനിക്ക് വേണ്ടത്. അതില്‍ രാധാകൃഷ്ണ സാന്നിധ്യം വേണം . അവരുടെ നിഷ്‌കളങ്കമെങ്കിലും തീവ്രമായ പ്രണയം വേണം.'' ട്യുണ്‍ ഇടാന്‍ ഇരിക്കുമ്പോള്‍ ലോഹിതദാസ് ജയചന്ദ്രന് നല്‍കിയ നിര്‍ദേശം അതായിരുന്നു. ''ഈണങ്ങള്‍ മാറിമാറി വന്നു. അഭിപ്രായങ്ങളും. ദീര്‍ഘനേരത്തെ യജ്ഞത്തിനു ഒടുവിലാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ട്യുണ്‍ പിറന്നത്. മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹിയേട്ടന്‍ പറഞ്ഞു: ജയന് മനസ്സില്‍ ഒരുപാട് പ്രണയമുണ്ട് അല്ലെ? അല്ലെങ്കില്‍ ഇങ്ങനെയൊരു ട്യുണ്‍ ഉണ്ടാക്കാന്‍ പറ്റില്ല.

''ഈണത്തിനൊത്തു പാട്ടെഴുതാന്‍ ആദ്യം വന്നത് ബിച്ചു തിരുമല സാര്‍ ആണ്. അതേ പടത്തില്‍ നേരത്തെ ചിറ്റാറ്റിന്‍കാവില്‍ എന്നൊരു പാട്ട് ബിച്ചു സാര്‍ എഴുതിയിരുന്നു. പക്ഷെ ബിച്ചു സാര്‍ കുറെ ഏറെ പല്ലവി എഴുതി കൊടുത്തിട്ടും ലോഹിയേട്ടന് തൃപ്തി പോര. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരുമിച്ചു ഇരുന്നു നോക്കാം എന്ന് പറഞ്ഞു ബിച്ചു സാര്‍ സ്ഥലം വിടുന്നു. വയലാര്‍ ശരത്തിനെ പരീക്ഷിക്കാം എന്നായി ലോഹിയേട്ടന്‍. പക്ഷെ ലാല്‍ജോസിന്റെ സിനിമയുടെ തിരക്കിലായിരുന്നതിനാല്‍ ശരത്തിന് വരാന്‍ ആവില്ല. ഇനിയെന്ത് എന്നോര്‍ത്ത് മുഖാമുഖം നോക്കിയിരിക്കെ അതാ വരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് വിനോദ് ഗുരുവായൂരിന്റെ ചോദ്യം : ''ലോഹിയേട്ടന് എഴുതാവുന്നതല്ലേ ഉള്ളു ഈ പാട്ട് ?''

ആദ്യം ലോഹിതദാസ് വഴങ്ങിയില്ല. ഒഴികഴിവുകള്‍ ആവതു പറഞ്ഞു നോക്കി. വിനോദ് ഉണ്ടോ വിടുന്നു. ''ചെറുതുരുത്തിയിലെ ആ ഫ്‌ളാറ്റിലെ ഒരു മുറിയില്‍ വിനോദ് എന്നെയും ലോഹിയേട്ടനെയും ശരിക്കും തടവിലാക്കി. പുറത്തു നിന്ന് മുറി അടച്ച് താഴിട്ടു. ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ കോലക്കുഴല്‍ വിളി പിറന്നു കഴിഞ്ഞിരുന്നു.. ഞങ്ങളുടെയൊക്കെ പ്രതീക്ഷക്കപ്പുറത്തേക്കാണ് വിജയ് യേശുദാസും ശ്വേതയും പാടിയ ആ പാട്ട് പറന്നുയര്‍ന്നത്..''

ഇതേ വിനോദിന്റെ നിര്‍ബന്ധത്തിലാണ് സുല്‍ത്താനിലെ രാക്കുയില്‍ കൂട്ടുകാരീ എന്ന പാട്ട് എഴുതാന്‍ ലോഹിതദാസ് തയ്യാറായത് എന്നുമോര്‍ക്കുന്നു ജയചന്ദ്രന്‍. ആ പടത്തിന്റെ തിരക്കഥാകൃത്തും വിനോദ് ആയിരുന്നു. ''തൃശ്ശൂരിലെ കാസിനോ ഹോട്ടലില്‍ വച്ച് ഞാന്‍ പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ലോഹിയേട്ടന്‍ അത് കേള്‍ക്കാനെത്തും. മറ്റൊരു പടത്തിന്റെ കഥ എഴുതാന്‍ അവിടെ വന്നതായിരുന്നു അദ്ദേഹം. സുല്‍ത്താന് വേണ്ടി ഒരു പാട്ട് എഴുതിത്തരണമെന്ന വിനോദിന്റെ അപേക്ഷ നിരസിക്കാന്‍ ആവില്ലായിരുന്നു അദേഹത്തിന്.
  ലക്കിടിയിലെ വീട്ടില്‍ നിന്ന് ഫോണിലാണ് ലോഹിയേട്ടന്‍ വരികള്‍ പറഞ്ഞുതന്നത്. ''

കണ്ണീര്‍ പൂവിന്റെ കവിളില്‍


സംഗീതത്തോട് അനിര്‍വചനീയമായ ഒരു ആത്മബന്ധം എന്നും ഉണ്ടായിരുന്നു ലോഹിതദാസിന്. ''എല്ലാ തരത്തിലുള്ള പാട്ടുകളും അദ്ദേഹം ശ്രദ്ധിക്കും. സംഗീതക്കച്ചേരികള്‍ കേള്‍ക്കാന്‍ പോകും. മറ്റെന്തിനെയും കുറിച്ചെന്ന പോലെ സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,'' ജയചന്ദ്രന്‍ പറയുന്നു. ''നമ്മള്‍ ഒരിക്കലും സങ്കല്പിക്കാത്ത തലത്തിലൂടെ ആയിരിക്കും അദ്ദേഹത്തിന്റെ മനസ്സും ചിന്തയും സഞ്ചരിക്കുക..''

ഈ അപ്രവചനീയത എളുപ്പം ഉള്‍ക്കൊള്ളാന്‍ ഗാനരചയിതാവിനോ സംഗീത സംവിധായകനോ കഴിയണമെന്നില്ല എന്ന് കൂട്ടിച്ചേര്‍ക്കുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മറക്കാനാവാത്ത ഒരു അനുഭവം ലോഹിതദാസ് കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പ്രശസ്തഗാനത്തെ ചുറ്റിപ്പറ്റിയാണ്. ''യഥാര്‍ഥത്തില്‍ മറ്റൊരു സിറ്റ്വേഷന്‍ മനസ്സില്‍ കണ്ട് ഞാന്‍ ഉണ്ടാക്കിയ ഈണം ആണത്. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, ഫോക് ശൈലിയില്‍. പക്ഷെ ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യുണ്‍ വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേള്‍ക്കട്ടെ എന്നായി അദ്ദേഹം.

ആ നിര്‍ദേശം തനിക്കത്ര രുചിച്ചില്ല എന്ന് തുറന്നു പറയുന്നു ജോണ്‍സണ്‍. ''മനസ്സില്ലാമനസ്സോടെ ആണ് ഞാന്‍ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേള്‍പ്പിച്ചത്. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യുണ്‍ എങ്ങാനും അദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? '' ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോണ്‍സന്റെ കൈപിടിച്ചു കുലുക്കി തന്റെ ആഹ്ലാദം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. ''മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തില്‍ അയാളുടെ മനസ്സിലെ വേദനകളും ഒറ്റപ്പെടലും എല്ലാമുണ്ട്..''

എന്നിട്ടും ജോണ്‍സണ് വിശ്വാസം വന്നില്ല എന്നതാണ് സത്യം. പാട്ട് സിറ്റ്വേഷന് യോജിക്കുമോ എന്ന സംശയം അപ്പോഴും മനസ്സില്‍ ബാക്കി നിന്നു. പിറ്റേന്നു കൈതപ്രം വന്ന് ഈണത്തിനൊത്തു പാട്ടെഴുതിക്കഴിഞ്ഞ ശേഷമേ ആ ആശങ്കക്ക് തെല്ലൊരു ശമനം വന്നുള്ളൂ. ഉണ്ണിക്കിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഏറ്റവും ഹൃദയസ്​പര്‍ശിയായി തോന്നിയത് ആ വരിയാണ്.

പടത്തിന്റെ പ്രിവ്യു കണ്ടത് ജോണ്‍സന് ഓര്‍മയുണ്ട്. ''സ്വന്തം പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിച്ചുകണ്ടു വികാരാധീനനാകുന്ന പതിവ് എനിക്കില്ല. വിഷ്വലുകളുടെ എഡിറ്റിങ്ങും മറ്റു സാങ്കേതിക കാര്യങ്ങളുമോക്കെയാകും അപ്പോള്‍ ശ്രദ്ധിക്കുക. പക്ഷെ, കണ്ണീര്‍ പൂവിന്റെ എന്ന പാട്ട് സ്‌ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം വിനിമയം ചെയ്യുന്നതെന്ന് മനസ്സിലായത് അപ്പോഴാണ്. തീയേറ്ററിലെ ഇരുട്ടില്‍ ഇരുന്ന് മനസ്സ് കൊണ്ട് ലോഹിയെ നമിച്ചുപോയി.
''അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഗാനം ഏതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കണ്ണീര്‍ പൂവിന്റെ എടുത്തു പറഞ്ഞതായി എവിടെയോ വായിച്ചു. ആഹ്ലാദവും സംതൃപ്തിയും തോന്നി. അപ്പോഴും മനസ്സില്‍ തെളിഞ്ഞത് ലോഹിയുടെ മുഖമാണ്.'' ജോണ്‍സന്റെ വാക്കുകള്‍.

ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ കൈതപ്രം-ജോണ്‍സണ്‍ ടീം സൃഷ്ടിച്ച പാട്ടുകള്‍ മിക്കതും ഹിറ്റായിരുന്നു എന്നോര്‍ക്കുക. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം, ചന്ദന ചോലയില്‍, പഞ്ചവര്‍ണ പൈങ്കിളി പെണ്ണെ (സല്ലാപം), മധുരം ജീവാമൃത ബിന്ദു (ചെങ്കോല്‍), ആദ്യമായി കണ്ട നാള്‍ (തൂവല്‍ കൊട്ടാരം) എന്നിവ ഓര്‍മ വരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥത്തിലെ മന്ദാര ചെപ്പുണ്ടോ (രചന പൂവച്ചല്‍ ഖാദര്‍), സസ്‌നേഹത്തിലെ താനേ പൂവിട്ട മോഹം (പി.കെ. ഗോപി) എന്നീ ജോണ്‍സണ്‍ ഗാനങ്ങളും മറക്കാനാവില്ല.

രവീന്ദ്ര സംഗീതം


ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് സൃഷ്ടിച്ച ചിത്രങ്ങള്‍ അവയിലെ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ മാത്രമല്ല അപൂര്‍വ സുന്ദരമായ ഗാനങ്ങള്‍ കൊണ്ട് കൂടിയാണ് ഇന്നും നമ്മുടെ മനസ്സില്‍ ജീവിക്കുന്നത് ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നിവ മികച്ച ഉദാഹരണങ്ങള്‍. കൈതപ്രവും രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൃഷ്ടിച്ച പാട്ടുകളെ ഒഴിച്ചുനിര്‍ത്തി ഈ സിനിമകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമോ നമുക്ക്?

''ലോഹിയുമായി വെറും പ്രൊഫഷണല്‍ ബന്ധമായിരുന്നില്ല എനിക്ക്,'' കൈതപ്രം പറയുന്നു. ''അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍ ഇന്നും. നല്ലൊരു പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണ് നിറയുന്ന, ആത്മവിസ്മൃതിയുടെ തീരങ്ങളിലൂടെ യാത്ര ചെയ്യുന്ന ലോഹിയെ വിസ്മയത്തോടെ കണ്ടു നിന്നിട്ടുണ്ട് ഞാന്‍. പാട്ടുകാരനല്ല; പക്ഷെ മനസ്സ് നിറയെ സംഗീതമാണ്. ശുദ്ധമായ മെലഡി..''

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ പിറവി തന്നെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ''തൃശ്ശൂരില്‍ വച്ച് ഞങ്ങള്‍ പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പടത്തിന്റെ വര്‍ക്ക് തുടങ്ങിയിരുന്നില്ല. അത് ലോഹിയുടെ മനസ്സിലെ ഒരു ആശയം മാത്രമായിരുന്നു അന്ന്. കഥയുടെ ത്രെഡ് ലോഹി വിവരിച്ചപ്പോള്‍, ഞാന്‍ നേരത്തെ എഴുതിവച്ചിരുന്ന ഒരു ഗാനത്തിന്റെ പല്ലവി മൂളി. രാധാവിരഹത്തെ കുറിച്ചുള്ള വരികള്‍: ഗോപികാവസന്തം തേടും വനമാലി....ആദ്യത്തെ രണ്ടു വരികള്‍ കേട്ടതെയുള്ളൂ, ലോഹി എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു പറഞ്ഞു: ഗംഭീരം. ഇതാണ് നമ്മുടെ പടത്തിന്റെ സബ്ജക്റ്റ്.''

ഹിസ് ഹൈനസ് അബ്ദുള്ളയുടെ തുടക്കം ആ നിമിഷത്തില്‍ നിന്നാണ്. അന്ന് രാത്രി തന്നെ ലോഹിയും കൈതപ്രവും ചെന്നൈയിലേക്ക് തിരിക്കുന്നു, അവിടെ സംവിധായകന്‍ സിബി അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടല്‍ പാംഗ്രൂവില്‍ വച്ച് പിറ്റേന്ന് കമ്പോസിംഗ്.
അതും രസകരമായ ഓര്‍മയാണ്. സിറ്റ്വേഷന്‍ വിവരിച്ചു കേട്ടപ്പോള്‍ രവിയേട്ടന്‍ പറഞ്ഞു: ഒരു മേയ് മാസപ്പുലരിയില്‍ എന്ന പടത്തിനു വേണ്ടി മുന്‍പ് ഞാന്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ഭാസ്‌കരന്‍ മാഷുടെ വരികളാണ്. പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും വിചാരിച്ചപോലെ ഹിറ്റായില്ല.
ആ പാട്ട് ബെയ്‌സ് ചെയ്തു പുതിയൊരു ഈണം കമ്പോസ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു... പാട്ട് കേള്‍ക്കട്ടെ എന്നായി ലോഹിതദാസ്. പരുഷഹൃദ്യമായ ശബ്ദത്തില്‍ രവീന്ദ്രന്‍ പാടുന്നു: ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍.... ''ലോഹിക്ക് പാട്ട് ഇഷ്ടപ്പെട്ടു. ആ ഗാനത്തിന്റെ ചുവടു പിടിച്ച് രവിയേട്ടന്‍ ഉണ്ടാക്കിയ പുതിയ ഈണത്തിനൊത്തു ഞാന്‍ കുറിച്ച പാട്ടാണ് പ്രമദവനം വീണ്ടും..'' രണ്ടു പാട്ടിലുമുണ്ട് ജോഗ് രാഗത്തിന്റെ വശ്യപ്രഭാവം.

''ഞങ്ങളുടേത് ഒരു അപൂര്‍വ കൂട്ടായ്മ ആയിരുന്നു. രവിയേട്ടന്റെ മനസ്സ് എനിക്കും ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് ലോഹിക്കും എളുപ്പം പിടികിട്ടും. അത് കൊണ്ട് തന്നെ ഗാനസൃഷ്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കുറവ്. ഈണമിട്ടു എഴുതിയാലും എഴുതി ഈണമിട്ടാലും പാട്ടുകളുടെ കാര്യത്തില്‍ അന്തിമവിധി ലോഹിയുടെതാണ്. സിബിക്കും ഞങ്ങള്‍ക്കും ഒന്നും അത് ചോദ്യം ചെയ്യേണ്ടി വരാറുമില്ല. ഗോപികാവസന്തവും ദേവസഭാതലവും എഴുതി ഈണമിട്ടതാണ്. മറ്റു മിക്ക പ്രശസ്ത ഗാനങ്ങളും ഈണത്തിനൊപ്പിച്ചു എഴുതിയതും.. ''

ഭരതനും ലോഹിയും ഒത്തു ചേര്‍ന്നപ്പോഴും ഉണ്ടായി അനശ്വര ഗാനങ്ങള്‍. വെങ്കലവും അമരവും എങ്ങനെ മറക്കാനാകും? പാട്ടെഴുത്തില്‍ ദീര്‍ഘകാലമായി സജീവമല്ലാതിരുന്ന ഭാസ്‌കരന്‍ മാഷിനെ വെങ്കലത്തിലൂടെ തിരിച്ചു കൊണ്ടുവരാനുള്ള ഭരതന്റെ തീരുമാനത്തെ ''ശുദ്ധ വിവരക്കേട്'' എന്നു പറഞ്ഞ് അധിക്ഷേപിച്ചവര്‍ ഏറെ ഉണ്ടായിരുന്നു സിനിമാ ലോകത്ത്. പക്ഷെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ ഭരതനും ലോഹിക്കും രവീന്ദ്രനും തരിമ്പു പോലുമില്ലായിരുന്നു സംശയം. കാലം തെളിയിച്ചതും അത് തന്നെ. പത്തു വെളുപ്പിന് (ചിത്ര/ബിജു നാരായണന്‍!), ആറാട്ട് കടവിങ്കല്‍ (യേശുദാസ്); ഒത്തിരി ഒത്തിരി (യേശുദാസ്, ലതിക). പടത്തില്‍ ഇല്ലാതെ പോയ ശീവേലി മുടങ്ങി എന്ന ഗാനം പോലും ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്.

അമരം മറ്റൊരു സംഗീതാനുഭവമാണ് . അഴകേ നിന്‍ മിഴിനീര്‍ മണിയീ കുളിരില്‍ തൂവരുതേ, വികാരനൗകയുമായ്, പുലരെ പൂന്തോണിയില്‍, ഹൃദയരാഗ തന്ത്രി... എല്ലാം മലയാളികളുടെ മനം കവര്‍ന്ന ഗാനങ്ങള്‍. ''വികാരനൗകയുമായ്'' എന്ന ഗാനത്തോട് വല്ലാത്തൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു ലോഹിക്ക്. അമരത്തിന്റെ കഥാപശ്ചാത്തലവും വൈകാരിക അന്തരീക്ഷവും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ തീവ്രമായി ആവിഷ്‌കരിക്കുന്ന രചനയും സംഗീതവും ആണ് ആ പാട്ടിന്‍േറതെന്ന അഭിപ്രായം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചതോര്‍ക്കുന്നു .

ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട്, കന്മദം, സൂത്രധാരന്‍ എന്നീ ചിത്രങ്ങളിലും രവീന്ദ്രന്‍ തന്നെ ആയിരുന്നു സംഗീത സംവിധായകന്‍. സൂത്രധാരനിലെ രാവില്‍ ആരോ വെണ്ണിലാവിന്‍ (രചന: രമേശന്‍ നായര്‍), കന്മദത്തിലെ മൂവന്തി താഴ് വരയില്‍ (ഗിരീഷ് പുത്തഞ്ചേരി), അരയന്നങ്ങളുടെ വീട്ടിലെ മനസ്സിന്‍ മണിചിമിഴില്‍ (ഗിരീഷ് പുത്തഞ്ചേരി) എന്നീ പാട്ടുകള്‍ രചന കൊണ്ടും ഈണം കൊണ്ടും സമകാലിക സൃഷ്ടികളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു. മോഹന്‍ സിതാര ഈണമിട്ട ജോക്കറിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു . ലോഹിതദാസ് ആദ്യമായി ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നതും ഈ പടത്തില്‍ തന്നെ.
ചെമ്മാനം പൂത്തപ്പോള്‍

വളരെ യാദൃച്ചശ്ചികമായാണ് ലോഹിതദാസ് പാട്ടെഴുത്തുകാരനാകുന്നതെന്ന് മോഹന്‍ സിതാര ഓര്‍ക്കുന്നു. ''യുസഫലി കേച്ചേരി സാര്‍ ആണ് പടത്തിലെ മറ്റു പാട്ടുകള്‍ എല്ലാം എഴുതിയത് . ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ക്ലിക്ക് ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു. ലക്കിടിയിലെ വീട്ടില്‍ വച്ച് കംപോസിങ്ങിന് ഇടയില്‍ ഒരു പുതിയ ഈണം ലോഹിയേട്ടനെ പാടി കേള്‍പ്പിച്ചപ്പോള്‍, അദേഹത്തിന് ഒരു മോഹം ഒരു പല്ലവി എഴുതിനോക്കിയാലോ എന്ന്. ''ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ'' എന്ന വരി പിറക്കുന്നത് അങ്ങനെയാണ്. ഏതാനും നിമിഷങ്ങള്‍ക്കകം ചരണങ്ങളും വന്നു. ഈണത്തിന്റെ മീറ്ററില്‍ കൃത്യമായി ഒതുങ്ങി നില്‍ക്കുന്ന വരികള്‍. ഒരു പ്രൊഫഷണലിന്റെ കൈത്തഴക്കം ഉണ്ടായിരുന്നു ലോഹിയെട്ടനിലെ പാട്ടെഴുത്തുകാരനും.''

ഈ കൈത്തഴക്കം പാട്ടെഴുത്തില്‍ മാത്രമല്ല; ഗാനസന്ദര്‍ഭങ്ങള്‍ നിശ്ചയിക്കുന്നതിലും ഗായകരുടെ തിരഞ്ഞെടുപ്പിലും പശ്ചാത്തല സംഗീതത്തിന്റെ ഔചിത്യമാര്‍ന്ന ഉപയോഗത്തിലും എല്ലാം പുലര്‍ത്തി, ലോഹിതദാസ്. ''കഥാഗതിക്ക് ഇണങ്ങുന്ന വിധത്തിലേ സിനിമയില്‍ സംഗീതം ഉപയോഗിച്ചുകൂടൂ എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം,'' എം.ജയചന്ദ്രന്‍ പറയുന്നു. ഭരതന്റെ മനസ്സിലെ സംഗീതസങ്കല്‍പം പലപ്പോഴും അദ്ദേഹം പങ്കുവെക്കുക മുന്‍പ് കേട്ട് മനസ്സില്‍ പതിഞ്ഞ ഒരു പാട്ടിന്റെ ഭാവം ഓര്‍ത്തെടുത്തുകൊണ്ടായിരിക്കും.

ചക്കരമുത്തിന്റെ കംപോസിങ്ങിനിടെ ഒരു ഘട്ടത്തില്‍ ലോഹിയേട്ടന്‍ ചോദിച്ചു: ജയന്റെ ഒരു പാട്ടുണ്ടല്ലോ കണ്ണ് നട്ട് കാത്തിരുന്നിട്ടും. ഈ സിറ്റ്വേഷനില്‍ എനിക്ക് വേണ്ടത് അത് പോലൊരു പാട്ടാണ്. ആ പാട്ട് തന്നെ കിട്ടിയാലും ഞാന്‍ ഉപയോഗിച്ചേനെ. എന്ത് ചെയ്യാം, അത് വേറൊരു സിനിമയില്‍ വന്നു പോയില്ലേ? എന്തായാലും അത് പോലൊരു ട്യുണ്‍ ഉണ്ടാക്കിത്തരണം ..'' അങ്ങനെ പിറന്നതാണ് മറന്നുവോ പൂമകളെ എന്ന ഗാനം.

കാരുണ്യത്തിലെ മറക്കുമോ നീയെന്റെ മൗനഗാനം, ഒരു നാളും നിലക്കാത്ത വേണുഗാനം എന്ന പാട്ട് എഴുതി ചിട്ടപ്പെടുത്തി പാടികേള്‍പ്പിച്ചപ്പോള്‍, സിന്ധുഭൈരവി രാഗത്തിന്റെ വിഷാദഭാവം മുഴുവന്‍ ഇടനെഞ്ചില്‍ ഏറ്റുവാങ്ങി ഒന്നും ഉരിയാടാനാകാതെ നിന്നുപോയ ലോഹിതദാസ് കൈതപ്രത്തിന്റെ ഓര്‍മയിലെ ദീപ്തചിത്രമാണ്. ആ ഗാനരംഗത്തെ കാരുണ്യത്തിലെ ഏറ്റവും വികാരോജ്വലമായ മുഹൂര്‍ത്തമായി മാറ്റിയത് ലോഹിയിലെ സംവിധായകനെക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹിയാണെന്ന് വിശ്വസിക്കുന്നു അദ്ദേഹം. ഓര്‍മ വരുന്നത് അതേ ഗാനത്തിന്റെ ചരണത്തിലെ ഹൃദയസ്​പര്‍ശിയായ ഒരു വരിയാണ്: വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പീലികള്‍...

No comments:

Post a Comment