Saturday, July 30, 2011

ആരുടേതാണ് ഈ മേല്‍വിലാസം?

ആരുടേതാണ് ഈ മേല്‍വിലാസം?

വിചാരണ: ഡോ. കെ.എം. ജയകൃഷ്ണന്‍
ഹിന്ദിയും മലയാളവും ഒരുപോലെ അറിയുന്നവര്‍ക്ക് ഏപ്രില്‍ 29ന് റിലീസ് ചെയ്ത സുരേഷ്‌ഗോപിയും പാര്‍ഥിപനും കക്കരവിയും അഭിനയിക്കുന്ന മാധവരാമദാസ് സംവിധാനം നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന ചലച്ചിത്രം കാണുമ്പോള്‍ വലിയ അമ്പരപ്പ് അനുഭവപ്പെടും. പാട്ടില്ലാത്ത, സ്ത്രീ കഥാപാത്രങ്ങളില്ലാത്ത, മലയാളത്തിലെ ആദ്യത്തെ റിയല്‍ടൈം സിനിമ എന്നു തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ സിനിമ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'ഉള്‍വിലാസം' എന്ന പേരില്‍ ഈ സിനിമ തമിഴിലേക്കും ഡബ്ബുചെയ്യും. മലയാളികള്‍ക്ക് ചിരപരിചിതനായ സൂര്യാ കൃഷ്മൂര്‍ത്തിയുടെ 'മേല്‍വിലാസം' എന്ന മലയാള നാടകത്തിന്റെ സിനിമാ ആവിഷ്‌കാരമാണ് ഈ 'മേല്‍വിലാസ'മെന്ന് പത്രങ്ങളും പരസ്യങ്ങളും ഉദ്‌ഘോഷിക്കുന്നു. മാതൃഭൂമി ഏപ്രില്‍ 29ന്റെ തൃശൂര്‍ നഗരം സപ്ലിമെന്റില്‍ വന്ന 'പട്ടാള വിചാരണയുമായ് മേല്‍വിലാസം' എന്ന പി. പ്രിജിത്തിന്റെ സിനിമാലേഖനവും, ദ ഹിന്ദുവിന്റെ 'ഫ്രൈഡെ റിവ്യൂ'വിലെ Addressing Reality എന്ന പേരില്‍  മനു രമാകാന്തിന്റെയും  സൂര്യാകൃഷ്ണ മൂര്‍ത്തിയുടെയും മാധവ രാമദാസിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിവരണ റിപ്പോര്‍ട്ടും,  മേല്‍വിലാസം മൂവി റിവ്യൂ എന്നിങ്ങനെയുള്ള പല ഇന്റര്‍നെറ്റ് പരസ്യ ബ്ലോഗുകളും 'മേല്‍വിലാസം' സിനിമയുടെ തന്നെയുള്ള ഇന്‍ര്‍നെറ്റ് ട്രെയിലറുകളും കഥയും തിരക്കഥയും സംഭാഷണവും സൂര്യാകൃഷ്മൂര്‍ത്തിയുടേതെന്ന് അസന്ദിഗ്ധം പ്രസ്താവിക്കുന്നു.
രണ്ടുമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സര്‍വകലാശാല ഒന്നാം വര്‍ഷ ബി.എ, ബി.എസ്‌സി ഹിന്ദി ഉപഭാഷാ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുവാനായി ഒരു ഹിന്ദിനാടകം നിര്‍ദേശിക്കുകയുണ്ടായി. കോളജുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന ഞങ്ങളൊക്കെ രണ്ടുകൊല്ലം ആ നാടകം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മുന്നില്‍ അല്‍പം അഭിനയത്തോടുകൂടിത്തന്നെ പഠിപ്പിച്ചിരുന്നു. ഹിന്ദിയിലെ അതിപ്രശസ്തമായൊരു നാടകമാണ് 'കോര്‍ട്ട് മാര്‍ഷല്‍'. മലയാളികള്‍ക്ക് അപരിചിതനായ സ്വദേശ് ദീപക് ആണ് ഈ നാടകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ഉള്ളില്‍പോലും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അതിശക്തമായ ഡയലോഗുകളിലൂടെ അനാവരണം ചെയ്യുന്നതാണ് പ്രസ്തുത നാടകം. കേവലമൊരു പട്ടാളക്കോടതി മുറിയുടെ ലൊക്കേഷനില്‍വെച്ചുമാത്രം ഈ നാടകം നിര്‍വഹിക്കപ്പെടുന്നു. ശക്തമായൊരു സ്‌ക്രിപ്റ്റിലൂടെ സ്വദേശ് ദീപക് ജാതിയുടെ കരാളതയെ താഴ്ന്ന ജാതിക്കാരനായ രാമചന്ദ്രന്‍ എന്ന  ജവാന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു. ഹിന്ദിയിലെ മുന്‍നിര പ്രസാധകരായ 'രാജ്കമല്‍ പ്രകാശന്‍' ഈ നാടകത്തിന്റെ പല പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുപത് വര്‍ഷങ്ങളായുള്ള തങ്ങളുടെ പുസ്തക പ്രസാധന ചരിത്രത്തില്‍ 'രാജ്കമല്‍' ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത മൂന്നുനാടകങ്ങളില്‍ ഒന്നുമാണ് 'കേര്‍ട്ട് മാര്‍ഷല്‍'. സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന യഥാര്‍ഥ ഹിന്ദിനാടകം 1991 ജനുവരി ഒന്നാം തീയതി ആദ്യമായി ന്യൂദല്‍ഹി ശ്രീരാം സെന്ററില്‍ അരങ്ങേറുകയുണ്ടായി. രജ്ഞിത് കപൂറായിരുന്നു സംവിധായകന്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം ഭാഷകളിലേക്ക് ഈ നാടകം തര്‍ജമ ചെയ്തിട്ടുമുണ്ട്. 2005ല്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് സ്വദേശ് ദീപക്കിന് ലഭിച്ചു. ഹിന്ദി തിയറ്ററിന് നല്‍കിയ 'ഓവര്‍ഓള്‍' സംഭാവനക്കായിരുന്നു അവാര്‍ഡ്. ഹിന്ദിയിലെ പ്രശസ്ത നാടക ഗ്രൂപ്പായ 'അസ്മിത' കഴിഞ്ഞ 12 വര്‍ഷമായി 'കോര്‍ട്ട് മാര്‍ഷല്‍' രംഗത്ത് അവതരിപ്പിച്ചുവരുന്നു. രഞ്ജിത് കപൂര്‍, ഉഷഗാംഗുലി, അരവിന്ദ് ഗൗര്‍, അമ്‌ല റായ്,  അഭിജിത് ചൗധരി തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ നേതൃത്വത്തില്‍ 2500ലധികം വേദികളില്‍ 'കോര്‍ട്ട് മാര്‍ഷല്‍' ഇതിനകംതന്നെ അവതരിപ്പിച്ചുകഴിഞ്ഞു.
നാടകം സിനിമയാക്കുന്നത് പുത്തരിയല്ല. പക്ഷേ, സ്വദേശ് ദീപക് എന്ന കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവിന്റെ 'കോര്‍ട്ട് മല്‍ഷല്‍' എന്ന വിഖ്യാത ഹിന്ദി നാടകത്തിന്റെ മലയാള സിനിമ ആവിഷ്‌കാരമാണ് ഈ സിനിമയെന്ന് എവിടേയും വേണ്ട പ്രാധാന്യത്തോടെ സൂചിപ്പിക്കപ്പെട്ടതായി കാണുന്നില്ല. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിലെ ദ ഹിന്ദു ദിനപത്രത്തില്‍ 'മേല്‍വിലാസം' സിനിമയെക്കുറിച്ചുള്ള അനുപമ കോത്താരിയുടെ  ലേഖനത്തില്‍ മാധവരാമദാസ് പറയുന്ന വാചകം ശ്രദ്ധിക്കുക: ''A drama inspired by Swadesh Deepak's play 'Court Martial'. ''  അത്രയെങ്കിലും പറഞ്ഞുവല്ലോ എന്നാശ്വസിക്കാം. Inspirational plagerism എന്നതിനെ പറയാമോ? മറ്റൊരാളുടെ രചനയെ തന്‍േറതെന്ന് അവകാശപ്പെടുന്നതിനെ full plagerism എന്നുതന്നെ പറയേണ്ടിവരും. ഒരാശയത്തിന്റെ പ്രേരണയാണ് ഇന്‍സ്‌പിരേഷന്‍ (motivation of an idea) ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. രൂപാന്തരം (adaptation) ആണ് നടത്തിയിട്ടുള്ളതെന്ന് പറയുന്നതും തെറ്റാണ്. എന്തെന്നാല്‍, രൂപാന്തരണം യഥാര്‍ഥ രചനയെയും രചയിതാവിനെയും അംഗീകരിച്ചുകൊണ്ടുള്ള വേറൊരു രൂപത്തിലേക്കുള്ള കൂടുമാറ്റമാണ്. നോവലിനെയോ ചെറുകഥയെയോ കവിതയെയോ വേറൊരു മീഡിയയിലേക്ക് -ഉദാഹരണമായി നാടകത്തിലേക്കോ സിനിമയിലേക്കോ മാറ്റുന്നതാണ്. ഇവിടെ 'മേല്‍വിലാസം' എന്ന സൂര്യാകൃഷ്ണമൂര്‍ത്തിയുടേതെന്ന് അവകാശപ്പെടുന്ന നാടകം തന്നെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകത്തിന്റെ മലയാള പകര്‍പ്പാണ്. സിനിമയും തഥൈവ.
വളരെ വിചിത്രമായ വേറൊരു വസ്തുത സ്വദേശ് ദീപക്കിന്റെ മകനായ സുഖാന്ത് ദീപക്കിന്റെ 'സമ്മതം' 'മേല്‍വിലാസ'ത്തിന്റെ വക്താക്കള്‍ നേടിയിട്ടുണ്ടെന്ന് അറിയുന്നു. 'കോപ്പിറൈറ്റ് വയലേഷന്‍' വഴിയുള്ള നിയമതടസ്സങ്ങള്‍ ഒഴിവാക്കാനായിരിക്കും സമ്മതം മുന്‍കൂറായി വാങ്ങിച്ചത്. തന്റെ അച്ഛന്‍ എഴുതിയ നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ പേരുമാറ്റി 'മേല്‍വിലാസം' എന്നാക്കി നിസ്സാരവത്കരിച്ച് വേറൊരാളുടേതാക്കി മറ്റൊരുഭാഷയില്‍ സിനിമയായി അവതരിപ്പിക്കാന്‍ ഒരു മകന്‍ പൂര്‍ണമായി സമ്മതം കൊടുക്കുമെന്ന് എനിക്കുതോന്നുന്നില്ല. 'മേല്‍വിലാസം' എന്ന ഈ സുരേഷ്‌ഗോപി ചിത്രത്തിന്റെ ശരിയായ മേല്‍വിലാസക്കാരന്‍ സ്വദേശ് ദീപക് ആണ്. സൂര്യാകൃഷ്ണ മൂര്‍ത്തിയോ ഗോപി പൂജപ്പുരയോ ഒന്നുമല്ല. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അപക്വരായ കലാകാരന്മാര്‍ അനുകരിക്കും. പക്വതവന്നവര്‍ മോഷ്ടിക്കും (immature artists imitate, mature artists steals).
സൂര്യാകൃഷ്ണ മൂര്‍ത്തിയുടെ വെബ്‌സൈറ്റായ സൂര്യ ഇന്ത്യഡോട്ട്‌കോമിലെ (sooryaindia.com) വിവരപ്രകാരം സൂര്യകൃഷ്ണ മൂര്‍ത്തിയുടെ കൃതികള്‍ ഇവയാണ്: 'മുറിവുകള്‍' (ആത്മകഥാപരമായ കഥകള്‍), 'സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നാല് നാടകങ്ങള്‍'  (മേല്‍വിലാസം, തുടര്‍ച്ച, പുലരി, മര്‍മരം). ഇനി web india 123.comല്‍ സൂര്യാകൃഷ്ണ മൂര്‍ത്തിയുമായി 47 മിനിറ്റ്  ഇംഗ്ലീഷിലുള്ള വീഡിയോ ഇന്റര്‍വ്യൂ കാണുക. അതിന്റെ 32ാം മിനിറ്റ്‌തൊട്ട് കൃഷ്ണമൂര്‍ത്തി തന്റെ 'മേല്‍വിലാസം' എന്ന നാടകത്തെക്കുറിച്ച് പലതും പറയുന്നു. പറഞ്ഞതിനെ ദൃശ്യവത്കരിക്കാന്‍ 'മേല്‍വിലാസം' എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങള്‍ 'ഓണ്‍ലൈന്‍' ആയിത്തന്നെ കാണിക്കുന്നു. 'ദലിത് പ്രശ്‌നത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് തന്റെ ഈ നാടകമെന്നും നാടകം നടക്കുന്ന സമയം എഴുപതുകള്‍ ആണെന്നും അടിയന്തരാവസ്ഥ കാലമാണെന്നും മറ്റും അദ്ദേഹം പറയുന്നുണ്ട്. തന്റെ നാടകത്തിന്റെ ദൃശ്യപ്രതലത്തില്‍ നാല് ഫോട്ടോകളുണ്ടെന്നും മുകളിലത്തേത് മഹാത്മാഗാന്ധിയുടേതാണെന്നും അത് പാതി മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നും അടിയിലെ ഇന്ദിരഗാന്ധി ഉള്‍പ്പെട്ടവരുടെ ഫോട്ടോകള്‍ തെളിഞ്ഞിരിക്കുന്നെന്നും മറ്റും ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ദേശത്തിന്റെ ദശയാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ എല്ലാ രചനകളിലും 'അമ്മു' ഉണ്ടെന്നും അത് സ്‌റ്റേജിലെ തന്റെ പ്രതീകമാണെന്നും (my representation on stage) മൂര്‍ത്തി പറയുന്നു. 'മേല്‍വിലാസ'ത്തിലും  'അമ്മു' കടന്നുവരുന്നു. ഇതേ ഇന്റര്‍വ്യൂവില്‍ മൂര്‍ത്തി നമ്മോടു ചോദിക്കുന്നു: ''വീട്ടിലെ സ്റ്റൗ കത്തി വധുമാത്രമേ മരിക്കുന്നുള്ളൂ. ഒരു മകള്‍ ഒരിക്കലും മരിക്കുന്നില്ല. ഭര്‍ത്താവ് ഒരിക്കലും തീപിടിച്ച് മരിക്കുന്നില്ല.''  മൂര്‍ത്തിപറഞ്ഞ ഈ വാക്യവും 'കോര്‍ട്ട് മര്‍ഷല്‍' നാടകത്തിലേതാണ്. അതിലെ 65ാം പേജില്‍ ബികാസ് റായ് പറയുന്നു: ''അതെ സര്‍, ഇങ്ങനെത്തന്നെയാണ് സംഭവിച്ചത്. എപ്പോഴും ഭാര്യയുടെ കാല്‍ വഴുക്കുന്നു. ഭര്‍ത്താവിനത് ഒരിക്കലുമില്ല. വീട്ടിലെ തീയും വളരെ വകതിരിവുള്ളതാണ്. എപ്പോഴും വധുവിന് തീപിടിക്കുന്നു. പുത്രിയെ ഒരിക്കലും തീപിടിക്കുന്നില്ല...'' ഈ വീഡിയോ ഇന്റര്‍വ്യൂവില്‍തന്നെ പ്രത്യക്ഷപ്പെടുന്ന 'മേല്‍വിലാസം' എന്ന നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുകയും കേള്‍ക്കുകയും മാത്രം ചെയ്താല്‍ മതി 'മേല്‍വിലാസം' 'കോര്‍ട്ട് മാര്‍ഷലി'ന്റെ തനി പകര്‍പ്പാണെന്ന് ആര്‍ക്കും മനസ്സിലാവും. 'മേല്‍വിലാസം' എന്ന നാടകത്തിന്റെ ചില ഭാഗങ്ങള്‍ യൂടൂബിലൂടെയും കാണാം. രംഗാവതരണത്തില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.  എന്നാല്‍, ഡയലോഗുകളും ആക്ഷനുമൊക്കെ പൂര്‍ണമായി സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന്റെ തന്നെ. ഇതേ നാടകം തൃശൂരും പാലക്കാട്ടുമൊക്കെ അവതരിപ്പിക്കുമ്പോള്‍തന്നെ കാണികളായിരുന്ന കോളജ് ഹിന്ദി അധ്യാപകരായ പലരും വേദിയില്‍ കയറി ശക്തമായി പ്രതികരിച്ചിരുന്നു. 'മേല്‍വിലാസം' കൃഷ്ണമൂര്‍ത്തിയുടേതല്ല, സ്വദേശ് ദീപക്കിന്‍േറതാണെന്ന് വാദിച്ചു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, സിനിമയാക്കുകയും ചെയ്തു മൂര്‍ത്തി തന്റെ പേരില്‍.
സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍'എന്ന നാടകം 2009ല്‍ പുസ്തകമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലത കെ.വി യാണ് പരിഭാഷക. സൈന്‍  ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 88 പേജുള്ള ഈ പുസ്തകത്തിന്  സി.ആര്‍. പരമേശ്വരനാണ് 'മറ്റൊരു ജീവിതവിചാരണ' എന്നപേരില്‍ പ്രൗഢമായ അവതാരിക എഴുതിയത്.' അതിന് മുമ്പ് 2003 ജൂലൈയില്‍  കെ. സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ പച്ചക്കുതിര ലതയുടെ മലയാള പരിഭാഷയായ 'കോര്‍ട്ട് മാര്‍ഷല്‍' പ്രസിദ്ധീകരിച്ചിരുന്നു.
ആശയം,കഥാപാത്രങ്ങള്‍,കഥ,സംഭാഷണം, ആക്ഷന്‍ ഈ അഞ്ച് മാനദണ്ഡങ്ങള്‍വെച്ച് പരിശോധിച്ചാലും 'മേല്‍വിലാസം' സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന ഹിന്ദി നാടകത്തിന്റെ തനിപ്പകര്‍പ്പാണ്. 'മേല്‍വിലാസ'മെന്ന മൂര്‍ത്തിയുടേതെന്ന് പറയപ്പെടുന്ന നാടകത്തില്‍ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് അതേപേരിലുള്ള സിനിമ ഇറക്കിയിരിക്കുന്നത്. മൂര്‍ത്തി ആകെ നടത്തിയിയിരിക്കുന്നത് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ്.  'കോര്‍ട്ട് മാര്‍ഷല്‍' മാത്രം നടക്കുന്ന ഈ നാടകത്തില്‍ അമ്മുവെന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച് മേല്‍വിലാസമന്വേഷിപ്പിക്കുന്ന ഒരു കസര്‍ത്ത്. നാടകത്തിന്റെ അവസാനഭാഗത്ത് ക്യാപ്റ്റന്‍ ബി.ഡി. കപൂറിന്റെ ആത്മഹത്യയെ 'പ്രമോഷനാക്കി' മാറ്റുന്നതും മറ്റുമാണ്. സ്വദേശ് ദീപക്കിന്റെ കോര്‍ട്ട് മാര്‍ഷലില്‍ ഇല്ലാത്തൊരു കഥാപാത്രമാണ് ഈ ശുദ്ധ മലയാള നാമമായ 'അമ്മു'. മുഴുവന്‍ ഹിന്ദി പേരുകളും ഉത്തരേന്ത്യന്‍ പശ്ചാത്തലവും മാത്രമുള്ള ആ നാടകത്തില്‍ തന്റെ സ്‌റ്റേജിലെ പ്രതീകമായ അമ്മുവിനെ ഒട്ടിച്ചുകൊണ്ടാണ് മൂര്‍ത്തി തന്റെ മേല്‍വിലാസമുണ്ടാക്കിയിരിക്കുന്നത്. 'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ അവസാനത്തില്‍ ക്യാപ്റ്റന്‍ കപൂര്‍ അപമാന ഭാരത്താലും കുറ്റബോധത്താലും സ്വയം വെടിവെച്ചുമരിക്കുന്നു. കൃഷ്ണമൂര്‍ത്തിയുടെ 'മേല്‍വിലാസ'ത്തില്‍ ക്യാപ്റ്റന്‍ ബി.ഡി. കപൂര്‍ മരിക്കുന്നില്ല. പകരം പ്രമോഷന്‍ ലഭിച്ച് വിജയശ്രീലാളിതനാകുന്നു. ഇതും സംഭവങ്ങളില്‍ അങ്ങിങ്ങ് വരുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങളും മാത്രമാണ് 'കോര്‍ട്ട് മാര്‍ഷലും' 'മേല്‍വിലാസ'വും തമ്മിലുള്ള വ്യത്യാസം. എപ്പടി വിദ്യ?
webindia123.comലെ വീഡിയോ ഇന്റര്‍വ്യൂവില്‍ തന്റെ പുതിയൊരു നാടക സങ്കേതം 'തിയറ്റര്‍ ഓഫ് ഫ്രീഡം' എന്നതിനെക്കുറിച്ച് മൂര്‍ത്തി വാചാലനാകുന്നു. വേറൊരു കലാകാരന്റെ രചനയെ പരിശുദ്ധമായി മോഷ്ടിച്ച് തന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്നതാണോ 'തിയറ്റര്‍ ഓഫ് ഫ്രീഡം'?
'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തിന്റെ സവിശേഷത അതിന്റെ ഏകാഗ്രതയും തീവ്രതയുമാണ്. ജാതി എന്ന കൊടുംശാപത്തിന്റെ ക്രൂര വിപത്തുകളെക്കുറിച്ച് നാടകം ശക്തമായി അന്വേഷിക്കുന്നു. ഒപ്പം സത്യം, സമത്വം, സാമൂഹിക നീതി തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഉര്‍ത്തിപ്പിടിക്കുന്നു. ജാതിവിവേചനത്തിനും കടുത്ത അവഹേളനങ്ങള്‍ക്കും ഇരയാകുന്ന രാംചന്ദര്‍  എന്ന ദലിത് സൈനികന്‍ ഗത്യന്തരമില്ലാതെ തന്റെ രണ്ട് ഓഫിസര്‍മാരെ വെടിവെക്കുകയും അതിലൊരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ക്ക് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് രാമചന്ദറിന് എതിരായ സൈനിക വിചാരണയാണ് 'കേര്‍ട്ട് മാര്‍ഷലി'ന്റെ പ്രമേയം. ജാതി സംവരണം ഇല്ലാത്ത ഒരേയൊരു ഗവണ്‍മെന്റ് സംവിധാനമായ പട്ടാളത്തിനുള്ളിലെ ജാതിവിവേചനം സമൂഹത്തോടും മനുഷ്യത്വത്തോടുമുള്ള കുറ്റമായി പരിണമിക്കുമ്പോള്‍ കുറ്റവാളിയായ രാമചന്ദര്‍ ആണ് ധാര്‍മികമായി വിജയിക്കുന്നത്. രാമചന്ദറിന് വധശിക്ഷ ലഭിക്കുന്നുണ്ടെങ്കില്‍പോലും കണ്ണില്ലാത്ത നിയമവും കാവ്യനീതിയും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന ഒരന്ത്യമാണ് 'കോര്‍ട്ട്മാര്‍ഷലി'നുള്ളത്.
Taking something from one man and making it worse is plagiarism. തീവ്രവാദാക്രമണത്തില്‍ കുടുംബം  നഷ്ടപ്പെട്ട അനാഥയായ അമ്മുവിനെ രാമചന്ദര്‍ ദത്തുപുത്രിയായി സ്വീകരിച്ചൂവെന്നുള്ള കൃഷ്ണമൂര്‍ത്തിയുടെ ഭാവന മെലോഡ്രാമക്ക് കൊള്ളാം. അതിവൈകാരികത കലര്‍ത്താന്‍ അമ്മുവിനെ കോടതി മുറിയില്‍ ഹാജരാക്കി 'അച്ചാ' എന്നുവിളിപ്പിക്കുന്നതുപോലുള്ള വങ്കത്തങ്ങള്‍ ആണ് 'മേല്‍വിലാസ'ത്തിലുള്ളത്. അതിശക്തമായൊരു തീമും ചടുലമായ സംഭാഷണങ്ങളുമുള്ള സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷലി'ന് അത്തരമൊരു ഏച്ചുകെട്ടല്‍ അചിന്ത്യമാണ്. മൂലനാടകത്തിന്റെ തീമിനെ ദുര്‍ബലപ്പെടുത്തുന്നൊരു നീക്കമാണ് മൂര്‍ത്തി നടത്തിയിരിക്കുന്നത്. പട്ടാളക്കോടതി മുറിയിലെ കോര്‍ട്ട് മാര്‍ഷല്‍ സംവിധാനത്തില്‍ പ്രതിയും വിചാരണക്കാരും വക്കീലന്മാരും ജഡ്ജിമാരുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കുകയില്ലെന്ന ബാലപാഠംപോലും 'മേല്‍വിലാസ'ക്കാര്‍ മറന്നുപോയി.
1942ല്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ ജനിച്ച സ്വദേശ് ദീപക് ഹരിയാനയിലെ അംബാല കന്‍േറാണ്‍മെന്റിലെ ഗാന്ധി സ്മാരക കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സില്‍വിയാ പ്ലാത്തിന്റെയും വെര്‍ജീനിയ ഫൂള്‍ഫിന്റെയും ആരാധകനായ ഈ അസാധാരണ മനുഷ്യന്‍ ഒരു വിഷാദ പ്രതിഭയായിരുന്നു. നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തുമായിരുന്ന സ്വദേശ് ദീപക്കിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അതികഠിനമായ വിഷാദരോഗം പിടിപെട്ടിരുന്നു. 2006ല്‍ ഒരു പ്രഭാത സവാരിക്കിടെ കാണാതായ അദ്ദേഹെത്തക്കുറിച്ച് ഇപ്പോഴും  ദുരൂഹത നിലനില്‍ക്കുന്നു. 'ഏറ്റവും വിഷാദഭരിതമായ കവിത' എന്നൊരു നാടകം ദീപക്കിന്‍േറതായിട്ടുണ്ട്. ആ നാടകംപോലെതന്നെ വിഷാദഭരിതമായ ഒരു കവിതയായ് സ്വദേശ് ദീപക് അപ്രത്യക്ഷനായി. പക്ഷേ, അദ്ദേഹത്തിന്റെ രചനകള്‍ എവിടെയും അപ്രത്യക്ഷമായിട്ടില്ല. വിക്കിപീഡിയയില്‍ പോയി സ്വദേശ് ദീപക് എന്ന് തിരഞ്ഞാല്‍ മാത്രം മതി. ചിത്രത്തോടുകൂടിയ അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനും ആര്‍ക്കും വായിക്കാനാവും. ജീവിതത്തില്‍ അപ്രത്യക്ഷനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായൊരു നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ 'മേല്‍വിലാസം' ആക്കി തമസ്‌കരിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല.
പ്രബുദ്ധരായ മലയാളികള്‍ 'മേല്‍വിലാസം' സിനിമ കാണട്ടെ, അതേപേരിലുള്ള നാടകം കാണട്ടെ, പുസ്തകം വായിക്കട്ടെ എന്നിട്ട് തീരുമാനിക്കട്ടെ യഥാര്‍ഥ 'മേല്‍വിലാസം' ആരുടേതാണെന്ന്. 'കോര്‍ട്ട് മാര്‍ഷല്‍' എഴുതിയ സ്വദേശ് ദീപക്കാണോ അതോ കലാസപര്യയുടെ നിത്യപൂജകനായ സൂര്യാകൃഷ്ണമൂര്‍ത്തി അവര്‍കളോ?
കഥയെയും തിരക്കഥയെയും സംഭാഷണത്തെയും കുറിച്ച് ഇത്രയും പറഞ്ഞെങ്കിലും 'മേല്‍വിലാസം' സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു. പരിമിതമായ നാടക വൃത്തത്തിലൊതുങ്ങിയ 'കോര്‍ട്ട് മാര്‍ഷലി'നെ ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് ആവാഹിച്ച് ആവിഷ്‌കരിച്ച സൂര്യാകൃഷ്ണ മൂര്‍ത്തിയും മാധവരാമദാസും അഭിനന്ദനം അര്‍ഹിക്കുന്നു.
കോളജില്‍ ഈ നാടകം പഠിപ്പിച്ചിരുന്നപ്പോള്‍, എന്‍.സി.സിയില്‍ അംഗമായ ഒരു വിദ്യാര്‍ഥി എന്നോടൊരു ചോദ്യം ചോദിച്ചു: ''സര്‍, ദേശീയതകളുടെയും രാജ്യ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ പ്രതീകമായ ഇന്ത്യന്‍ മിലിട്ടറിയെ അപഹസിക്കുന്നതും ന്യൂനീകരിക്കുന്നതുമല്ലേ ഈ നാടകം?  എന്‍.സി.സി നന്നായി പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ ഇത്തരം നാടകം സിലബസായി പഠിപ്പിക്കുന്നത് തെറ്റല്ലേ? ഇന്ത്യന്‍ പട്ടാളത്തെ ആരാധിക്കുന്ന യുവഹൃദയങ്ങളില്‍ ഇതുപോലൊരു നാടകം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയില്ലേ?'' ഏതു മഹത്തായ രചനയും ചിലരെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും. അത് അധികാരത്തിന്റെയും അഹന്തയുടേതുമായ പല ശക്തികേന്ദ്രങ്ങളെയും വെല്ലുവിളിക്കും. വിമര്‍ശിക്കും. അതുകൊണ്ടുമാത്രം അവ പഠിപ്പിക്കാന്‍ പറ്റുകയില്ലെന്ന് ശഠിക്കുന്നത് ജനാധിപത്യപരമല്ലെന്ന അഭിപ്രായമാണ് ഞാന്‍ അന്ന് പ്രകടിപ്പിച്ചത്.

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്‌

ഞാനും അവരും ഇപ്പോഴും 'പട്ടികജാതി'ക്കാര്‍ മാത്രമാണ്‌

സംഭാഷണം: ആനന്ദ് തെല്‍തുംബ്‌ദേ /ആര്‍.കെ. ബിജുരാജ്‌
ഒരൊറ്റ വാചകം ചിലപ്പോള്‍ നമ്മളോട് പലതും പറയാതെ പറയും. ''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്. എന്നാല്‍, ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''- ദലിതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകം അത്തരത്തില്‍ ഒന്നാണ്. ദലിതുകള്‍ക്കുമുന്നില്‍  ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെപ്പറ്റിയാണ് ആ വാക്കുകള്‍ രോഷംകൊള്ളുന്നത്.
ദലിതുപക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്‍ഡേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്.  ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട്, അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിരുദം. ഇപ്പോള്‍, മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു.   ഡോ. അംബേദ്കറുടെ പൗത്രി രമയാണ് ഭാര്യ. 'അംബേദ്കര്‍ ഓണ്‍ മുസ്‌ലിംസ്',  'ഖൈര്‍ലാന്‍ജി: എ  സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്', 'ഹിന്ദുത്വ ആന്‍ഡ് ദലിത്‌സ്', 'അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍  ദലിത് മൂവ്‌മെന്റ്' എന്നിവ ഉള്‍പ്പെടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദലിത് അവസ്ഥകളെയുംപറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവെക്കുന്നു.
താങ്കള്‍ എങ്ങനെയാണ് ജാതിവിരുദ്ധ പ്രസ്ഥാനത്തിലേക്കും ദലിത് ബോധത്തിലേക്കും എത്തിച്ചേരുന്നത്?
ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട്, സ്വാഭാവികമായിതന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധതരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പു ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി. മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാംക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചുതന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതിബോധം എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദ്വങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഢിത്തം എന്നു മനസ്സിലായി. അവര്‍ ഇവിടത്തെ സാമൂഹിക അവസ്ഥയെ ശരിയായരീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.
ജാതിയെ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ചപറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത്?
അതെ. വര്‍ഗവിശകലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രംതന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവപദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാനപരമായ ആവശ്യം.
''എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്. എന്നാല്‍, ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്''-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?
അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാര്‍ഥതയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍, പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും. ഇതെങ്ങനെയാണ് വിശദീകരിക്കുക? 'പ്രീമിയവും' 'ഡിസ്‌കൗണ്ടും' ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തെങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹികപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍, രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍, ഞാനിപ്പോഴും 'ദലിത്' എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ? എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസ്സിലുള്ള ജാതിവിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പറേറ്റ് മേഖലയെ വിട്ടുകളയാം. അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വവിദ്യാര്‍ഥി ഏതെങ്കിലും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍, ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം മുന്‍ വിദ്യാര്‍ഥി ഒരു കഥാപുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടിവരുന്നു.
എന്താണ് ദലിതുകളുടെ അവസ്ഥ? പുരോഗമന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ?
എന്നത്തെക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍ . ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാതൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാറിന്റെ നവീകരണ പദ്ധതികളുംമൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്. നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനംമൂലമാണ് ഇത്. ദലിതുകള്‍ക്ക് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക?
ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ, അതിന്റെ അവശിഷ്ടരൂപങ്ങള്‍ക്കെതിരെ പോരാടണം. അതിനര്‍ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതിബോധവും ജാത്യഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക. ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും.
ജാതിക്കെതിരെയുള്ള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടുമാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതിനശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയില്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.
ജാതിസമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാതസ്വീകരിക്കണമോ, അതോ അക്രമരാഹിത്യത്തിന്റെയോ?
ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യംചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ഥ ജാതിയുദ്ധങ്ങള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊള്ളയായ വാചാടോപവുമാണ്. എന്താണീ ജാതിയുദ്ധം? ഏത് ജാതി, ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍പോകുന്നത്? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണംപോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്്.
ഒരിക്കല്‍ നമ്മള്‍ സജീവമായ ദലിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?
സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുകയും  എന്നാല്‍, ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവിമാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദലിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദലിത് പാന്തര്‍.  മുഖ്യധാരാ നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്.  അമേരിക്കയിലെ ബ്ലാക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വാഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936ല്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത്് . അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിനുമാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഒരു വിഭാഗം മറ്റൊരുവിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞൂവെന്ന് ആരോപണമുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമിതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ഥത്തില്‍ മരിച്ചു. എന്നാല്‍, അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചുകൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസിറ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍, പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അടിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥക്കെതിരെയുള്ള ഗുണകരമായ ഭീഷണിയായി മാറി.
ദലിത് പാന്തറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്. രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം അംബേദ്കര്‍ കാണിച്ചുതന്ന ബുദ്ധിസമാണ് ആത്യന്തികമായ പാതയെന്ന് വാദിച്ചു. അംബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തുണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിപ്പ്, അധഃപതിച്ച വ്യാഖ്യാനങ്ങള്‍. മറ്റൊരു പാഠമെന്നത്, ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുള്ളവരുമായി കൈകോര്‍ത്തുനിന്നില്ലെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുള്ള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തെറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാരാ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തുസംഭവിച്ചൂവെന്ന് വസ്തുനിഷ്ഠമായ വിശകലനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാവുമായിരുന്നു.
ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനകളെപ്പറ്റി എന്തുപറയും?
വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അതുതന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന മുന്നേറ്റത്തിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്മണ്യത്തെ ലക്ഷ്യംവെക്കും. എന്നാല്‍, അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ട്ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നുപറയും. എന്നാല്‍, തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സൃഷ്ടിച്ച 'ബഹുജന്‍' എന്ന പദത്തിനു പിന്നാലെയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയ സൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയംപോലും ഉത്തര്‍പ്രദേശിന്റെ ജാതി അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഈ സംഘടനകള്‍ എല്ലാം യഥാര്‍ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.
ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ്്് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു?
ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960ല്‍ ഇതേ മാനസികാവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിതദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസ്സിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവരെന്താണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്? ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ഥത്തില്‍ ഭരണകൂടവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ റിക്രൂട്ടിങ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനുമുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു.  അവരെ സംബന്ധിച്ച് ഒളിവില്‍പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്നത് ഇതുമൂലമാണ്. ഇതേ സാഹചര്യമാണ്  രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.
ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുധ്യത്തെപ്പറ്റി എന്തുപറയും?
ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അവര്‍ ഭരണകൂടനയങ്ങള്‍ക്ക് സ്തുതിപാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുംവേണ്ട. ദലിത് ബുദ്ധിജീവികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആ ഗണത്തില്‍പെടുന്നില്ല. ജാതിയവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതിയവസ്ഥകള്‍  സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപട്യവും പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.
ഖൈര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്് 'എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതേപ്പറ്റി?
ഈ പരാമര്‍ശം വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാത്സംഗത്തിന് ബലാത്സംഗവും കൊലക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കുപറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ഥത്തിലാണ്. ജാതി എന്നത് സാമൂഹികതിന്മയാണ്. അത് സമൂഹം മൊത്തത്തില്‍ മനസ്സിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല. ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍ത്തട്ടുകള്‍ ഉണ്ട്. പിന്നാക്ക ജാതികളിലെ ഉയര്‍ന്നവര്‍ഗക്കാരാണ് അവരിലെ താഴ്ന്നവര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്.  ജാതിയുടെ നൂറ്റാണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടായ്മയിലൂടെ, ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സാംസ്‌കാരിക മുഖത്തിന് തിരിച്ചടി കിട്ടണം.
അയോധ്യാ വിധിയെ 'ഡിസൈന്‍ ജസ്റ്റിസ്' എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്കള്‍ ഉപയോഗിച്ചത് എന്നും പറയുന്നു?
ശരിയാണ്. നവ ലിബറല്‍കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്‍േറതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമപരിധികള്‍ക്ക് പുറത്തുപോയി 'മാര്‍ക്ക്റ്റ് സ്ഥലത്ത്' അനുപൂരകമായി 'ഉപഭോക്തൃ പരീക്ഷണം'നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനുപകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രീക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കപ്പെട്ടില്ല. പക്ഷേ, കോടതി വധശിക്ഷ നല്‍കി. കാരണം, ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചൂവെന്നതും ജനം ക്രിമിനലുകള്‍ക്ക് വലിയ ശിക്ഷ ആഗ്രഹിക്കുന്നൂവെന്നും വ്യക്തമായിരുന്നു. എട്ടുപേരെ ഒഴിച്ച്  ബാക്കിയുള്ളവരെ വെറുതെവിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാങ് കുടുംബമാണ് ഈ കൊലപാതകങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈകോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണംചെയ്തു. ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ 'മാര്‍ക്കറ്റിന്' അനുപൂരകമായ 'ഡിസൈന്‍ ജസ്റ്റിസ്' വന്നു.
അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ലിം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നുപറഞ്ഞു. വാസ്തവമെന്തെന്നാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്തവകാശ ഹരജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബരി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയ കേസാണ്. പക്ഷേ, കോടതി അനാവശ്യമായ കാര്യം ചെയ്തു. അവര്‍ ആര്‍ക്കിയോളിസ്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നുപറഞ്ഞു. അവര്‍ ഹിന്ദുതാല്‍പര്യത്തെ അനുകൂലമാക്കാന്‍ ശ്രമിച്ചു. പക്ഷേ, മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍, ഭൂമി മൂന്ന് തുല്യഭാഗങ്ങളായി വിഭജിച്ചുനല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘ്പരിവാര്‍ പിന്തുണക്കും, ''അമ്പലം അവിടെതന്നെ പണിയും'' എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്ത്വങ്ങള്‍ക്ക് പുറത്തുള്ളകാര്യങ്ങളാണ്.
ദലിതുകള്‍ പലപ്പോഴും എതിര്‍സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും? ഗാന്ധിസത്തില്‍നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ?
ഈ നിരര്‍ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകരമായിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജനപിന്തുണ നേടാനായി ഉപയോഗിച്ചൂവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണക്കായി ധാര്‍മിക ആവരണതന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിനുവേണ്ടി തയാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യകാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയെയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക്  വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍, ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു.
അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപവത്കരിച്ച നാഷനല്‍ ബഹുജന്‍ പാര്‍ട്ടി, ബാരിപ് ബഹുജന്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട്?
പ്രകാശ്് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാസംഘവും 'ബഹുജന്‍' അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയാണ്. 'അകോല പാറ്റേണ്‍' എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകതകൊണ്ടുതന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരദ്പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതുവാലെ ഉപയോഗിച്ച് പ്രകാശ്അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെനിന്ന് ഉയര്‍ന്നുവരുക വലുതും ഭാരിച്ചതുമായ ദൗത്യമാണ്.

പൗരാവകാശത്തിന്റെ പോരാളി

പൗരാവകാശത്തിന്റെ പോരാളി

കണ്ണബിരാന്‍ സ്മരണ / കെ.പി. സേതുനാഥ്‌
പൗരാവകാശപ്രസ്ഥാനങ്ങളുടെ സമുന്നതനേതാവും പ്രഗല്ഭ  അഭിഭാഷകനുമായിരുന്ന കെ.ജി. കണ്ണബിരാന്റെ നിര്യാണം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളുടെ ചരമകോളത്തില്‍പോലും വാര്‍ത്തയായില്ല. മലയാള പത്രപ്രവര്‍ത്തനരംഗത്ത് സംഭവിക്കുന്ന ബോധപൂര്‍വമായ നിരക്ഷരതയുടെ ഉദാഹരണമാണ്   തമസ്‌കരണം. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വൈകുന്നേരം കണ്ണബിരാന്‍ അന്തരിച്ച വിവരം വൈകി ലഭിച്ചതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്നതെന്ന ന്യായം വിലപ്പോവില്ല. കാരണം, വൈകുന്നേരത്തോടെ വാര്‍ത്താ ഏജന്‍സികള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ലഭിക്കാത്തതുകൊണ്ടല്ല, വാര്‍ത്ത ഏതെന്നു തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ തിരിച്ചറിയുന്നതില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഫലമാണ് ഇത്തരം വീഴ്ചകള്‍.
   1970കളുടെ അവസാനം കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കു വളര്‍ന്ന എന്റെ തലമുറയിലെ പലര്‍ക്കും മറക്കാനാവാത്ത പേരുകളിലൊന്നാണ് കെ.ജി. കണ്ണബിരാന്‍. 'വിമോചനത്തിന്റെ ദശകം കണ്ണീരും ചോരയും'1   ബാക്കിയാക്കി കടന്നുപോയപ്പോള്‍ അങ്കലാപ്പോടെനിന്ന ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യാശകളും ദിശാബോധവും നല്‍കിയ പേരുകളിലൊന്നായിരുന്നു അത്. 'വിമോചനത്തിന്റെ ദശകം'എന്ന പ്രയോഗം ഒരുപക്ഷേ,  പുതിയ തലമുറക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. '70കള്‍ വിമോചനത്തിന്റെ ദശകമാണെന്നത് ചാരുമജുംദാറിന്റെ (ഒരുവേള അതിരുകടന്ന ആത്മവിശ്വാസത്തിന്റെ) പ്രശസ്തമായ വിലയിരുത്തലാണ്. 'സ്വാതന്ത്ര്യം ഒരു കീറത്തുണിയിലെ മൂന്നു വിളറിയ നിറങ്ങള്‍ മാത്രമല്ലെന്ന'2 70കളിലെ പ്രക്ഷുബ്ധ യൗവനത്തിന്റെ അവബോധം ചോരയില്‍ ഒടുങ്ങിയ ചരിത്രത്തെ വീണ്ടെടുക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു കണ്ണബിരാന്‍. പൗരാവകാശമെന്നും മനുഷ്യാവകാശമെന്നും പില്‍ക്കാലത്ത്്് ഈ പ്രവര്‍ത്തനം തിരിച്ചറിയപ്പെട്ടു. മാറിവരുന്ന സര്‍ക്കാറുകളുടെ അത്യാചാരങ്ങളുടെ സമാഹരണം മാത്രമല്ല ഭരണകൂട ഭീകരത. മൊത്തം അധികാരസംവിധാനത്തിന്റെ ഘടനയുടെ ഭാഗംതന്നെയാണ് ഭരണകൂടഭീകരതയെന്ന അവബോധം പൗരാവകാശപ്രസ്ഥാനത്തിന് നല്‍കുന്നതില്‍ കണ്ണബിരാനെപ്പോലുള്ളവര്‍ വഹിച്ച പങ്ക്്് നിസ്തുലമാണ്. അത്തരമൊരു അവബോധം പുലര്‍ത്തിയതുകൊണ്ടാണ്് ഇന്ത്യയിലെ ഏറ്റവും സജീവവും ശക്തവുമായ പൗരാവകാശപ്രസ്ഥാനം - ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി - തന്റെ പ്രവര്‍ത്തനങ്ങളുടെ തട്ടകമായ ആന്ധ്രപ്രദേശില്‍ രൂപമെടുക്കുന്നതിനുള്ള കാരണം. 1980കളില്‍ എ.പി.സി.എല്‍.സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് മൊത്തം മാതൃകയായിരുന്നു.
കെ. ബാലഗോപാല്‍ മരണമടഞ്ഞ് ഒരു കൊല്ലം കഴിയുമ്പോള്‍ കണ്ണബിരാനും വിടപറഞ്ഞത് പൗരാവകാശപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. ഭരണകൂടം സ്വന്തംനിലയില്‍ നടത്തുന്ന നിയമനിഷേധമാണ് ജനാധിപത്യത്തിനുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഇരുവരും. 'തീവ്രവാദത്തെയും  ഭീകരവാദത്തെയും' നേരിടാനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളെ നിരന്തരം അടയാളപ്പെടുത്തുന്നതില്‍ വ്യാപൃതനായിരുന്നു കണ്ണബിരാന്‍. ഇക്കാര്യത്തില്‍ പല ലിബറല്‍ ബുദ്ധിജീവികളും പുലര്‍ത്തുന്ന 'ധാര്‍മിക നിഷ്പക്ഷത' ബാലഗോപാലും കണ്ണബിരാനും നിരാകരിച്ചിരുന്നു. പൊലീസ് മര്‍ദനത്തിന്റെ കണക്കെടുപ്പുകള്‍ക്കുപരി, സമൂഹത്തിലെ നാനാവിധത്തിലുള്ള ജനാധിപത്യ അഭിലാഷങ്ങളുടെ വേദിയായി വളരാനും പരിവര്‍ത്തനപ്പെടാനും പൗരാവകാശപ്രസ്ഥാനങ്ങള്‍ പ്രാപ്തി നേടിയതും ഈയൊരു നിഷ്പക്ഷതയെ തള്ളിക്കളഞ്ഞതുകൊണ്ടാണ്. എന്നു മാത്രമല്ല, ഏതു ഭരണകൂടത്തിന്റെ കാലഘട്ടത്തിലും സ്വതന്ത്രമായ നിലനില്‍പ് ആവശ്യപ്പെടുന്ന ഒന്നാണ് പൗരാവകാശപ്രസ്ഥാനം എന്ന ബോധം വളര്‍ത്തിയെടുക്കുന്നതിനും കണ്ണബിരാനെപോലെയുള്ളവര്‍ നല്‍കിയ സംഭാവന നിസ്സീമമാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ സഹജഭാവമായ നീതിനിഷേധത്തിനെതിരെ സന്ധിയില്ലാസമരം നയിച്ചുവെന്നതു മാത്രമല്ല, വ്യവസ്ഥിതിയുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ പുലര്‍ത്തിയ അസാധാരണമായ ചങ്കുറപ്പുമാണ് ഇവരുടെ ജീവിതത്തെ ധന്യമാക്കുന്നത്.
ഭരണകൂടഭീകരത 'അസാധാരണമായ' ഒരു സ്ഥിതിവിശേഷമെന്നതിനുപകരം സാധാരണമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി മാറിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ 1970കളില്‍ എതിരഭിപ്രായങ്ങള്‍ക്ക് നിലനിന്നിരുന്ന  ഇടം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഭരണകൂട സര്‍വാധിപത്യം നടപ്പില്‍വരുത്തുന്നതിന് '70കളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നുവെങ്കില്‍ ഇന്ന് അതിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കാള്‍ തീവ്രമായ നിലയില്‍ ഭരണകൂടഭീകരത നിത്യജീവിതത്തിന്റെ ഭാഗമാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബിനായക് സെന്നിനും നാരായണ്‍ സന്യാലിനും പീയുഷ് ഗുഹക്കും നേരിടേണ്ടിവന്ന കേസ്തന്നെ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. ബിനായക് സെന്നിന്റെ കാര്യം ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നു. വളരെ നല്ലതാണത്. എന്നാല്‍, നാരായണ്‍ സന്യാലിന്റെ കാര്യം അത്രത്തോളം പുറത്തറിയുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം, അധികാരത്തിനും സമ്പത്തിനുംവേണ്ടിയുള്ള കുറുക്കുവഴിയല്ലെന്നു വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധിയാണദ്ദേഹം.
1950കളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി, സി.പി.എം, സി.പി.ഐ-എം.എല്‍ തുടങ്ങി സുദീര്‍ഘമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഉടമയാണ്് അദ്ദേഹം. 2005ലോ 2006ലോ, കൃത്യം ഓര്‍മയില്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ആന്ധ്ര്രപദേശിലെ ഭദ്രാചലത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് അന്ന്് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഏതായാലും, അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്ന് അക്കാലത്ത് പി.യു.സി.എല്‍പോലുള്ള പൗരാവകാശസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ ഇരയാവാതിരിക്കുന്നതിനുവേണ്ടിയാണ് പൗരാവകാശ സംഘടനകള്‍ സന്യാലിനുവേണ്ടി രംഗത്തിറങ്ങിയത്. ഇപ്പോള്‍ ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഢ് പൊലീസ് പറയുന്നത് സന്യാലിനെ ഛത്തിസ്ഗഢിലെ ഒരു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ്. ബിനായക് സെന്നിന്റെ മേല്‍ രാജ്യദ്രോഹം കുറ്റം ചാര്‍ത്തുന്നതിനും അതിനുള്ള ഗൂഢാലോചനക്കുംവേണ്ടിയാണ് സന്യാലിന്റെ അറസ്റ്റ് സംബന്ധിച്ച പുതിയ കഥ ഛത്തിസ്ഗഢ് പൊലീസ് മെനഞ്ഞിരിക്കുന്നത്. ബിനായക് സെന്നിന്റെ കേസുമായി ബന്ധപ്പെട്ട് ഭരണകൂടം കെട്ടിച്ചമക്കുന്ന നുണകളുടെ കൂമ്പാരം അമ്പരപ്പിക്കുന്നതാണെങ്കിലും ഒരു സംസ്ഥാനത്തെ പൊലീസ് ഔദ്യോഗികമായി പുലര്‍ത്തിയിരുന്ന നിലപാടിനെ മറ്റൊരു സംസ്ഥാനത്തെ പൊലീസ് കോടതിയില്‍തന്നെ നിഷേധിക്കുന്നത് ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും.
ആസൂത്രിതവും സംഘടിതവുമായ നുണകളിലൂടെ ഭരണകൂടം നിര്‍മിച്ചെടുക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷാവിധി നടപ്പാക്കുന്ന പീനല്‍ കോളനികളായി കോടതികള്‍ പരിവര്‍ത്തനപ്പെടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്്്. കീഴ്‌കോടതിയുടെ വിധിക്കെതിരെ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കി മിണ്ടാതിരിക്കുന്നതാണ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടതെന്ന 'മാന്യന്മാരുടെ' നിഷ്പക്ഷത ഭരണകൂടത്തിന്റെ വിശ്വസ്തസേവനം മാത്രമാവുന്നതും അതുകൊണ്ടാണ്. ജനങ്ങള്‍ക്കുനേരെയുള്ള അക്രമം, ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും പരിസ്ഥിതിക്കും നേരെയുള്ള അക്രമം, വിഭവസ്രോതസ്സുകളുടെ ചൂഷണം - ഇങ്ങനെ ഏതു മേഖലയെടുത്താലും ഭരണകൂടഭീകരത ഇന്ന് തൊട്ടനുഭവിക്കാന്‍പറ്റുന്ന യാഥാര്‍ഥ്യമാണ്. പക്ഷേ, അതിനെ അങ്ങനെ തിരിച്ചറിയുന്നതില്‍ നമ്മുടെ സമൂഹം തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. സായുധവിപ്ലവം മാത്രമാണ് ശരിയെന്ന വിശ്വാസത്തില്‍നിന്ന് നിലവിലുള്ള ജനാധിപത്യം മാത്രമാണ് മോക്ഷമാര്‍ഗമെന്ന വിശ്വാസത്തിലേക്ക് മാര്‍ഗംകൂടിയ ബുദ്ധിജീവികള്‍ മുഖ്യധാരാ സംവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ചും ഈ നിസ്സംഗത രൂക്ഷമാണ്.
പൂര്‍വപുണ്യത്തിന്റെ ഓര്‍മയാണ്
ഇന്നെന്റെ കിരീടം
ഒഴിഞ്ഞുമാറുകയാണ്
ഇന്നെന്റെ ദിനചര്യ
കാരണം, ഞാനാണ് ഭയസത്യം
അസുന്ദരം,
ചരിത്രത്തിലെ കോമാളിയായ
ആവര്‍ത്തനം
ശബ്ദാര്‍ഥങ്ങളില്‍ വഴിപിരിഞ്ഞ നാവ്
എന്നും ഉറവയില്‍ തിരിച്ചെത്തുന്ന
പുഴ 3
കേരളത്തിലെ മടുപ്പിക്കുന്ന നിസ്സംഗതയുടെ ലക്ഷണയുക്തമായ ആവിഷ്‌കാരമാണ് ഈ വരികള്‍. 
കേരളത്തില്‍ നിലവിലുള്ള കക്ഷിരാഷ്ട്രീയ ഭീകരതയെ ജനാധിപത്യപരമായ വൈവിധ്യങ്ങളുടെയും ആരോഗ്യപരമായ ഭിന്നവീക്ഷണങ്ങളുടെയും മാതൃകയായി തെറ്റിദ്ധരിക്കുന്ന വികലമായ അല്ലെങ്കില്‍, ലക്ഷണംകെട്ട ജനാധിപത്യബോധത്തെ മറികടക്കുന്നതിനുള്ള പ്രചോദനമാണ്് കണ്ണബിരാനെപോലെയുള്ളവരുടെ ജീവിതവും പ്രവര്‍ത്തനവും.

കുറിപ്പുകള്‍
1. സച്ചിദാനന്ദന്‍, 2.ധൂമില്‍, 3.കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ കവിതകളില്‍നിന്നുള്ള വരികള്‍ . 

ആദിവാസികള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്‌

ആദിവാസികള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്‌

കോഷിഷ് (പരിശ്രമം) എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പീപ്പ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രവര്‍ത്തകനുമായ രൂപേഷിന്റെ കണ്ണുകള്‍ സംസാരത്തിലുടനീളം കോപംകൊണ്ട് തിളങ്ങുന്നത് ഞാന്‍ കണ്ടു.  കൂടെയുണ്ടായിരുന്ന പീപ്പ്ള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സിലെ (പി.യു.ഡി.ആര്‍) സഞ്ജയ്‌സിങ് ഒരു ഗവേഷകന്റെ നിര്‍മമതയോടെയാണ് പെരുമാറിയത്.  പക്ഷേ, ഇളകിമറിയുന്ന ഒരു കടലിന്റെ ഉപരിതലശാന്തതയായിരുന്നു, അതും.  ''നിങ്ങള്‍ ആദിവാസികളെ ദരിദ്രര്‍ എന്ന് മുദ്രകുത്തരുത്.  അവര്‍ക്കുവേണ്ടത് അവരുടെ ചുറ്റുപാടില്‍ത്തന്നെ ഉണ്ട്.  അത് എടുക്കാനും ഉപയോഗിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്  പലപ്പോഴും ഇടപെടലിന്റെ പേരില്‍ ഇല്ലാതാക്കപ്പെടുന്നത്.  ഗോത്ര സമൂഹങ്ങളില്‍ സാംസ്‌കാരിക തലത്തിലെങ്കിലും വിഭജനങ്ങള്‍ ഇല്ല.  അവരുടെ സമരം ജീവനോപാധി നിലനിര്‍ത്താനുള്ള സമരമാണ്''- രൂപേഷ് പറയുന്നു.
   തൊഴില്‍രംഗം മാറി, ദാരിദ്ര്യത്തിന്റെ സ്വഭാവം മാറി, സാംസ്‌കാരികമായി നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്നു - പക്ഷേ, അപഗ്രഥനത്തിന്റെ ചട്ടക്കൂട് മാറിയിട്ടില്ല.  അതില്‍ ചാലകശക്തിയില്ല.  അനിച്ഛാപൂര്‍വമായ പ്രതിഷേധങ്ങള്‍പോലും ഉണ്ടാകുന്നില്ല. കാരണം, വ്യക്തം - പ്രതിഷേധിക്കേണ്ട കൂട്ടര്‍ യുവാക്കളാണ്.  അവര്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു.  ഈ കുടിയേറ്റം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച പ്രാഥമികദത്തങ്ങള്‍ ലഭ്യമല്ല.  ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്- രൂപേഷ് തുടരുന്നു.
   ദാരിദ്ര്യം എന്ന പ്രശ്‌നത്തെ അമൂര്‍ത്തവത്കരണത്തിലൂടെ ഇല്ലാതാക്കാന്‍ പറ്റില്ല.  ഒഴിവുസമയം സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചാലേ ബിഹാരികളുടെ ദാരിദ്ര്യം മാറൂ എന്നാണ് ഗാന്ധിജി പറഞ്ഞത്.  ദാരിദ്ര്യരേഖക്കു താഴെയുള്ളവരില്‍ 25ശതമാനം പേര്‍ക്കും റേഷന്‍ കാര്‍ഡില്ല.   വിതരണസമ്പ്രദായം തീരെ പ്രവര്‍ത്തിക്കുന്നില്ല- രൂപേഷ് ചൂണ്ടിക്കാണിക്കുന്നു.
   ഗോത്രപ്രദേശങ്ങളില്‍ പട്ടിണികിടന്ന് മരിക്കാതെ കഴിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഉണ്ട്.  പക്ഷേ, അവ സമൃദ്ധികാലത്ത് ശേഖരിച്ച് സൂക്ഷിക്കാനും ക്ഷാമകാലത്ത് ഉപയോഗത്തിന് ലഭ്യമാക്കാനുംവേണ്ട സാങ്കേതികവിദ്യയാണ് ഇല്ലാത്തത് - അദ്ദേഹം തുടരുന്നു.
   നക്‌സലൈറ്റുകളോ (അവര്‍ ഇന്ന് പ്രായേണ വംശനാശം വന്ന ഒരു കൂട്ടമാണ്)  മാവോവാദികളോ ദാരിദ്ര്യം ഒരു വിഷയമാക്കുന്നില്ല എന്ന അഭിപ്രായമാണ് രൂപേഷിനുള്ളത്.  പക്ഷേ, നക്‌സലിസം ഇല്ലെങ്കിലും ഉണ്ടെന്നു പറയാനാണ് ഭരണസാരഥികള്‍ക്ക് താല്‍പര്യം.  കാരണം, അത്തരം പ്രദേശങ്ങള്‍ക്ക് കേന്ദ്രം വക പ്രത്യേക ധനസഹായം ലഭിക്കും  (ഇക്കാര്യം രാമചന്ദ്ര ഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന ഗ്രന്ഥത്തിലും അടിവരയിട്ട് പറയുന്നുണ്ട്).
   നിരവധി വര്‍ഷങ്ങള്‍കൊണ്ട് അവിടവിടെ നക്‌സലുകള്‍ ചെയ്തത് ലാലു യാദവ് സംസ്ഥാനമൊട്ടുക്ക് 15 വര്‍ഷംകൊണ്ട് ചെയ്തു.  ഉന്നതവര്‍ഗത്തെ ഭരണകൂടത്തിന്റെ അധികാരസ്ഥാനങ്ങളില്‍ ഒറ്റപ്പെടുത്തി, ഐ.എ.എസ്/ഐ.പി.എസിനെയാകെ ഒരരുക്കാക്കി. ഇതൊന്നും അയാള്‍ ഒരു വിപ്ലവകാരിയോ പരിഷ്‌കരണവാദിയോ ആയതുകൊണ്ട് ചെയ്തതല്ല.  കേവലം പല്ലിനുപല്ല് എന്ന നയം മാത്രം.  അതിലൂടെ പക്ഷേ, ഗ്രാമതലത്തിലും സ്ഥാപനതലങ്ങളിലും ധാരാളം ഘടനാപരമായ മാറ്റങ്ങള്‍ വന്നു.
  എവിടെയായാലും നാം പോരാടുന്നവരോടൊപ്പം നില്‍ക്കണം.  പുറത്തുനിന്നുള്ള ഉപദേശം അനൈതികമാണ്.  സമാധാനപൂര്‍വമായ ബദല്‍ എന്ന ആശയം നാം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്- രൂപേഷ് പറഞ്ഞു നിര്‍ത്തി.

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

ഏഷ്യന്‍വസന്തത്തിലെ നിഗൂഢവസ്തു

വീരസെതാകുല്‍ |സി.എസ്.വെങ്കിടേശ്വരന്‍
സിനിമയില്‍ ഇനിയും 'പരീക്ഷണം' സാധ്യമാണോ? തദ്ദേശീയവും പ്രാദേശികവും ദേശീയവും ആഗോളീകവുമായി പല അടരുകളില്‍ ഇത്രയധികം ദൃശ്യാഖ്യാനങ്ങള്‍ നിരന്തരം നമ്മെ ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ദൃശ്യകലയില്‍, പ്രത്യേകിച്ചും സിനിമയില്‍, ഇനിയും 'പുതിയത്', 'അപ്രതീക്ഷിതം', 'പരീക്ഷണാത്മകം', 'സമാന്തരം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ? ഈ ചോദ്യം മുമ്പും ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇന്നതിന് കൂടുതല്‍ പ്രസക്തിയുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യൂറോകേന്ദ്രിതമായ ഒരു ആശങ്കകൂടിയാണത്. നിയോ റിയലിസവും നവതരംഗവും സൃഷ്ടിച്ച ആചാര്യന്മാരുടെ നിരക്കുശേഷം ലോകമെമ്പാടുമുള്ള 'ചെറു'സിനിമകള്‍ രംഗം കൈയടക്കിയതോടെ യൂറോപ്പ് ലോകസിനിമയുടെ 'തല'സ്ഥാനമല്ലാതാവുകയും അതുകൊണ്ടുതന്നെ, ലോകസമ്മതിയുള്ള ആചാര്യന്മാര്‍ ഇല്ലാതാവുകയും ചെയ്തു എന്നുപറയാം. പിന്നീട്, സിനിമ സംഭവിച്ച സ്ഥലങ്ങള്‍ ഇറാനും തെക്കുകിഴക്കന്‍ രാജ്യങ്ങളും മെക്‌സിക്കോയും ഹോങ്കോങ്ങും (ഹോളിവുഡിനെ അതിന്റെതന്നെ തട്ടകത്തില്‍ അമ്പരപ്പിക്കുന്ന രീതിയില്‍) മറ്റുമായി ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രതീക്ഷിതമായ രീതിയില്‍ ലോകസിനിമാപ്രേമികളെ ആകര്‍ഷിച്ചത് ഇറാനിയന്‍ സിനിമയാണെങ്കില്‍, തികച്ചും അപ്രതീക്ഷിതമായി കടന്നുവന്നത് ചെറുരാജ്യങ്ങളായ തായ്‌വാന്‍, തായ്‌ലന്‍ഡ്, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ ചിത്രങ്ങളാണ്. ഇറാനിയന്‍ സിനിമക്കു ലഭിച്ച ലോകപ്രശസ്തിക്കുപിന്നില്‍ കിയറസ്‌േതാമി, മജീദ് മജീദി, മക്മല്‍ബഫ് തുടങ്ങിയ പ്രതിഭാധനരുടെ സംഭാവനകള്‍ക്കൊപ്പംതന്നെ ആഗോളീയമായ ഇസ്‌ലാമോഫോബിയയും ഇസ്‌ലാം ലോകത്തിലേക്ക്, അതിന്റെ അകങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അബോധപ്രേരണയും ഉണ്ടായിരുന്നുവെങ്കില്‍ ഈ ചെറുരാജ്യങ്ങളുടെ കാര്യമതായിരുന്നില്ല. ഇവയില്‍ പലരാജ്യങ്ങളും മുന്‍ യൂറോപ്യന്‍ കോളനികളായിരുന്നു എന്നത് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു ആകര്‍ഷകഘടകമായിരിക്കാം. (ആഗോള കോപ്രൊഡക്ഷനുകളുടെ പാറ്റേണ്‍ ശ്രദ്ധിച്ചാല്‍ മുന്‍ കോളനിയും കോളനിയാക്കി ഭരിച്ച രാജ്യവുമായുള്ള ആകര്‍ഷണ-വികര്‍ഷണങ്ങളും കുറ്റബോധംകലര്‍ന്ന ഒരുതരം കെട്ടിമറിച്ചിലും അവയില്‍ കാണാനാവും. മുന്‍ കോളനികളെ പശ്ചാത്തലമാക്കിയും പ്രമേയമാക്കിയും നിര്‍മിക്കപ്പെടുന്ന കോപ്രൊഡക്ഷനുകളിലെ മൂലധനനിക്ഷേപം ഭൂരിപക്ഷവും ഭരണം കൈയാളിയിരുന്ന രാജ്യത്തില്‍നിന്നാണെന്നും കാണാവുന്നതാണ്. അത്തരം ചിത്രങ്ങളുടെ പ്രമേയപരമായ തെരഞ്ഞെടുപ്പുകളിലും ഈ പാപബോധത്തിന്റെ നിഴലുകള്‍ കാണാം. ഒരുതലത്തില്‍ സ്വയം സാധൂകരണത്തിന്റെയും 'ചരിത്രപരമായ അനിവാര്യത/യാദൃച്ഛികത'യുടെയും നവ ആഖ്യാനങ്ങള്‍ സ്ഥാപിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ പലതിലും കാണാം.) രണ്ടു രീതിയിലാണ് സിനിമയിലെ യൂറോപ്യന്‍ ആധിപത്യത്തിന് ഇളക്കം തട്ടിയത്, പുറത്തുനിന്നും അകത്തുനിന്നുമാണത് സംഭവിച്ചത്: ഒന്ന്, മൂന്നാം ലോക ദേശീയതകളുടെ ഉണര്‍ച്ച, മറ്റൊന്ന്, പ്രവാസി (ഡയസ്‌പൊറ) സിനിമകളുടെ മുന്നേറ്റം. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളില്‍ ഇന്ന് ശ്രദ്ധപിടിച്ചെടുക്കുന്നത് ആ രാജ്യങ്ങള്‍ക്കകത്ത് ഇതുവരെ അദൃശ്യരായിരുന്ന ബഹുദേശീയതകളുടെ ചിത്രങ്ങളാണ്. ജര്‍മനിയിലെ തുര്‍ക്കീ വംശജര്‍, ഫ്രാന്‍സിലെ അല്‍ജീരിയക്കാര്‍, ഇംഗ്ലണ്ടിലെ ഇന്ത്യക്കാരും പാകിസ്താനികളും അങ്ങനെ പലതരം പ്രവാസിജീവിതങ്ങളുടെ ആഖ്യാനങ്ങളും ഒരു ബഹുസ്വരമായ സമൂഹം നേരിടുന്ന സംഘര്‍ഷങ്ങളുമാണ് ഇന്നത്തെ മുഖ്യപ്രമേയങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ ഉണര്‍ച്ചക്ക് വഴിതെളിച്ചത് മറ്റു ഘടകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കിയ സ്വാതന്ത്ര്യവുംകൂടിയാണ്.
ഈ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുവരുന്ന സമാന്തരചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ ഒരു കോളനി എന്നതിലപ്പുറം ആഗോളീകരണത്തിനുശേഷമുള്ള അവിടത്തെ സമകാലിക മനുഷ്യാവസ്ഥകളെക്കുറിച്ചുള്ളതുകൂടിയാണ്. കൊറിയന്‍ ചിത്രങ്ങളാണ് ആദ്യമായി ഈ രീതിയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇം കവോണ്‍ ടേക്, കിം കി യങ് തുടങ്ങിയവര്‍ പലപ്പോഴും കൊറിയന്‍ സംസ്‌കാരത്തിന്റെ വിചിത്രമായ ആചാരങ്ങളെയും ലൈംഗികതയെയും പ്രമേയമാക്കിയപ്പോള്‍ അവര്‍ക്കുശേഷം വന്ന തലമുറ ഹോങ് സാങ്‌സൂ, കിം കിഡുക്, ലീ ചാങ്‌ഡോങ്, പാര്‍ക് ചാന്‍വൂക് തുടങ്ങിയവര്‍ സമകാലികവും പ്രമേയപരമായി വൈവിധ്യം പുലര്‍ത്തുന്നതുമായ ചിത്രങ്ങളാണ് നിര്‍മിച്ചത്. മറ്റു ചെറുരാജ്യങ്ങളില്‍നിന്നുള്ള, പ്രത്യേകിച്ചും തായ്‌വാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സമാന്തരചിത്രങ്ങളുടെ പ്രത്യേകത അവ സിനിമ എന്ന മാധ്യമത്തില്‍ അതിന്റെ രൂപത്തിലും പരിചരണത്തിലും മറ്റും പുലര്‍ത്തിയ പരീക്ഷണാത്മകതയാണ്. സായ് മിങ് ലിയാങ്ങിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികള്‍ വളരെ തീവ്രവും വ്യത്യസ്തവുമായ ഒരു ശൈലി വികസിപ്പിച്ചെടുത്തു.
മുമ്പ് സൂചിപ്പിച്ചതുപോലെ, സമകാലിക ചലച്ചിത്രകാരന്മാര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷം അവരെയും കാഴ്ചക്കാരെയും ചൂഴ്ന്നുനില്‍ക്കുന്ന ദൃശ്യാധിക്യമാണ്. അത് മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏകദിശാമുഖമായ ഒന്നുകൂടിയാണ്. ഈ ആധിക്യത്തിനുനടുവില്‍/ഉള്ളില്‍/ഒഴുക്കില്‍നിന്ന് തന്‍േറതായ ഒന്ന് ഉരുവപ്പെടുത്തുക ദുഃസാധ്യമാണ്. ഈ കുത്തൊഴുക്കിനെ പ്രതിരോധിക്കുന്നതിനോടൊപ്പം അതിനെതിരായ ഒരു ലാവണ്യബോധം/അനുഭവംകൂടി അവ സൃഷ്ടിക്കേണ്ടതുണ്ട്. അത് പലപ്പോഴും ശബ്ദഘോഷത്തിനും ഒടുങ്ങാത്ത 'വര്‍ത്തമാന'ത്തിനുമെതിരെ നിശ്ശബ്ദമായും നിലക്കാത്ത ചലനത്തിനും സംഭവബഹുലതക്കുമെതിരെ നിശ്ചലതയായും രൂപമെടുക്കുന്നു. അത്തരം ശ്രമങ്ങളാണ് ഇന്ന് പല തെക്കുകിഴക്കന്‍ രാജ്യങ്ങളിലെ സമാന്തരസിനിമകളിലും നടക്കുന്നത്. അത് ഒരേസമയം കൊളോണിയലാനന്തര സാമൂഹികാവസ്ഥയെയും ആഗോളീകരിക്കപ്പെട്ട മാധ്യമാന്തരീക്ഷത്തെയും പാരമ്പര്യത്തിന്റെ ഇടറുന്ന തുടര്‍ച്ചകളെയും സ്വന്തം ആഖ്യാനങ്ങളിലേക്ക് ഇഴചേര്‍ക്കുന്നു. സ്വന്തം സംസ്‌കാരത്തെ ഒരു കെട്ടുകാഴ്ചയാക്കുകയോ ഭൂതകാലത്തെയോ പാരമ്പര്യത്തെയോ സമകാലികതയുടെ 'അപചയ'ത്തിനെതിരെ നിര്‍ത്തുകയോ അല്ല ഇവിടെ ചെയ്യുന്നത്. മറിച്ച്, മാധ്യമപരവും ചരിത്രപരവും രാഷ്ട്രീയവുമായ കുഴമറിച്ചിലിനെ ധ്യാനാത്മകമായി നോക്കിക്കാണാനാണ് ഈ ചിത്രങ്ങള്‍ ശ്രമിക്കുന്നത്. സായ് മിങ് ലിയാങ്ങിന്റെ ചിത്രങ്ങളിലെ ജലസാന്നിധ്യം, കിം കി ഡുക്കിന്റെ മനുഷ്യന്റെയുള്ളിലുള്ള ഹിംസയെക്കുറിച്ചുള്ള ഹതാശമായ അന്വേഷണങ്ങള്‍, ലീ ചാങ്‌ഡോങ്ങിന്റെ കവിതാപ്രയാണങ്ങള്‍, അപിചാറ്റ് പോങ് വീരസെതാകുലിന്റെ നാടോടിക്കഥകള്‍, ഇവരുടെയെല്ലാം ഭൂദൃശ്യസന്നിവേശങ്ങള്‍ ഇവയിലൂടെയെല്ലാം ഗാഢമായ ഒരു സൂക്ഷ്മരാഷ്ട്രീയം ഈ ചിത്രങ്ങള്‍ പിന്തുടരുന്നതുകാണാം.
2
If only there were any words to explain these senses verbally, instead of visually, I would rush to use them. But instead I can only express myself through a kind of Utopian conceptual art which functions for me like a type of meditation.
- Apichatpong Weerasethakul
ഇത്തവണത്തെ കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തായ്‌ലന്‍ഡ് സംവിധായകനായ അപിചാറ്റ്‌പോങ് വീരസെതാകുല്‍ മേല്‍പറഞ്ഞ നവതരംഗത്തിന്റെ പ്രയോക്താവാണ്. വീരസെതാകുലിന്റെ ശ്രമങ്ങളുടെ വ്യത്യസ്തത അവയുടെ തുറന്നതും തീക്ഷ്ണവുമായ മാധ്യമബോധമാണ്. ഒരു വീഡിയോ കലാകാരന്‍കൂടിയാണ് വീരസെതാകുല്‍ എന്നതാവണം ഒരുപക്ഷേ അതിനു കാരണം. ഒപ്പംതന്നെ വീരസെതാകുലിന്റെ പഠനവിഷയങ്ങളുടെ വൈവിധ്യവും (ആധുനികവൈദ്യം, വാസ്തുകല, കല, സിനിമ.)വീരസെതാകുലിന്റെ www.kickthemachine.com എന്ന വെബ്‌സൈറ്റില്‍, അദ്ദേഹത്തിന്റെ വിവിധ മാധ്യമങ്ങളില്‍നിന്നുള്ള കലാശ്രമങ്ങള്‍ കാണാം. ''ഒരു മുഴുനീള ചിത്രത്തിലൂടെ സംവദിക്കാന്‍ സാധിക്കാത്തതരത്തിലുള്ള മൂഡുകളെ പ്രതിഫലിപ്പിക്കാനും അവയില്‍ പരീക്ഷണങ്ങള്‍ നടത്താനുമൊരുങ്ങുമ്പോള്‍ എനിക്ക് ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് സ്‌കെച്ചുകളും വീഡിയോയുമാണ്. സിനിമയില്‍നിന്ന് ഭിന്നമായി വീഡിയോക്ക് സുഹൃത്തുക്കളോട് സംസാരിക്കുന്നതുപോലുള്ള ഒരുതരം സ്വകാര്യതയുണ്ട്. വീഡിയോ എന്റെ മൂഡുകളുടെയും കാഴ്ചപ്പാടുകളുടെയും വികാരങ്ങളുടെയും രേഖപോലെയാണ്. വീഡിയോയിലുള്ള പ്രവര്‍ത്തനം എനിക്ക് ഒരുതരം കരകൗശലവേലയോ ചികിത്സയോപോലെയാണ്. എങ്കിലും, കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴും വീഡിയോക്ക് സിനിമയുടെ ശക്തിയില്ല. സിനിമയില്‍ എനിക്ക് ഇന്നും വിശ്വാസമുണ്ട്; സിനിമ യാഥാര്‍ഥ്യത്തില്‍ ഇല്ല എങ്കിലും. സിനിമ യാഥാര്‍ഥ്യമല്ല, അത് നമ്മുടെ ജീവിതത്തിനു സമാന്തരമായോടുന്ന മറ്റൊരു ഘടകം മാത്രമാണത്.''
ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വീരസെതാകുലിന്റെ 'Mysterious Object at Noon' (2000), 'Syndromes and a Century' (2006), 'Tropical Malady' (2004), 'Uncle Boonmee who can Recall His Past Lives' (2010), 'Blissfully Yours' (2002)തുടങ്ങിയ ചിത്രങ്ങളുണ്ട്.
വീരസെതാകുലിന്റെ ചിത്രങ്ങള്‍ സാമ്പ്രദായികമായ കഥനരീതികള്‍ അവലംബിക്കുന്നില്ല; തുറന്നതും നിരന്തരം ഇഴപിരിയുന്നതുമായ ആഖ്യാനങ്ങളാണവ. രേഖീയവും ആഖ്യാനം തുറന്നിടുന്ന എല്ലാ സമസ്യകളെയും അന്ത്യത്തില്‍ ഒടുക്കുകയും (closure) ചെയ്യുന്ന ഒരുരീതിയല്ല വീരസെതാകുലിന്റെ ചിത്രങ്ങള്‍ പിന്തുടരുന്നത്. അത്തരം ഘടനാപരതകളെയെല്ലാം ചെറുക്കുന്ന ഈ ചിത്രങ്ങള്‍ കാണിയെ നിരന്തരം അതിന്റെ ആഖ്യാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നവയാണ്. യഥാര്‍ഥത്തില്‍ ആഖ്യാനം വികസിക്കുന്നത് തിരശ്ശീലയിലെന്നതിനെക്കാള്‍ കാണിയുടെ മനസ്സുകളിലാണ്. സംഭവങ്ങള്‍ എന്നതിനെക്കാള്‍ കുറെ സന്ദര്‍ഭങ്ങളോ സന്ദര്‍ഭസാധ്യതകളോ സൂചനകളോ മാത്രമാണ് ഈ ചിത്രങ്ങളിലുള്ളത്. അത് സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷം കാണിക്ക് സ്വതന്ത്രമായി കടന്നുചെല്ലാവുന്നവയാണ്. ഈ ദൃശ്യങ്ങള്‍ ഒറ്റനോട്ടത്തില്‍ നമ്മെ രസിപ്പിക്കാന്‍ ശ്രമിക്കുന്നതേയില്ല; നിരന്തരമായ ചലനങ്ങളോ സംഭവബഹുലതയോ അവക്ക് അന്യമാണ്. അവ നമ്മില്‍നിന്നാവശ്യപ്പെടുന്നത് ഒരുതരം ധ്യാനമോ തീവ്രമായ ശ്രദ്ധയോ ആണ്. ഇന്നത്തെ ദൃശ്യാധിക്യം നമ്മില്‍നിന്നുമൊരിക്കലും ആവശ്യപ്പെടാത്തതും നമ്മില്‍നിന്നന്യമാകുന്നതുമായ ഒരു മാനുഷികാഭിമുഖ്യമാണത് എന്നത് യാദൃച്ഛികമല്ല. നമ്മില്‍ ഉണര്‍ത്തപ്പെടുന്ന അത്തരം ശ്രദ്ധയാണ് ഈ ചിത്രങ്ങളിലെ തികച്ചും സാധാരണവും പരിചിതവുമായ സന്ദര്‍ഭങ്ങള്‍ക്കും ഭൂദൃശ്യങ്ങള്‍ക്കും കഥാപാത്രചലനങ്ങള്‍ക്കും സ്വപ്‌നതുല്യമായ ഒരു ആവേഗം നല്‍കുന്നത് . ഒരു നേര്‍വരപോലെ. മറ്റെല്ലാറ്റിനെയും അപ്രധാനമാക്കിക്കൊണ്ട് ലക്ഷ്യത്തിലേക്കും ഒടുക്കത്തിലേക്കും കുതിക്കുന്ന ഒരു ആഖ്യാനത്തിനുപകരം, വര്‍ത്തുളവും ക്രമേണ വിവൃതമായിക്കൊണ്ടിരിക്കുന്നതുമായ ഒരു രാഗവിസ്താരംപോലെയാണ് വീരസെതാകുലിന്റെ ദൃശ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സമകാലിക ജീവിതാവസ്ഥയും രാഷ്ട്രീയവുമെല്ലാം വളരെ സൂക്ഷ്മമെങ്കിലും തീവ്രമായ സൂചനകളിലൂടെ ദൃശ്യങ്ങളിലേക്ക് കടന്നുവരുന്നു. 'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണി'ന്റെ ഫ്രെയിമുകളില്‍ ചുവരിലും റോഡരികിലും മറ്റും നിരന്തരം പ്രത്യക്ഷപ്പെടുന്ന നേതാവിന്റെ ഛായാപടങ്ങള്‍, പശ്ചാത്തലത്തിലുയരുന്ന ദേശീയഗാനം, ചിത്രാന്ത്യത്തില്‍ യുദ്ധം നിര്‍ത്തിയതായും അമേരിക്കന്‍ പൗരന്മാരോട് തദ്ദേശീയര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമൊക്കെയുള്ള റേഡിയോ പ്രക്ഷേപണം തുടങ്ങിയവ ദൃശ്യോപരിതലത്തിന്റെ വിരുദ്ധബിന്ദുവായും ചിലപ്പോള്‍ അവക്ക് അടിവരയിട്ടുകൊണ്ടും നിലകൊള്ളുന്നു. അതുപോലെതന്നെയാണ് ചരിത്രത്തെക്കുറിച്ചും ആത്മീയപാരമ്പര്യത്തെക്കുറിച്ചും മറ്റുമുള്ള ഉത്കണ്ഠകള്‍. 'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി'യിലെ രോഗനിര്‍ണയത്തിനായെത്തുന്ന ബുദ്ധഭിക്ഷുക്കളുടെ സാന്നിധ്യവും അവരുമായുള്ള സംഭാഷണങ്ങളും മാറുന്ന തായ് ജീവിതാവസ്ഥകളെക്കുറിച്ചും പാരമ്പര്യത്തിന്റെ വളരെ നേരിയതെങ്കിലും ദൃഢമായ തുടര്‍ച്ചകളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്.
'സിന്‍ഡ്രോംസ് ആന്‍ഡ് എ സെഞ്ച്വറി' പ്രശസ്ത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ 250ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ച ഒരു ചിത്രമാണ്. സംവിധായകന്റെ മാതാപിതാക്കള്‍ക്കുള്ള ഒരു ആദരാഞ്ജലിയായി സങ്കല്‍പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം 40 വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവും നടക്കുന്ന രണ്ടു ഖണ്ഡങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. ഒന്ന്, തായ്‌ലന്‍ഡിലെ ഒരു നാട്ടിന്‍പുറത്തെ ആശുപത്രി, മറ്റൊന്ന് 40 വര്‍ഷങ്ങള്‍ക്കുശേഷം ബാങ്കോക്കിലെ ആധുനികമായ ഒരു ചികിത്സാകേന്ദ്രത്തിലും ആണ് സംഭവിക്കുന്നത്. രണ്ട് സമയഖണ്ഡങ്ങളിലും ഒരേ സംഭവങ്ങള്‍തന്നെയാണ് നടക്കുന്നതെങ്കിലും അവയിലൂടെ കഥാപാത്രങ്ങളുടെ ഒരു പരമ്പരതന്നെ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു; അവരുടെ ജീവിതം/സംഘര്‍ഷം സംവദിക്കപ്പെടുന്നത് വളരെ വിശദവും ശാന്തവുമായ മീഡിയം ഷോട്ടുകളുടെ ഒരു നിശ്ചലചിത്രപംക്തി സംഭാഷണങ്ങളിലൂടെയോ സന്ദര്‍ഭങ്ങളിലൂടെയോ ആണ്. അവിടെ പുനര്‍ജന്മവും വിഫലമായ പ്രതീക്ഷകളും പ്രണയകാംക്ഷകളും എല്ലാം കടന്നുവരുന്നു. ഡിസ്‌ക് ജോക്കിയാവാന്‍ ആഗ്രഹിച്ച ബുദ്ധഭിക്ഷുവും ആ ഭിക്ഷു പണ്ട് താന്‍ കാരണം മരിച്ചുപോയ തന്റെ ജ്യേഷ്ഠസഹോദരനാണ് എന്നു കരുതുന്ന, ഒഴിവുസമയങ്ങളില്‍ തായ് നാടന്‍പാട്ടുകള്‍ പാടുന്ന ദന്തഡോക്ടറും, താന്‍ കുട്ടിക്കാലത്ത് കാലൊടിച്ച കോഴിക്കുഞ്ഞുങ്ങള്‍ തന്നെ സ്വപ്‌നത്തില്‍ വേട്ടയാടുന്നു എന്നുകരുതുന്ന വൃദ്ധനായ ബുദ്ധസന്ന്യാസി, ടെലിവിഷനില്‍ തന്റെ പതിവു പരിപാടിയില്‍ പ്രത്യക്ഷപ്പെടാനായി മദ്യംകഴിച്ച് ധൈര്യംസംഭരിക്കുന്ന വനിതാഡോക്ടര്‍, അടുത്ത ജീവിതത്തില്‍ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങള്‍ കൈവരിക്കാം എന്നാശിക്കുന്ന യുവരോഗി ഇവരെല്ലാംകൂടി സൃഷ്ടിക്കുന്ന ഒരു മാനസികാന്തരീക്ഷം ആണ് വീരസെതാകുലിന്റെ സിനിമ. രണ്ടാം ഭാഗത്തില്‍, വ്യക്തികളുടെയും അവരുടെ വാസസ്ഥലങ്ങളുടെയും ആശുപത്രിയുടെയും മറ്റും രംഗങ്ങള്‍ നിശ്ചലമായ രീതിയിലുള്ള ചിത്രീകരണത്തിനു വിധേയമാകുമ്പോള്‍, പുറത്ത്, ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ട്രാക്കിങ് ഷോട്ടുകളിലൂടെയാണ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ആവര്‍ത്തനം ഓര്‍മയെയും ഓര്‍മിക്കലിനെയും ഒപ്പം എന്തോ ഉറഞ്ഞുപോകുന്നതിനെയും നമ്മുടെ കാഴ്ചയില്‍ കൊണ്ടുവരുന്നു. നിശ്ചലതക്കെതിരായുള്ള ഈ ചലനം, ചിത്രം പിന്തുടരുന്ന പലതരം ദ്വന്ദ്വങ്ങളുടെ ഭൂതകാലം/വര്‍ത്തമാനം, ഓര്‍മ/അനുഭവം, സ്വപ്‌നം/യാഥാര്‍ഥ്യം, പാരമ്പര്യം/ആധുനികത, ഗ്രാമം/നഗരം തുടങ്ങിയവയുടെ തുടര്‍ച്ചകൂടിയാണ്. ചിത്രത്തിന്റെ അവസാനഭാഗത്ത് നമ്മള്‍ കാണുന്നത് ആശുപത്രിക്കകത്തെ പുക വലിച്ചെടുക്കുന്ന ഒരു കുഴലിന്റെ, നമ്മിലേക്കു നീണ്ടുനില്‍ക്കുന്ന ഒരു സമീപദൃശ്യമാണ്. തുടര്‍ന്ന്, ശാന്തമായ അന്തരീക്ഷത്തില്‍ പുറംലോകത്തിന്റെ നിത്യതയില്‍ മുഴുകിയിരിക്കുന്ന രോഗികളെയും.
'മിസ്റ്റീരിയസ് ഒബ്ജക്റ്റ് അറ്റ് നൂണ്‍' എന്ന ചിത്രം കഥപറച്ചില്‍ എന്നതിന്റെതന്നെ ഒരു ഭ്രാന്തന്‍ ആഖ്യാനപടര്‍ച്ചയാണ്. തെരുവുകളിലൂടെയോടുന്ന ഒരു മോട്ടോര്‍ വാഹനത്തിലിരുന്ന് മത്സ്യവും മീനെണ്ണയും വില്‍ക്കുന്ന ഒരു സ്ത്രീയുടെ അനുഭവകഥയില്‍നിന്നാണ് ചിത്രത്തിന്റെ തുടക്കം. (വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍നിന്നുവന്ന അവരെ കുട്ടിയായിരിക്കുമ്പോള്‍ നഗരത്തില്‍നിന്ന് നാട്ടിലേക്കു തിരിച്ചുപോകാനുള്ള വണ്ടിക്കൂലിക്കു പകരമായി സ്വന്തം മാതാപിതാക്കള്‍ വില്‍ക്കുന്നതാണ് കഥ.) അവിടെനിന്ന് ആഖ്യാനം മറ്റുപലരുടെയും കഥകളിലേക്കും അനുഭവങ്ങളിലേക്കും ആഖ്യാനങ്ങളിലേക്കും പടരുന്നു. അവര്‍ക്കിടയില്‍ ഒരു നാടകക്കൂട്ടമുണ്ട്, ആ കഥ കാമറയില്‍ പകര്‍ത്തുന്ന സിനിമക്കാരുണ്ട്, കളിച്ചുകൊണ്ടിരിക്കുന്ന യുവാക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. അങ്ങനെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കയറി ഇഴപിരിഞ്ഞുവളരുന്ന കഥയിലേക്ക് സ്വന്തം കണ്ണികള്‍ചേര്‍ത്ത് എല്ലാവരും ആ കഥയുടെ ഭാഗമായി മാറുന്നു ഈ ചിത്രത്തില്‍. കഥാപാത്രങ്ങള്‍തന്നെ ക്രമേണ കഥാകാരന്മാരാകുന്ന, ഒരു തരം ആഖ്യാനസ്വാതന്ത്ര്യം അനുഭവിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ചിത്രമാണിത്.
ജീവിതം, അനുഭവങ്ങള്‍, യാഥാര്‍ഥ്യം ഇവയുടെ പിടിതരാത്ത ഒഴുക്കിനും അവ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു ഹിംസയാണ് ആദിമധ്യാന്തബദ്ധമായ ഒരു ആഖ്യാനഘടന. അത്തരം ആഖ്യാനങ്ങളുടെ 'നീതിയുക്ത'വും പര്യവസാനബദ്ധവുമായ പരിണാമക്രമം കാവ്യനീതിയിലും കാര്യകാരണബന്ധ(ന)ത്തിലും (ലോകക്രമത്തിലും) ഉള്ള ഒരു സമ്മത(തി)പ്രതീതികൂടി നമ്മില്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം രേഖീയതകളുടെ അധീശത്വത്തെയാണ് വീരസെതാകുലിന്‍േറതുപോലുള്ള ചിത്രങ്ങള്‍ വെല്ലുവിളിക്കുന്നതും. സ്വാഭാവികവത്കരിക്കപ്പെട്ട് സനാതനമാക്കപ്പെടുന്ന എല്ലാത്തരം ക്രമങ്ങളുടെയും 'സമാധാന'ത്തില്‍നിന്ന് ഇവ നമ്മെ മോചിപ്പിക്കുന്നു; ഓരോ നിമിഷത്തെയും സന്ദര്‍ഭത്തെയും നിരന്തരം അനന്തസാധ്യതകള്‍ തുറന്നിടുന്ന ഒന്നായി മോചിപ്പിക്കുന്നു.

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

അമേരിക്കന്‍ സിനിമയിലെ കറുത്ത തിരകള്‍

കറുത്ത സിനിമ |മധു ജനാര്‍ദനന്‍
''എനിക്കും ഒരു സ്വപ്‌നമുണ്ടെ''ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു മെയില്‍ സംസ്‌കാര സമ്പന്നരായ ആരെയും ഞെട്ടിക്കുന്നതായിരുന്നു. 500ലധികം യാത്രക്കാരുമായി നിറഞ്ഞു പറക്കാന്‍ തയാറായൊരു വിമാനത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്റെയരികില്‍ സീറ്റു ലഭിച്ച ഒരു വെള്ളക്കാരി സീറ്റ് മാറ്റിക്കൊടുക്കാനാവശ്യപ്പെടുന്നു. നിറയെ യാത്രക്കാരായതിനാല്‍ ബിസിനസ് ക്ലാസിലെ ഒരു സീറ്റില്‍, അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി അവരെ മാറ്റിയിരുത്തി പറന്നുപൊങ്ങിയ വിമാനയാത്രയെക്കുറിച്ചുള്ള 'ശുഭപര്യവസായി'യായ സന്ദേശമാണ് അത്. സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയിലുള്ള സ്‌പെയ്‌സിലൂടെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ജീവിതവും സിനിമയും കടന്നുപോകുകയാണ്. അത് ചരിത്രമാണ്; വര്‍ത്തമാനവും.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ അമേരിക്കന്‍ സിനിമയില്‍ 'കറുപ്പ്' എന്ന ഇമേജ് ചില സ്ഥിരം വാര്‍പ്പുരൂപങ്ങളിലൂടെ നശിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്നും പേരിന് ചില കറുത്ത കഥാപാത്രങ്ങളെ കാണാമെന്നല്ലാതെ അവര്‍ കഥയെ നിയന്ത്രിക്കുകയോ അവരുടെ വൈകാരികാവസ്ഥ തുറന്നുകാട്ടപ്പെടുകയോ ചെയ്യുന്നില്ല. അമേരിക്കന്‍ സംസ്‌കാരത്തില്‍ അടിമയുടെ ഇടം എന്താണെന്ന് വെള്ളക്കാരായ കാഴ്ചക്കാര്‍ക്ക് വീണ്ടും വീണ്ടും തീര്‍ച്ചപ്പെടാനും ആശ്വസിക്കാനുമുള്ള സംവിധാനം മാത്രമായി ഇത് മാറുന്നു.
തോമസ് ഡിക്‌സന്റെ 'ദ ക്ലാന്‍സ്മാന്‍', 'ദ ലെപ്പേര്‍ഡ് സ്‌പോര്‍ട്ട്' എന്നീ കൃതികളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട 'ബെര്‍ത്ത് ഓഫ് എ നേഷന്‍' (സംവി: ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, 1915, യു.എസ്.എ) സിനിമാചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും മികച്ച സിനിമയായാണ് കരുതപ്പെടുന്നത്. മുഴുനീള ഫീച്ചര്‍ സിനിമയുടെ വിജയസാധ്യതയുടെ ആദ്യദൃഷ്ടാന്തമായും നിരവധി സിനിമാ വ്യാകരണങ്ങളുടെ ആദ്യ പ്രയോഗമായും ഈ സിനിമ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയില്‍ വര്‍ണവിവേചനം ആദ്യമായി അവതരിപ്പിച്ചതിന്റെ 'ബഹുമതി'യും ഈ സിനിമക്ക് സ്വന്തമാണ്. 19ാം നൂറ്റാണ്ടിലെ എല്ലാവിധ വര്‍ഗാനുസാര വാര്‍പ്പ്മാതൃകകളെയും ഈ സിനിമ അതിവിദഗ്ധമായി അണിനിരത്തുന്നുണ്ട്. ദക്ഷിണ അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന എല്ലാ തെറ്റിദ്ധാരണകളെയും കണ്ടെത്തലുകളെയും ഈ സിനിമ അവതരിപ്പിച്ചു എന്നതിനപ്പുറം കഥാതന്തുവിന് വലിയ പ്രസക്തിയൊന്നുമില്ല. വര്‍ണവെറിയന്മാരുടെ ഭീകരസംഘടനയായ ക്ലൂ ക്ലസ് ക്ലാനിനെ സഹതാപത്തോടെ കാണുകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവേളയില്‍ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതും ആണ് അതിന്റെ സത്ത. അതിശയോക്തീകരിക്കപ്പെട്ട ഈ സിനിമയുടെ പ്രമേയം ഇന്നത്തെ പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ച് വിശ്വസനീയമല്ലെങ്കിലും ഇത്തരം ആദ്യകാല സിനിമകളിലൂടെ സത്യത്തെ വളച്ചൊടിക്കാനും കറുത്തവരായ കഥാപാത്രങ്ങളെ വെറും അക്രമികളായ കഥാപാത്രങ്ങളല്ലാതാക്കി അവതരിപ്പിക്കാനും സാധിച്ചിരുന്നു. കറുത്തവരെ കോമാളികളാക്കി മാറ്റിയെന്നതാണ് 'ബെര്‍ത്ത് ഓഫ് എ നേഷ'ന്റെ ഏറ്റവും അപകടകരമായ ദൗത്യം. കറുത്തവന്റെ സംഗീതം, നൃത്തം എന്നിവ പ്രാകൃതവും സംസ്‌കാരശൂന്യവുമായി മാറ്റിത്തീര്‍ക്കപ്പെടുകയും വെളുത്തവനുമായുള്ള അടിസ്ഥാന വര്‍ഗ വ്യത്യാസങ്ങളെ പര്‍വതീകരിച്ച് അവന്റെ/അവളുടെ സ്വത്വം അരികുമാറ്റപ്പെടേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും ചെയ്തു. വിപരീതാര്‍ഥത്തില്‍ ചിന്തിച്ചാല്‍, വെള്ളക്കാരന്റെ ശത്രുവെന്ന നിലക്ക് 'ബെര്‍ത്ത് ഓഫ് എ നേഷനി'ല്‍ കറുത്തവര്‍ അല്‍പം ശക്തരെങ്കിലുമാണ്. മറ്റ് ആദ്യകാല സിനിമകള്‍ കൂടുതല്‍ അപമാനവീകരിക്കപ്പെട്ടതും ലഘൂകരിക്കപ്പെട്ടതുമായ 'വളര്‍ന്നിട്ടും വളര്‍ച്ചയെത്താത്ത കാപ്പിരി' (Child-Man Negro)കളായാണ് കറുത്ത വര്‍ഗക്കാരെ രേഖപ്പെടുത്തിയത്. വിഡ്ഢികളും പരിഹാസപാത്രരും അന്തസ്സില്ലാത്തവരും ഇനിയും മനുഷ്യരായി പരിണമിക്കാത്ത പൂര്‍വികരെ ഓര്‍മിപ്പിക്കുന്ന ഒരു വിഭാഗവുമായാണ് കറുത്തവര്‍ ചിത്രീകരിക്കപ്പെട്ടത്. സാമൂഹിക മാറ്റത്തിന്റെ കാലത്ത് അതില്‍ പങ്കെടുക്കാത്ത വെള്ളക്കാരന്റെ ഭയത്തെ മയപ്പെടുത്താനും അവന്റെ മേധാവിത്വ മനോഭാവത്തെ നിലനിര്‍ത്താനും കറുത്ത വംശജര്‍ ഒന്നിനും പ്രാപ്തരല്ലെന്ന് ധരിപ്പിക്കാനുമായാണ് ഇത്തരം കഥാപാത്രവത്കരണം രൂപപ്പെടുത്തപ്പെട്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത കഥാപാത്രങ്ങള്‍ ഒരു ഉദാത്തഫലിതമായിത്തീര്‍ന്നുവെന്നതാണ് ഇതിന്റെ പരിണതി. മാന്ദ്യകാലത്ത് സാമ്പത്തിക പ്രതിസന്ധികളില്‍ അവര്‍ കൂടുതല്‍ ചെറുതാക്കപ്പെട്ടു. ഇക്കാലത്ത് വിജയിച്ച സിനിമകള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് കൂടുതല്‍ അകന്നുനിന്ന പടിഞ്ഞാറന്‍ (വെസ്‌റ്റേണ്‍), രാക്ഷസ (monster) സിനിമകള്‍ എന്നിവയായിരുന്നു. ചരിത്രം, കറുത്തവന്റെ ചരിത്രം, അടിമത്തം തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ അജ്ഞതയും ഇതിന് കാരണമായി. നിലവിലുള്ള വര്‍ഗവൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതും ഉള്ളുപൊള്ളയായതുമായ ഗൃഹാതുരത്വ ശുഭപര്യവസായികളായ സിനിമകള്‍ ഒരുപക്ഷേ, കൂടുതല്‍ അപകടകരങ്ങളായിരുന്നു എന്നതാണ് വസ്തുത.
കറുത്ത വര്‍ഗക്കാരായ നടന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമകള്‍ 1970കളുടെ ആദ്യ ആണ്ടുകളിലാണ് വന്നുതുടങ്ങിയത്. കറുത്തവരുടെ ദേശീയത, ലഹള എന്നിവയൊക്കെ വിഷയങ്ങളാകുന്ന ആക്ഷന്‍ സിനിമകള്‍ പക്ഷേ, നിര്‍മിച്ചിരുന്നത് വെള്ളക്കാര്‍ നിയന്ത്രിച്ചിരുന്ന ഹോളിവുഡ് സ്റ്റുഡിയോകളായിരുന്നു. 'ഷാഫ്റ്റ്' (1971), 'സ്വീറ്റ് സ്വീറ്റ് ബാക്‌സ് ബാഡാസ് സോങ്' (1971), 'സൂപ്പര്‍ തപ്ലോ സ്‌ക്രീം', 'ബ്ലാക്കുള' തുടങ്ങിയ നിരവധി സിനിമകള്‍ ലക്ഷ്യംവെച്ചത് കറുത്ത മുഖങ്ങള്‍ കാണാന്‍ മോഹിച്ചെത്തുന്ന കറുത്ത വര്‍ഗക്കാരുടെ ടിക്കറ്റുകളെയാണ്. അതുകൊണ്ടുതന്നെ 'ബ്ലാക് സ്‌പ്ലോയിറ്റേഷന്‍' എന്ന പേരിലായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ അറിയപ്പെട്ടത്. കറുത്തവരുടെയും വെളുത്തവരുടെയും പക്ഷത്തുനിന്ന് ഈ സിനിമകള്‍ക്കുനേരെ 1970കളുടെ മധ്യത്തോടെ വിമര്‍ശം രൂക്ഷമായി. പ്രമേയത്തെയും കഥാപാത്രവികസനത്തെയും മൂടുന്ന രീതിയിലുള്ള ആക്ഷനുകള്‍ ഈ സിനിമക്ക് സ്വന്തമായ അസ്തിത്വം നല്‍കുന്നതിന് വിഘാതമായി. അങ്ങനെ ഈ ജനുസ്സ് വൈകാതെ ചരമമടഞ്ഞു. എന്നാല്‍, ഈ സിനിമകളെക്കുറിച്ചുള്ള തീക്ഷ്ണമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നത് മുഖ്യധാരാമാധ്യമങ്ങളില്‍നിന്നോ പ്രചാരണവേദികളില്‍നിന്നോ കറുത്തവരുടെ പ്രസിദ്ധീകരണങ്ങളില്‍നിന്നുപോലുമോ ആയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യകാലത്തും കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, ലോസ് ആഞ്ജലസ് എന്നിവിടങ്ങളില്‍ കറങ്ങിനടന്നിരുന്ന ഒരു സംഘം സിനിമാസംവിധായകരാണ് ഈ വിമര്‍ശം ഉയര്‍ത്തിയത്. ലോസ് ആഞ്ജലസ് സ്‌കൂള്‍ ഓഫ് ബ്ലാക് ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് (എല്‍.എ സ്‌കൂള്‍) എന്ന പേരിലറിയപ്പെട്ടിരുന്നവരില്‍ പ്രധാനികളായിരുന്നു ചാള്‍സ് ബുര്‍നെറ്റ്, ബില്ലി വുഡ്‌ബെറി, ഹൈലി ജെറുമാ, ജൂലിഡാഷ് എന്നിവര്‍. വര്‍ണവെറിയുടെയും അടിച്ചമര്‍ത്തലിന്റെയും അടിത്തറയില്‍ പണിത വെള്ളമേല്‍ക്കോയ്മക്ക് കീഴില്‍ കറുത്തവരുടെ സമൂഹത്തിനിടയിലുള്ള സ്വന്തം അനുഭവങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. കറുത്തവന്റെ ദേശീയത, മനുഷ്യാവകാശപ്രസ്ഥാനം, സ്ത്രീപ്രസ്ഥാനം, യുദ്ധവിരുദ്ധ പ്രഭാഷണങ്ങള്‍, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളില്‍നിന്ന് ഈ ചലച്ചിത്രകാരന്മാര്‍ രൂപവത്കരിച്ച സൗന്ദര്യശാസ്ത്രവും അവതരണരീതിയും ആഖ്യാനങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ അസ്തിത്വത്തെയും അവരുടെ കുടുംബങ്ങളെയും യാഥാര്‍ഥ്യബോധത്തോടെ സ്വാംശീകരിക്കാന്‍ പ്രാപ്തമായിരുന്നു. ദൈര്‍ഘ്യമേറിയതും പ്രധാനപ്പെട്ടതുമായ അമേരിക്കന്‍ സിനിമാചരിത്രത്തിലൂടെ അവധാനതയോടെയാണ് അവര്‍ സഞ്ചരിച്ചത്. ലിങ്കണ്‍ മോഷന്‍ പിക്ചര്‍ കമ്പനി(1910), ഓസ്‌കര്‍ മിഷോക്‌സ് (1920, 1930), സ്‌പെന്‍സര്‍ വില്യംസ് (1940) എന്നീ കറുത്തവരുടെ സ്വതന്ത്ര നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തന ദശകങ്ങള്‍ കൂടാതെ താരതമ്യേന സ്വതന്ത്രനിലപാടുകളെടുത്ത മൈക്കല്‍ റോമര്‍, ജോണ്‍ കസാവെറ്റസ് തുടങ്ങിയ വെള്ളക്കാരുടെ സ്വതന്ത്ര സിനിമകളെയും അവര്‍ പഠിക്കുകയുണ്ടായി. അവര്‍ തങ്ങള്‍ പഠിപ്പിക്കപ്പെട്ട പ്രമേയത്തിന്റെയും രൂപത്തിന്റെയും പാരമ്പര്യരീതികളെ എതിര്‍ത്തു. കട്ട്, ഫെയ്‌സ്, ഫ്രെയിം കോമ്പസിഷന്‍, കാമറാചലനങ്ങള്‍ എന്നിവയിലെല്ലാം നിലനില്‍ക്കുന്ന പ്രമാണങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ട് വ്യവസ്ഥകളില്ലാത്ത രീതിയില്‍ കറുത്ത മനുഷ്യരെയും അവരുടെ സംസ്‌കാരത്തെയും കണ്ടെത്തുക എന്നതായിരുന്നു അവരുടെ പ്രധാന ആഗ്രഹം.
എന്നാല്‍, ഈ സംവിധായകര്‍ നിര്‍മിക്കുന്ന സിനിമകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയോ മുഖ്യധാരാമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നിരൂപണം ചെയ്യുകയോ വീഡിയോ കോപ്പികള്‍ ലഭ്യമാവുകയോ ചെയ്യുന്നില്ലെന്നതാണ് സങ്കടകരമായ വസ്തുത. അക്കാദമികമായ എഴുത്തുകള്‍, ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ റെട്രോസ്‌പക്ടീവുകള്‍ എന്നതിനപ്പുറം ഇന്നും അമേരിക്കയിലെ പൊതുധാരയിലേക്ക് ഈ സിനിമകള്‍ക്ക് ഇനിയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
എല്‍.എ സ്‌കൂളിന്റെ കറുത്തവരുടെ സ്വതന്ത്ര സിനിമക്ക് ഇറ്റാലിയന്‍ നിയോ റിയലിസത്തോടുള്ള ബന്ധം സൂചിപ്പിക്കപ്പെടേണ്ടതാണ്. ചാള്‍സ് ബുര്‍നെറ്റിന്റെ 'കില്ലര്‍ ഓഫ് ഷീപ്പ്' (1977) എന്ന സിനിമയെ അമേരിക്കന്‍ നിയോറിയലിസത്തിലെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഛിന്നഭിന്നമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ യഥാതഥ ചിത്രമാണ് എപ്പോഴും നിയോറിയലിസത്തില്‍ പകര്‍ത്തപ്പെട്ടത്. 'കില്ലര്‍ ഓഫ് ഷീപ്പ്', അമേരിക്കന്‍ സംവിധായകനായ മൈക്കല്‍ റോമറുടെ 'നത്തിങ് ബട്ട് എ മാന്‍' (1964), ബില്ലി വുഡ്‌ബെറിയുടെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' (1984) എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള ഇമേജുകള്‍ റോസല്ലിനിയുടെ 'പൈസാന്‍' (1946), വിസ്‌കോന്തിയുടെ 'ലാടെറാ ട്രെമ' (1948) എന്നീ സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട്.
'കില്ലര്‍ ഓഫ് ഷീപ്പ്' 1977ല്‍ നിര്‍മിക്കപ്പെട്ടുവെങ്കിലും അതിന്റെ സംഗീതത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് റിലീസിങ് സാധ്യമായിരുന്നില്ല. അതിന്റെ സംവിധായകനായ ചാള്‍സ് ബുര്‍നെറ്റ് ഇന്ന് അമേരിക്കന്‍ സംവിധായകരില്‍ പ്രഗല്ഭനായ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ചിന്തയും ധ്യാനവും ആവശ്യപ്പെടുന്ന ഒരു ശൈലിയാണ് ബുര്‍നെറ്റിന്‍േറത്. സിനിമകള്‍ എന്നും ഉപേക്ഷിക്കുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മധ്യവര്‍ഗത്തിന്റെ ജീവിതമാണ് അദ്ദേഹം വിഷയമായി സ്വീകരിക്കുന്നത്. അറവുശാലയിലെ ജോലിക്കാരനായ സ്റ്റാന്‍ ആണ് സിനിമയിലെ നായക കഥാപാത്രം. സിനിമയില്‍ വലുതായൊന്നും സംഭവിക്കുന്നില്ല. രണ്ടുപേര്‍ അര്‍ധ മനസ്സോടെ ബാങ്ക് കൊള്ളക്കായി പദ്ധതിയിടുന്നു. കുട്ടികള്‍ പാറക്കഷണങ്ങള്‍ എറിയുന്ന ഒരു മത്സരം സംഘടിപ്പിക്കുന്നു. സ്റ്റാനും സുഹൃത്തുക്കളും ഒരു കാര്‍ പുനര്‍നിര്‍മിക്കാനായി ശ്രമിക്കുന്നു. ഹാസ്യവും കവിതയും തുളുമ്പുന്ന ഒരു ശൈലിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദുഃഖകരവും ഇരുണ്ടതും വളരെ സാവധാനവുമാണ് സിനിമയുടെ അന്തരീക്ഷം. ഹോളിവുഡിനെ തീര്‍ത്തും നിരാകരിക്കുന്ന ഒരു ശൈലിയാണ് സംവിധായകന്‍ ഇതില്‍ സ്വീകരിക്കുന്നത്. കഥയില്‍ ഡോക്യുമെന്ററിയും ഡോക്യുമെന്ററിയില്‍ കഥയും ബുര്‍നെറ്റ് ഇതില്‍ പരീക്ഷിക്കുന്നു. പ്രതീക്ഷയാണ് ഈ സിനിമയുടെ ആത്മാവ്. വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍നിന്ന് പ്രതീക്ഷയിലേക്കാണ് ഓരോ സീനും പ്രവേശിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ പോരാട്ടമാണ് സംവിധായകനെയും സിനിമയെയും പ്രതീക്ഷയിലേക്ക് നയിക്കുന്നത്.
''ഞാനൊരു മൂന്നാം ലോക സ്വതന്ത്ര സിനിമാ സംവിധായകനാണെ''ന്ന് 1983ലെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ച ഹൈലി ജെറൂമാ ഇത്യോപ്യയില്‍നിന്ന് അമേരിക്കയിലേക്ക് 1967ലാണ് കുടിയേറിയത്. നാടകമായിരുന്നു ആദ്യ സങ്കേതം. നാടകത്തില്‍നിന്ന് പിന്നീട് സിനിമയിലേക്ക് കുടിയേറിയ ജെറൂമാ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇത്യോപ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ആഫ്രിക്കന്‍ അടിമത്തത്തിന്റെ ഭയാനകതയും കണ്ടുകൊണ്ടാണ് അദ്ദേഹം വളര്‍ന്നത്. കറുത്തവരെ നായക കഥാപാത്രങ്ങളാക്കിക്കൊണ്ടും ലോകമാകെ പരന്നുകിടക്കുന്ന ആഫ്രിക്കന്‍ അടിമകളിലൂടെ 'ഡയസ്‌പോറ' പശ്ചാത്തലമാക്കിക്കൊണ്ടുമാണ് ജെറൂമാ സിനിമകള്‍ നിര്‍മിക്കുന്നത്. ചരിത്രവും കഥയുടെ നാടോടി പാരമ്പര്യ ശൈലിയും ഇഴചേര്‍ത്തുകൊണ്ട് പ്രകോപനപരമായ ഒരു രൂപമാണ് ഈ സിനിമകളില്‍ രൂപപ്പെട്ടത്. ഈ വഴികളിലൂടെ ലോക സിനിമയിലെ വിഖ്യാതരായ സ്വതന്ത്ര സിനിമാ സംവിധായകരില്‍ ഒരാളായി ജെറൂമാ മാറി. സാമ്പത്തിക പ്രതിസന്ധികളും ഹോളിവുഡിന്റെ നിരാകരണവും സിനിമാ ജീവിതത്തിലുടനീളമുണ്ടായിട്ടും മുന്നോട്ടുപോയ ജെറൂമാ വിതരണക്കാരെ ലഭിക്കാത്തതിനാല്‍ സ്വന്തമായി വിതരണക്കമ്പനി ആരംഭിച്ചു. വീഡിയോ കാസറ്റ് വാടകക്കാര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം ഒരു വീഡിയോഷോപ്പ് ആരംഭിച്ചു. തിയറ്ററുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രാജ്യത്തുടനീളം തിയറ്ററുകള്‍ വാടകക്കെടുത്ത് സ്വന്തം സിനിമകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ''സംസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ അവസാന നിലപാടിലേക്ക് ഞങ്ങള്‍ അടുക്കുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെ സ്വന്തം ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ആ പോരാട്ടത്തിനര്‍ഥം'', ജെറൂമാ പറയുന്നു. സിനിമയിലൂടെ ഭൂതകാലം വീണ്ടെടുക്കുകയം ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമയുടെയും ആഫ്രിക്കന്‍ സിനിമയുടെയും ഭാവിയെ പടുത്തുയര്‍ത്തുകയുമാണ് ജെറൂമാ ഈ ശ്രമത്തിലൂടെ ചെയ്യുന്നത്. 1976ലെ ലൊക്കാര്‍ന്നോ ഫെസ്റ്റിവലില്‍ സില്‍വര്‍ ലെപ്പേര്‍ഡ് പുരസ്‌കാരം നേടിയ 'ഹാര്‍വെസ്റ്റ് -3000 ഇയേഴ്‌സ്', മൃഗീയവും സ്‌ഫോടനാത്മകവുമായ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഒരു പാവം ഇത്യോപ്യന്‍ തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
1984ല്‍ റിലീസ് ചെയ്ത 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' ചാള്‍സ് ബുര്‍നെറ്റ് തിരക്കഥയെഴുതി, ഛായാഗ്രഹണം നിര്‍മിച്ച് ബില്ലി വുഡ്‌ബെറി സംവിധാനം ചെയ്ത സിനിമയാണ്. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ പരിചിതമായ അതിര്‍ത്തികള്‍ക്കുള്ളിലാണ് അതിനാല്‍ തന്നെ 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' സ്ഥിതി ചെയ്യുന്നത്. സൗത്ത് സെന്‍ട്രല്‍ ലോസ് ആഞ്ജലസില്‍ ജീവിക്കുന്ന ബാങ്ക്‌സ് കുടുംബത്തിന്റെ കഥയാണിത് പറയുന്നത്. സാമ്പത്തികമായി ഞെരിയുന്ന ഗെറ്റോയില്‍ (കറുത്തവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന കോളനി) താമസിക്കുന്ന ചാര്‍ലി ബാങ്ക്‌സ് ജോലി കിട്ടാതെ വിഷമിക്കുന്നു. അന്തസ്സുള്ള ജോലി ലഭിക്കാത്തതിനാല്‍ അയാള്‍ ഭാര്യയുമായി സുഖത്തിലല്ല. കിട്ടുന്ന തുച്ഛമായ ജോലികള്‍കൊണ്ട് കുടുംബം പുലര്‍ത്താനയാള്‍ക്കാവുന്നില്ല. 'കില്ലര്‍ ഓഫ് ഷീപ്പി'ലെ സ്റ്റാനിനെപ്പോലെ ആവര്‍ത്തന വിരസമായ ചില ജോലികളില്‍ അയാള്‍ ഏര്‍പ്പെടുന്നു -കൃഷിയിടത്തില്‍ വിത്തിറക്കുക, ഗാരേജ് പെയിന്റടിക്കുക -അഭിമാനിയാണ് ചാര്‍ളി. ജോലി കഴിയുന്നതോടെ അയാള്‍ പിരിച്ചുവിടപ്പെടുന്നു. ഡേവിഡ് ഏഡല്‍ സ്‌റ്റെയ്ന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്, ''ഇത് യഥാര്‍ഥത്തില്‍ റിയലിസമല്ല, ഭയാനകതയുടെ ദാരുണമായ കാഴ്ചയാണ്''എന്നാണ്. ഉള്‍നഗരങ്ങളിലെ കറുത്ത വര്‍ഗക്കാരന്റെ യഥാര്‍ഥ ജീവിതം ഭയാനകമാണെന്ന സത്യമാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമയും നിയോറിയലിസ്റ്റ് ശൈലി തന്നെയാണ് പിന്തുടരുന്നത്. ഈ സിനിമയില്‍ പ്രഫഷനല്‍ നടന്മാരല്ല അഭിനയിക്കുന്നത്. കുടുംബത്തിലെ കുട്ടികളായി അഭിനയിക്കുന്ന മൂന്നുപേര്‍ ബുര്‍നെറ്റിന്റെ മക്കളാണ്. ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ ഇതില്‍ ധാരാളമായി കാണാം. ചാര്‍ളിയും ഭാര്യയും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന ഒരു രംഗം അഞ്ചു മിനിറ്റ് നേരം കട്ടുകളില്ലാതെ തുടരുന്നു. മുന്നൊരുക്കം കൂടാതെ ഒരുക്കിയ ഈ രംഗത്തില്‍ പക്ഷേ, സംഭാഷണങ്ങള്‍ രംഗത്തെ അലോസരപ്പെടുത്തുന്നില്ല. എഡ്‌ഗ്വെരേരോ പറയുന്നു: ''ചാര്‍ളിയുടെയും ഭാര്യയുടെയും സംഘര്‍ഷം ചിത്രീകരിക്കുന്ന രംഗത്തില്‍ അവരുടെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ടുവരുന്ന ചേഷ്ടകളിലൂടെയാണ് അത് പുരോഗമിക്കുന്നത്. അമച്വര്‍ നടന്മാരുടെ ഈ തനത് ശൈലിയാണ് യഥാതഥ സംഭാഷണത്തെ യഥാര്‍ഥമാക്കുന്നത്. അവരുടെ സാംസ്‌കാരിക സ്വത്വമാണ് രംഗത്തെ ഗംഭീരമാക്കുന്നത്.'' എന്നാല്‍, 'കില്ലര്‍ ഓഫ് ഷീപ്പില്‍' നിന്നും മറ്റ് ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനെ നിരര്‍ഥകതയാണ് വേട്ടയാടുന്നത്. കറുത്തവന്റെ നിലനില്‍പിന്റെ നിര്‍ണായകമായ ഒരു ചരിത്രസന്ധിയിലാണ് 'ബ്ലെസ് ദെയര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ്' നിര്‍മിക്കപ്പെട്ടത് എന്നതാണ് ഇതിന് കാരണമായി ഗ്വെരേരോ പറയുന്നത്. മയക്കുമരുന്നും അക്രമവും കാരണം രാജ്യത്തുടനീളമുണ്ടായ കറുത്തവരുടെ വംശഹത്യക്കിടയിലാണ് ഈ സിനിമ സംഭവിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സിനിമയിലെ ജീവിതത്തെ എങ്ങനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു.
''ചരിത്രം വെറുതെ സംഭവിക്കുന്ന ഒന്നല്ല. സ്‌ക്രീനില്‍ കാണുന്നത് അവര്‍ ഓര്‍മിക്കും. എനിക്ക് ഇവിടെ ഉണ്ടാകണമെന്നുണ്ട്. ചരിത്രം നിര്‍മിക്കപ്പെടുന്നയിടത്ത്'', ജൂലി ഡാഷിന്റെ 'ഇല്യൂഷന്‍സ്' എന്ന സിനിമയില്‍ ഒരു കഥാപാത്രമായ മിഗ്‌നോണ്‍ സുപ്രീം പറയുന്നു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയുടേതായി അമേരിക്കയില്‍ റിലീസ് ചെയ്ത മുഴുനീള ഫീച്ചര്‍ ചിത്രമായ 'ഡോട്ടേഴ്‌സ് ഓഫ് ദ ഡസ്റ്റി'ന്റെ സംവിധായികയാണ് ജൂലി ഡാഷ്. എഴുത്തുകാരി, മ്യൂസിക് വീഡിയോ സംവിധായിക, വെബ് ഡിസൈനര്‍, കമേഴ്‌സ്യല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രസിദ്ധയാണ് ജൂലി. സൗത്ത് കരോലൈനയുടെയും ജോര്‍ജിയയുടെയും സമീപത്തെ ദ്വീപുകളില്‍ ഒന്നില്‍ താമസിക്കുന്ന, അടിമകളുടെ പിന്‍തലമുറക്കാരായ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതമാണ് 'ഡോട്ടേഴ്‌സ് ഓഫ് ദ ഡെസ്റ്റ്' രേഖപ്പെടുത്തുന്നത്. ഇതേപേരില്‍ ജൂലിതന്നെ എഴുതിയ നോവലാണ് സിനിമക്ക് ആധാരം. അമെലിയ അവളുടെ അമ്മയുടെ കുട്ടിക്കാല പദ്ധതിയിലേക്ക് യാത്രയാകുന്നു. ഒരു സന്ദര്‍ശനമെന്നതിലുപരി അവളുടെ നരവംശശാസ്ത്ര പഠനത്തിലേക്ക് കുടുംബവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശ്യം. കഥ പുരോഗമിക്കുന്നതോടെ അമെലിയ ഒരു കാഴ്ചക്കാരി എന്നതില്‍നിന്ന് സ്വയം ജ്ഞാനം നേടിയ സ്ത്രീയായി പരിണമിക്കുന്നു. കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷമായി ജൂലി ഡാഷിന്റെ ഈ സിനിമ മാറുന്നു. പുതുവഴികള്‍ വെട്ടുന്നവര്‍ക്കിടയിലാണ് ഡാഷിന്റെ സ്ഥാനം. സ്വതന്ത്ര സിനിമയുടെ വിശാലമായ മൈതാനങ്ങളിലേക്കുള്ള വാതിലുകള്‍ അവര്‍ തുറന്നിട്ടു. നിരവധിപേര്‍ അതില്‍ പങ്കുചേര്‍ന്നു. സൗന്ദര്യവും ധിഷണയും വിജയവും അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. കറുത്ത സ്ത്രീകള്‍ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ സ്വയം എങ്ങനെ കാണുന്നുവെന്നും ഡാഷിന്റെ പുതിയ കാഴ്ചകള്‍ വെളിപ്പെടുത്തി. അങ്ങനെ അവര്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുകയും സ്ത്രീയുടെ സ്ഥാനം എന്താണെന്നും അവളുടെ ഇച്ഛ എന്തായിരിക്കണമെന്നുമുള്ള പാരമ്പര്യ ചിന്തയെ ബലംപ്രയോഗിച്ച് ആത്മസാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെ തിരിച്ചറിയുകയും വര്‍ത്തമാനത്തെ ഭരിക്കുകയും അങ്ങനെ നാളെയുടെ യാഥാര്‍ഥ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംവിധായികയുടെ വിജയം. അവരുടെ ഓരോ കഥാപാത്രങ്ങളും ഒരു സ്ത്രീ/ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ എങ്ങനെയായിരിക്കണമെന്നതിന് ചില ഉള്‍ക്കാഴ്ചകള്‍ സംഭാവന ചെയ്യുന്നു. ഡാഷിന്റെ കഥാപാത്രങ്ങളുടെ തീക്ഷ്ണതയും അവ ഒരുക്കുന്ന ലോകങ്ങളും കാഴ്ചക്കാരെ അവരുടെ കഥകളിലേക്കും പോരാട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും കൊണ്ടുപോകുന്നു.
ഹോളിവുഡ് കടക്കാന്‍ ധൈര്യവും മനസ്സും കാണിക്കാത്ത ലോകവും പോരാട്ടങ്ങളും ജീവിതവുമാണ് ഈ ആഫ്രിക്കന്‍ അമേരിക്കന്‍ സിനിമകള്‍ തുറന്നുവെക്കുന്നത്. കറുത്തവര്‍ക്കായി എല്ലാം ചെയ്തുകഴിഞ്ഞു എന്ന് വെളുത്തവര്‍ വിശ്വസിക്കുന്നുവെങ്കിലും മേധാവിത്വവും അടിമത്തവും ഇന്നും തുടരുകയാണ്.

മനുഷ്യരും ഭൂപ്രദേശങ്ങളും

മനുഷ്യരും ഭൂപ്രദേശങ്ങളും

ഹെര്‍സോഗ് സിനിമ|ഐ. ഷണ്‍മുഖദാസ്‌
കൗമാരകാലത്തായിരുന്നു വിശ്വത്തിന്റെ ആ വാക്കുകള്‍ ആദ്യമായി മനസ്സില്‍ പതിഞ്ഞത്. 1954 ഒക്‌ടോബറില്‍ ഉറൂബ് എഴുതിയവസാനിപ്പിച്ച 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ 'ഭൂമിയുടെ അറ്റത്തേക്ക്' എന്ന അധ്യായത്തില്‍ നായകനായ വിശ്വം നായികയായ രാധയോട് പറഞ്ഞ വാക്കുകള്‍ സ്വാഭാവികമായും പുറംലോകത്തിലേക്ക് കാലെടുത്തുവെക്കാന്‍ കൊതിക്കുന്ന ഒരു കൗമാരത്തോടു സംവദിച്ചത് അഗാധമായ തീക്ഷ്ണതയുടെ മുഴക്കത്തോടെയായിരുന്നു. ''ഞാനങ്ങനെ പോയിപ്പോയി ഭൂമിയുടെ അറ്റംവരെ പോവും''. ഈ സ്വപ്‌നത്തിന്റെ യഥാര്‍ഥമായ സ്വഭാവം വ്യക്തമാകുന്നത് തൊട്ടുമുമ്പുരുവിടുന്ന മറ്റു ചില വാക്കുകളിലൂടെയാണ്. ''നടന്നു നടന്നങ്ങനെ പോകുമ്പോള്‍ ഒന്നും അറിയില്ല!'' ഒന്നും അറിയില്ല എന്നതുകൊണ്ട് വിശ്വം അര്‍ഥമാക്കിയത് വിശപ്പുപോലും എന്നുതന്നെയായിരുന്നു. ''ഒരു ദിവസം പോണം'' എന്നുപറയുന്ന, ''നടന്നുനടന്നങ്ങനെ'' പോണം എന്നുപറയുന്ന, വിശ്വത്തെ പരിചയമുണ്ടായിരുന്നതുകൊണ്ടാണ് മുപ്പതുവര്‍ഷം മുമ്പ് ഒരു പുസ്തകം പ്രിയതരമായി മാറിയത്. പുസ്തകത്തെക്കാള്‍ ആകര്‍ഷകമായി തോന്നിയത് തീര്‍ച്ചയായും പുസ്തകത്തിനു പിറകിലെ സങ്കല്‍പമായിരുന്നു. ജര്‍മന്‍കാരനായ വെര്‍നര്‍ ഹെര്‍സോഗ് 'ഐസിലൂടെയുള്ള നടക്കല്‍' (Walking in ice) എഴുതിയത് പാരിസിലെ മുറിയില്‍ സുനിശ്ചിതമായ മരണത്തിനു മുന്നില്‍ കിടന്നിരുന്ന ഒരു ചലച്ചിത്രനിരൂപകയെ രക്ഷിക്കാനായി നടത്തിയ വ്രതതീവ്രമായ ഒരു പദസഞ്ചാരത്തെ ആധാരമാക്കിയിട്ടായിരുന്നു. പിന്നീട്, ആ പദയാത്രയെ 'ഒരു തീര്‍ഥാടനം' എന്നും 'ഒരു പ്രതിഷേധം' എന്നുമായിരുന്നു എഴുത്തുകാരന്‍ വിശേഷിപ്പിച്ചത്. മരിക്കാന്‍ താന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു യാത്രയുടെ തുടക്കത്തില്‍ ഹെര്‍സോഗ് നിശ്ചയിച്ചിരുന്നത്.
ജര്‍മന്‍ എക്‌സ്‌പ്രഷനിസ്റ്റ് സിനിമയെക്കുറിച്ചുള്ള 'പ്രേതബാധിതമായ തിരശ്ശീല' (The Haunted Screen) എന്ന പുസ്തകമെഴുതിയ ലോറ്റെ ഐസ്‌നര്‍ (Lotte Eisner) ആയിരുന്നു പാരിസിലെ മുറിയില്‍. വിവരമറിഞ്ഞ ചലച്ചിത്രകാരന്‍, പതിനാലാമത്തെ വയസ്സിലേ നടത്തവും ജീവിതത്തിന്റെ വഴിയാക്കിയ ഹെര്‍സോഗ് മ്യൂണിക്കില്‍നിന്ന് പാരിസിലേക്ക് നടന്നുതുടങ്ങിയത്, താന്‍ നടന്നുകൊണ്ടിരിക്കുന്നിടത്തോളം ഐസ്‌നര്‍ മരിക്കുകയില്ല എന്ന ഒരു തീരുമാനത്തോടെ ഒരു 'അന്ധ'വിശ്വാസത്തോടെ, ആയിരുന്നു. പാരിസിലെ മുറിയില്‍ പദസഞ്ചാരി ഒടുവില്‍ എത്തിച്ചേരുമ്പോള്‍, താണ്ടിക്കഴിഞ്ഞിരുന്നത് 700 കിലോമീറ്റര്‍ ആയിരുന്നു. ഐസ്‌നര്‍ ഒമ്പതുവര്‍ഷം കഴിഞ്ഞാണ് മരണമടഞ്ഞത്. തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചത് ഹെര്‍സോഗില്‍നിന്ന് 'മരിക്കാനുള്ള സമ്മതം' കിട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞ ഉടനെ ആയിരുന്നു.
ഹിമഭൂമിയിലെ പെന്‍ഗ്വിന്‍
പദസഞ്ചാരിയായ ഒരു ഭ്രാന്തന്‍ ഏകാകിയെ, ഒറ്റപ്പെടാന്‍ സ്വയം തീരുമാനമെടുത്ത ഒരു പെന്‍ഗ്വിന്‍ ജീവിതത്തെ, അടുത്ത കാലത്ത് ഒരു ഹെര്‍സോഗ് 'ഡോക്യുമെന്ററി'യില്‍വെച്ചാണ് കണ്ടുമുട്ടിയത്. വിശ്വം നടന്നുനടന്ന് എത്താനാഗ്രഹിച്ച ഭൂമിയുടെ അറ്റത്തായിരിക്കാം ആ പെന്‍ഗ്വിന്‍ ജീവിച്ചിരുന്നത്. 'ലോകെത്ത അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍' (Encounters at the end of the world) എന്ന അന്റാര്‍ട്ടിക്ക പശ്ചാത്തലമായ ഒരു ചിത്രം. ഈ ചിത്രത്തിന്റെ അവസാനഭാഗത്തായി പെന്‍ഗ്വിനുകളെക്കുറിച്ച് കഴിഞ്ഞ ഇരുപതുവര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ അവയുടെ ജീവിതരീതികളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഭ്രാന്തുള്ളവരുണ്ടോ എന്നും സ്വവര്‍ഗരതി പെന്‍ഗ്വിനുകള്‍ക്കിടയിലുണ്ട് എന്നുകേള്‍ക്കുന്നത് ശരിയാണോ എന്നും ഉള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പിറകിലെ പെന്‍ഗ്വിനുകളില്‍ ചിലത് ചിറകുകള്‍പോലുള്ള കൈകള്‍ വീശിത്തുടങ്ങുന്നു. ആറടി താഴെ കിടക്കുന്ന റോസ് നഗരത്തിനുമുകളിലെ ഹിമഭൂമിയിലൂടെ, തെല്ലകലെ ആ നാലു പെന്‍ഗ്വിനുകള്‍ പിന്നീട് നടന്നുപോകുന്നത് നാം കാണുന്നു. അടുത്ത ദൃശ്യത്തില്‍ അത് അഞ്ചായിരിക്കുന്നു. ഒടുവില്‍ മഞ്ഞിന്റെ മഹാവിജനതയില്‍ ഒരു പെന്‍ഗ്വിന്‍ മാത്രം, സംഘത്തില്‍നിന്ന് വേറിട്ടൊരു വഴി തിരഞ്ഞെടുത്ത്, നടന്നുകൊണ്ടേയിരിക്കുന്നത് നാം കാണുന്നു. ശബ്ദപഥത്തില്‍ ആ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ 'കഥ' സംവിധായകന്റെ ശബ്ദത്തില്‍ അശരീരിയായി നാം കേള്‍ക്കുകയാണ്. മഞ്ഞിലൂടെ ഒരു ചലച്ചിത്രകാരന്‍ നടന്നുനടന്ന് വ്രതനിഷ്ഠനായത് പണ്ട് ഒരു ജീവനെ രക്ഷിക്കാമെന്ന മോഹചിന്തയിലായിരുന്നുവെങ്കില്‍, അതേ ചലച്ചിത്രകാരന്‍ ഇന്ന് 'ഭ്രാന്തന്‍' ഏകാകിയെക്കുറിച്ച് വിശദീകരിക്കുന്നത്, അത് 'സുനിശ്ചിതമായ മരണ'ത്തിലേക്കുള്ള അയ്യായിരം കിലോമീറ്റര്‍ താണ്ടേണ്ടുന്ന ഒരു സഞ്ചാരത്തിലാണ് എന്നാണ്. എഴുപതു കിലോമീറ്റര്‍ ദൂരെയുള്ള ഒരു പര്‍വതത്തിലേക്ക് യാത്ര തുടങ്ങിയ ഈ പെന്‍ഗ്വിനെ, ആരെങ്കിലും പിടിച്ചുകൊണ്ടുവന്ന് പെന്‍ഗ്വിന്‍ കൂട്ടങ്ങള്‍ക്കിടയില്‍ വിട്ടാലും, അത് നിശ്ചയമായും തന്റെ സാഹസിക മരണപാതയിലേക്ക് തിരിച്ചുചെല്ലുമെന്നും അശരീരി പറയുന്നു. എന്നിട്ടൊരു ചോദ്യവുമുയര്‍ത്തുന്ന അശരീരി. ' എന്തുകൊണ്ട്?' ചിത്രത്തിന്റെ തുടക്കത്തില്‍തന്നെ സംഭാഷണപഥത്തില്‍നിന്ന് നാം കേട്ടത് ഇപ്പോള്‍ ഓര്‍മയിലെത്താതിരിക്കില്ല.
ഭൂമിയുടെ അറ്റത്ത് ചിത്രീകരിച്ച ഈ അന്റാര്‍ട്ടിക്കന്‍ ചിത്രം ''പെന്‍ഗ്വിനുകളെക്കുറിച്ചുള്ള മറ്റൊരു ചിത്രം അല്ല'' എന്നായിരുന്നു ഹെര്‍സോഗ് മുന്നറിയിപ്പു തന്നത്. ചിത്രത്തിലൊരിടത്തായി നടത്തത്തിന്റെ വിചിത്രവും ഗിന്നസ് പുസ്തകബദ്ധവും ആയ വഴികളെക്കുറിച്ചുള്ള സ്വന്തം നിലപാട് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. ഗിന്നസ് ബുക്കില്‍ ഇടംതേടുന്നതരം ഭ്രാന്തന്‍ അസംബന്ധസഞ്ചാരങ്ങളെക്കുറിച്ച് സംസാരിക്കുന്ന അശരീരിയുടെ വാക്കുകള്‍ക്കുമേല്‍ അത്തരം ചില ദൃശ്യങ്ങള്‍ തെളിയുന്നു. റിവേഴ്‌സ് ഗിയറില്‍ കാറോടിച്ച് സഹാറാ മരുഭൂമി തരണംചെയ്ത ഫ്രഞ്ചുകാരനെക്കുറിച്ചും തലമറിഞ്ഞുരുണ്ടുകൊണ്ട് അന്റാര്‍ട്ടിക്കയിലേക്ക് സഞ്ചരിക്കുന്നയാളെക്കുറിച്ചും വലിയ ആദരവൊന്നും സംവിധായകന്റെ ദൃശ്യങ്ങളിലോ വാക്കുകളിലോ തെല്ലും തെളിയുന്നില്ല. എന്നാല്‍, പെന്‍ഗ്വിന്‍ കഥക്കു തൊട്ടുമുമ്പ് വരുന്ന രംഗത്തെ ചിത്രത്തിന്റെ തുടക്കത്തില്‍തന്നെയുള്ള ദൃശ്യങ്ങളും വാക്കുകളും ചേര്‍ത്തുവായിക്കുകയാണെങ്കില്‍ സംവിധായകനെന്തിനാണ് ഈ 'ഡോക്യുമെന്ററി'യുടെ ചിത്രീകരണത്തിനിറങ്ങിയത് എന്നത് വ്യക്തമാകുന്നു. അന്റാര്‍ട്ടിക്കയിലേക്കുള്ള വിമാനത്തിനകത്ത് ലാപ്‌ടോപ്പിനു മുന്നിലും പുസ്തകത്തിനു മുന്നിലും ഇരിക്കുന്ന യാത്രികരെപ്പോലെ കിടന്നുറങ്ങുന്നവരെയും കാണിച്ചശേഷം മറ്റൊരു പെന്‍ഗ്വിന്‍ ചിത്രമെന്ന ഉദ്ദേശ്യം ഒഴിവാക്കിക്കൊണ്ടുള്ള തന്റെ യാത്രയുടെ ലക്ഷ്യം സംവിധായകന്‍ വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് മനുഷ്യര്‍ സ്വന്തം സ്വത്വം മറച്ചുവെച്ചുകൊണ്ട് മുഖംമൂടികള്‍ ധരിക്കുന്നത്, തലയില്‍ തൂവലുകള്‍ ചൂടുന്നത്? കുതിരപ്പുറത്തിരുന്നാളുകള്‍ തോക്കുചൂണ്ടി വില്ലന്മാര്‍ക്കു പിറകെ പായുന്നത്? ചിലതരം ഉറുമ്പുകള്‍ ഭക്ഷണത്തിനുവേണ്ടി ചിലതരം ജീവികളെ അടിമകളായി വളര്‍ത്തുന്നത്? എന്തുകൊണ്ട് അതേസമയം ചിമ്പാന്‍സികള്‍ തങ്ങളെക്കാള്‍ ബുദ്ധിപരമായി വളര്‍ച്ചയില്‍ മുന്നോട്ടെത്തിയിട്ടില്ലാത്ത ജീവികളെ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെയും വെസ്‌റ്റേണ്‍ സിനിമകളിലെ കൗബോയ് കുതിരസവാരിക്കാരെയും ഒരു പ്രത്യേകതരം ഉറുമ്പുകളെയും ചിമ്പാന്‍സിയെയും ഹെര്‍സോഗ് അവതരിപ്പിക്കുന്നു. വിമാനസഞ്ചാരികളെക്കുറിച്ച് സംവിധായകന്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഈ ചോദ്യങ്ങളും. അനന്തമായതെന്നു തോന്നിപ്പിക്കുന്ന ശൂന്യതയിലേക്ക്, അജ്ഞാതമായതിലേക്ക് പറന്നുപോകുന്ന മനുഷ്യര്‍. ആരാണ് ഇവര്‍? എന്തായിരുന്നു ഇവരുടെ സ്വപ്‌നങ്ങള്‍? നാഷനല്‍ സയന്‍സ് ഫൗണ്ടേഷനോട് പ്രകൃതിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ വ്യത്യസ്തമാണ് എന്ന് സംവിധായകന്‍ പറയുന്നതിന്റെ യുക്തി ഈ ചോദ്യങ്ങളിലാണ് അന്തര്‍ലീനമായിരിക്കുന്നത്. എന്തുകൊണ്ട്?
ഹ്രസ്വചിത്രങ്ങളടക്കം അമ്പത്തിയെട്ട് സിനിമകളുടെ സംവിധായകനായ ഹെര്‍സോഗിന്റെ മുപ്പതോളം ചിത്രങ്ങള്‍ 'ഡോക്യുമെന്ററി'കളാണ്. കഥാചിത്രങ്ങളും ഡോക്യുമെന്ററികളും തമ്മിലുള്ള തരംതിരിവിനെ അത്ര കണിശമായ കൃത്യതയോടെ പരിഗണിക്കാത്ത ഹെര്‍സോഗിന്റെ ആദ്യചിത്രമായ 'ഹെറാക്ലിസ്' തന്നെ ഈ അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്നതിന്റെ സൂചനകള്‍ പ്രകടമാക്കുന്നു. പേശികളുടെ ബലത്തിലും വലുപ്പത്തിലും എന്നതുപോലെ ശരീരസൗന്ദര്യ പ്രദര്‍ശനത്തിലും തല്‍പരരായ പുരുഷശരീരങ്ങളുടെ ദൃശ്യങ്ങളോട് പാഞ്ഞുപോകുന്നതും ട്രാഫിക് ബ്ലോക്കില്‍ പെട്ടവയുമായ വാഹനങ്ങളുടെ ദൃശ്യങ്ങളും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും അപകടംനടന്ന ഭൂപ്രദേശങ്ങളുടെയും ദൃശ്യങ്ങളും മുറിച്ചുചേര്‍ത്ത് രൂപപ്പെടുത്തിയിരിക്കുന്ന അത്യന്തം ഡോക്യുമെന്ററി രീതിയിലുള്ള ഈ ചിത്രത്തെ ശീര്‍ഷകത്തിലൂടെയും ഹെര്‍ക്കുലീസിന്റെ കഥയില്‍നിന്നുള്ള ആറു സാഹസിക പ്രവൃത്തികളുടെ പരാമര്‍ശങ്ങളിലൂടെയും സംവിധായകന്‍ ഒരു കഥാചിത്രമാക്കി അവതരിപ്പിക്കുന്നു. മറ്റൊരു കറുപ്പും വെളുപ്പും ഹ്രസ്വ കഥാചിത്രമായ 'അവസാനവാക്കി'ലാകട്ടെ ഡോക്യുമെന്ററി സിനിമ കഥാചിത്രമായി മാറുന്നത് ആവര്‍ത്തനസ്വഭാവമുള്ള ദൃശ്യങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ചേഷ്ടകളിലൂടെയും ആണ്. പ്രശസ്തമായ പല ഹെര്‍സോഗ് മുഴുനീള കഥാചിത്രങ്ങളിലും ഡോക്യുമെന്ററി സിനിമയുടെ ചില ഘടകങ്ങള്‍ ആധാരമാക്കിയിരിക്കുന്ന യഥാര്‍ഥ സംഭവങ്ങളുടെ പ്രചോദനമായിട്ടും സവിശേഷമായ ഭൂപ്രദേശങ്ങള്‍ കഥക്ക് 'പശ്ചാത്തല'മാകുന്നതിലൂടെയും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. 'അഗിറെ' -ദൈവത്തിന്റെ കോപം. 'ഫിറ്റ്‌സ്‌ക്കരാള്‍ഡൊ', 'കാസ്‌പര്‍ഹോസറുടെ പ്രഹേളിക', 'പരാജയപ്പെടുത്താനാകാത്തവന്‍', 'കുള്ളന്മാരും തുടങ്ങിയത് ചെറുതായിട്ടാണ്' തുടങ്ങിയ കഥാചിത്രങ്ങള്‍ ഡോക്യുമെന്ററിയും കഥയും ഇടകലര്‍ന്നു വരുന്ന ഹെര്‍സോഗ് സിനിമയുടെ ചില ഉദാഹരണങ്ങളാണ്. 'പച്ച ഉറുമ്പുകള്‍ സ്വപ്‌നം കാണുന്നിടത്ത്' എന്ന കഥാചിത്രമാകട്ടെ 'ഡോക്യുമെന്ററി' എന്ന വിശേഷണം ചേര്‍ത്ത് ഒരു മത്സരത്തിനയക്കുകയാണെങ്കില്‍ ആ ഇനത്തിലും സമ്മാനിതമായിക്കൂടെന്നില്ല. ഡോക്യുമെന്ററി എന്ന നിലയില്‍ ലോസ് ആഞ്ജലസ് ക്രിട്ടിക്‌സ്, ന്യുല്ലാര്‍ക് ഫിലിം ക്രിട്ടിക്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രിട്ടിക്‌സ് എന്നീ അസോസിയേഷനുകളുടെ അവാര്‍ഡുകളും സണ്‍ഡാന്‍സ് മേളയില്‍ ആല്‍ഫ്രഡ് സ്ലോണ്‍ അവാര്‍ഡും നേടിയ 'കരടിമനുഷ്യന്‍' (Gri്വ്വly Man) വന്യജീവി സിനിമകളെടുക്കുന്ന ഒരു 'ഭ്രാന്തന്‍' ചലച്ചിത്രകാരനെക്കുറിച്ചും 'ഡോക്യുമെന്ററി' സംവിധായകനായ തന്നെക്കുറിച്ചും ഹെര്‍സോഗ് എടുത്ത ഒരു 'കഥാചിത്രം' പോലെയും കാണാവുന്നതാണ്. താനെടുത്ത 'ഡോക്യുമെന്ററി'കള്‍ക്ക് സമാന്തരമായോ ബന്ധപ്പെട്ടോ പല കഥാചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. 'പര്‍വതത്തിന്റെ ഇരുണ്ട തിളക്കം' എന്ന ഡോക്യുമെന്ററിയിലെ കേന്ദ്ര കഥാപാത്രമായ മെസ്‌നര്‍ തന്നെയാണ് പര്‍വതാരോഹണത്തിന്റെ കഥാചിത്രമായ 'കല്ലിന്റെ നിലവിളി' (Scream of Stone)യുടെയും അടിസ്ഥാന പ്രചോദനം. വൈമാനികനായ ഡീറ്റര്‍ ഡെങ്കറെക്കുറിച്ചുള്ള ഡോക്യുമെന്ററി', 'കൊച്ചുഡീറ്റര്‍ക്കു പറക്കേണ്ടതുണ്ട്' (Little Dieter Needs to Fly) ആണെങ്കില്‍, അതേ നായകനെക്കുറിച്ചുള്ള കഥാചിത്രമാണ് 'രക്ഷാപ്രഭാതം' (Rescue Dawn). ലോകത്തിന്റെ അറ്റത്തുവെച്ചുള്ള കണ്ടുമുട്ടലുകള്‍ക്ക് സമാന്തരമായിക്കാണാവുന്ന ഒരു ശാസ്ത്ര കഥാസിനിമയാണ് 'അവിടെയുള്ള വന്യമായ നീല' (The Wild Blue Younder). പതിനാല് മിനിറ്റു ദൈര്‍ഘ്യമുള്ള 'ആരും എന്നോടൊപ്പം കളിക്കുന്നില്ല' എന്ന ചിത്രം അടിസ്ഥാനപരമായി കഥാചിത്രംതന്നെയെങ്കിലും കളിക്കൂട്ടുകാരാരുംതന്നെയില്ലാതെ ഒറ്റപ്പെട്ടുപോകുന്ന ഒരാണ്‍കുട്ടിയുടെ പുതുതായി രൂപപ്പെടുന്ന ഒരു സൗഹൃദത്തിന്റെ എന്നതുപോലെ ബാല്യകാല മനസ്സുകളുടെ ഒരു ഡോക്യുമെന്ററിയായും കരുതാവുന്നതാണ്. 'ഡ്യൂഷ്‌ക്രൂഗ് കോട്ടയുടെ മുമ്പെങ്ങുമില്ലാതിരുന്ന സുരക്ഷ' എന്ന ചിത്രം 'ഹെറാക്ലിസ്', 'അവസാന വാക്ക്' എന്നീ ആദ്യകാല ബ്ലാക് ആന്‍ഡ് വൈറ്റ് കഥാചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന, ഡോക്യുമെന്ററിയെന്നുതന്നെ സംശയിക്കാവുന്ന, ഹാസ്യവും കൂടിക്കലരുന്ന ഒരു കഥാചിത്രമാണ്. സിനിമ ഒരേസമയം ഡോക്യുമെന്ററിയും കെട്ടുകഥയും ഇടകലര്‍ത്തുമ്പോഴാണ് അഭികാമ്യമായിരിക്കുന്ന അവസ്ഥയിലെത്തുന്നത് എന്നു പറഞ്ഞിട്ടുള്ള ഗൊദാര്‍ദ്, സിനിമാ വെരിറ്റെയുടെ അപ്പോസ്തലന്‍, ഹെര്‍സോഗിന്റെ അടുത്ത കാലത്തിറങ്ങിയ 'ഇന്‍വിന്‍സ്ബ്ള്‍' എന്ന കഥാചിത്രത്തെ വസ്തുനിഷ്ഠമായ രീതിയില്‍ യഹൂദ യാഥാര്‍ഥ്യത്തെക്കുറിച്ചെടുത്തിരിക്കുന്ന ചിത്രം എന്ന് പ്രശംസിച്ചിരിക്കുന്നു എന്നതും പ്രസക്തമാണ് (മോശപ്പെട്ട രീതിയില്‍ എടുത്ത ചിത്രം എന്ന് 'അഗിറെ' ഇതിനു സമാന്തരമായി ഇകഴ്ത്തപ്പെടുകയുമുണ്ടായി).
അപരനും ആത്മകഥയും
തന്നെ സ്വയം ന്യായീകരിക്കാനോ പ്രതിനിധാനംചെയ്യാനോ വിമര്‍ശിക്കാനോ വേണ്ടി ഹെര്‍സോഗ് തെരഞ്ഞെടുത്ത ഏകാകിയായ ഭ്രാന്തന്‍ പെന്‍ഗ്വിന്‍ 'കരടിമനുഷ്യനി'ലെ കേന്ദ്ര കഥാപാത്രമായ തിമൊത്തി ട്രെഡ്‌വെല്‍ (Timothy Treadwell) എന്ന കരടിയാകാന്‍ കൊതിച്ച 'ഭ്രാന്തന്‍' മനുഷ്യനിലേക്കാണ് നടന്നുപോകുന്നത് എന്നുവരുമോ? വേഷത്തിലും ഭാവപ്രകടനത്തിലും പ്രകടനപരതയുള്ള, ഗ്രിസ്‌ലി കരടികളുടെ സംരക്ഷകനായി സ്വയം അവരോധിക്കുന്ന, അമേരിക്കക്കാരനായ തിമൊത്തി, വേനല്‍ക്കാലങ്ങളില്‍ അലാസ്‌കയിലെത്തി കരടികളുമൊത്ത് ജീവിതം ചെലവഴിക്കുന്ന ഒരു 'ഭ്രാന്തന്‍' പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ചലച്ചിത്രകാരനുമാണ്. കരടികളെ ഓരോന്നിനെയും പേരിട്ടു വിളിച്ചോമനിക്കുന്ന തിമൊത്തിക്ക് അവര്‍ 'പ്രപഞ്ചത്തിന്റെ കുട്ടികളാ'ണ്. തന്നെ ഒരിക്കലും അവര്‍ ആക്രമിക്കുകയില്ല എന്ന ഉത്തമവിശ്വാസത്തിലോ അന്ധവിശ്വാസത്തിലോ കഴിഞ്ഞിരുന്ന അയാളെയും കൂട്ടുകാരിയെയും അയാള്‍ കൊണ്ടുവന്നിരുന്ന കാമറക്കു മുന്നില്‍വെച്ച് ഒരു കരടി ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ ശബ്ദങ്ങള്‍, ഇതിനകം അയാള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞിരുന്ന നൂറോളം മണിക്കൂര്‍ വരുന്ന ഫുട്ടേജിന്റെ അവസാനത്തെ ഷോട്ടില്‍ അവശേഷിപ്പിച്ചുകൊണ്ട്, അയാള്‍ ഭൂമിയില്‍നിന്നില്ലാതെയാകുകയാണ്. സ്വന്തം കാമറയുമായി ഹെര്‍സോഗ് തിമൊത്തി കരടികളുമൊത്ത് ശല്യക്കാരെ പ്രതിരോധിച്ചുകൊണ്ട് കഴിഞ്ഞിരുന്ന അതേ അലാസ്തന്‍ വന്യതകളിലേക്ക്, കൊല്ലപ്പെട്ട ഭൂപ്രദേശങ്ങളിലേക്ക്, തിമൊത്തിയുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാക്കുകളിലൂടെ മരണസന്ദര്‍ഭങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. അവസാനമായി തിമൊത്തിയെയും കൂട്ടുകാരിയെയും ചെറുവിമാനത്തില്‍ കൊണ്ടുവന്നിറക്കിയ വൈമാനികനും തിമൊത്തിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയവരും പരിശോധിച്ചവരും എല്ലാ ഹെര്‍സോഗിന്റെ കാമറയുടെ മുന്നില്‍നിന്ന തിമൊത്തിയുടെ 'ഭ്രാന്തി'ന്റെയും മരണത്തിന്റെയും വര്‍ത്തമാനം പറയുന്നു. അവരിലൊരാള്‍ ക്രൂരമായ വസ്തുനിഷ്ഠതയോടെ പറയുന്നത്, തിമൊത്തിക്ക് അയാള്‍ ആവശ്യപ്പെട്ടത്, അര്‍ഹമായത് കിട്ടി എന്നുതന്നെയാണ്. സുനിശ്ചിതമായ മരണത്തിലേക്കു നടന്നുനീങ്ങിയ ഭ്രാന്തിനെപ്പറ്റി 'എന്തുകൊണ്ട്' എന്ന് ഉത്കണ്ഠപ്പെടുന്ന ഹെര്‍സോഗ്, തിമൊത്തിയെ മനസ്സിലാക്കാനായി, വ്യത്യസ്തമായ നിലപാടുകളാണ് പല കാര്യങ്ങളിലും ഉള്ളത് എന്നിരിക്കിലും, ഒരു ശ്രമം നടത്തുകയാണ്. പ്രകൃതിയില്‍ അതിരുകളുണ്ട് എന്നും ഒരു മനുഷ്യന്‍ അയാളുടെ അവസാനത്തെ പതിമൂന്നു വര്‍ഷങ്ങള്‍ ആ അതിരുകള്‍ കടന്നാണ് ജീവിച്ചത് എന്നും പരസ്യത്തില്‍ പ്രഖ്യാപിക്കുന്ന ഈ ചിത്രത്തിലൊരിടത്ത്, ഹെര്‍സോഗ് തന്റെ സ്വന്തം ശബ്ദത്തില്‍ തുറന്നുപറയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കരടികളോടു പറയുകയും അവയുടെ കാഷ്ഠത്തിന്റെ ചൂട് കൈകൊണ്ട് തൊട്ടറിയുകയും അവയുടെ സംരക്ഷണത്തിനുവേണ്ടി പണം മേടിക്കാതെ സ്‌കൂളുകളില്‍ ചെന്ന് സംസാരിക്കുകയും ചെയ്യുന്ന തിമൊത്തിയുടെ നിലപാട് 'സെന്റിമെന്റലൈസ്ഡ്' ആയ കാഴ്ചപ്പാടാണ് എന്ന് വിശ്വസിക്കുന്നു സംവിധായകന്‍. ആണ്‍കരടികള്‍ കരടിക്കുട്ടികളെ കൊല്ലാറുണ്ട് എന്നും പ്രപഞ്ചത്തില്‍ എല്ലാം നല്ലതും എല്ലാം സന്തുലിതാവസ്ഥയിലും ഹാര്‍മണിയിലും ആണ് എന്നുമുള്ള തിമൊത്തിയുടെ വിശ്വാസത്തില്‍നിന്ന് വിരുദ്ധമായി ഹാര്‍മണിയല്ല പ്രപഞ്ചത്തിലെ അടിസ്ഥാനമെന്നും മറിച്ച് അവ്യാവൃതാവസ്ഥയും ശത്രുതയും കൊലയുമാണ് എന്നും അശരീരിയായി ഹെര്‍സോഗ് വിശദീകരിക്കുന്നു. അതേസമയം, ചിത്രമവസാനിക്കുന്നിടത്തായി തിമൊത്തിയുടെ ജീവിതത്തിന്റെ, മരണത്തിന്റെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഡോക്യുമെന്ററി' സംവിധായകനായ ഹെര്‍സോഗ്, മറ്റൊരു ചലച്ചിത്രകാരനെ അനുസ്മരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍. ''തിമൊത്തി പോയി. എത്ര തെറ്റായിരുന്നു, എത്ര ശരിയായിരുന്നു അദ്ദേഹം എന്നത് അകലേക്ക്, മൂടല്‍മഞ്ഞിലേക്ക് മറഞ്ഞുപോകുകയാണ്. അവശേഷിക്കുന്നത് അദ്ദേഹത്തിന്റെ ഫുട്ടേജ് ആണ്.'' മൃഗങ്ങള്‍ അവയുടെ അസ്തിത്വത്തിലും ആഹ്ലാദത്തിലും സൗന്ദര്യത്തിലും എല്ലാം കഴിയുന്നത് നാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കാര്യം തെളിഞ്ഞുവരുകയാണ്. ആമസോണിലെ കാടുകളിലും നംഗപര്‍വതത്തിലും അന്റാര്‍ട്ടിക്കയിലെ കൊടുമുടിയിലും കത്തുന്ന എണ്ണപ്പാടങ്ങളിലും ഖനനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ആസ്‌ത്രേലിയയിലെ ആദിവാസികളുടെ നടുവിലും ചെന്നെത്തുന്ന ചലച്ചിത്രകാരനായ ഹെര്‍സോഗ്, തിമൊത്തി എന്ന പരിസ്ഥിതിപ്രവര്‍ത്തകന്, വന്യജീവി ചലച്ചിത്രകാരന് ഒരു നൊവേന തന്നെ, ഒരു നിരൂപകന്‍ സൂചിപ്പിച്ചതുപോലെ, ഈ ചിത്രത്തിലൂടെ സമര്‍പ്പിക്കുകയാണ്. ''വന്യ പ്രകൃതിക്കു നേരെയുള്ള നോട്ടമല്ല, നമ്മളിലേക്കുതന്നെയുള്ള, നമ്മുടെ പ്രകൃതത്തിലേക്കുള്ള, ഒരു ഉള്‍ക്കാഴ്ച. അതാണ്, അദ്ദേഹത്തിന്റെ ജീവിതദൗത്യത്തിലും മീതെയായി, എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ജീവിതത്തിന്, അദ്ദേഹത്തിന്റെ മരണത്തിന് അര്‍ഥം നല്‍കുന്നത്.''
തിമൊത്തിയുടെ മരണത്തെക്കുറിച്ചും അവസാന നാളുകളിലെ ജീവിതത്തെക്കുറിച്ചും ഉള്ള ഈ ചിത്രത്തിലൊരിടത്ത്, വന്യജീവി ചലച്ചിത്രകാരനെടുത്ത ഫുട്ടേജില്‍നിന്ന്, സംവിധായകന്‍ ഒരു രംഗം പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളത് അവിസ്മരണീയമാണ്. സുഹൃത്തിനയച്ച കത്തുകളൊന്നില്‍, കരടിയായി രൂപാന്തരപ്പെടണമെന്നു പറയുന്ന തിമൊത്തിയുടെ അപൂര്‍ണമായ കരടിസിനിമയില്‍നിന്നൊരു മുഹൂര്‍ത്തം. ചിത്രത്തിന്റെ ഇരുപത്തിനാലാം മിനിറ്റില്‍, കരടിയെക്കുറിച്ച് സ്‌നേഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന തിമൊത്തി ഷൂട്ടിങ് നിര്‍ത്തിപ്പോകാനൊരുങ്ങുന്ന ഒരു സന്ദര്‍ഭത്തിലായിരിക്കണം, ഹെര്‍സോഗിന്റെ അശരീരിയായ വാക്കുകള്‍. ഒരു ചലച്ചിത്രകാരനെന്ന നിലക്ക് ''അപ്രതീക്ഷിതമായി നിങ്ങളുടെ മടിയിലേക്കു വന്നുവീഴുന്ന നിമിഷങ്ങളെ''പ്പറ്റി സംസാരിക്കുകയാണ് ഹെര്‍സോഗ്. മനോഹരമായ ഹാന്‍ഡ് ഹെല്‍ഡ് കാമറാ ചലനങ്ങളിലൂടെ, ഗ്രിസ്‌ലി കരടിയും ഫ്രെയിമിലേക്കു കടന്നുവരുന്ന കുറുക്കനും പച്ചപ്പിന്റെ വിശാലമായ പുല്‍പ്പരപ്പും. തുടര്‍ന്ന് നാം കാണുന്നത് തിമൊത്തിയുടെ തൊപ്പി കുറുക്കനെടുത്തുകൊണ്ടുപോകുന്നതാണ്. പിണക്കത്തോടെ അതിനു പിറകെ പായുന്നു തിമൊത്തിയുടെ കാമറ. ''സിനിമയുടെ വിശദീകരിക്കാനാകാത്ത മാന്ത്രികത'' (The inexplicable magic of cinema) എന്നു വിശേഷിപ്പിക്കുന്നു ഹെര്‍സോഗ്. മറ്റൊരു സന്ദര്‍ഭത്തില്‍ അത്യന്തം സിനിമാറ്റിക്കായി ചിലര്‍ക്കെങ്കിലും അനുഭവപ്പെടാനിടയുള്ള മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഒരു ദൃശ്യത്തില്‍, ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍ത്തലപ്പുകള്‍ക്കുമീതെ കടന്നുപോകുന്ന കാറ്റിന്റെ ഒരു തിരമാല. തിമൊത്തി ധാരാളം പണമുണ്ടാക്കിയിട്ടുണ്ട് എന്ന് പരിസ്ഥിതിവാദികളുടെ ഭ്രാന്തന്‍ ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍, ഹെര്‍സോഗ് ന്യായവാദവുമായി അദൃശ്യനായി മുന്നോട്ടുവരുന്നു. ''അദ്ദേഹത്തിനെ ന്യായീകരിക്കാന്‍ ഞാന്‍ ഇടപെടുകയാണ്, ഒരു പരിസ്ഥിതിവാദി എന്ന നിലക്കല്ല, ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്ക്.'' തിമൊത്തി കാമറക്കു മുന്നില്‍ വന്നുനിന്നു പറയുന്ന കാര്യങ്ങള്‍ക്ക് മുഖവുരപോലെ വോയ്‌സ് ഓവറായി തിമൊത്തി ചലച്ചിത്രകാരനെന്ന നിലയില്‍ ചെയ്തിരുന്നതെന്ത് എന്ന് വിശദമാക്കപ്പെടുന്നു. വന്യജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണം മാത്രമായിരുന്നില്ല അതെന്നും സ്വന്തം ആന്തരിക ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും അതിലടങ്ങിയിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. സ്വന്തം കാമറകൊണ്ടുള്ള ഒരുതരം കുമ്പസാരവും (Confessional) തിമൊത്തിയുടെ ഭ്രാന്തന്‍ ചലച്ചിത്ര വന്യജീവിതത്തിലുണ്ടായിരുന്നു. ഗ്രിസ്‌ലിക്കരടികളെക്കുറിച്ച് വന്യജീവി സിനിമയെടുത്തിരുന്ന തിമൊത്തിയെക്കുറിച്ചുള്ള സിനിമ അങ്ങനെ ഒരുതരത്തില്‍ ഹെര്‍സോഗ് എന്ന 'ഡോക്യുമെന്ററി' ചലച്ചിത്രകാരനെക്കുറിച്ചുംകൂടിയുള്ള സിനിമയായി മാറുന്നു. തിമൊത്തിയെടുത്തിരുന്ന കരടിസിനിമ ആത്മകഥാപരമായിരുന്നതുപോലെ തിമൊത്തിയെക്കുറിച്ചുള്ള ഹെര്‍സോഗിന്റെ 'കരടിമനുഷ്യനും' ആത്മകഥാപരമാണ്. ഒറ്റയാനായ പെന്‍ഗ്വിനെന്നതുപോലെ ഒരുപരിധിവരെ തിമൊത്തിയുടെ സംവിധായകന്റെ അപര വ്യക്തിത്വമായിത്തീരുന്നു.
പര്‍വതങ്ങളുടെ ഉയരം
ഹിമാലയന്‍ പര്‍വതനിരകളുടെ പടിഞ്ഞാറെ അറ്റത്തായി, പാകിസ്താന്‍ പ്രദേശത്തായി, കാരക്കോറം പര്‍വതങ്ങളുടെ പശ്ചാത്തലത്തില്‍, റെയ്‌നോള്‍ഡ് മെസ്‌നര്‍ എന്ന പര്‍വതാരോഹകനെ കേന്ദ്ര കഥാപാത്രമാക്കി, എന്റെതന്നെ ചില ചോദ്യങ്ങള്‍ക്കുത്തരം തേടി, ഹെര്‍സോഗ് സംവിധാനം ചെയ്ത ചിത്രമാണ് 'പര്‍വതങ്ങളുടെ ഇരുണ്ട തിളക്കം' (The Dark Glow of the Mountains). സംഭാഷണപ്രധാനമായ മഞ്ഞുമലകളുടെ ഈ സിനിമയില്‍ സമാനമായ പ്രാധാന്യത്തോടെ ഹിമാലയന്‍ ്രപദേശം അവതരിപ്പിക്കപ്പെടുന്നു. പര്‍വതനിരകളുടെ പശ്ചാത്തലത്തിലല്ലാതെ ഈ ചിത്രത്തില്‍ പര്‍വതാരോഹകരുടെ ഉത്തരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അവരുടെ വാക്കുകള്‍ക്ക് ഒരു മൂന്നാം മാനം നല്‍കുന്നത് ഹിമാലയന്‍ പര്‍വതശൃംഗങ്ങളും വീശിയടിക്കുന്ന മഞ്ഞുകാറ്റും എന്നതുപോലെ പ്രകൃതിയുടെ ശബ്ദങ്ങളും മനുഷ്യസൃഷ്ടിയായ സംഗീതവുമാണ്. അന്ധതയുടെയും ബധിരതയുടെയും ഭൂപ്രദേശത്തെക്കുറിച്ചെടുത്ത എണ്‍പത്തഞ്ചു മിനിറ്റു ദൈര്‍ഘ്യം വരുന്ന തന്റെ ഒരു ചിത്രത്തിലെ അവസാനത്തെ ഒരു മിനിറ്റു രംഗത്തെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞിട്ടുള്ളത് ഈ ചിത്രം കാണുമ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കും. ഒറ്റക്കെടുത്താല്‍ സാധാരണമെന്നു തോന്നാവുന്ന ആ അന്ത്യരംഗം അസാധാരണമാകുന്നത് ആ രംഗത്തിലേക്കു നയിക്കുന്ന എണ്‍പതിലേറെ മിനിറ്റുകളാണ് എന്നാണ് ഹെര്‍സോഗ് സൂചിപ്പിച്ചത്. ഒരുപക്ഷേ, സംഭാഷണ സമൃദ്ധമായ 'പര്‍വതങ്ങളുടെ തിളക്കത്തെ അഗാധവും ഉന്നതവുമാക്കുന്നത് അത്തരത്തിലുള്ള രണ്ടുമൂന്നു ദൃശ്യങ്ങളാകാം. എണ്ണായിരം മീറ്റര്‍ ഉയരമുള്ള രണ്ടു പര്‍വതശൃംഗങ്ങളിലേക്ക് ഓക്‌സിജനെടുക്കാതെ, പുറത്തുതൂക്കിയിട്ടിരിക്കുന്ന ഭാണ്ഡമല്ലാതെ മറ്റൊന്നും കരുതാതെ, രണ്ടുപേര്‍, മെസ്‌നറും ഹാന്‍സും, ഹിമഭൂമിയിലൂടെ നടന്നുനീങ്ങുന്നതിന്റെ ഒരു ദൃശ്യം. ഉയരങ്ങളില്‍നിന്നെടുത്ത ഈ കാമറാദൃശ്യത്തില്‍, മഞ്ഞല്ലാതെ മറ്റൊന്നും കണ്‍വെട്ടത്തിലില്ലാത്ത ഭൂപ്രദേശത്ത്, രണ്ടു പൊട്ടുകള്‍ മാത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍. തീര്‍ച്ചയായും ഭൂമിയുടെ അകത്തേക്കു നടന്നുകൊണ്ടേയിരിക്കുന്ന ഭ്രാന്തന്‍ പെന്‍ഗ്വിന്‍ പദസഞ്ചാരിയുടെ ചര്‍ച്ചക്കാര്‍തന്നെ ഇവര്‍.
മറ്റു രണ്ടു ദൃശ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കത്തിലും അന്ത്യത്തിലുമായിട്ടാണ്. ചിത്രം തുടങ്ങി രണ്ടു മിനിറ്റു കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുന്ന പര്‍വതാരോഹകരുടെ വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കുംശേഷം, ഒരിക്കല്‍പോലും ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ക്കാതെ, ഒരു മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ഒരു കാമറാ ചലനദൃശ്യം. മുന്നൂറ്റിയറുപതു ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാമറാദൃശ്യത്തിനുമേല്‍ ഉയരുന്നത് ഹെര്‍സോഗിന്റെ വാക്കുകളാണ് (''പര്‍വതാരോഹണത്തെക്കുറിച്ചൊരു സിനിമയായിരുന്നില്ല ഞങ്ങളുടെ ആശയം. അറ്റങ്ങളിലേക്കുള്ള സാഹസിക സഞ്ചാരത്തിനിടയില്‍ പര്‍വതാരോഹകരുടെ തലക്കകത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ ശൃംഗങ്ങളിലേക്ക് എന്ത് ആകര്‍ഷണമാണ് അവരെ ആനയിക്കുന്നത്? ഈ പര്‍വതങ്ങള്‍, ഈ പര്‍വതശൃംഗങ്ങള്‍, നാം ഓരോരുത്തരുടെയും ആത്മാവിന്റെ അടിയില്‍തന്നെയല്ലേ നിലകൊള്ളുന്നത്?''). പര്‍വതശൃംഖങ്ങളിലൂടെ കാമറ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സംഭാഷണപഥത്തോട് കാറ്റിന്റെ ഇരമ്പല്‍ കൂടിക്കലരുന്നു. തുടര്‍ന്നുയരുന്നത്, ഏതോ വലിയ ഭദ്രാസനപ്പള്ളിയുടെ അകത്തളത്തില്‍നിന്ന് നിറഞ്ഞുകവിഞ്ഞ് വളരുന്നതുപോലുള്ള ഗംഭീരമായ സംഘഗാനാലാപനമാണ്. സൂര്യവെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പര്‍വതശൃംഗങ്ങളിലേക്ക് ഒടുവില്‍ കാമറ കയറിച്ചെല്ലുകയാണ്. ഗാഷര്‍ബ്രം ഒന്ന്, ഗാഷര്‍ബ്രം രണ്ട്. ഗാഷര്‍ബ്രം എന്ന പദത്തിനര്‍ഥം തിളങ്ങുന്ന പര്‍വതം എന്നാണ്. ഈ രണ്ടു പര്‍വതശൃംഗങ്ങളും ഒരേ യാത്രയില്‍ ഒറ്റയടിക്ക് കയറുക എന്നതാണ് റെയ്‌നോള്‍ഡ് മെസ്‌നറിന്റെയും ഹാന്‍സ് കാമര്‍ലാന്ററുടെയും ലക്ഷ്യം. ചിത്രത്തിലെ മൂന്നാം ഉത്തുംഗ മുഹൂര്‍ത്തം അവസാനത്തിലാണ്. ഒരു മിനിറ്റോളം ദൈര്‍ഘ്യംവരുന്ന ഈ രംഗത്തില്‍ ദൃശ്യങ്ങള്‍ മുറിച്ചുചേര്‍ത്തിരിക്കുന്നു. ഇരുണ്ട പര്‍വതനിരകള്‍ക്കുമീതെ വേഗതയോടെ നീങ്ങിക്കൊണ്ടിരിക്കുന്നത് കാറ്റാണ്- മഞ്ഞുകാറ്റ്. പുല്‍ത്തലപ്പുകള്‍ക്കുമീതെ അലാസ്‌കയില്‍ തിരമാലയായി നീങ്ങിയ അതേ കാറ്റായിരിക്കാം ഇപ്പോള്‍ ഇരുട്ടുവീണ മലകള്‍ക്കുമീതെ തീരം തഴുകുന്ന കടലായി നീങ്ങിക്കൊണ്ടിരിക്കുന്നത്.
എണ്‍പതു മുതല്‍ നൂറുവരെ കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരുന്ന മഞ്ഞുകാറ്റിനെ അഭിമുഖീകരിച്ചിട്ടായിരുന്നു ഈ രംഗത്തിന് തെല്ലു മുമ്പ് രണ്ടുപേര്‍ നംഗപര്‍വതനിരകള്‍ക്കുമേലെത്തിച്ചേര്‍ന്നത്. ഈ സാഹസിക സഞ്ചാരികളുടെ വാക്കുകള്‍ക്ക് പര്‍വതാരോഹണത്തെത്തുടര്‍ന്ന് വരുന്ന രംഗത്തില്‍, ഹിമമാരുതമായ അന്ത്യരംഗത്തിനു തൊട്ടുമുമ്പായി, സംവിധായകന്‍ അശരീരിയായി കാതുകൊടുക്കുന്നുണ്ട്. ദൃശ്യതലത്തിലെ ഹിമപ്രപഞ്ചത്തിലേക്ക്, മനുഷ്യരുടെ കാതുകളിലേക്ക് മഞ്ഞുകാറ്റിന്റെ മൂളക്കവും ഇരമ്പലും വീശിയെത്തുകയാണ്.
ഈ രംഗം മുറിച്ചുചേര്‍ക്കപ്പെടുന്നത് തുടക്കത്തില്‍ നാം കണ്ട തിളക്കത്തിന്റെ പര്‍വതങ്ങള്‍ക്കു വിപരീതമായി ഇരുണ്ട പര്‍വതനിരകളാണ്. കാറ്റും പശ്ചാത്തല സംഗീതവുമായി മഞ്ഞും കാറ്റും പര്‍വതനിരകള്‍ക്കു മീതെ.
(ഹെര്‍സോഗ് ഡോക്യുമെന്ററികളെക്കുറിച്ചുള്ള പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍നിന്ന്്)