Thursday, May 9, 2013

നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു എന്നു പറഞ്ഞത് വിക്ടർ ഹ്യൂഗോ ആണ് .എന്നാൽ സ്കൂളിനെ തന്നെ ജയിലാക്കിമാറ്റമെന്ന് ലോകത്തിനു കാണിച്ചു കൊണ്ടിരിക്കുന്നത് നമ്മളാണ്.ജയിലും സ്കൂളും തമ്മിലുള്ള സാമ്യങ്ങൾ നേരത്തെ പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഗാരി നോർത്തിന്റെ രണ്ടു ബസ്സുകളുടെ കഥയിൽ ഒരു കുട്ടി അച്ഛനോട് ജയിലിലേക്കും സ്കൂളിലേക്കും പോകുന്ന ബസ്സുകൾ ചൂണ്ടിക്കാട്ടി അവ തമ്മിലുള്ള വ്യെത്യാസങ്ങൾ എന്തൊക്കെയെന്നു ചോദിക്കുന്നുണ്ട് .വ്യെത്യാസങ്ങൾ ഏറെയുണ്ടെന്നു പറഞ്ഞ അച്ഛൻ ഓരോന്നായി മകനു വിശദീകരിച്ചു കൊടുക്കുന്നു .അവയോരോന്നും മറ്റേതിനും ബാധകമാണല്ലോ എന്നു മകൻ ചൂണ്ടിക്കാട്ടുമ്പോൾ അച്ഛൻ കുഴങ്ങിപ്പോകുന്നു.ബെല്ലും അസംബ്ലിയും യൂണിഫോമും ഇടുങ്ങിയ മുറികളും ശിക്ഷാരീതികളും എല്ലാം സമാനം.രണ്ടിടങ്ങളും കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണല്ലോ.എന്നാൽ ചലന സ്വാതന്ത്ര്യം ജയിലിലാണ് കൂടുതൽ.പരോളിലിറങ്ങാനുള്ള സ്വാതന്ത്ര്യം സ്കൂളിനില്ല. ചില കാമ്പസുകളിൽ നിരീക്ഷണ ക്യാമറപോലും വന്നു കഴിഞ്ഞു .

കുട്ടികൾ പറഞ്ഞ ചില കാര്യങ്ങൾ:- 

പത്തുവരെ സ്കൂളുകളില്‍ ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറായിരുന്നെങ്കില്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരമണിക്കൂറേ ഉള്ളൂ. 12.30- ന് ക്ലാസു കഴിഞ്ഞാല്‍ മരണവെപ്രാളത്തോടെ ഓടിപോയി കൈ കഴുകി ഉള്ളതെന്തായാലും വാരിത്തിന്ന് റെഡിയാവണം.

അദ്ധ്യാപകര്‍ക്ക് തോന്നിയതുപോലെ ക്ലാസില്‍ വരാം, വാരാതെയുമിരിക്കാം.കുട്ടികൾ വൈകിയാൽ പല തരത്തിലുള്ള ചോദ്യം ചെയ്യലുകൾ ...ആരുടെ കൂടെ കറങ്ങിനടക്കുകയായിരുന്നെന്ന കളിയാക്കലുകൾ ...ദിവസം മുഴുവൻ ക്ലാസ്സിനു പുറത്തുനിർത്തൽ ....

പഠിപ്പിക്കലിനേക്കാൾ പ്രധാനം ഉപദേശങ്ങൾക്കും കുട്ടികളുടെ പ്രേമം കണ്ടുപിടിക്കലിനുമൊക്കെയാണ്.

സ്കൂള്‍ അസംബ്ലിയിലും സ്കൂളില്‍ നടക്കുന്ന പരിപാടികളിലും കുട്ടികളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ പറയും. ഇത് നാണം കെടുത്തുന്ന പരിപാടിയാണ്. കുട്ടിയുടെ പേരു പറയാറില്ലെങ്കിലും കൂട്ടുകാര്‍ക്കും അവരോടൊപ്പം ഉള്ള അച്ഛനമ്മമാര്‍ക്കും ആ കുട്ടിയെ അറിയാമായിരിക്കും. ഇങ്ങനെ ഒരു കാര്യത്തിനു പേര് മൈക്കിലൂടെ പറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിക്ക് മനശ്ശാസ്ത്ര ചികിത്സ വേണ്ടി വന്നു.

ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു .

സ്കൂളിൽ ആകെയുള്ള നാല് ആണ്‍ സാറന്മാരോട് സംസാരിക്കാൻ പാടില്ല.

പിൻകുറിപ്പ് :-  ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളേജ് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക്, ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് അവരുടെ ഭാവി പരിപാടികളെ വിലയിരുത്തുക എന്നൊരു പ്രോജക്ടു നൽകി. ഫലം നിരാശജനകം. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള നേരിയ സാധ്യതപോലും നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് 200 എണ്ണത്തിന്റെയും ഭാവി ഇരുണ്ടതാണെന്ന് അടിവരയിട്ട് പിള്ളേർ സാറിന് റിപ്പോർട്ട് നൽകി. 25 വർഷം കഴിഞ്ഞ് ആകസ്മികമായി പഴയ റിപ്പോർട്ട് കാണാനിടയായ മറ്റൊരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ വിളിച്ച് അതിൽ പറഞ്ഞിട്ടുള്ള 200 കുട്ടികളും ഇപ്പോൾ ഏതേതു നിലയിലുള്ള ജീവിതം നയിക്കുകയാണെന്ന് അന്വേഷിച്ചുവരാൻ ആവശ്യപ്പെട്ട് വേറൊരു പ്രോജക്ട് നൽകി. പഴയ സ്കൂൾകുട്ടികളിൽ 180 പേരെയും നിയുക്തപ്രോജക്ട് എഴുത്തുകാർ കണ്ടുപിടിച്ചു. പക്ഷേ പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവരിൽ ആരുടെയും ഭാവി അത്രയ്ക്ക് ഇരുളടഞ്ഞു പോയിരുന്നില്ലത്രേ. പകരം എല്ലാവരും വൈദ്യവും വാസ്തുവിദ്യയും നിയമവുമൊക്കെ പഠിച്ച് നല്ലനിലയിലുമെത്തിയിരുന്നു.

അദ്ധ്യാപകന് കൌതുകം ഇരച്ചു. അദ്ദേഹം തന്നെ ഫീൽഡിലിറങ്ങി അദ്ഭുതകരമായ ജീവിതവിജയങ്ങളുടെ കാരണം പഴയ ചേരി നിവാസികളെ നേരിൽ കണ്ട് തിരക്കി. അപ്പോഴല്ലേ സത്യം പുറത്തുവന്നത്. ഒരേ സ്വരത്തിൽ എല്ലാവരുംപറഞ്ഞത് “ഞങ്ങളെ പഠിപ്പിച്ച ടീച്ചറാണ്” കാരണം എന്ന്. അപ്പോഴേയ്ക്കും വൃദ്ധയായ, ടീച്ചറെ കണ്ടു പിടിച്ച് അദ്ദേഹം അഭിമുഖം നടത്തി. അവർ പറഞ്ഞത്, “ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല, അവരെ സ്നേഹിച്ചു അത്രമാത്രം!”. 
നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തത്തും ഈ ഒരൊറ്റ കാര്യമാണല്ലോ .

Courtesy :- 1.'സദാചാര പോലിസിങ്ങിന്റെ സ്കൂൾ പാഠങ്ങൾ' ഉമ്മർ ടി .കെ , മലയാളം വാരിക.
                 2. വെള്ളെഴുത്ത് ,ശിവകുമാർ ആർ . പി .


No comments:

Post a Comment