Saturday, October 30, 2010

എഴുത്ത് എന്റെ പ്രകൃതമാണ്‌ മരിയോ വര്‍ഗാസ് യോസ

2010-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മരിയോ വര്‍ഗാസ് യോസ സംസാരിക്കുന്നു. പെറുവിയന്‍ എഴുത്തുകാരനായ യോസ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് അറിയപ്പെടുന്നത്. 30 ഓളം നോവലുകളും നിരവധി നാടകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട് .കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തെക്കേ അമേരിക്കയെ പുരസ്‌കാരം തേടിയെത്തുന്നത്.1982 ലാണ് മാര്‍കേസിന് പുരസ്‌കാരം ലഭിച്ചത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും അധികം പരിചിതനായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായിരിക്കും യോസ. അധികാരം, ലൈംഗികത, ആത്മീയത എന്നിവയിലൂന്നിയ ആഖ്യാനശൈലിയാണ് മരിയോ വര്‍ഗാസ് യോസയുടെ രചനകളെ വ്യത്യസ്തമാക്കുന്നത്.ദ ടൈം ഓഫ് ദ ഹീറോ, ദ ഗ്രീന്‍ ഹൗസ്, കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍ തുടങ്ങി നിരവധി ലോകപ്രശസ്തമായ രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഒരു പാട് വായനക്കാരുള്ള എഴുത്തുകാരനാണ് താങ്കള്‍.മരിയോ വര്‍ഗാസ് യോസ എന്ന എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ എന്ന വായനക്കാരനെ എങ്ങനെ കാണുന്നു?


കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ എന്റെ ജീവിതത്തില്‍ ആകാംക്ഷഭരിതമായ ചില ഏടുകളുണ്ടായി.സമകാലീകമായ വായന കുറഞ്ഞു. പഴയകാലഎഴുത്തുകാരിലായി കൂടുതല്‍ താല്പര്യം. ഇരുപതാം നൂറ്റാണ്ട് വിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ഞാന്‍ കണ്ണ് വെച്ചു. ഈയിടെയായി സര്‍ഗ്ഗാത്മകരചനകളേക്കാളും ഞാന്‍ കൂടുതല്‍ വായിക്കുന്നത് ചരിത്രവും ലേഖനങ്ങളുമാണ്. എന്ത് കൊണ്ടാണ് അങ്ങനെ ,എന്താണ് അത് വായിക്കുന്നത് എന്നതിനെക്കുറിച്ചൊന്നും കൃത്യമായ ഉത്തരം എനിക്കില്ല...ചിലപ്പോള്‍ എഴുത്തുമായി ബന്ധപ്പെട്ട കാരണങ്ങളാലാവാം. എന്റെ സര്‍ഗ്ഗാത്മകരചനകള്‍ പലതും 19-ാം നൂറ്റാണ്ടുമായി ബന്ധപ്പെട്ടതാണ് .ഇപ്പോള്‍ വിക്തര്‍ യൂഗോയുടെ ലെസ്-മിസ്സറബിള്‍സിനെ ആധാരമാക്കിയുള്ള ലേഖനം ഫ്രെഞ്ച്-പെറുവിയന്‍ സാമൂഹികപ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഫ്‌ളോറ ട്രിസ്റ്റണെ(Flora Triston)ക്കുറിച്ച് ഒരു നോവല്‍ എന്നിവയും ആ ഗണത്തില്‍ വരുന്നു. ഒരു കാര്യം കൂടിയുണ്ട് , ഇങ്ങനെയൊരു വായനാമാറ്റതിന് കാരണമായി. നിങ്ങള്‍ യൗവനയുക്തരായിരിക്കുന്ന കാലങ്ങളില്‍ ലോകം നമുക്കിഷ്ടം പോലെ സമയവും സൗകര്യവും അനുവദിച്ചിട്ടുണ്ടെന്ന് തോന്നുക സ്വഭാവികമാണ്. എന്നാല്‍ നിങ്ങള്‍ അമ്പതിലേക്കെത്തുമ്പോള്‍ മരണത്തിലേക്ക് എണ്ണപ്പെടുന്ന ദിവസങ്ങളെക്കുറിച്ച് ആധി കലര്‍ന്ന തിരിച്ചറിവുണ്ടാകുകയും വായനയുടെ കാര്യത്തില്‍ കൂടുതല്‍ സെലക്ടീവാകുകയും ചെയ്യും.മനസ്സിന്റെ അബോധതലത്തിലുള്ള ഈ തിരിച്ചറിവ് കൊണ്ടായിരിക്കാം ഞാന്‍ സമീപകാലസാഹിത്യവായനയില്‍ മുങ്ങിക്കിടക്കാത്തത്.

എന്നാലും നിങ്ങളുടെ സമകാലീകരെന്ന നിലയില്‍ ചിലരെയെങ്കിലും വായിക്കാതിരുന്നിട്ടുണ്ടാവില്ല.സമകാലീകരില്‍ ആരെയാണ് കൂടുതലായും പിന്തുടര്‍ന്ന് പോരുന്നത്..

ചെറുപ്പത്തില്‍ സാര്‍ത്രിനോടായിരുന്നൂ കൂടുതല്‍ ഇഷ്ടം. അമേരിക്കന്‍ നോവലുകളും വായിച്ചിട്ടുണ്ട്,പ്രത്യേകിച്ച് മണ്‍മറഞ്ഞ് പോയവരുടെ രചനകള്‍-ഫോക്‌നര്‍,ഹെമിങ്ങ് വേ,ഫിറ്റ്‌സ് ജെറാള്‍ഡ്,ഡോസ് പാസ്സോ-ഫോക്‌നര്‍ എന്നും കൂടെയുണ്ടായിരുന്നു.ചെറുപ്പത്തില്‍ ഞാന്‍ വായിച്ച എഴുത്തുകാരില്‍ ഏറെ വിഭിന്നനായിരുന്നൂ ഫോക്‌നര്‍ എനിക്ക്. അദ്ദേഹത്തെ വീണ്ടും വായിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും നിരാശപ്പെട്ടില്ല. ഹെമിംഗ് വെ ചില സമയങ്ങളില്‍ അങ്ങനെയൊരനുഭവം തന്നിട്ടുണ്ട്. സാര്‍ത്രിനെ ഞാനിപ്പോള്‍ വായിക്കാറില്ല.സാര്‍ത്രിന്റെ സര്‍ഗ്ഗാത്മകരചനകള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ല എന്നെനിക്ക് തോന്നുന്നു.Saint Genet: Comedian or Martyr എന്ന ലേഖനമൊഴിച്ചുള്ള അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ മിക്കതും അപ്രധാനങ്ങളാണ്. വൈരുദ്ധ്യവും ദുരൂഹവും അവ്യക്തവും ശിഥിലവുമാണ് സാര്‍ത്തിന്റെ എഴുത്തുകള്‍. ഇതൊന്നും ഫോക്‌നറില്‍ കാണാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി കടലാസും പേനയും കൈയ്യില്‍ പിടിച്ച് വായിച്ച എഴുത്തുകാരന്‍ ഫോക്‌നറാണ്. ആഖ്യാനത്തിലെ തന്ത്രം എന്നെ കുറച്ചൊന്നുമല്ല അല്‍ഭുതം കൊള്ളിച്ചത്. ഫോക്‌നറെയാണ് ഞാന്‍ മാതൃകയാക്കിയത്. ആഖ്യാനത്തില്‍ അദ്ദേഹം കൊണ്ട് വന്ന അട്ടിമറി അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. കാലരൂപികരണം,സ്ഥലവും കാലവും തമ്മിലുള്ള ബന്ധം,ആഖ്യാനത്തിലെ അട്ടിമറി,പല പല വീക്ഷണകോണുകളില്‍ കൂടി കഥ പറയുവാനുള്ള പാടവം-ഒരു ലാറ്റിനമേരിക്കനെന്ന നിലയില്‍ എനിക്ക് ഫോക്‌നറിന്റെ ഇത്തരം ശൈലികള്‍ ഏറെ ഉപകാരപ്രദമായിട്ടുണ്ട്.ഫോക്‌നറിന്റെ ആഖ്യാനസ്വഭാവം പോലെയായിരുന്നല്ലോ വേറൊരു തലത്തില്‍ ലാറ്റിനമേരിക്കയും. പിന്നീട് ഫ്േളാബെര്‍ട്ട്,ബാല്‍സാക്ക്,ദെസ്‌തോവസ്‌കി,ടോള്‍സ്‌റ്റോയി,ഡിക്കന്‍സ് തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ എഴുത്തുകാര്‍ അദ്ഭുതം നിറഞ്ഞ ജീവിതവുമായി എന്നിലേക്കണഞ്ഞിട്ടുണ്ട്.

യൂറോപ്പിലേക്ക് എത്തിച്ചേരും വരെ ലാറ്റിനമേരിക്കന്‍ സാഹിത്യം ഞാന്‍ തീവ്രതയോടെ വായിച്ചില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം എനിക്ക് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അത് എനിക്കൊരു വലിയ അനുഭവമായിരുന്നു. ലാറ്റിനമേരിക്കന്‍ സാഹിത്യം എന്ന കടലിലേക്ക് പൂര്‍ണ്ണമായും മുങ്ങുന്നത് അങ്ങനെയാണ്. ബോര്‍ഹേസില്‍ നിന്ന് തുടങ്ങി കാര്‍പെന്റ്യര്‍,കോര്‍ത്താസര്‍,ഗുമിറസ് റോസ,ലെസമാ ലിമ തുടങ്ങീ മിക്ക ലാറ്റിനമേരിക്കനെഴുത്തുകാരിലേക്കും തോണിയടുത്തെങ്കിലും മാര്‍കേസില്‍ എത്തുന്നത് വളരെ വൈകിയാണ്. മാര്‍കേസിനെ കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്: García Márquez: Historia de un decidio എന്ന പേരില്‍. പഠിപ്പിക്കേണ്ടത് കൊണ്ട് 19-ാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കന്‍ സാഹിത്യവും എന്റെ വായനയുടെ ഭാഗമായി. ലാറ്റിനമേരിക്കയില്‍ ഒരു പാട് അല്‍ഭുതപ്പെടുത്തുന്ന എഴുത്തുകാരുണ്ടെന്ന് അതോടെ ഞാന്‍ മനസ്സിലാക്കുകായായിരുന്നു. നോവലിസ്റ്റുകളേക്കാളും ഉപന്യാസകരും കവികളുമായിരുന്നു എന്നെ അല്‍ഭുതപ്പെടുത്തിയത്. സാര്‍മിയാന്റൊ ഒരു നോവലും എഴുതിയില്ല,പക്ഷേ ലാറ്റിനമേരിക്ക കണ്ട ഏറ്റവും ഗംഭീരമായ കഥപറച്ചിലുകാരനാണദ്ദേഹം,ഫാക്കുണ്ടോ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. പക്ഷേ ഇവരില്‍ നിന്നെല്ലാം ഒരു പേര് തിരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് ഇവരാരുമല്ല,ബോര്‍ഹേസ് തന്നെയാണ്. ബോര്‍ഹേസ് സൃഷ്ടിച്ച ലോകം എനിക്ക് യാഥാര്‍ത്ഥമായിരുന്നു. ഭാവനയുടെ കലവറ,മുഖ്യധാരലാറ്റിനമേരിക്കന്‍ഭാവുകത്വത്തെ നിരാകരിക്കുന്ന ഭാഷ-ഇതൊക്കെ ബോര്‍ഹേസിനെ എന്റെ സ്വന്തം എഴുത്തുകാരനാക്കി.നമ്മുടെ മഹത്തായ എഴുത്തുകാരെല്ലാം വാക്കുകളെ അമിതമായി ഉപയോഗിച്ചിരുന്നവരായിരുന്നു,സെര്‍വാന്റസ് മുതല്‍ ഒര്‍ട്ടേഗ ഗാസറ്റ് വരെ. എന്നാല്‍ ബോര്‍ഹേസിന്റെ ഒാരോ വാക്കും ഒരോ ആശയമായിരുന്നു.നമ്മുടെ കാലത്തെ മഹാനായ എഴുത്തുകാരനാണ് അദ്ദേഹം.

ബോര്‍ഹേസുമായുള്ള പരിചയത്തക്കുറിച്ച്

60-കളില്‍ പാരീസിലുണ്ടായിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി ബോര്‍ഹേസിനെ കാണുന്നത്.അദ്ദേഹം അവിടെ ഒരു സെമിനാറില്‍ പ്രഭാഷണത്തിനായി വന്നതായിരുന്നു.പിന്നീട് ഫ്രാങ്കെസ്സിയിലെ റേഡിയേ ടെലിവിഷന് വേണ്ടി ഞാന്‍ അദ്ദഹത്തെ ഇന്റര്‍വ്യു ചെയ്തു. വൈകാരികതയോടെ മാത്രമേ അത് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.പിന്നീട് പലയിടങ്ങളില്‍ വെച്ച് ഞങ്ങള്‍ കണ്ട് മുട്ടുകയുണ്ടായിട്ടുണ്ട്. ബ്യൂണേഴ്‌സ് അയസ്സിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്,ടെലിവിഷന്‍ ചാനലിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്യാനായി പെറുവില്‍ നിന്ന് വന്നതായിരുന്നു.എന്റെ ചോദ്യങ്ങള്‍ പലതും അദ്ദേഹത്തില്‍ മതിപ്പുളവാക്കി.അഭിമുഖം കഴിഞ്ഞ് ഇരിക്കുമ്പോള്‍ വീടിന്റെ അവസ്ഥ കണ്ട് (പൊട്ടിയ ചുമരുകളും മേല്‍ക്കൂര ചോര്‍ന്നതുമായിരുന്നു ബോര്‍ഹേസ്സിന്റെ വീട്) എന്താണിങ്ങനെയെന്ന് ചോദിച്ചതും അദ്ദേഹം വല്ലാതെ ദേഷ്യപ്പെട്ടു. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹം എന്നോടടുത്തതേയില്ല.വീടിനെക്കുറിച്ച് മോശം രീതിയില്‍ പറയുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമല്ലെന്ന് ഓക്ടോവിയോ പാസ്സ് പറഞ്ഞു.അത് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പറയില്ലായിരുന്നു. എന്റെ പുസ്തകം അദ്ദേഹം വായിച്ചിട്ടുണ്ടാവുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. 40-ാം വയസ്സിന് ശേഷം അദ്ദഹം അക്കാലങ്ങളില്‍ എഴുതിയ ഒരു പുസ്തകവും വായിക്കുമായിരുന്നില്ല,മുമ്പ് വായിച്ചിരുന്നവ അദ്ദേഹം വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരുന്നു. പക്ഷേ ഞാന്‍ ഏറെ ആരാധിക്കുന്ന എഴുത്തുകാരനാണദ്ദേഹം.ആ നിരയില്‍ അദ്ദേഹം മാത്രമല്ല,പാബ്ലോ നെരൂദ പ്രതിഭാശാലിയായ കവിയാണ്.ഓക്ടോവിയോ പാസ്സ് ,കവിയെന്നതിലുപരി ആര്‍ജ്ജവമുള്ള ഉപന്യാസകാരനാണ്.ഇവരൊക്കെയും എനിക്കൊപ്പമുണ്ട്.

നെരൂദയെ എങ്ങനെ ഓര്‍മ്മിക്കുന്നു

നെരൂദ ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു.ഇഷ്ടമായതെന്തിലും വന്യമായി അദ്ദേഹം മുഴുകി.പെയിന്റിംഗ്,പുസ്തകങ്ങള്‍,ഭക്ഷണം,മദ്യം എല്ലാം. തിന്നുക കുടിക്കുക എന്നുള്ളത് ഒരു മിസ്റ്റിക്കല്‍ അനുഭവമായിരുന്നൂ അദ്ദേഹത്തിന്. അല്‍ഭുതമുണര്‍ത്തുന്ന മനുഷ്യന്‍. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹസമീപനം നമ്മില്‍ വല്ലാത്ത നന്മയുണര്‍ത്തും. ഐസ്ലാ നെഗ്രയില്‍ വെച്ച് ഒരു വാരാന്ത്യം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ ഓര്‍മ്മയിലെ ഏറ്റവും ഗംഭീരമാര്‍ന്ന ദിവസങ്ങളിലൊന്നാണത്. സദാസമയവും അദ്ദേഹത്തിന് ചുറ്റും ആളുകളുടെ ഒരു കൂട്ടം ഉണ്ടായിരുന്നു,ഭക്ഷമമുണ്ടാക്കാനും,ജോലിചെയ്യാനും അതിഥികളായി വരുന്നവരും ഒക്കെയായി. ഒരു ബൗദ്ധീകജാടയുമില്ലാത്ത സാധാരണമനുഷ്യരായിരുന്നൂ അവരെല്ലാം. ബോര്‍ഹേസിന്റേയും നെരൂദയുടേയും ജീവിതശൈലി തീര്‍ത്തും വിഭിന്നമായിരുന്നു.ഒരാള്‍ നിശബ്ദത കൊണ്ട് ലോകത്തെ നോക്കിയപ്പോള്‍ നെരൂദ ആഘോഷപൂര്‍വ്വം ജീവിതത്തെ സമീപിച്ചു.

നെരൂദയുടെ ജന്മദിനം ലണ്ടനില്‍ വെച്ച് ആഘോഷിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്. തേംസ് നദിയില്‍ കപ്പലില്‍ വെച്ച് ബെര്‍ത്ത് ഡേ സെലബ്രേഷന്‍ നടത്തണം എന്നദ്ദേഹം ആഗ്രഹിച്ചു. ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഇംഗ്ലീഷ് കവിയുമായ അലെസ്ത്യര്‍ റെയ്ഡ് തേംസിലെ ഒരു കപ്പലില്‍ ജീവിച്ച് പോരുന്നുണ്ടായിരുന്നു. അങ്ങനെ പാര്‍ട്ടി അവിടെ വെച്ച് നടന്നു. കോക്ക്‌ടെയിലുകളുടെ ഉല്‍സവമായിരുന്നു അവിടെ. മദ്യപിക്കാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ല. അബോധത്തിന്റെ തീരകളില്‍ സര്‍ഗ്ഗാത്മകതയുടെ കപ്പല്‍ ഇളകിയാടി. അക്കാലത്ത് എന്നെ വാസ്തവബന്ധമില്ലാതെ അപവാദപരമായി വിമര്‍ശിച്ച് ഒരു ലേഖനം പുറത്ത് വന്നിരുന്നു. ആ ലേഖനത്തിന്റെ പേരില്‍ ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഞാന്‍ അത് നെരൂദയെ കാണിച്ചു. പാര്‍ട്ടിയുടെ മധ്യത്തില്‍ അദ്ദേഹം എന്നോട് പ്രവചനാത്മകമായി പറഞ്ഞു:നിങ്ങള്‍ പ്രശസ്തനാകാന്‍ പോകുന്നു.എനിക്കറിയാം നിങ്ങളെ എന്താണ് കാത്തിരിക്കുന്നതെന്ന്.എത്രത്തോളം നിങ്ങള്‍ പ്രശസ്തനാകുന്നുവോ അതിനേക്കാള്‍ നൂറിരട്ടി നിങ്ങള്‍ വിമര്‍ശിക്കപ്പെടും.ഓരോ അഭിനന്ദനത്തിനും തൊട്ട് പിറകേ മൂന്നോ നാലോ വിമര്‍ശനങ്ങളുമായി ആളുകള്‍ പിറകേത്തന്നെയുണ്ടാവും.ഞാനും ഇത്തരം അപവാദങ്ങള്‍ ഏറെ കേട്ടതാണ്.നിങ്ങള്‍ പ്രശസ്തനാകേണ്ട ആളാണെങ്കില്‍ നിങ്ങള്‍ക്ക് അതിലൂടെ കടന്ന്‌പോയേ മതിയാവൂ.
നെരൂദ പറഞ്ഞത് സത്യമായി;പ്രവചനം പോലെയായി അദ്ദേഹത്തിന്റെ വാക്കുകള്‍.ഇപ്പോള്‍ മനുഷ്യനിലേക്ക് എത്താനുള്ള ജീവിതങ്ങള്‍ എന്റെ കൈയ്യിലുണ്ട്.

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസ് ?

ഞങ്ങള്‍ സുഹൃത്തുക്കളാണ്,ഞങ്ങള്‍ ബാര്‍സലോണയില്‍ രണ്ട് വര്‍ഷത്തോളം അയല്‍ക്കാരയി കഴിഞ്ഞിട്ടുണ്ട്.പിന്നിട് രാഷ്ട്രീയവും സ്വകാര്യവുമായ കാരണങ്ങളാല്‍ ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു. പക്ഷേ യഥാര്‍ഥ കാരണം വളരെയറെ സ്വകാര്യമായ ഒന്നാണ്,അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവിശ്വസവുമായി യാതൊരു ബന്ധവുമില്ല. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ എഴുത്തും രാഷ്ട്രീയവും ഒരേ തലത്തിലായിരുന്നില്ല. എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞല്ലോ,ഞാന്‍ അദ്ദേഹത്തെക്കുറിച്ച് 600-ലധികം പേജുകളുള്ള പുസ്തം എഴുതിയിട്ടുണ്ടെന്ന്. പക്ഷേ പേഴ്‌സണലി ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ല.മാര്‍കേസ് അവസരവാദിയും പ്രശസ്തിക്ക് അത്യാഗ്രഹം ഉള്ളയാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മെക്‌സിക്കോയിലെ തീയേറ്ററില്‍ വെച്ചുള്ള അടിപിയാണോ മാര്‍കേസുമായുള്ള സ്വാകാര്യപ്രശ്‌നമായി നിങ്ങള്‍ പറയുന്നത്..?

മെക്‌സിക്കോയില്‍ വെച്ച് അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്.പക്ഷേ അതിന് കാരണമായ കാര്യം ഇവിടെ വിശദീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു പക്ഷേ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയാണെങ്കില്‍ ഞാനത് പറയും.

എന്താണ് നിങ്ങളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ച ഘടകം..?

ബൗദ്ധികമായി ഞാന്‍ എല്ലായ്‌പ്പെഴും രാഷ്ട്രീയത്തില്‍ ആലോചിക്കുകയും ടപെടുകയും ചെയ്തിട്ടുണ്ട്,ചെയ്യുന്നുമുണ്ട്. എണ്‍പതുകളുടെ അവസാനം പ്രായോഗികതലത്തില്‍ ഒരു രാഷ്ടീയമായ ഒരു കമ്മിറ്റമെന്റ് ആവശ്യമാണെന്ന് ഞാന്‍ വിചാരിക്കുകയം അങ്ങനെ ഇടപെടുകയും ചെയ്തതാണ്...അതൊരു തെറ്റായ തീരുമാനമായിരുന്നു.ജനകീയതെരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകാം,പക്ഷേ അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് കൂടുതല്‍ സങ്കീര്‍ണ്ണം.ഫ്യൂജി മോറി തിരഞ്ഞെടുപ്പില്‍ വിജയിച്ചു,ഞാന്‍ പരാജയപ്പെട്ടു.പക്ഷേ വിജയിച്ചതിന് ശേഷം ഫ്യൂജി മോറി ഏകാധിപത്യസ്വാഭാവമുള്ള ഭരണാധികാരിയായി മാറി,ട്രുജുലൊയെപ്പോലെ.ഇത് എന്നെ മാനസികമായി തകര്‍ത്തുകളഞ്ഞു.

എഴുതാനുള്ള സാഹചര്യം..ഒരു നോവല്‍ പിറവിയെടുക്കുന്നത്..എങ്ങനെയാണ് എഴുതുന്നത് എന്നൊക്കെ ഒന്ന് പറയാമോ..?

ആദ്യമായി, ഇതൊരുതരം ദിവാസ്വപ്‌നം കാണലാണെന്ന് പറയാം.മനസ്സില്‍ നിന്നുള്ള ഒരു തോന്നല്‍-അത് വ്യക്തിയെക്കുറിച്ചാവാം,ഏതെങ്കിലും സവിശേഷസാഹചര്യത്തെക്കുറിച്ചാവാം. പിന്നെ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങുന്നു.അധ്യായങ്ങളുടെ സംഗ്രഹങ്ങള്‍-ആരൊക്കെ വരണം,ആരൊക്കെ കളം വിട്ട് പോകണം,എന്തൊക്കെ ചെയ്യേണ്ടതും ചെയ്യാത്തതുമായുണ്ട് എന്നൊക്കെ.എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ജെനറല്‍ ഔട്ട് ലൈന്‍ മനസ്സില്‍ വരച്ചുണ്ടാക്കും-അതായിരിക്കില്ല അന്തിമരൂപം,ഇടയ്ക്കിടെ അതില്‍ മാറ്റങ്ങളുണ്ടാകും.പക്ഷേ അതാണ് സ്റ്റാര്‍ട്ടിംഗ് ഗിയറാവുക.എഴുതുന്നു,ഒരോ അധ്യായവും തിരുത്തുന്നു.

കഥയുടെ ആദ്യഡ്രാഫ്റ്റ് ഉണ്ടാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ഉല്‍കണ്ഠാപൂര്‍ണ്ണവും സമയദൈര്‍ഘ്യം ആവശ്യപ്പെടുന്ന ഒന്നുമാണ്. The war of the end of the world എന്ന നോവലിന്റെ ആദ്യപ്രതി തയ്യാറാക്കാന്‍ ഞാന്‍ രണ്ട് വര്‍ഷത്തോളമെടുത്തു-തുടരെത്തടരെ മാറ്റങ്ങള്‍ വരികയായിരുന്നു. ഒന്നാംപ്രതി തയ്യാറാക്കപ്പെടുന്നതോടെ ഞാന്‍ ടെന്‍ഷനില്‍ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നതാകും ശരി. ആദ്യയെഴുത്തിനേക്കാളും കൂടുതല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് തിരുത്തിയെഴുത്താണ്,എഡിറ്റ് ചെയ്യുന്നതിലാണ്...ഞാന്‍ വിചാരിക്കുന്നു ഇതാണ് എഴുത്തിലെ ഏറ്റവു സര്‍ഗ്ഗാത്മകമായ ഭാഗം എന്നാണ്.

എനിക്കൊരിക്കലും പറയാന്‍ പറ്റില്ല എപ്പോഴാണ് കഥ പൂര്‍ത്തിയാക്കാന്‍ പറ്റുകയെന്ന്. ഇന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ കുറച്ച് മാസങ്ങളേ വേണ്ടതുള്ളൂ എന്ന് തോന്നിയാലും വിചാരിച്ചാലും പക്ഷേ വര്‍ഷങ്ങള്‍ വേണ്ടി വരും. ഒരു നോവല്‍ പൂര്‍ത്തീകരിക്കാന്‍ സമയം ഏറെയെടുക്കും എന്നുള്ള ബോധ്യത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.

കൈകൊണ്ടാണോ എഴുതുന്നത് അതോ ടൈപ്പ്-റൈറ്റര്‍ കൊണ്ടാണോ..അതോ രണ്ടും ഉപയോഗിക്കാറുണ്ടോ..?

തുടക്കത്തില്‍,ഞാന്‍ കൈ കൊണ്ടാണ് എഴുതുക.പതിവായി ഞാന്‍ പകലുകളിലാണ് എഴുതുക,വളരെ നേരത്തെ എഴുന്നേറ്റ് എഴുത്ത് തുടങ്ങും.എന്നെ സമബന്ധിച്ചിടത്തോളം ഏറ്റവും സര്‍ഗ്ഗാത്മകമായ സമയം അപ്പോഴാണ്.രണ്ട മണിക്കൂറിനപ്പുറം എനിക്ക് കൈകൊണ്ട് എഴുതാന്‍ കഴിയില്ല-കൈ വേദനിച്ച് തുടങ്ങും.പിന്നെ ഞാന്‍ എഴുതിയതൊക്കെ ടൈപ്പ് ചെയ്ത് തുടങ്ങും,തിരുത്തുകള്‍ നടത്തും. ഞാന്‍ എല്ലായ്‌പ്പോഴും അവസാനത്തെ കുറച്ച് വരികള്‍ ടൈപ്പ് ചെയ്യില്ല. പിറ്റേന്ന് അവസാനഭാഗങ്ങള്‍ ടൈപ്പ് ചെയ്താണ് എഴുത്ത് തുടങ്ങുക.ടൈപ്പ് റൈറ്റര്‍ കൊണ്ട് തുടങ്ങുന്നത് ഒരു സര്‍ഗ്ഗാത്മകവ്യായാമമാണ് എനിക്ക്.

ഒരു കൃതി എഴുതിത്തീരുമ്പേള്‍ സന്തോഷം തോന്നാറുണ്ടോ...?

ഇല്ല,ഒരു പുസ്തകം എഴുതിത്തീര്‍ക്കുമ്പേള്‍ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടും ഞാന്‍. വല്ലാതെ അരക്ഷിതനാകും. എന്ത്‌കൊണ്ടെന്നാല്‍,നോവല്‍ എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു.അത് ഉള്ളില്‍ നിന്ന് പുസ്തകമായി മാറിപ്പോകുമ്പേള്‍,ഒരു തരം നിരാശതാബോധത്തിനടിമപ്പെടും ഞാന്‍. ഒരു മദ്യപാനി മദ്യപിക്കുന്നത് എന്നേന്നേക്കുമായി നിര്‍ത്തും പോലെ. ജീവിതം തന്നെ അകന്ന് പോകും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്നുള്ളത് അടുത്ത വര്‍ക്കിലേക്ക് നമ്മള്‍ നമ്മെ വലിച്ചെറിയുക എന്നുള്ളതാണ്. ഞാന്‍ അതാണ് ചെയ്യാറ്.

എഴുത്തുകാരനെന്ന നിലയില്‍ സ്വയം നോക്കുമ്പോള്‍ നിങ്ങളുടെ പരിമിതിയും ഗുണവുമായിട്ട് തോന്നുന്നത് എന്തൊക്കെയാണ്...?

ഞാന്‍ വിചാരിക്കുന്നു,എന്റെ ഏറ്റവും വലിയ ഗുണം എന്നുള്ളത് എന്റെ ക്ഷമാപൂര്‍ണ്ണമായ ഹാര്‍ഡ് വര്‍ക്കാണ്. എനിക്കൊരുപാട് നേരമിരുന്ന് എഴുതാന്‍ കഴിയും,എന്റെയുള്ളിലെ മുഴുവനും പുറത്തെടുക്കും വരെ ഞാന്‍ എഴുതിക്കൊണ്ടയിരിക്കും. എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്റെ ആത്മവിശ്വാസമില്ലായ്മയാണ്. അതെന്നെ നാലും അഞ്ചും വര്‍ഷങ്ങള്‍ ഇരുന്ന് നോവല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു-അതിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ഇത് ശരിയായിട്ടില്ല എന്ന സംശയത്തിനായിരിക്കും. അതെന്നെ കൂടുതല്‍ കൂടുതല്‍ സ്വയം വിമര്‍ശകനും ആത്മവിശ്വാസമില്ലാത്തവനുമാക്കും. അതുകൊണ്ടാവാം ഞാന്‍ ഒന്നുമല്ലെന്ന വിചാരം എനിക്കുണ്ടാവുന്നതും. പക്ഷേ എനിക്കറിയാം,മരിക്കും വരെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കുമെന്ന്. എഴുത്ത് എന്റെ പ്രകൃതമാണ്. ഞാന്‍ ജീവിക്കുന്നത് തന്നെ എന്റെ എഴുത്തിനെ ആധാരമാക്കിയാണ്. എഴുതിയില്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കിനിയും ഒരു പാട് പുസ്തകങ്ങള്‍ എഴുതണം,കൂടുതല്‍ നല്ല പുസ്തകങ്ങള്‍.ഇപ്പോഴുള്ളതിനേക്കാള്‍ അല്‍ഭുതകരമായ പുതിയ മേച്ചിലപ്പുറങ്ങളെ ഞാന്‍ പ്രതീക്ഷിക്കുന്നു.

എഴുത്ത് നിങ്ങളെ സമ്പന്നനാക്കിയോ..?

ഇല്ല,ഞാനൊരു സമ്പന്നനല്ല. ഒരു കമ്പിനിയുടെ പ്രസിഡണ്ടുമായോ വേറെയെതെങ്കിലും പ്രൊഫഷണില്‍ സ്വയം പേരെടുത്ത ആളുമായോ എണ്ണയുല്പാദകന്റേയോ പെറുവിലെ പ്രശസ്തനായ ഓട്ടക്കാരന്റെയോ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ സാഹിത്യം എന്നത് സാമ്പത്തികം കുറവായ മേഖല എന്നേ പറയാനാകൂ.

എന്ത് കൊണ്ടാണ് നിങ്ങള്‍ എഴുതുന്നത്..?

അസന്തുഷ്ടനായത് കൊണ്ട് ഞാന്‍ എഴുതുന്നു.അസന്തുഷ്ടിക്കെതിരെയുള്ള പോരാട്ടമാകുന്നൂ എനിക്ക് എഴുത്ത്.

No comments:

Post a Comment