Thursday, May 9, 2013

നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു എന്നു പറഞ്ഞത് വിക്ടർ ഹ്യൂഗോ ആണ് .എന്നാൽ സ്കൂളിനെ തന്നെ ജയിലാക്കിമാറ്റമെന്ന് ലോകത്തിനു കാണിച്ചു കൊണ്ടിരിക്കുന്നത് നമ്മളാണ്.ജയിലും സ്കൂളും തമ്മിലുള്ള സാമ്യങ്ങൾ നേരത്തെ പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഗാരി നോർത്തിന്റെ രണ്ടു ബസ്സുകളുടെ കഥയിൽ ഒരു കുട്ടി അച്ഛനോട് ജയിലിലേക്കും സ്കൂളിലേക്കും പോകുന്ന ബസ്സുകൾ ചൂണ്ടിക്കാട്ടി അവ തമ്മിലുള്ള വ്യെത്യാസങ്ങൾ എന്തൊക്കെയെന്നു ചോദിക്കുന്നുണ്ട് .വ്യെത്യാസങ്ങൾ ഏറെയുണ്ടെന്നു പറഞ്ഞ അച്ഛൻ ഓരോന്നായി മകനു വിശദീകരിച്ചു കൊടുക്കുന്നു .അവയോരോന്നും മറ്റേതിനും ബാധകമാണല്ലോ എന്നു മകൻ ചൂണ്ടിക്കാട്ടുമ്പോൾ അച്ഛൻ കുഴങ്ങിപ്പോകുന്നു.ബെല്ലും അസംബ്ലിയും യൂണിഫോമും ഇടുങ്ങിയ മുറികളും ശിക്ഷാരീതികളും എല്ലാം സമാനം.രണ്ടിടങ്ങളും കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണല്ലോ.എന്നാൽ ചലന സ്വാതന്ത്ര്യം ജയിലിലാണ് കൂടുതൽ.പരോളിലിറങ്ങാനുള്ള സ്വാതന്ത്ര്യം സ്കൂളിനില്ല. ചില കാമ്പസുകളിൽ നിരീക്ഷണ ക്യാമറപോലും വന്നു കഴിഞ്ഞു .

കുട്ടികൾ പറഞ്ഞ ചില കാര്യങ്ങൾ:- 

പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.

അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാം, വാരാതെയുമിരിക്കാം.കുട്ടികൾ വൈകിയാൽ പല തരത്തിലുള്ള ചോദ്യം ചെയ്യലുകൾ ...ആരുടെ കൂടെ കറങ്ങിനടക്കുകയായിരുന്നെന്ന കളിയാക്കലുകൾ ...ദിവസം മുഴുവൻ ക്ലാസ്സിനു പുറത്തുനിർത്തൽ ....

പഠിപ്പിക്കലിനേക്കാൾ പ്രധാനം ഉപദേശങ്ങൾക്കും കുട്ടികളുടെ പ്രേമം കണ്ടുപിടിക്കലിനുമൊക്കെയാണ്.

സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.

ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു .

സ്കൂളിൽ ആകെയുള്ള നാല് ആണ്‍ സാറന്മാരോട് സംസാരിക്കാൻ പാടില്ല.

പിൻകുറിപ്പ് :-  ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളേജ് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക്, ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് അവരുടെ ഭാവി പരിപാടികളെ വിലയിരുത്തുക എന്നൊരു പ്രോജക്ടു നൽകി. ഫലം നിരാശജനകം. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള നേരിയ സാധ്യതപോലും നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് 200 എണ്ണത്തിന്റെയും ഭാവി ഇരുണ്ടതാണെന്ന് അടിവരയിട്ട് പിള്ളേർ സാറിന് റിപ്പോർട്ട് നൽകി. 25 വർഷം കഴിഞ്ഞ് ആകസ്മികമായി പഴയ റിപ്പോർട്ട് കാണാനിടയായ മറ്റൊരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ വിളിച്ച് അതിൽ പറഞ്ഞിട്ടുള്ള 200 കുട്ടികളും ഇപ്പോൾ ഏതേതു നിലയിലുള്ള ജീവിതം നയിക്കുകയാണെന്ന് അന്വേഷിച്ചുവരാൻ ആവശ്യപ്പെട്ട് വേറൊരു പ്രോജക്ട് നൽകി. പഴയ സ്കൂൾകുട്ടികളിൽ 180 പേരെയും നിയുക്തപ്രോജക്ട് എഴുത്തുകാർ കണ്ടുപിടിച്ചു. പക്ഷേ പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവരിൽ ആരുടെയും ഭാവി അത്രയ്ക്ക് ഇരുളടഞ്ഞു പോയിരുന്നില്ലത്രേ. പകരം എല്ലാവരും വൈദ്യവും വാസ്തുവിദ്യയും നിയമവുമൊക്കെ പഠിച്ച് നല്ലനിലയിലുമെത്തിയിരുന്നു.

അദ്ധ്യാപകന് കൌതുകം ഇരച്ചു. അദ്ദേഹം തന്നെ ഫീൽഡിലിറങ്ങി അദ്ഭുതകരമായ ജീവിതവിജയങ്ങളുടെ കാരണം പഴയ ചേരി നിവാസികളെ നേരിൽ കണ്ട് തിരക്കി. അപ്പോഴല്ലേ സത്യം പുറത്തുവന്നത്. ഒരേ സ്വരത്തിൽ എല്ലാവരുംപറഞ്ഞത് “ഞങ്ങളെ പഠിപ്പിച്ച ടീച്ചറാണ്” കാരണം എന്ന്. അപ്പോഴേയ്ക്കും വൃദ്ധയായ, ടീച്ചറെ കണ്ടു പിടിച്ച് അദ്ദേഹം അഭിമുഖം നടത്തി. അവർ പറഞ്ഞത്, “ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല, അവരെ സ്നേഹിച്ചു അത്രമാത്രം!”. 
നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

Courtesy :- 1.'സദാചാര പോലിസിങ്ങിന്റെ സ്കൂൾ പാഠങ്ങൾ' ഉമ്മർ ടി .കെ , മലയാളം വാരിക.
                 2. വെള്ളെഴുത്ത് ,ശിവകുമാർ ആർ . പി .


Sunday, May 5, 2013

ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ....


പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍.....
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.

(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.

(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.

(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.

11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.

(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,

സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,

സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.

സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)

അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.

(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.

30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.

31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.

32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).

33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).

34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .

35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച് അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.