Saturday, October 27, 2012

"ആണവനിലയം ഇനി ഞങ്ങളുടെ ശവത്തിന്‌ മുകളിലൂടെ മാത്രം ."

ഒരു നാടുമുഴുവന്‍ നശിച്ചാലും ,ഭാവിതലമുറകള്‍ വികലാംഗരയാലും എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിക്കില്ല എന്ന് ശഠിക്കുന്ന ഒരു ഭരണകൂടവും ഇതിനു കൂട്ടായി ചില ശാസ്ത്രഞ്ജരും തങ്ങളാല്‍ കഴിയുന്ന ഒത്താശകള്‍ ചെയ്തുകൊടുത്തു കൊണ്ട് ഇവിടെ നിലനില്‍ക്കുന്നു.അണുശക്തിയുടെ കാര്യവും ഇതുപോലെ തന്നെ .അണുശക്തിയെക്കുറിച്ച് ജനങ്ങള്‍ക്കൊന്നും അറിഞ്ഞുകൂടന്നും ഭാവിയിലെ മഹത്തായ നേട്ടങ്ങള്‍ മുഴുവന്‍ അണുശക്തിയിലൂടെയാണെന്നും എല്ലാം അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.

വ്യെവസ്ഥ മുതലാളിത്തമോ സോഷിലിസമോ ഏതുമാകട്ടേ അതില്‍ ആണവനിലയത്തിന് ന്യായികരണമില്ല;കാരണം അണുശക്തി അടിസ്ഥാനപരമായും സംഹാരത്മകമാണ് എന്നതുതന്നെ .

പക്ഷേ,ഇന്ത്യ എന്ന 'നമ്മുടെ മഹത്തായ ജനാധിപത്യരാജ്യം'ആണവപരിപാടികളുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുതനെയാണ് കുതിക്കുന്നത് .പ്രധാനമന്ത്രിയുടെയും ആണവവക്താക്കളുടെയും വാക്കുകള്‍ കേട്ടാല്‍ ലോകത്തില്‍ ഏറ്റവുമധികം ആണവസുരക്ഷാക്രമികരണങ്ങളും ഏറ്റവും സുരക്ഷിതമായ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ആണവനിലയം നിര്‍മ്മിക്കുന്നത് ഇവിടെ മാത്രമാണെന്ന് തോന്നിപോകും .സാങ്കേതികവിദ്യയുടെ  കാര്യത്തില്‍ അതിവിദഗ്ദ്ധരായ ജപ്പാന്‍ക്കാര്‍ക്ക് സാധിക്കാതിരുന്നത് ഇന്ത്യയെപ്പോലൊരു  രാജ്യത്തിന്‌ സാധിക്കുമോ ? ( ആളില്ലാ റെയില്‍വേ  ലെവല്‍ ക്രോസില്‍  സുരക്ഷാ സംവിധാനമൊരുക്കാന്‍ കഴിയാത്തവര്‍ ആണ്  ആണവ സുരക്ഷിതത്വത്തെ കുറിച്ച് സംസാരിക്കുന്നത് എന്നോര്‍ക്കണം ..!! )


ആണവരംഗം പൊതുവില്‍ വളരെ രഹാസ്യാത്മകമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു സംവിധാനമാണ് .പ്രധാനമന്ത്രി ഉള്‍പ്പെടുന്ന വളരെ ചുരുക്കം വ്യെക്തികള്‍ക്ക് മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കഴിയൂ .സാധാരണക്കാരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കാനാണ് ആണവനിലയം  എന്ന അവകാശവാദവുമായി വരുന്നവര്‍ എന്തിനാണ് ഇത്രയുമധികം രഹസ്യങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളില്‍ ആരുടേയും കണ്ണില്‍പ്പെടാതെ,ഒളിച്ചിരുന്ന് ആണവകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ? ( ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവസാങ്കേതികവിദ്യയ്ക്കേ കഴിയൂ എന്ന വ്യാജധാരണ സൃഷ്ട്ടിച്ച് ഇന്ത്യയെ ആണവാശ്രിത രാജ്യമായി എക്കാലത്തും നിലനിര്‍ത്തുന്ന ഇന്‍ഡോ -അമേരിക്കന്‍ ആണവകരാര്‍ തന്നെ രഹസ്യം ആണല്ലോ..!! )

ഊര്‍ജജ പ്രതിസന്ധി ഉയര്‍ത്തികാട്ടി അധികമായ ഊര്‍ജജ ഉപഭോഗം ആവശ്യമായി വരുന്ന ന്യൂനപക്ഷത്തിന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് ഒരു ജനതയെത്തന്നെ ബലിയാടക്കേണ്ടതുണ്ടോ?
( മുംബയില്ലേ മുകേഷ് അംബാനിയുടെ മണിമാളികയ്ക്കു തന്നെ വേണം ഒരുമാസം 6 ലക്ഷം യൂണിറ്റ് വൈദ്യുതി.. !!

ലോകത്തെല്ലായിടത്തും ആണവോര്‍ജത്തിനെതിരായി ഉയരുന്ന ശബ്ദത്തിന്റെ ശക്തി കൂടിയിട്ടുണ്ട്.ലോകജനത അവരുടെ സര്‍ക്കാരുകളെക്കൊണ്ട് ആണവപരിപാടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ ചെലുത്തുന്ന സമ്മര്‍ദത്തിനും ശക്തി കൂടിയിട്ടുണ്ട് .എന്നാല്‍ ഇന്ത്യയില്‍ ആണവവിരുദ്ധത എന്നാല്‍ രാജ്യദ്രോഹമാണ്  എന്ന് പോലും പ്രചരിപ്പിക്കുവാന്‍ മടിയില്ലാത്ത ആണവവാദികളായ ഭരണവര്‍ഗങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പാരമ്പര്യം, ഹിരോഷിമയിലാരംഭിച്ച് ഫുക്കുഷിമ കഴിഞ്ഞിട്ടും തുടരുന്ന ഒന്നാണ് എന്ന് നാം മനസ്സിലാക്കണം;അവരെ തുറന്നെതിര്‍ക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കാന്‍ കൂടുതല്‍ ജനങ്ങള്‍ മുന്നോട്ടുവരണം .
( ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലുള്ള കൊവാഡ പഞ്ചയാത്തില്‍ അമേരിക്കന്‍ സഹകരണത്തോടെയുള്ള ആണവനിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ മുഴക്കിയ മുദ്രാവാക്യം "ആണവനിലയം ഇനി ഞങ്ങളുടെ ശവത്തിന്‌ മുകളിലൂടെ മാത്രം ." )