Sunday, October 31, 2010

ലക്ഷ്മണയ്ക്ക് ജീവപര്യന്തം

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ പോലീസ് ഐജി ലക്ഷ്മണയ്ക്ക് കോടതി ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കണമെന്ന പ്രതിയുടെ ആഗ്രഹം കോടതി അനുവദിച്ചു. ശിക്ഷ നീതീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നയിച്ചുകൊണ്ട് തിങ്കളാഴ്ച അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വധശിക്ഷ നല്‍കാന്‍ കഴിയുന്ന അത്യപൂര്‍വമായ കേസ് അല്ല ഇതെന്ന് പ്രത്യേക സിബിഐ ജഡ്ജി എസ്. വിജയകുമാര്‍ പറഞ്ഞു. നീതിയുടെ താല്പര്യങ്ങള്‍ക്കായി ജീവപര്യന്തം ശിക്ഷ മതിയാകും.
നക്‌സല്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് ആജ്ഞ നല്‍കിയത് ലക്ഷ്മണയാണെന്ന് തെളിഞ്ഞത് അത്യപൂര്‍വമായ സംഭവമാണെന്ന് സിബിഐ വാദിച്ചു. പോലീസ് സേനയിലെ റൈഫിളാണ് വര്‍ഗീസിനെ കൊല്ലാന്‍ രാമചന്ദ്രന്‍ നായര്‍ക്ക് ലക്ഷ്മണ നല്‍കിയത്. നീണ്ട 40 വര്‍ഷം ഇതൊരു രഹസ്യമായി ലക്ഷ്മണ കൊണ്ടുനടന്നു. കസ്റ്റഡിയിലുള്ള ഒരാളെ കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ചുകൊലപ്പെടുത്തുന്ന കുറ്റകൃത്യത്തിന് പങ്കാളിയായ ലക്ഷ്മണയ്ക്ക് അതുകൊണ്ടുതന്നെ വധശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയുടെ വാദം. 'യാതൊരു ദയയും കോടതി കാണിക്കരുത്'.
75 വയസ്സുള്ള താന്‍ ഇപ്പോള്‍ രോഗിയാണെന്ന് ലക്ഷ്മണ കോടതിയില്‍ പറഞ്ഞു. നീണ്ട 34 വര്‍ഷം പോലീസ് സേനയില്‍ സേവനം അനുഷ്ഠിച്ചു. യാതൊരു നടപടികള്‍ക്കും വിധേയനായിട്ടില്ല. പൊതുതാത്പര്യത്തിന് വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിനാല്‍ കോടതി ദയ കാട്ടണമെന്ന് ലക്ഷ്മണ അപേക്ഷിച്ചിരുന്നു.
വധശിക്ഷ ഈ കേസില്‍ നീതീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ശിക്ഷ ജീവപര്യന്തം കഠിന തടവാക്കുന്നത് അതിനാലാണ് ''കേസിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങള്‍ കേസിലെ തെളിവുകളും സാഹചര്യങ്ങളും പുറത്തുകൊണ്ടുവരുന്നത്. മാത്രമല്ല, ഇതൊരു കസ്റ്റഡി അതിക്രമവും കൊലപാതകവും കൂടിയാണ്'', കോടതി പറഞ്ഞു.
''പോലീസ് അതിക്രമങ്ങളും കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തുന്നതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ നിയമവാഴ്ച വെറും പ്രഹസനമാകുകയും ജനങ്ങള്‍ക്ക് സര്‍ക്കാരിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തകരുകയും ചെയ്യുമെന്ന സുപ്രീംകോടതി വിധി പ്രത്യേക കോടതി ജഡ്ജി വിജയകുമാര്‍ ഓര്‍മിപ്പിച്ചു.
പോലീസിന്റെ ക്രൂരവും മൃഗീയവുമായ പ്രവൃത്തികള്‍ ജനങ്ങളുടെ മനസ്സില്‍ ഏല്പിക്കുന്ന ആഴത്തിലുള്ള മുറിപ്പാടുകളാണ്. പോലീസിന്റെ പൈശാചിക പ്രവൃത്തികള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ നിയമധ്വംസനത്തിന് സര്‍ക്കാരും കൂട്ടുനില്‍ക്കുന്ന അരാജകത്വ സ്ഥിതിയാണ് ഉണ്ടാകുകയെന്നും സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ജഡ്ജി വിജയകുമാര്‍ ഓര്‍മിപ്പിച്ചു. വിധിയില്‍ സന്തോഷിച്ച് റെഡ്ഫ്‌ളാഗ് (സിപിഐ-എംഎല്‍) പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ് വിധിയെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു.

Saturday, October 30, 2010

എഴുത്ത് എന്റെ പ്രകൃതമാണ്‌ മരിയോ വര്‍ഗാസ് യോസ

2010-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മരിയോ വര്‍ഗാസ് യോസ സംസാരിക്കുന്നു. പെറുവിയന്‍ എഴുത്തുകാരനായ യോസ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് അറിയപ്പെടുന്നത്. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട് .കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം പരിചിതനായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ വ്യത്യസ്തമാക്കുന്നത്.ദ ടൈം ഓഫ് ദ ഹീറോ, ദ ഗ്രീന്‍ ഹൗസ്, കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങി നിരവധി ലോകപ്രശസ്തമായ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഒരു പാട് വായനക്കാരുള്ള എഴുത്തുകാരനാണ് താങ്കള്‍.മരിയോ വര്‍ഗാസ് യോസ എന്ന എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ എന്ന വായനക്കാരനെ എങ്ങനെ കാണുന്നു?


കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ എന്റെ ജീവിതത്തില്‍ ആകാംക്ഷഭരിതമായ ചില ഏടുകളുണ്ടായി.സമകാലീകമായ വായന കുറഞ്ഞു. പഴയകാലഎഴുത്തുകാരിലായി കൂടുതല്‍ താല്പര്യം. ഇരുപതാം നൂറ്റാണ്ട് വിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ഞാന്‍ കണ്ണ് വെച്ചു. ഈയിടെയായി സര്‍ഗ്ഗാത്മകരചനകളേക്കാളും ഞാന്‍ കൂടുതല്‍ വായിക്കുന്നത് ചരിത്രവും ലേഖനങ്ങളുമാണ്. എന്ത് കൊണ്ടാണ് അങ്ങനെ ,എന്താണ് അത് വായിക്കുന്നത് എന്നതിനെക്കുറിച്ചൊന്നും കൃത്യമായ ഉത്തരം എനിക്കില്ല...ചിലപ്പോള്‍ എഴുത്തുമായി ബന്ധപ്പെട്ട കാരണങ്ങളാലാവാം. എന്റെ സര്‍ഗ്ഗാത്മകരചനകള്‍ പലതും 19-ാം നൂറ്റാണ്ടുമായി ബന്ധപ്പെട്ടതാണ് .ഇപ്പോള്‍ വിക്തര്‍ യൂഗോയുടെ ലെസ്-മിസ്സറബിള്‍സിനെ ആധാരമാക്കിയുള്ള ലേഖനം ഫ്രെഞ്ച്-പെറുവിയന്‍ സാമൂഹികപ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഫ്‌ളോറ ട്രിസ്റ്റണെ(Flora Triston)ക്കുറിച്ച് ഒരു നോവല്‍ എന്നിവയും ആ ഗണത്തില്‍ വരുന്നു. ഒരു കാര്യം കൂടിയുണ്ട് , ഇങ്ങനെയൊരു വായനാമാറ്റതിന് കാരണമായി. നിങ്ങള്‍ യൗവനയുക്തരായിരിക്കുന്ന കാലങ്ങളില്‍ ലോകം നമുക്കിഷ്ടം പോലെ സമയവും സൗകര്യവും അനുവദിച്ചിട്ടുണ്ടെന്ന് തോന്നുക സ്വഭാവികമാണ്. എന്നാല്‍ നിങ്ങള്‍ അമ്പതിലേക്കെത്തുമ്പോള്‍ മരണത്തിലേക്ക് എണ്ണപ്പെടുന്ന ദിവസങ്ങളെക്കുറിച്ച് ആധി കലര്‍ന്ന തിരിച്ചറിവുണ്ടാകുകയും വായനയുടെ കാര്യത്തില്‍ കൂടുതല്‍ സെലക്ടീവാകുകയും ചെയ്യും.മനസ്സിന്റെ അബോധതലത്തിലുള്ള ഈ തിരിച്ചറിവ് കൊണ്ടായിരിക്കാം ഞാന്‍ സമീപകാലസാഹിത്യവായനയില്‍ മുങ്ങിക്കിടക്കാത്തത്.

എന്നാലും നിങ്ങളുടെ സമകാലീകരെന്ന നിലയില്‍ ചിലരെയെങ്കിലും വായിക്കാതിരുന്നിട്ടുണ്ടാവില്ല.സമകാലീകരില്‍ ആരെയാണ് കൂടുതലായും പിന്തുടര്‍ന്ന് പോരുന്നത്..

ചെറുപ്പത്തില്‍ സാര്‍ത്രിനോടായിരുന്നൂ കൂടുതല്‍ ഇഷ്ടം. അമേരിക്കന്‍ നോവലുകളും വായിച്ചിട്ടുണ്ട്,പ്രത്യേകിച്ച് മണ്‍മറഞ്ഞ് പോയവരുടെ രചനകള്‍-ഫോക്‌നര്‍,ഹെമിങ്ങ് വേ,ഫിറ്റ്‌സ് ജെറാള്‍ഡ്,ഡോസ് പാസ്സോ-ഫോക്‌നര്‍ എന്നും കൂടെയുണ്ടായിരുന്നു.ചെറുപ്പത്തില്‍ ഞാന്‍ വായിച്ച എഴുത്തുകാരില്‍ ഏറെ വിഭിന്നനായിരുന്നൂ ഫോക്‌നര്‍ എനിക്ക്. അദ്ദേഹത്തെ വീണ്ടും വായിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും നിരാശപ്പെട്ടില്ല. ഹെമിംഗ് വെ ചില സമയങ്ങളില്‍ അങ്ങനെയൊരനുഭവം തന്നിട്ടുണ്ട്. സാര്‍ത്രിനെ ഞാനിപ്പോള്‍ വായിക്കാറില്ല.സാര്‍ത്രിന്റെ സര്‍ഗ്ഗാത്മകരചനകള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ല എന്നെനിക്ക് തോന്നുന്നു.Saint Genet: Comedian or Martyr എന്ന ലേഖനമൊഴിച്ചുള്ള അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ മിക്കതും അപ്രധാനങ്ങളാണ്. വൈരുദ്ധ്യവും ദുരൂഹവും അവ്യക്തവും ശിഥിലവുമാണ് സാര്‍ത്തിന്റെ എഴുത്തുകള്‍. ഇതൊന്നും ഫോക്‌നറില്‍ കാണാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി കടലാസും പേനയും കൈയ്യില്‍ പിടിച്ച് വായിച്ച എഴുത്തുകാരന്‍ ഫോക്‌നറാണ്. ആഖ്യാനത്തിലെ തന്ത്രം എന്നെ കുറച്ചൊന്നുമല്ല അല്‍ഭുതം കൊള്ളിച്ചത്. ഫോക്‌നറെയാണ് ഞാന്‍ മാതൃകയാക്കിയത്. ആഖ്യാനത്തില്‍ അദ്ദേഹം കൊണ്ട് വന്ന അട്ടിമറി അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. കാലരൂപികരണം,സ്ഥലവും കാലവും തമ്മിലുള്ള ബന്ധം,ആഖ്യാനത്തിലെ അട്ടിമറി,പല പല വീക്ഷണകോണുകളില്‍ കൂടി കഥ പറയുവാനുള്ള പാടവം-ഒരു ലാറ്റിനമേരിക്കനെന്ന നിലയില്‍ എനിക്ക് ഫോക്‌നറിന്റെ ഇത്തരം ശൈലികള്‍ ഏറെ ഉപകാരപ്രദമായിട്ടുണ്ട്.ഫോക്‌നറിന്റെ ആഖ്യാനസ്വഭാവം പോലെയായിരുന്നല്ലോ വേറൊരു തലത്തില്‍ ലാറ്റിനമേരിക്കയും. പിന്നീട് ഫ്േളാബെര്‍ട്ട്,ബാല്‍സാക്ക്,ദെസ്‌തോവസ്‌കി,ടോള്‍സ്‌റ്റോയി,ഡിക്കന്‍സ് തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ എഴുത്തുകാര്‍ അദ്ഭുതം നിറഞ്ഞ ജീവിതവുമായി എന്നിലേക്കണഞ്ഞിട്ടുണ്ട്.

യൂറോപ്പിലേക്ക് എത്തിച്ചേരും വരെ ലാറ്റിനമേരിക്കന്‍ സാഹിത്യം ഞാന്‍ തീവ്രതയോടെ വായിച്ചില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം എനിക്ക് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് എനിക്കൊരു വലിയ അനുഭവമായിരുന്നു. ലാറ്റിനമേരിക്കന്‍ സാഹിത്യം എന്ന കടലിലേക്ക് പൂര്‍ണ്ണമായും മുങ്ങുന്നത് അങ്ങനെയാണ്. ബോര്‍ഹേസില്‍ നിന്ന് തുടങ്ങി കാര്‍പെന്റ്യര്‍,കോര്‍ത്താസര്‍,ഗുമിറസ് റോസ,ലെസമാ ലിമ തുടങ്ങീ മിക്ക ലാറ്റിനമേരിക്കനെഴുത്തുകാരിലേക്കും തോണിയടുത്തെങ്കിലും മാര്‍കേസില്‍ എത്തുന്നത് വളരെ വൈകിയാണ്. മാര്‍കേസിനെ കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്: García Márquez: Historia de un decidio എന്ന പേരില്‍. പഠിപ്പിക്കേണ്ടത് കൊണ്ട് 19-ാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കന്‍ സാഹിത്യവും എന്റെ വായനയുടെ ഭാഗമായി. ലാറ്റിനമേരിക്കയില്‍ ഒരു പാട് അല്‍ഭുതപ്പെടുത്തുന്ന എഴുത്തുകാരുണ്ടെന്ന് അതോടെ ഞാന്‍ മനസ്സിലാക്കുകായായിരുന്നു. നോവലിസ്റ്റുകളേക്കാളും ഉപന്യാസകരും കവികളുമായിരുന്നു എന്നെ അല്‍ഭുതപ്പെടുത്തിയത്. സാര്‍മിയാന്റൊ ഒരു നോവലും എഴുതിയില്ല,പക്ഷേ ലാറ്റിനമേരിക്ക കണ്ട ഏറ്റവും ഗംഭീരമായ കഥപറച്ചിലുകാരനാണദ്ദേഹം,ഫാക്കുണ്ടോ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. പക്ഷേ ഇവരില്‍ നിന്നെല്ലാം ഒരു പേര് തിരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് ഇവരാരുമല്ല,ബോര്‍ഹേസ് തന്നെയാണ്. ബോര്‍ഹേസ് സൃഷ്ടിച്ച ലോകം എനിക്ക് യാഥാര്‍ത്ഥമായിരുന്നു. ഭാവനയുടെ കലവറ,മുഖ്യധാരലാറ്റിനമേരിക്കന്‍ഭാവുകത്വത്തെ നിരാകരിക്കുന്ന ഭാഷ-ഇതൊക്കെ ബോര്‍ഹേസിനെ എന്റെ സ്വന്തം എഴുത്തുകാരനാക്കി.നമ്മുടെ മഹത്തായ എഴുത്തുകാരെല്ലാം വാക്കുകളെ അമിതമായി ഉപയോഗിച്ചിരുന്നവരായിരുന്നു,സെര്‍വാന്റസ് മുതല്‍ ഒര്‍ട്ടേഗ ഗാസറ്റ് വരെ. എന്നാല്‍ ബോര്‍ഹേസിന്റെ ഒാരോ വാക്കും ഒരോ ആശയമായിരുന്നു.നമ്മുടെ കാലത്തെ മഹാനായ എഴുത്തുകാരനാണ് അദ്ദേഹം.

ബോര്‍ഹേസുമായുള്ള പരിചയത്തക്കുറിച്ച്

60-കളില്‍ പാരീസിലുണ്ടായിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി ബോര്‍ഹേസിനെ കാണുന്നത്.അദ്ദേഹം അവിടെ ഒരു സെമിനാറില്‍ പ്രഭാഷണത്തിനായി വന്നതായിരുന്നു.പിന്നീട് ഫ്രാങ്കെസ്സിയിലെ റേഡിയേ ടെലിവിഷന് വേണ്ടി ഞാന്‍ അദ്ദഹത്തെ ഇന്റര്‍വ്യു ചെയ്തു. വൈകാരികതയോടെ മാത്രമേ അത് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.പിന്നീട് പലയിടങ്ങളില്‍ വെച്ച് ഞങ്ങള്‍ കണ്ട് മുട്ടുകയുണ്ടായിട്ടുണ്ട്. ബ്യൂണേഴ്‌സ് അയസ്സിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്,ടെലിവിഷന്‍ ചാനലിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്യാനായി പെറുവില്‍ നിന്ന് വന്നതായിരുന്നു.എന്റെ ചോദ്യങ്ങള്‍ പലതും അദ്ദേഹത്തില്‍ മതിപ്പുളവാക്കി.അഭിമുഖം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വീടിന്റെ അവസ്ഥ കണ്ട് (പൊട്ടിയ ചുമരുകളും മേല്‍ക്കൂര ചോര്‍ന്നതുമായിരുന്നു ബോര്‍ഹേസ്സിന്റെ വീട്) എന്താണിങ്ങനെയെന്ന് ചോദിച്ചതും അദ്ദേഹം വല്ലാതെ ദേഷ്യപ്പെട്ടു. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹം എന്നോടടുത്തതേയില്ല.വീടിനെക്കുറിച്ച് മോശം രീതിയില്‍ പറയുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമല്ലെന്ന് ഓക്ടോവിയോ പാസ്സ് പറഞ്ഞു.അത് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പറയില്ലായിരുന്നു. എന്റെ പുസ്തകം അദ്ദേഹം വായിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. 40-ാം വയസ്സിന് ശേഷം അദ്ദഹം അക്കാലങ്ങളില്‍ എഴുതിയ ഒരു പുസ്തകവും വായിക്കുമായിരുന്നില്ല,മുമ്പ് വായിച്ചിരുന്നവ അദ്ദേഹം വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരുന്നു. പക്ഷേ ഞാന്‍ ഏറെ ആരാധിക്കുന്ന എഴുത്തുകാരനാണദ്ദേഹം.ആ നിരയില്‍ അദ്ദേഹം മാത്രമല്ല,പാബ്ലോ നെരൂദ പ്രതിഭാശാലിയായ കവിയാണ്.ഓക്ടോവിയോ പാസ്സ് ,കവിയെന്നതിലുപരി ആര്‍ജ്ജവമുള്ള ഉപന്യാസകാരനാണ്.ഇവരൊക്കെയും എനിക്കൊപ്പമുണ്ട്.

നെരൂദയെ എങ്ങനെ ഓര്‍മ്മിക്കുന്നു

നെരൂദ ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു.ഇഷ്ടമായതെന്തിലും വന്യമായി അദ്ദേഹം മുഴുകി.പെയിന്റിംഗ്,പുസ്തകങ്ങള്‍,ഭക്ഷണം,മദ്യം എല്ലാം. തിന്നുക കുടിക്കുക എന്നുള്ളത് ഒരു മിസ്റ്റിക്കല്‍ അനുഭവമായിരുന്നൂ അദ്ദേഹത്തിന്. അല്‍ഭുതമുണര്‍ത്തുന്ന മനുഷ്യന്‍. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹസമീപനം നമ്മില്‍ വല്ലാത്ത നന്മയുണര്‍ത്തും. ഐസ്ലാ നെഗ്രയില്‍ വെച്ച് ഒരു വാരാന്ത്യം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ ഓര്‍മ്മയിലെ ഏറ്റവും ഗംഭീരമാര്‍ന്ന ദിവസങ്ങളിലൊന്നാണത്. സദാസമയവും അദ്ദേഹത്തിന് ചുറ്റും ആളുകളുടെ ഒരു കൂട്ടം ഉണ്ടായിരുന്നു,ഭക്ഷമമുണ്ടാക്കാനും,ജോലിചെയ്യാനും അതിഥികളായി വരുന്നവരും ഒക്കെയായി. ഒരു ബൗദ്ധീകജാടയുമില്ലാത്ത സാധാരണമനുഷ്യരായിരുന്നൂ അവരെല്ലാം. ബോര്‍ഹേസിന്റേയും നെരൂദയുടേയും ജീവിതശൈലി തീര്‍ത്തും വിഭിന്നമായിരുന്നു.ഒരാള്‍ നിശബ്ദത കൊണ്ട് ലോകത്തെ നോക്കിയപ്പോള്‍ നെരൂദ ആഘോഷപൂര്‍വ്വം ജീവിതത്തെ സമീപിച്ചു.

നെരൂദയുടെ ജന്മദിനം ലണ്ടനില്‍ വെച്ച് ആഘോഷിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്. തേംസ് നദിയില്‍ കപ്പലില്‍ വെച്ച് ബെര്‍ത്ത് ഡേ സെലബ്രേഷന്‍ നടത്തണം എന്നദ്ദേഹം ആഗ്രഹിച്ചു. ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഇംഗ്ലീഷ് കവിയുമായ അലെസ്ത്യര്‍ റെയ്ഡ് തേംസിലെ ഒരു കപ്പലില്‍ ജീവിച്ച് പോരുന്നുണ്ടായിരുന്നു. അങ്ങനെ പാര്‍ട്ടി അവിടെ വെച്ച് നടന്നു. കോക്ക്‌ടെയിലുകളുടെ ഉല്‍സവമായിരുന്നു അവിടെ. മദ്യപിക്കാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ല. അബോധത്തിന്റെ തീരകളില്‍ സര്‍ഗ്ഗാത്മകതയുടെ കപ്പല്‍ ഇളകിയാടി. അക്കാലത്ത് എന്നെ വാസ്തവബന്ധമില്ലാതെ അപവാദപരമായി വിമര്‍ശിച്ച് ഒരു ലേഖനം പുറത്ത് വന്നിരുന്നു. ആ ലേഖനത്തിന്റെ പേരില്‍ ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഞാന്‍ അത് നെരൂദയെ കാണിച്ചു. പാര്‍ട്ടിയുടെ മധ്യത്തില്‍ അദ്ദേഹം എന്നോട് പ്രവചനാത്മകമായി പറഞ്ഞു:നിങ്ങള്‍ പ്രശസ്തനാകാന്‍ പോകുന്നു.എനിക്കറിയാം നിങ്ങളെ എന്താണ് കാത്തിരിക്കുന്നതെന്ന്.എത്രത്തോളം നിങ്ങള്‍ പ്രശസ്തനാകുന്നുവോ അതിനേക്കാള്‍ നൂറിരട്ടി നിങ്ങള്‍ വിമര്‍ശിക്കപ്പെടും.ഓരോ അഭിനന്ദനത്തിനും തൊട്ട് പിറകേ മൂന്നോ നാലോ വിമര്‍ശനങ്ങളുമായി ആളുകള്‍ പിറകേത്തന്നെയുണ്ടാവും.ഞാനും ഇത്തരം അപവാദങ്ങള്‍ ഏറെ കേട്ടതാണ്.നിങ്ങള്‍ പ്രശസ്തനാകേണ്ട ആളാണെങ്കില്‍ നിങ്ങള്‍ക്ക് അതിലൂടെ കടന്ന്‌പോയേ മതിയാവൂ.
നെരൂദ പറഞ്ഞത് സത്യമായി;പ്രവചനം പോലെയായി അദ്ദേഹത്തിന്റെ വാക്കുകള്‍.ഇപ്പോള്‍ മനുഷ്യനിലേക്ക് എത്താനുള്ള ജീവിതങ്ങള്‍ എന്റെ കൈയ്യിലുണ്ട്.

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസ് ?

ഞങ്ങള്‍ സുഹൃത്തുക്കളാണ്,ഞങ്ങള്‍ ബാര്‍സലോണയില്‍ രണ്ട് വര്‍ഷത്തോളം അയല്‍ക്കാരയി കഴിഞ്ഞിട്ടുണ്ട്.പിന്നിട് രാഷ്ട്രീയവും സ്വകാര്യവുമായ കാരണങ്ങളാല്‍ ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു. പക്ഷേ യഥാര്‍ഥ കാരണം വളരെയറെ സ്വകാര്യമായ ഒന്നാണ്,അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവിശ്വസവുമായി യാതൊരു ബന്ധവുമില്ല. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ എഴുത്തും രാഷ്ട്രീയവും ഒരേ തലത്തിലായിരുന്നില്ല. എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞല്ലോ,ഞാന്‍ അദ്ദേഹത്തെക്കുറിച്ച് 600-ലധികം പേജുകളുള്ള പുസ്തം എഴുതിയിട്ടുണ്ടെന്ന്. പക്ഷേ പേഴ്‌സണലി ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ല.മാര്‍കേസ് അവസരവാദിയും പ്രശസ്തിക്ക് അത്യാഗ്രഹം ഉള്ളയാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മെക്‌സിക്കോയിലെ തീയേറ്ററില്‍ വെച്ചുള്ള അടിപിയാണോ മാര്‍കേസുമായുള്ള സ്വാകാര്യപ്രശ്‌നമായി നിങ്ങള്‍ പറയുന്നത്..?

മെക്‌സിക്കോയില്‍ വെച്ച് അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്.പക്ഷേ അതിന് കാരണമായ കാര്യം ഇവിടെ വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു പക്ഷേ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയാണെങ്കില്‍ ഞാനത് പറയും.

എന്താണ് നിങ്ങളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ച ഘടകം..?

ബൗദ്ധികമായി ഞാന്‍ എല്ലായ്‌പ്പെഴും രാഷ്ട്രീയത്തില്‍ ആലോചിക്കുകയും ടപെടുകയും ചെയ്തിട്ടുണ്ട്,ചെയ്യുന്നുമുണ്ട്. എണ്‍പതുകളുടെ അവസാനം പ്രായോഗികതലത്തില്‍ ഒരു രാഷ്ടീയമായ ഒരു കമ്മിറ്റമെന്റ് ആവശ്യമാണെന്ന് ഞാന്‍ വിചാരിക്കുകയം അങ്ങനെ ഇടപെടുകയും ചെയ്തതാണ്...അതൊരു തെറ്റായ തീരുമാനമായിരുന്നു.ജനകീയതെരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകാം,പക്ഷേ അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് കൂടുതല്‍ സങ്കീര്‍ണ്ണം.ഫ്യൂജി മോറി തിരഞ്ഞെടുപ്പില്‍ വിജയിച്ചു,ഞാന്‍ പരാജയപ്പെട്ടു.പക്ഷേ വിജയിച്ചതിന് ശേഷം ഫ്യൂജി മോറി ഏകാധിപത്യസ്വാഭാവമുള്ള ഭരണാധികാരിയായി മാറി,ട്രുജുലൊയെപ്പോലെ.ഇത് എന്നെ മാനസികമായി തകര്‍ത്തുകളഞ്ഞു.

എഴുതാനുള്ള സാഹചര്യം..ഒരു നോവല്‍ പിറവിയെടുക്കുന്നത്..എങ്ങനെയാണ് എഴുതുന്നത് എന്നൊക്കെ ഒന്ന് പറയാമോ..?

ആദ്യമായി, ഇതൊരുതരം ദിവാസ്വപ്‌നം കാണലാണെന്ന് പറയാം.മനസ്സില്‍ നിന്നുള്ള ഒരു തോന്നല്‍-അത് വ്യക്തിയെക്കുറിച്ചാവാം,ഏതെങ്കിലും സവിശേഷസാഹചര്യത്തെക്കുറിച്ചാവാം. പിന്നെ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങുന്നു.അധ്യായങ്ങളുടെ സംഗ്രഹങ്ങള്‍-ആരൊക്കെ വരണം,ആരൊക്കെ കളം വിട്ട് പോകണം,എന്തൊക്കെ ചെയ്യേണ്ടതും ചെയ്യാത്തതുമായുണ്ട് എന്നൊക്കെ.എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ജെനറല്‍ ഔട്ട് ലൈന്‍ മനസ്സില്‍ വരച്ചുണ്ടാക്കും-അതായിരിക്കില്ല അന്തിമരൂപം,ഇടയ്ക്കിടെ അതില്‍ മാറ്റങ്ങളുണ്ടാകും.പക്ഷേ അതാണ് സ്റ്റാര്‍ട്ടിംഗ് ഗിയറാവുക.എഴുതുന്നു,ഒരോ അധ്യായവും തിരുത്തുന്നു.

കഥയുടെ ആദ്യഡ്രാഫ്റ്റ് ഉണ്ടാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ഉല്‍കണ്ഠാപൂര്‍ണ്ണവും സമയദൈര്‍ഘ്യം ആവശ്യപ്പെടുന്ന ഒന്നുമാണ്. The war of the end of the world എന്ന നോവലിന്റെ ആദ്യപ്രതി തയ്യാറാക്കാന്‍ ഞാന്‍ രണ്ട് വര്‍ഷത്തോളമെടുത്തു-തുടരെത്തടരെ മാറ്റങ്ങള്‍ വരികയായിരുന്നു. ഒന്നാംപ്രതി തയ്യാറാക്കപ്പെടുന്നതോടെ ഞാന്‍ ടെന്‍ഷനില്‍ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നതാകും ശരി. ആദ്യയെഴുത്തിനേക്കാളും കൂടുതല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് തിരുത്തിയെഴുത്താണ്,എഡിറ്റ് ചെയ്യുന്നതിലാണ്...ഞാന്‍ വിചാരിക്കുന്നു ഇതാണ് എഴുത്തിലെ ഏറ്റവു സര്‍ഗ്ഗാത്മകമായ ഭാഗം എന്നാണ്.

എനിക്കൊരിക്കലും പറയാന്‍ പറ്റില്ല എപ്പോഴാണ് കഥ പൂര്‍ത്തിയാക്കാന്‍ പറ്റുകയെന്ന്. ഇന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ കുറച്ച് മാസങ്ങളേ വേണ്ടതുള്ളൂ എന്ന് തോന്നിയാലും വിചാരിച്ചാലും പക്ഷേ വര്‍ഷങ്ങള്‍ വേണ്ടി വരും. ഒരു നോവല്‍ പൂര്‍ത്തീകരിക്കാന്‍ സമയം ഏറെയെടുക്കും എന്നുള്ള ബോധ്യത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.

കൈകൊണ്ടാണോ എഴുതുന്നത് അതോ ടൈപ്പ്-റൈറ്റര്‍ കൊണ്ടാണോ..അതോ രണ്ടും ഉപയോഗിക്കാറുണ്ടോ..?

തുടക്കത്തില്‍,ഞാന്‍ കൈ കൊണ്ടാണ് എഴുതുക.പതിവായി ഞാന്‍ പകലുകളിലാണ് എഴുതുക,വളരെ നേരത്തെ എഴുന്നേറ്റ് എഴുത്ത് തുടങ്ങും.എന്നെ സമബന്ധിച്ചിടത്തോളം ഏറ്റവും സര്‍ഗ്ഗാത്മകമായ സമയം അപ്പോഴാണ്.രണ്ട മണിക്കൂറിനപ്പുറം എനിക്ക് കൈകൊണ്ട് എഴുതാന്‍ കഴിയില്ല-കൈ വേദനിച്ച് തുടങ്ങും.പിന്നെ ഞാന്‍ എഴുതിയതൊക്കെ ടൈപ്പ് ചെയ്ത് തുടങ്ങും,തിരുത്തുകള്‍ നടത്തും. ഞാന്‍ എല്ലായ്‌പ്പോഴും അവസാനത്തെ കുറച്ച് വരികള്‍ ടൈപ്പ് ചെയ്യില്ല. പിറ്റേന്ന് അവസാനഭാഗങ്ങള്‍ ടൈപ്പ് ചെയ്താണ് എഴുത്ത് തുടങ്ങുക.ടൈപ്പ് റൈറ്റര്‍ കൊണ്ട് തുടങ്ങുന്നത് ഒരു സര്‍ഗ്ഗാത്മകവ്യായാമമാണ് എനിക്ക്.

ഒരു കൃതി എഴുതിത്തീരുമ്പേള്‍ സന്തോഷം തോന്നാറുണ്ടോ...?

ഇല്ല,ഒരു പുസ്തകം എഴുതിത്തീര്‍ക്കുമ്പേള്‍ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടും ഞാന്‍. വല്ലാതെ അരക്ഷിതനാകും. എന്ത്‌കൊണ്ടെന്നാല്‍,നോവല്‍ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു.അത് ഉള്ളില്‍ നിന്ന് പുസ്തകമായി മാറിപ്പോകുമ്പേള്‍,ഒരു തരം നിരാശതാബോധത്തിനടിമപ്പെടും ഞാന്‍. ഒരു മദ്യപാനി മദ്യപിക്കുന്നത് എന്നേന്നേക്കുമായി നിര്‍ത്തും പോലെ. ജീവിതം തന്നെ അകന്ന് പോകും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്നുള്ളത് അടുത്ത വര്‍ക്കിലേക്ക് നമ്മള്‍ നമ്മെ വലിച്ചെറിയുക എന്നുള്ളതാണ്. ഞാന്‍ അതാണ് ചെയ്യാറ്.

എഴുത്തുകാരനെന്ന നിലയില്‍ സ്വയം നോക്കുമ്പോള്‍ നിങ്ങളുടെ പരിമിതിയും ഗുണവുമായിട്ട് തോന്നുന്നത് എന്തൊക്കെയാണ്...?

ഞാന്‍ വിചാരിക്കുന്നു,എന്റെ ഏറ്റവും വലിയ ഗുണം എന്നുള്ളത് എന്റെ ക്ഷമാപൂര്‍ണ്ണമായ ഹാര്‍ഡ് വര്‍ക്കാണ്. എനിക്കൊരുപാട് നേരമിരുന്ന് എഴുതാന്‍ കഴിയും,എന്റെയുള്ളിലെ മുഴുവനും പുറത്തെടുക്കും വരെ ഞാന്‍ എഴുതിക്കൊണ്ടയിരിക്കും. എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്റെ ആത്മവിശ്വാസമില്ലായ്മയാണ്. അതെന്നെ നാലും അഞ്ചും വര്‍ഷങ്ങള്‍ ഇരുന്ന് നോവല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു-അതിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ഇത് ശരിയായിട്ടില്ല എന്ന സംശയത്തിനായിരിക്കും. അതെന്നെ കൂടുതല്‍ കൂടുതല്‍ സ്വയം വിമര്‍ശകനും ആത്മവിശ്വാസമില്ലാത്തവനുമാക്കും. അതുകൊണ്ടാവാം ഞാന്‍ ഒന്നുമല്ലെന്ന വിചാരം എനിക്കുണ്ടാവുന്നതും. പക്ഷേ എനിക്കറിയാം,മരിക്കും വരെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കുമെന്ന്. എഴുത്ത് എന്റെ പ്രകൃതമാണ്. ഞാന്‍ ജീവിക്കുന്നത് തന്നെ എന്റെ എഴുത്തിനെ ആധാരമാക്കിയാണ്. എഴുതിയില്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കിനിയും ഒരു പാട് പുസ്തകങ്ങള്‍ എഴുതണം,കൂടുതല്‍ നല്ല പുസ്തകങ്ങള്‍.ഇപ്പോഴുള്ളതിനേക്കാള്‍ അല്‍ഭുതകരമായ പുതിയ മേച്ചിലപ്പുറങ്ങളെ ഞാന്‍ പ്രതീക്ഷിക്കുന്നു.

എഴുത്ത് നിങ്ങളെ സമ്പന്നനാക്കിയോ..?

ഇല്ല,ഞാനൊരു സമ്പന്നനല്ല. ഒരു കമ്പിനിയുടെ പ്രസിഡണ്ടുമായോ വേറെയെതെങ്കിലും പ്രൊഫഷണില്‍ സ്വയം പേരെടുത്ത ആളുമായോ എണ്ണയുല്പാദകന്റേയോ പെറുവിലെ പ്രശസ്തനായ ഓട്ടക്കാരന്റെയോ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ സാഹിത്യം എന്നത് സാമ്പത്തികം കുറവായ മേഖല എന്നേ പറയാനാകൂ.

എന്ത് കൊണ്ടാണ് നിങ്ങള്‍ എഴുതുന്നത്..?

അസന്തുഷ്ടനായത് കൊണ്ട് ഞാന്‍ എഴുതുന്നു.അസന്തുഷ്ടിക്കെതിരെയുള്ള പോരാട്ടമാകുന്നൂ എനിക്ക് എഴുത്ത്.

GABO മാര്‍കേസിന്റെ കുട്ടിക്കാലം

ആ വീട്ടില്‍ എല്ലാവരും കാഥികരും ഞാന്‍ ശ്രോതാവുമായിരുന്നു. എല്ലാവരുടെയും കഥകള്‍ കേള്‍ക്കാനും അവരുടെ അദ്ഭുതലോകങ്ങളിലേക്ക് അവരോടൊപ്പം കൈകോര്‍ത്തു കടന്നു ചെല്ലാനും (കൊച്ചു കുഞ്ഞായ) ഞാന്‍ മാത്രം. - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ജീവിതകഥ തുടങ്ങുന്നത് അദ്ദേഹത്തിന്റെ മുത്തച്ഛനെ(അമ്മയുടെ അച്ഛന്‍)പ്പറ്റി പറഞ്ഞുകൊണ്ടായിരിക്കണം. കാരണം മാര്‍കേസ് എന്ന എഴുത്തുകാരനെ, പരോക്ഷമായി രൂപപ്പെടുത്തിയത് ആ മനുഷ്യനാണ്. സ്​പാനിഷ് പാരമ്പര്യത്തില്‍പ്പെട്ട മൂന്നാം തലമുറ കൊളംബിയക്കാരനാണ് മാര്‍കേസിന്റെ മുത്തച്ഛന്‍ കേണല്‍ നിക്കൊളസ് റിക്കാര്‍ഡോ മാര്‍കേസ് മെജിയ ഇഗ്വറാന്‍. അദ്ദേഹത്തിന്റെ മുത്തച്ഛനും അച്ഛനും ആഭരണ നിര്‍മാതാക്കളായിരുന്നു. യുവാവായിരിക്കെ സ്‌കൂള്‍ പഠനം മതിയാക്കി അദ്ദേഹം ലിബറല്‍ ആര്‍മിയില്‍ ചേര്‍ന്നു. ആയിരം ദിവസത്തെ യുദ്ധം (Thousand Days War) എന്നു പ്രശസ്തമായ ആഭ്യന്തരകലാപത്തില്‍ ജനറല്‍ റാഫേല്‍ ഉറൈബിന്റെ കമാണ്ടിനു കീഴില്‍ അദ്ദേഹം പങ്കെടുത്തു. 1899-1902 കാലത്തായിരുന്നു ഈ യുദ്ധം. യുദ്ധം കഴിഞ്ഞപ്പോള്‍ കേണല്‍ പദവിയും കൊണ്ടാണ് മുത്തച്ഛന്‍ തിരിച്ചു വീട്ടിലെത്തിയത്. പിന്നീടദ്ദേഹം അരക്കറ്റാക്ക എന്ന ചെറുപട്ടണത്തില്‍ താമസമാക്കി.
കൊളംബിയയെന്ന അവികസിത ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ലിബറലുകളും കണ്‍സര്‍വേറ്റീവുകളും ഏറ്റുമുട്ടിയ ആയിരം ദിവസത്തെ യുദ്ധം. രാജ്യത്തെ ശരിക്കും ചോരയില്‍ മുക്കിയ, ഏതാണ്ടൊരു ലക്ഷംപേര്‍ മരിച്ച ഈ യുദ്ധത്തിനുശേഷം, 1903-ലാണ് പനാമ കൊളംബിയയില്‍നിന്ന് സ്വാതന്ത്ര്യം നേടി പുതിയൊരു രാജ്യമാകുന്നത്. യുദ്ധത്തില്‍ ലിബറലുകളാണ് തോറ്റതെങ്കിലും കേണല്‍ അരക്കറ്റാക്കയില്‍ നല്ല മതിപ്പുള്ളൊരാളായി മാറി. ശരിക്കും 'സ്ഥലത്തെ പ്രധാന ദിവ്യന്‍.'
ഈ മുത്തച്ഛന്റെ വീരകഥകള്‍ തങ്ങിനില്ക്കുന്ന അന്തരീക്ഷത്തിലേക്കാണ് കുഞ്ഞു മാര്‍കേസിന്റെ കണ്ണും കാതും പിന്നീട് തുറന്നുവെക്കപ്പെടുന്നത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ (1967) എന്ന നോവലില്‍ മക്കോണ്ടൊ സ്ഥാപിക്കുന്ന ആ വംശാവലിയില്‍ ഏറ്റവുമാദ്യമുള്ള ഹോസെ ആര്‍ക്കേദിയോ ബ്വേന്‍ദിയയെപ്പോലെ മാര്‍കേസിന്റെ മുത്തച്ഛനും സ്വന്തം കസിനെയാണ് കല്യാണം കഴിച്ചത്. ഒരു സുഹൃത്തിനെ കൊന്നുകളയുന്നുണ്ട് ഇരുവരും - നോവലിലെ ബ്വേന്‍ദിയയും ശരിക്കുള്ള മുത്തച്ഛനും - നോവലിലെ കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയയെപ്പോലെ, മുത്തച്ഛനും പോയിടത്തൊക്കെ മക്കളുണ്ടായിരുന്നു. ഈ മുത്തച്ഛന്റെ വീരകൃത്യങ്ങള്‍ മാര്‍കേസിന്റെ പല കൃതികളിലും പലതരത്തില്‍ വരുന്നുണ്ട്. ഏകാന്തതയിലെ കേണലിനെ രൂപപ്പെടുത്തിയത് മാര്‍കേസ് സ്വന്തം മുത്തച്ഛനെ വെച്ചാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു ശരിയല്ലെന്നും ലീഫ് സ്റ്റോം(1955) എന്ന ആദ്യനോവലിലെ കേണലാണ് മുത്തച്ഛന്റെ തനിപ്പകര്‍പ്പെന്നും മാര്‍കേസ് പറയുന്നു.

മുത്തച്ഛന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന മുത്തച്ഛന്‍ പുറത്ത് ഓടിക്കളിക്കുന്ന ഒരു വെള്ളക്കുതിരയെക്കണ്ടു. അതിനെ നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് ഒരു കണ്ണിന്റെ കാഴ്ചപോയി! ഈ വിചിത്ര സംഭവം മുത്തശ്ശിയാണ് മാര്‍കേസിന് പറഞ്ഞുകൊടുത്തത്. ഒറ്റക്കണ്ണുള്ള മുത്തച്ഛന്റെ ഈ വൈകല്യം, ഒരു കാലിലെ മുടന്തായാണ് ലീഫ് സ്റ്റോമി ലെ കേണലിന് കഥാകൃത്ത് നല്കുന്നത്. മുത്തച്ഛന്റെ അരഭാഗത്തുണ്ടായിരുന്ന ഒരു കറുത്ത മറുക്, യുദ്ധകാലത്ത് തറച്ച വെടിയുണ്ടയുടെ പാടാണെന്ന് മാര്‍കേസ് പിന്നീടു മനസ്സിലാക്കി. ഒറ്റക്കണ്ണനായ മുത്തച്ഛന്‍ കാളക്കൂറ്റനെപ്പോലെ കരുത്തനും തീറ്റപ്രിയനുമായിരുന്നുവെത്രേ. സ്ത്രീകളെ വശീകരിക്കാന്‍ ഈ ദീര്‍ഘകായന് അസാമാന്യമായ കഴിവുണ്ടായിരുന്നു. കേണല്‍ ഔറിലിയാനോ ബ്വേന്‍ദിയയുടെ പതിനേഴു ജാരസന്തതികള്‍ പില്ക്കാലത്ത് മക്കോണ്ടൊയിലേക്കു വരുന്നുണ്ടല്ലോ. സ്വന്തം മുത്തച്ഛന് ഇങ്ങനെ നാടുമുഴുവന്‍ പിള്ളേരുള്ള കാര്യം, തനിക്ക് കണക്കില്ലാത്ത അമ്മാവന്മാരും വല്യമ്മമാരും ഇളയമ്മമാരുമുള്ള കാര്യം മാര്‍കേസിനറിയാമായിരുന്നു.

മെദാര്‍ദോവിന്റെ പ്രേതം

വീരനായകനൊക്കെയായിരുന്നെങ്കിലും, മുത്തച്ഛന്‍ പണ്ടൊരു സുഹൃത്തിനെ കൊന്നെന്നു പറഞ്ഞല്ലോ, അതിനുശേഷം അയാള്‍ മര്യാദയ്ക്ക് ഉറങ്ങിയിരുന്നില്ല. ബാരന്‍കാസില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം; 1908 ഒക്‌ടോബര്‍ 19-ന്. മെദാര്‍ദ റൊമെറോയെന്ന സുന്ദരിയായ സ്ത്രീക്ക് നിക്കൊളസ് പച്ചെക്കോയില്‍ പിറന്ന അവിഹിത സന്തതിയായിരുന്നു മെദാര്‍ദോ റൊമെറോ പച്ചെക്കോ. ഈ യുവാവിനെയായിരുന്നു കേണല്‍ വെടിവെച്ചുകൊന്നത്. കേണലിന് തന്റെ അമ്മയുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ധരിച്ചിരുന്നു. നാട്ടിലെ പ്രമാണിയായ കേണലിനെ ഇയാള്‍ പരസ്യമായി വെല്ലുവിളിക്കുകയും അപമാനിക്കുകയും പലകുറി പ്രകോപിപ്പിക്കുകയും ചെയ്തു. ഇയാളെ നേരിടാതെ നിവൃത്തിയില്ലെന്നു വന്ന കേണല്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഫാമൊക്കെ വിറ്റു, കടമൊക്കെ വീട്ടി, ജയിലില്‍ പോകാനുള്ള തയ്യാറെടുപ്പു നടത്തി. അങ്ങനെ ഒരു ദിവസം നേരെ മുന്നില്‍ മെദാര്‍ദോ ചെന്നുപെട്ടപ്പോള്‍ കേണല്‍ വെടിപൊട്ടിച്ചു, അവന് തോക്കെടുക്കാന്‍ നേരം കിട്ടുംമുന്‍പേ.

നേരെ മേയറുടെ അടുത്തുചെന്നു കീഴടങ്ങി. 'ഞാന്‍ മെദാര്‍ദോയെ കൊന്നു. പറ്റിയാല്‍ അവനെ ഇനിയും കൊല്ലും' എന്നു പറഞ്ഞായിരുന്നു കീഴടങ്ങല്‍. ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഇതും കഴിഞ്ഞ് പുറത്തുവന്ന ശേഷമാണ് കേണല്‍ അരക്കറ്റാക്കയില്‍ താമസമാക്കുന്നത്.
ഒരുപാടുകാലത്തിനുശേഷം, കുഞ്ഞുമാര്‍കേസിനോട ്- ഗാബോവിനോട്- മുത്തച്ഛന്‍ പറഞ്ഞു. 'ഒരു മരണത്തിന്റെ ഭാരമെത്രയാണെന്ന് നിനക്കറിയാമോ? ഒരുപാടൊരുപാട്.'

മെദാര്‍ദോയുടെ കൊലപാതകം മുത്തച്ഛന് തീരാത്ത മനശ്ശല്യമാണ് സമ്മാനിച്ചത്. ആ ഒടുക്കത്തെ ഭാരം കേണലിനെ അന്ത്യംവരെ പിന്‍തുടര്‍ന്നു. മക്കോണ്ടൊ വംശാധിപതി ഹോസെ ആര്‍ക്കേദിയോ ബ്വേന്‍ദിയ, തന്റെ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞ പ്രുഡന്‍ഷ്യോ അഗ്വിലറിനെ കൊന്നുകളയുന്നുണ്ടല്ലോ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍. ഇയാളുടെ പ്രേതം ബ്വേന്‍ദിയയെ മരണം വരെ പിന്തുടരുന്നുണ്ട്. മരിച്ചാലും മനുഷ്യര്‍ക്ക് വയസ്സാകുമെന്ന് ബ്വേന്‍ദിയ, പില്ക്കാലത്ത് വയസ്സായ പ്രുഡന്‍ഷ്യോയെക്കണ്ട് ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്.

കുടുംബസമേതം അരക്കറ്റാക്കയെന്ന വാഗ്ദത്തഭൂമിയില്‍ താമസമാക്കിയ കേണലിനെ, മൂത്തമകള്‍ മാര്‍ഗറീത്തയുടെ മരണം- ഇരുപത്തിയൊന്നാം വയസ്സില്‍ ടൈഫോയ്ഡ് വന്നാണ് ഇവര്‍ മരിച്ചത് -മാര്‍കേസിന്റെ വല്യമ്മ- വല്ലാതെ ഉലച്ചുകളഞ്ഞു. ഒരിക്കലും വരാത്ത യുദ്ധപ്പെന്‍ഷനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് കേണല്‍ ആശ്വാസം കണ്ടെത്തുന്നത്.- ആരും കേണലിന് എഴുതുന്നില്ല (No One Writes to the Colonel) എന്ന നോവലില്‍ ഇത്തരമൊരു ശൂന്യത - യുദ്ധാനന്തര ശൂന്യത മാര്‍കേസ് വരച്ചിടുന്നുണ്ട്. അരാക്കറ്റയില്‍ മുത്തച്ഛന്‍ പണിത മരംകൊണ്ടുള്ള വലിയൊരു വീടുണ്ട്. നാകത്തകിടുകൊണ്ട് മേല്‍ക്കൂരപാവിയ ഈ വീടാണ് പൗരപ്രമുഖനായ മുത്തച്ഛന്റെ ഓഫീസും. നാട്ടില്‍ 'വാടകപ്പിരിവുകാരന്‍' കൂടിയായിരുന്നു ഇയാള്‍. ഈ വീട്ടിലാണ് മാര്‍കേസ് കുട്ടിക്കാലം ചെലവിട്ടത്.

അച്ഛന്‍ അമ്മയെ വേട്ട

കഥമുത്തച്ഛനും മുത്തശ്ശിക്കും (ട്രാന്‍ക്വിലീന ഇഗ്വറാന്‍ കോട്ടസ്) ഇളയ മകള്‍ ലൂയിസ സാന്റിയാഗ മാര്‍കേസ് ഇഗ്വറാനെ വലിയ വാത്സല്യമായിരുന്നു. ഈ ഇളയമകളാണ് മാര്‍കേസിന്റെ അമ്മ. നിരന്തരമായി രോഗങ്ങള്‍ ബാധിച്ച് , ആരോഗ്യം കെട്ട ഒരു കുട്ടിയായാണ് അവര്‍ വളര്‍ന്നത്. 1905 ജൂലായ് 25-നാണ് ലൂയിസ ജനിച്ചത്. (ഈ സൂക്കേടുകാരി പക്ഷേ, പില്ക്കാലത്ത് ആരോഗ്യമുള്ള പതിനൊന്നു മക്കളെ പെറ്റു.) പെരുമയുണ്ടെങ്കിലും, യുദ്ധം ആകെ തകര്‍ത്തുകളഞ്ഞൊരു വീട്ടില്‍ - ബാരന്‍കാസില്‍ - ആണ് ലൂയിസ പിറന്നത്. മുത്തച്ഛന്റെ അമ്മ ലൂയിസ മെസിയ വിദലിന്റെ ഓര്‍മയ്ക്കായാണ് ഇവര്‍ക്ക് ലൂയിസയെന്നു പേരിട്ടത്. ഇവര്‍ ജനിക്കുന്നതിന് ഒരു മാസം മുന്‍പാണത്രേ ആ മുതുമുത്തശ്ശി മരിച്ചത്.

അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൂയിസ പിയാനോ ക്‌ളാസ്സില്‍ പോകുമായിരുന്നു. പിയാനോക്കാര്യത്തിലൊഴികെ നല്ലൊരു വിദ്യാര്‍ഥിയായിരുന്നു അവര്‍. പിയാനോ പഠിച്ചാലേ അന്തസ്സുള്ള കുലീനയായ ഒരു യുവതിയാകൂവെന്ന ധാരണ മുത്തശ്ശിക്കുണ്ടായിരുന്നു. (ഈ സംഭവം നടക്കുന്നതിന് മൂന്നര പതിറ്റാണ്ടു മുന്‍പാണ് നമ്മുടെ ഒ. ചന്തുമേനോന്‍ മട്ടുപ്പാവിലിരുന്ന് പിയാനോ വായിക്കുന്ന പരിഷ്‌കാരിയായ ഇന്ദുലേഖയെ സൃഷ്ടിച്ചത്!) ഒരു ദിവസം സംഗതി മടുത്ത് ലൂയിസ പിയാനോ പഠനം ഉപേക്ഷിച്ചു. മൂന്നു വര്‍ഷം ചിട്ടയൊപ്പിച്ചു പഠിച്ചിട്ടും അവരതില്‍ താല്പര്യം കണ്ടെത്തിയിരുന്നില്ല. ഹൗ മൈ ഫാദര്‍ വണ്‍ മൈ മദര്‍ (എന്റച്ഛന്‍ എന്റമ്മയെ വേട്ടതെങ്ങനെ) എന്ന ന്യൂയോര്‍ക്കര്‍, 2001 ഫിബ്രവരി 19, 26) ആത്മകഥാപരമായ ലേഖനത്തിലും 2002-ല്‍ പുറത്തുവന്ന ലിവിങ് റ്റു ടെല്‍ ദ് ടെയ്ല്‍ എന്ന ആത്മകഥയിലും ഇക്കാര്യം വിശദമായി വരച്ചിടുന്നുണ്ട്. കഷ്ടി ഇരുപതു വയസ്സായ ലൂയിസയുടെ പിയാനോ പഠനം നിന്നത് ഒരു കണക്കിന് അമ്മയ്ക്ക് ആശ്വാസമാവുമായിരുന്നു. കാരണം, ഒരു 'അഹങ്കാരി'യായ ടെലഗ്രാഫ് ഓപ്പറേറ്ററുമായി അവള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അവരുടെ ചെവിയിലെത്തിയിരുന്നു. ഇയാളും ഇപ്പോള്‍ അരക്കറ്റാക്കക്കാരനാണ്. മാര്‍കേസ് എഴുതി - 'ഇവരുടെ വിലക്കപ്പെട്ട പ്രണയത്തിന്റെ കഥ എനിക്ക് യൗവനകാലത്ത് വലിയൊരദ്ഭുതമായിരുന്നു'. ലീഫ് സ്റ്റോം എന്ന ആദ്യ നോവല്‍ എഴുതുന്ന കാലത്ത്, മാര്‍കേസ് ഈ കഥ - അഛനമ്മമാരുടെ പ്രണയകഥ - ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു; ചിലപ്പോള്‍ അമ്മയും ചിലപ്പോള്‍ അച്ഛനും പറഞ്ഞ ചിലനുറുങ്ങുകള്‍ കൂട്ടിവെച്ച്. പില്ക്കാലത്ത് കോളറക്കാലത്തെ പ്രണയം (ലവ് ഇന്‍ ദ് ടൈം ഓഫ് കോളറ) എഴുതിയപ്പോള്‍ മാര്‍കേസ് ഈ പ്രണയകഥ - ഒരര്‍ഥത്തില്‍ തന്റെതന്നെ ജന്മരഹസ്യം - അതിലുള്‍ച്ചേര്‍ത്തു.

ഒരു കുട്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവേയാണത്രേ ലൂയിസ ആദ്യമായി തന്റെ ഭാവിവരനെ - ഗബ്രിയേല്‍ എലിജിയോ ഗാര്‍സിയയെ കാണുന്നത്. മരിച്ചശേഷമുള്ള ഏതാനും വിലാപദിനങ്ങളില്‍ രാത്രി, സംഘംചേര്‍ന്നു പാട്ടുപാടുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ലൂയിസ പാടിക്കൊണ്ടിരിക്കെ ഒപ്പം പാടിയ ഗായകനായിരുന്നു അയാള്‍. അയാളുടെ ആകാരസൗഷ്ഠവം കണ്ട് അമ്പരന്ന കൂട്ടുകാരികള്‍ ആര്‍ത്തുവിളിച്ചെങ്കിലും ലൂയിസയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അമ്മയുടെ വാക്കുകള്‍ മാര്‍കേസ് ആത്മകഥയില്‍ ഉദ്ധരിക്കുന്നു- 'അയാള്‍ കൂട്ടത്തിലൊരു അപരിചിതന്‍ മാത്രമായിട്ടാണ് എനിക്കു തോന്നിയത്.' ദാരിദ്ര്യംകൊണ്ട് മെഡിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പഠനമുപേക്ഷിച്ച് അന്നാട്ടില്‍ ഒരു ടെലഗ്രാഫ് ഓപ്പറേറ്ററുടെ ജോലിയുമായി വന്നതായിരുന്നു അയാള്‍. അച്ഛന്റെ അക്കാലത്തെ ഒരു ഫോട്ടോ മാര്‍കേസ് ഓര്‍മിക്കുന്നുണ്ട്. കറുത്ത സ്യൂട്ടും നാലു ബട്ടണുള്ള ജാക്കറ്റുമൊക്കെയായി അന്നത്തെ ഫാഷനില്‍ ഒരു ഫോട്ടോ. നേരിയ ഫ്രെയിമുള്ള ഒരു വട്ടക്കണ്ണടയും. കഠിനാധ്വാനിയും സ്ത്രീലമ്പടനുമായ ഒരു ബൊഹീമിയന്‍. പക്ഷേ, ജീവിതത്തിലൊരിക്കല്‍ പോലും മദ്യപിക്കുകയോ പുകവലിക്കുകയോചെയ്തിട്ടില്ലാത്ത ഒരാള്‍.

ലൂയിസ, നേരത്തെയും അയാളെക്കണ്ടിട്ടുണ്ട്. തലേന്ന് അമ്മായിഫ്രാന്‍സിസ്‌ക സിമോദോസിയയ്‌ക്കൊപ്പം പള്ളിയില്‍ ചെന്നപ്പോള്‍. ലൂയിസയെ ഇപ്പോള്‍ ആരുടെയെങ്കിലുമൊപ്പമേ പുറത്തുവിടാറുള്ളൂ. കവിതയെഴുതുകയും നന്നായി സംസാരിക്കുകയും വയലിന്‍ വായിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുമായിരുന്നു ആ ചെറുപ്പക്കാരന്‍. ലൂയിസയെ ആകര്‍ഷിക്കാനാവണം, പല ചടങ്ങുകളിലും അയാള്‍ ഇവരുടെ വീട്ടിലും വരുമായിരുന്നു. തന്റെ ഒരു ക്ലാസ്‌മേറ്റുമായുള്ള പ്രണയത്തിനു തന്നെ മറയാക്കുകയായിരുന്നു എലിജിയോ എന്നാണ് ലൂയിസ വിശ്വസിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം, ഒരു നൃത്തപരിപാടിയില്‍ വെച്ച് എലിജിയോ തന്റെ ബട്ടണ്‍ഹോളില്‍ കുത്തിവെച്ച റോസാപ്പൂവെടുത്ത് ലൂയിസയുടെ നേരെ നീട്ടി: 'ഈ പനീനീര്‍പ്പൂവിലൂടെ ഞാന്‍ നിനക്കെന്റെ ജീവിതം തരുന്നു'.
ഇതൊരു തമാശയായാണ് അവള്‍ക്കാദ്യം തോന്നിയതെങ്കിലും ക്രമേണ ആ പനിനീര്‍പ്പൂ അവളുടെ ഉറക്കം കെടുത്തിത്തുടങ്ങി. പില്ക്കാലത്ത് ഒരുപാടു മക്കളുമായി കഴിയവേ മൂത്തമകന്‍ മാര്‍കേസ് അമ്മയോട് ഇതിനെപ്പറ്റിചോദിച്ചു. 'അദ്ദേഹത്തെ മറക്കാനാവാത്തതിന്റെ ദേഷ്യം കൊണ്ടാണെനിക്ക്അക്കാലത്ത് ഉറങ്ങാന്‍ കഴിയാതിരുന്നത്. അയാളെപ്പറ്റി ഓര്‍ക്കുന്തോറും എന്റെ ദേഷ്യം കൂടിക്കൂടി വരുമായിരുന്നു.' ഇക്കാര്യം വീട്ടിലെല്ലാവരുമറിഞ്ഞെന്ന് ലൂയിസയ്ക്കു പിന്നീടു മനസ്സിലായി. ഒരു ദിവസം ഉച്ചതിരിഞ്ഞ് എന്തോ തുന്നിക്കൊണ്ടിരിക്കെ ഫ്രാന്‍സിസ്‌ക ആന്റി അര്‍ഥംെവച്ച് ചോദിച്ചു, 'അല്ല, നിനക്കാരോ ഒരു റോസാപ്പൂ തന്നെന്നു കേട്ടല്ലോ'
പിന്നീട് പലപ്പോഴും അവര്‍ തമ്മില്‍ കണ്ടു. പള്ളിയില്‍വെച്ച്, ടെലഗ്രാഫ് ഓഫീസിനു മുന്നിലൂടെ പോകുമ്പോള്‍. അവള്‍ അയാളെ അവഗണിച്ചു, അദ്ദേഹം വിടാന്‍ ഭാവമില്ലായിരുന്നു. ഒരു ദിവസം ലൂയിസയ്ക്ക് ഒരു കത്തു കിട്ടി. പ്രേമലേഖനമൊന്നുമല്ല. അടുത്താഴ്ച താന്‍ സാന്താ മാര്‍ത്തയിലേക്ക് പോകും മുന്‍പ് രണ്ടിലൊന്നറിയണമെന്ന ആജ്ഞയായിരുന്നു അത്. മറുപടിയയച്ചില്ല. പിന്നീടൊരു വിവാഹച്ചടങ്ങിന് വീണ്ടുമൊരു കണ്ടുമുട്ടല്‍. ഒപ്പം നൃത്തം ചെയ്യാനാവശ്യപ്പെട്ട് എലിജിയോ മുന്നില്‍. ഒന്നും മിണ്ടാതിരുന്ന ലൂയിസയോട് 'വേണ്ട, മിണ്ടണ്ട. നിന്റെ ഹൃദയം മിണ്ടുന്നതെനിക്കു കേള്‍ക്കാം' എന്നുമാത്രം പറഞ്ഞ് അയാള്‍ പോയപ്പോള്‍ ലൂയിസ കൂടുതല്‍ തളര്‍ന്നു.
വിവരമറിഞ്ഞ അമ്മ ലൂയിസയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്രേ. എലിജിയോ തന്തയ്ക്കു പിറക്കാത്തവനാണെന്നും തങ്ങളുടെ അന്തസ്സിനു ചേരാത്തതാണീ ബന്ധമെന്നും വീട്ടുകാര്‍ ശഠിച്ചു. ഒരു പതിനാലുകാരിക്ക് സ്‌കൂള്‍ അധ്യാപകനുമായുള്ള അവിഹിതബന്ധത്തില്‍ പിറന്നയാളായിരുന്നു എലിജിയോ. അര്‍ജിമിറോ ഗാര്‍സിയ പാറ്ററീന എന്ന ആ പെണ്‍കുട്ടിക്ക് പിന്നീട് മൂന്നുപേരില്‍ നിന്നായി ആറുമക്കള്‍ കൂടിയുണ്ടായി - അവര്‍ വിവാഹം കഴിച്ചിട്ടേയില്ലായിരുന്നു. 'അവളുടെ ലക്ഷണംകെട്ട സന്തതികളിലെ വിശിഷ്ട വ്യക്തിയായിരുന്നു എന്റെ അച്ഛന്‍ എലിജിയോ ഗാര്‍സിയ' എന്ന് മാര്‍കേസ് എഴുതി. അച്ഛന്റെ വീടുമായല്ല, അമ്മവീടുമായി മാത്രമായിരുന്നു മാര്‍കേസിന് അടുപ്പം.

കൗമാരക്കാലത്തുതന്നെ അഞ്ചു കാമുകിമാരുണ്ടായിരുന്നു എലിജിയോയ്ക്ക്. പതിനേഴുവയസ്സുള്ളപ്പോള്‍ അതിലൊരു മകനും. ഇരുപതാം വയസ്സില്‍ മറ്റൊരു കാമുകിയില്‍ ഒരു മകളും. ഇതെല്ലാം ലൂയിസയുടെ അച്ഛനെ, കേണലിനെ അസ്വസ്ഥനാക്കിയിരിക്കണം - അദ്ദേഹത്തിന് ഇതൊന്നും പുത്തരിയല്ലെങ്കിലും. മറ്റൊരു പ്രശ്‌നം കേണല്‍ പണ്ടേ പിന്തുണച്ചിരുന്ന ലിബറല്‍ പക്ഷത്തല്ല, കണ്‍സര്‍വേറ്റീവു പാര്‍ട്ടിയിലായിരുന്നു എലിജിയോയ്ക്ക് അംഗത്വം. ഇതാവണം കേണലിനെ ശരിക്കും പ്രകോപിപ്പിച്ചത്. എല്ലാ കുറവുകളും സഹിച്ച് ലൂയിസ, എലിജിയോയെ ഭ്രാന്തമായി പ്രണയിച്ചു. മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത കോഡുഭാഷയില്‍ - ടെലിഗ്രാമിന്റെ മട്ടിലാവണം അത് - അവര്‍ സന്ദേശങ്ങള്‍ കൈമാറി. ലൂയിസയുടെ പ്രണയം ശമിപ്പിക്കാന്‍ അവളെ അച്ഛനമ്മമാര്‍ ഒരു ദീര്‍ഘയാത്രയ്ക്ക് കൊണ്ടുപോകുന്നു. പല പട്ടണങ്ങളിലും തങ്ങിത്തങ്ങിയുള്ള ദുര്‍ഘടപാതകളും മലനിരകളും താണ്ടിയുള്ള, തീവണ്ടിയിലും കോവര്‍ കഴുതപ്പുറത്തും മറ്റു വണ്ടികളിലുമുള്ള ദീര്‍ഘയാത്ര. എന്നാല്‍ ബാരന്‍കാസിലേക്കുള്ള ഈ യാത്രയിലുടനീളം പലപല ടെലഗ്രാഫ് ഓഫീസുകള്‍ വഴി, അവിടത്തെ സുഹൃത്തുക്കള്‍ വഴി, ടെലിഗ്രാം വഴി അവര്‍ ബന്ധപ്പെട്ടു. എഴുത്തറിയാത്ത ഒരു വേലക്കാരിയായിരുന്നു യാത്രയില്‍ ഈ കത്തിടപാടുകള്‍ക്കു തുണ. ഒരു ഇടയസംഘത്തോടൊപ്പം കോവര്‍ക്കഴുതപ്പുറത്ത്, കീഴക്കാംതൂക്കായ പാറക്കെട്ടുകളുടെ ഇടയിലൂടെയായിരുന്നു യാത്രയുടെ ആദ്യഭാഗം. ഇതുതന്നെ രണ്ടാഴ്ച നീണ്ടു. ആറുമാസം തുടര്‍ച്ചയായി യാത്രചെയ്താണ് ലൂയിസ സാന്‍ജൂത്തന്‍ ദെല്‍ എസാര്‍ എന്ന സ്ഥലത്തെത്തിയത്. ഇതിനിടെ ഇവള്‍ ചെല്ലുന്ന വഴികളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനൊക്കെ എലിജിയോ ശ്രമിച്ചിരുന്നു.
ആറു പതിറ്റാണ്ടിനിപ്പുറം, മാര്‍കേസ് ഈ സംഭവങ്ങള്‍ കോളറക്കാലത്തെ പ്രണയത്തില്‍ അവതരിപ്പിച്ചു. ഒരു ടെലഗ്രാഫ് ഓഫീസും മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് - അവര്‍ സന്ദേശം കൈമാറാനുപയോഗിച്ച സൂത്രത്തിന് - എന്തെങ്കിലും പ്രത്യേക സാങ്കേതികപദമുണ്ടോ എന്ന് മാര്‍കേസ് അച്ഛനോടുതന്നെയാണ് ചോദിച്ചത്. ഒട്ടുമാലോചിക്കാതെ തന്നെ ആ വൃദ്ധന്‍ വെളിപ്പെടുത്തി - പെഗ്ഗിങ്. നിഘണ്ടുവിലില്ലാത്ത ഈയര്‍ഥമാണ് ആ വാക്കുകൊണ്ട് ടെലഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ ഉദ്ദേശിച്ചിരുന്നത്. അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ മാര്‍കേസ് - ആഗോളപ്രശസ്തനായ മകന്‍ - ചോദിച്ചു; അച്ഛന്‍ എന്നെങ്കിലും നോവലെഴുതാന്‍ ആഗ്രഹിച്ചിരുന്നോ?'- അച്ഛന്റെ മറുപടി രസകരമായിരുന്നു. 'ഉവ്വ്. പക്ഷേ നീ അന്ന് പെഗ്ഗിങ്ങിനെപ്പറ്റി ചോദിച്ചില്ലേ, അന്നു ഞാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.' കാരണം, ഇതേ നോവലാണത്രേ അച്ഛനും എഴുതണമെന്ന് ആഗ്രഹിച്ചിരുന്നത്.