Saturday, September 10, 2011

മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?

മലയാള സിനിമയില്‍ ആദ്യമായി ഭക്ഷണത്തെക്കുറിച്ച് വൃത്തിയോടെ ചെയ്ത ഒരു നല്ല ചിത്രം എന്ന് സാമാന്യബോധമുള്ളവര്‍ പറഞ്ഞതു കേട്ടാണ് ഈയടുത്തിറങ്ങിയ 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' കാണാന്‍ പോയത് .വിശപ്പുമായി ബന്ധപ്പെട്ടാണ് ഭൂമിയിലെ ഏതൊരു മനുഷ്യന്റെയും മുന്നില്‍ ഭക്ഷണം നിറയുന്നത് .അതുകൊണ്ടായിരിക്കാം "വിശക്കുന്നവന്റെ മുന്നില്‍ അന്നമായിട്ടല്ലാതെ ദൈവത്തിനുപോലും പ്രക്ത്യക്ഷപ്പെടാന്‍ ധൈര്യമില്ല" എന്ന് ഗാന്ധി പറഞ്ഞത്‌. "ദി ഗോള്‍ഡ്‌ റഷസ്" എന്ന തന്റെ ചിത്രത്തിലൂടെ പ്രശസ്ത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്‍ വിശപ്പിന്റെ കാഠിന്യം ചിത്രീകരിക്കുന്നത് തന്റെ തന്നെ ഷൂ പുഴുങ്ങി തിനുന്നതിലൂടെയാണ്.മനുഷ്യനെ സംബദ്ധിച്ച് വിശപ്പോള്ളം വലിയ യാഥാര്‍ത്ഥ്യം എന്തുണ്ട് ?ഭൂമിയിലെ മഹാഭൂരിപക്ഷത്തിനും ഇന്നും ഉത്തരമില്ലാത്ത ഒരു യാഥര്‍ത്ത്യമാണത്..........

ഇതിന്റെയടിസ്ഥാനത്തില്‍ ഈ സിനിമ മുന്നോട്ടുവെക്കുന്ന ,പ്രതിലോമകരമായ ചില ദൌത്യങ്ങളെ കാണാതിരുന്നുകൂടാ .കൊമെഴ്സിയല്‍ സിനിമകള്‍ ,അല്ലെങ്കില്‍ മുഖ്യധാര ചിത്രങ്ങള്‍ അവയെക്കുറിച്ച് നാം അധികം ആധിപിടിക്കേണ്ടതില്ല എന്നാണ് ഒരു പൊതു അഭിപ്രായം.അത് തന്നെയാണ് അതിന്റെ അപകടവും .സാംസ്ക്കരികമായി ഒട്ടും തന്നെ വികസിക്കാന്‍ കഴിയാത്ത ഒരു സമൂഹമായി നമ്മെ പിടിച്ചുനിറുത്തുന്നതില്‍ ഇത്തരം സിനിമകളുടെ പങ്ക് ചെറുതല്ല .മാത്രമല്ല അപകടകരമായ ചില മൂല്യവിചാരങ്ങള്‍ക്കും ധാരണകള്‍ക്കും ഇത് വഴിവെക്കുകകൂടി ചെയ്യുന്നു .
ഈ സിനിമ മുന്നോട്ടുവെക്കുന്ന ആശയപരമായ പാപ്പരത്തങ്ങള്‍ :-
1 . ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള വേവലാതികള്‍ (ഒരു ദിവസം ഒരു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്നവന് മാത്രം വിധിച്ചിട്ടുള്ള ഒന്നാകുന്നു ഈ ഭക്ഷണത്തെക്കുറിച്ചുള്ള ഗൃഹാതുരത )
2 .പുരുഷന്റെ മനസ്സിലേക്കുള്ള വഴി 'വായ'യിലൂടെയാകുന്നു എന്ന ഫ്യൂഡല്‍ മനോഭാവത്തെ അരക്കിട്ടുറപ്പിക്കുന്നു. 'വായ്ക്കു രുചിയുള്ളത് വയറിനു നന്നല്ല' എന്ന പഴമൊഴിയെ തള്ളിയാണ്  രുചികരമായ ആഹാരം ഉണ്ടാക്കുന്ന പെണ്ണിനുവേണ്ടിയുള്ള അലച്ചില്‍ .പെണ്ണിന്റെ മറ്റ് യാതൊരുവിധ വ്യെക്തി പ്രഭാവങ്ങളിലും താത്പര്യമില്ലാത്ത മധ്യവര്‍ഗ്ഗപുരുഷമനോഭാവം ഉദാത്തവത്ക്കരിക്കുന്നത്  ആ വീട്ടിലെ കുശനിക്കാരനെ പിടിച്ചിറക്കി കൊണ്ടു  പോകുന്നതിലൂടെയാണ് .മലയാളി പുരുഷന്റെ ഭാര്യസങ്കല്പം കേമമായിരിക്കുന്നു .
3 .ആദിവാസിയെന്നത്  നാട്ടുമനുഷ്യന്  ഏതു വിധേനേയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന,മൃഗത്തെപോലെ കൈകാല്‍ കെട്ടി കൊണ്ടുവരാനുള്ള ഒരു സാധനം മാത്രമായി അവന്റെ അസ്തിത്വത്തെ അപമാനിച്ചിരിക്കുന്നു .സ്വന്തം മണ്ണിനും ,ആവാസ വ്യെവസ്ഥയ്ക്കും വേണ്ടി ഭരണകൂടത്തിനോട് വീറോടെ പൊരുതുന്ന ഒരു വലിയ ജനവിഭാഗത്തെയാണ് ഇപ്രകാരം അപമാനിച്ചിരിക്കുന്നത്.ഈ സിനിമയിലൂടെ തനിക്കു ചുറ്റുമുള്ള യാഥര്‍ത്ത്യങ്ങളോടുള്ള സംവേദനം ഇങ്ങനെയൊക്കെ പരിതാപകരമായി ചുരുങ്ങിപോയിരിക്കുന്നു.
4 .ആരോഗ്യകരമായ, ഇനിയും സാമൂഹികമായി വികസിക്കാത്ത ആണ്‍പെണ്‍ ബന്ധങ്ങളുടെ ചെറു ഇക്കിളികള്‍ അല്ലാതെ മറ്റെന്താണ് അതിലെ സ്ത്രീ പുരുഷ ഇടപെടലിലൂടെ ചിത്രികരിച്ചിരിക്കുന്നത്.ഭക്ഷണത്തിനോടുള്ള പൊതുവായ അഭിരുചികള്‍ക്കപ്പുറം വ്യെക്തിത്വത്തിന്റെ മറ്റു തലങ്ങളെയോ ,വ്യെക്തിപരമായ അഭിപ്രായ ഐക്ക്യങ്ങളോ,ഭിന്നതകളോ ഒന്നും സ്പര്‍ശിക്കാതെ ഒരാണും പെണ്ണും പരസ്പരം കാണുന്നതിനുള്ള 'മനോരോഗവൈകല്യങ്ങള്‍' അല്ലാതെ മറ്റെന്താണ് ആ സിനിമ പറയുന്നത്
5 . മധ്യവര്‍ഗ്ഗ മെട്രോപോളിട്ടന്‍ സംസ്ക്കാരത്തിന്റെ പ്രതീകങ്ങളായ ആ ചെറുപ്പക്കാര്‍ മാത്രമാണ് ആ സിനിമ മുന്നോട്ടുവച്ച ഒരേ ഒരു യാഥാര്‍ത്ഥ്യം .റിസ്ക്‌ എടുക്കാന്‍ തയാറല്ലാത്ത ,ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ,സാമൂഹ്യയാഥര്‍ത്ത്യങ്ങളോട് ജൈവീകമായി പ്രതികരിക്കാന്‍ അറിയാത്ത അവര്‍ നമ്മുടെ മുന്നിലെ വലിയ യാഥാര്‍ത്ഥ്യം തന്നെയാണ് .(കൂട്ടുകാരി ഗട്ടറില്‍ വീണു കാലുപൊട്ടുമ്പോഴേക്കും വിഭ്രാന്തിയോടെ ആംബുലന്‍സ് വിളിക്കുന്നു ,എട്ടാം ക്ലാസ് മുതല്‍ കേരളത്തിലെ പെണ്‍കുട്ടികളെ പുസ്തകം പരിചയായി ഉപയോഗിക്കാന്‍ അമ്മമാര്‍ പരിശീലിപ്പിക്കുന്നതെന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ,ഒരു ആദിവാസിയെ അവഞ്ജയോടെ മാത്രം കാണാന്‍ പറ്റുന്ന ,സത്യം തുറന്നു പറയാന്‍ കെല്പില്ലാത്ത' ഈ തലമുറ 'മാത്രമാണ് ആ സിനിമ കാണിച്ചുതന്ന ഒരേ ഒരു യാഥാര്‍ത്ഥ്യം .)    


(ജോളി ചിറയത്ത് )