Saturday, July 30, 2011

ആത്മാവിനുള്ള ഭക്ഷണം ഗോവ ചലച്ചിത്രമേള|ജി.പി. രാമചന്ദ്രന്‍

ആത്മാവിനുള്ള ഭക്ഷണം

ഗോവ ചലച്ചിത്രമേള|ജി.പി. രാമചന്ദ്രന്‍
ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പൊലീസിന്റെ നിരീക്ഷണത്തിന്‍കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫാതിഹ് അകിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അകിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ഥ്യവത്കരിച്ച ജര്‍മന്‍-തുര്‍ക്കി സംവിധായകനായ അകിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെവരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; ഫാതിഹ് അകിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അകിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'സോള്‍ കിച്ചന്‍'(2009) ഐനോക്‌സ് സ്‌ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ചിത്രമാണ് 'സോള്‍ കിച്ചന്‍'.
കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത 'ഹെഡ് ഓണ്‍', 'ദി എഡ്ജ് ഓഫ് ഹെവന്‍' എന്നീ ഗംഭീര സിനിമകള്‍ക്കുശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് 'സോള്‍ കിച്ചന്‍' എന്നാണ് ഫാതിഹ് അകിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷേ, കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റസ്റ്റാറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്‍േറതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള 'സോള്‍ കിച്ചന്‍'. റസ്റ്റാറന്റിന്റെ ഉടമകൂടിയായ പാചകക്കാരന്‍ തന്നെക്കാള്‍ മികവുകൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷേ, അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അകിന്‍ പറഞ്ഞത്. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫാതിഹ് അകിന്‍ പ്രതിനിധാനംചെയ്യുന്നത്. സാംസ്‌കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്‌നങ്ങളും നിത്യസംഘര്‍ഷങ്ങളുമാണ് അകിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്‌നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അകിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യംകൊണ്ട് തേജോമയവുമായ 'ഹെഡ് ഓണ്‍', മെക്‌സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ഥിപ്രശ്‌നത്തെ ഇതിവൃത്തമാക്കുന്നതുമായ 'എഡ്ജ് ഓഫ് ഹെവന്‍' എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ 'ദ ഡെവിള്‍' തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി 'സോള്‍ കിച്ചന്‍' പൂര്‍ത്തീകരിച്ചതെന്നും അകിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.
ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂനിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്‌കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അകിന്‍ അന്വേഷിക്കുന്നത്. കൗമാരകാലത്തും യൗവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടിപൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അകിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതുപോലുള്ള ഒരു റെസ്റ്റാറന്റിലെ സ്ഥിരക്കാരനായിരുന്നു അകിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലംസ്ബര്‍ഗ് ഭാഗത്തുള്ള ആ റസ്റ്റാറന്റുതന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? 'സോള്‍ കിച്ചന്‍' ഒരേ സമയം ഒരു റെസ്റ്റാറന്റും ഒരു മാനസികാവസ്ഥയുമാണ്. കസാന്‍ദ്‌സാക്കിസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ഥിയുമായ സിനോസ് കസാന്‍ദ്‌സാക്കിസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്‍. ഏതോ പാണ്ടികശാലപോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ധിനികളുടെയും മാത്രമല്ല, ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പും മാത്രമല്ല രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ഥ്യത്തെയാണ് അകിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.
ആരോഗ്യപരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണശൈലികളാണ് 'സോള്‍ കിച്ചനി'ലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാരരീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ഥ്യവത്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്നതരം ബക്കറ്റില്‍നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടുനില്‍ക്കുന്നുമില്ല. നികുതികുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന്‍ ഇല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയംതേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകകാരന്‍ അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്‍കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്‌ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്‌റ്റേറ്റ്് മാഫിയക്കാരന്‍ റസ്റ്റാറന്റിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടുപിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്‌പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേസമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്‌മേല്‍ മറിച്ചിടുകയാണ് അകിന്‍.
നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചുകൊണ്ട്, പ്രണയം, സൗഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് അകിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫാതിഹ് അകിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനംകൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന തന്റെ ശരീരവും ശരീരഭാഷയുംപോലെ ത്തന്നെയാണ് അകിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണംപോലെ അതിഭാവുകത്വം നിറഞ്ഞ 'സോള്‍ കിച്ചന്‍' പക്ഷേ, കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതുതന്നെ. ഐസ്‌ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാങ്, കര്‍ട്ടിസ് മേയ്ഫീല്‍ഡ് തുടങ്ങി ബ്ലൂസും റെഗ്ഗെയും റോക്കും ഇലക്‌ട്രോണിക്‌സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തുപിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ്‌പാര്‍ട്ടിയില്‍ പെട്ടുപോയതുപോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡികൊണ്ട് കദനകഥകള്‍ ആവിഷ്‌കരിച്ച ചാപ്ലിന്റെ 21ാം നൂറ്റാണ്ടിലെ പിന്‍ഗാമിതന്നെയാണ് അകിന്‍ എന്ന് 'സോള്‍ കിച്ചന്‍' തെളിയിക്കുന്നു.
വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ളതരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷേ, ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതരവംശജരുടെ നിത്യയാഥാര്‍ഥ്യമാണുതാനും. പല സംസ്‌കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവ നാസിസത്തെ ചെറുക്കുകയാണ് അകിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള യൂറോപ്പിനെ ആവിഷ്‌കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൗനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വവ്യഥകളുമല്ല, അഭയാര്‍ഥിത്വവും പ്രവാസവും ദാരിദ്ര്യവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അകിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അകിന്‍ കിഴക്കുനിന്നുള്ള മൗലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്. പക്ഷേ, ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്‌പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫാതിഹ് അകിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്‌നേഹങ്ങള്‍കൊണ്ടാണ് 'സോള്‍ കിച്ചന്‍' ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റസ്റ്റാറന്റിനോടുള്ള സ്‌നേഹം, അകിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്‌നേഹം, ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്‌നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്‌നേഹങ്ങള്‍ 'സോള്‍ കിച്ചനി'ല്‍ നിന്ന് കണ്ടെടുക്കാനാകും. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ഥ്യമാണ് അകിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍നിന്ന് മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനംചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

No comments:

Post a Comment