Saturday, July 30, 2011

ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക

ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക

അഭിമുഖം |ഹെര്‍സോഗ് | പോള്‍ ക്രോണിന്‍
'ഹെര്‍സോഗ് ഓണ്‍ ഹെര്‍സോഗ്' എന്ന പുസ്തകത്തില്‍ ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ സിനിമാജീവിതത്തെ വെളിപ്പെടുത്താന്‍ പ്രശസ്ത ചലച്ചിത്ര ഗവേഷകന്‍ പോള്‍ ക്രോണിന്‍ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ''ഈ അഭിമുഖം തുടങ്ങുംമുമ്പ് വായനക്കാര്‍ക്ക് എന്തെങ്കിലും ദാര്‍ശനിക ഉള്‍ക്കാഴ്ച നല്‍കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ അവര്‍ക്ക് രാത്രികളില്‍ എളുപ്പം ഉറങ്ങാമല്ലോ.'' ഹെര്‍സോഗ് ഇതിന് ഉത്തരം നല്‍കുന്നത് മുഗള്‍ ഹോട്ടല്‍ പരമ്പരകളുടെ സ്രഷ്ടാവായ കോണ്‍റാഡ് ഹില്‍ട്ടനെ ഉദ്ധരിച്ചുകൊണ്ടാണ്: ''കുളിക്കുമ്പോഴെല്ലാം നിങ്ങള്‍ ഒരു കാര്യം ഉറപ്പാക്കണം, കുളിമുറിയിലെ തിരശ്ശീല ടബ്ബിന് അകത്താണോയെന്ന്.'' അതുകൊണ്ട് ഹെര്‍സോഗ് പറയുന്നു: ''എനിക്കും ഇതുതന്നെയാണ് പറയാനുള്ളത്, ഒരിക്കലും കുളിമുറിയിലെ തിരശ്ശീലയുടെ കാര്യം മറക്കരുത്.'' ഹെര്‍സോഗിന്റെ സിനിമാജീവിതത്തിന്റെ മുഴുവന്‍ മുഖചിത്രവും ഈ തിരശ്ശീലക്കഥയിലുണ്ട്. കനത്ത ജാഗ്രതയുടെ, ദാരിദ്ര്യത്തിന്റെ, കൂലിപ്പണിയെടുത്ത് സിനിമാനിര്‍മാണക്കമ്പനി തുടങ്ങിയതിന്റെ, ജീവിതത്തെ അതിജാഗ്രതയോടെ സമീപിക്കുന്നതിന്റെ...
ജര്‍മനിയിലെ മ്യൂണിക്കില്‍ 1942ല്‍ ജനിച്ച് ഇപ്പോള്‍ അറുപത്തിയെട്ടുകാരനായി ജീവിക്കുന്ന ഹെര്‍സോഗിന്റെ കുട്ടിക്കാലം മുതല്‍ ഇങ്ങോട്ടുള്ള ജീവിതത്തെ അഭിമുഖീകരിക്കാന്‍ പോള്‍ ക്രോണിന്‍ നടത്തിയ ശ്രമങ്ങള്‍ ആദ്യം പരാജയപ്പെടുന്നുണ്ട്. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സച്‌രംഗ് എന്ന വിദൂര ഗ്രാമത്തില്‍ കുട്ടിക്കാലം അനുഭവിക്കുകയും പതിനാലാം വയസ്സുമുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് കാല്‍നട ചെയ്യുകയും സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ആദ്യചിത്രം സംവിധാനം ചെയ്യാന്‍ പണമുണ്ടാക്കാന്‍ സ്റ്റീല്‍ കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ വെല്‍ഡറായി ജോലി നോക്കുകയും ചെയ്ത ഹെര്‍സോഗിനെ മൊത്തം സിനിമാജീവിതത്തിന്റെ പേരില്‍ അളന്നുതൂക്കി അഭിമുഖം നടത്താമെന്ന് കരുതി അപേക്ഷയയച്ച പോള്‍ ക്രോണിന് ഹെര്‍സോഗ് എഴുതി അയച്ച മറുപടിഫാക്‌സില്‍ രസകരമായ ഒരു കലിപ്പുണ്ട്: ''ഞാന്‍ ആത്മമൂല്യനിര്‍ണയം നടത്താറില്ല. ഷേവ് ചെയ്യുമ്പോള്‍ മുറിയാതിരിക്കാന്‍ മാത്രമാണ് കണ്ണാടിയില്‍ നോക്കുന്നതുതന്നെ. പക്ഷേ, എനിക്ക് എന്റെ കണ്ണുകളുടെ നിറം എന്താണെന്ന് അറിയില്ല. എന്നെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ അസിസ്റ്റന്റാവാന്‍ എനിക്കാഗ്രഹമില്ല.'' എങ്കിലും ഹെര്‍സോഗ് എന്ന പിടികിട്ടാപ്പുള്ളിയെ പിടിച്ചിരുത്തി പോള്‍ ക്രോണിന്‍ മാസങ്ങളോളം സംസാരിപ്പിക്കുകയും ഹെര്‍സോഗിനെക്കുറിച്ച് നിങ്ങള്‍ കേട്ട കഥകളില്‍ ഭൂരിപക്ഷവും അസത്യമാണെന്നും ഒരു തനി ജര്‍മന്‍ ചലച്ചിത്രകാരന്റെ സിനിമയുടെയും മനസ്സിന്റെയും ലോകവ്യാപ്തി എത്ര ഗഹനമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. ആ സംഭാഷണങ്ങളില്‍നിന്നുള്ള ചില വാപ്പൊരുളുകള്‍ ഹെര്‍സോഗിന്റെ സിനിമാക്കാഴ്ചകള്‍ക്ക് മുന്നൂര്‍ജം നല്‍കും.
ജര്‍മനിയിലെ മ്യൂണിക്കില്‍ 1942ല്‍ ബവേറിയയിലെ ഏറ്റവും വിശാലമായ നഗരത്തിലാണ് താങ്കള്‍ ജനിച്ചത്. യുദ്ധത്തിന് തൊട്ടുപിറകെയുള്ള ആ കാലത്ത് വളര്‍ന്നുവന്നതിനെ എങ്ങനെ കാണുന്നു?
n> ഞാന്‍ ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞങ്ങളുടെ വീടിന്റെ വാതിലിനോട് ചേര്‍ന്നുണ്ടായിരുന്ന വീട് ഒരു ബോംബാക്രമണത്തില്‍ തകര്‍ന്നു. ഞങ്ങളുടെ വീടിന് കേടുപാടുകള്‍ പറ്റുകയും ചെയ്തു. ഭാഗ്യംകൊണ്ടാണ് ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഞാന്‍ കിടന്നിരുന്ന തൊട്ടിലില്‍ നിറയെ പൊടിഞ്ഞ ചില്ലുകഷണങ്ങള്‍ വീണിരുന്നു. അമ്മ എന്നെയും സഹോദരങ്ങളെയും ഒക്കത്തെടുത്ത് സച്‌രംഗ് ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുഞ്ഞായിരിക്കെത്തന്നെ ജര്‍മന്‍-ഓസ്ട്രിയന്‍ അതിര്‍ത്തിപ്രദേശങ്ങളെക്കുറിച്ച് എനിക്ക് നല്ല വെളിവുണ്ടായിരുന്നു. ഓസ്ട്രിയന്‍ അതിര്‍ത്തിയായ വൈല്‍ഡ് ബിച്ചിലേക്ക് അമ്മ എന്നെ പലപ്പോഴും കൊണ്ടുപോകുമായിരുന്നു. കള്ളക്കടത്ത് നടത്താനായിരുന്നു ആ പോക്ക്. ഓസ്ട്രിയന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന, ഞങ്ങളുടെ ഭാഗത്ത് ഇല്ലായിരുന്ന വസ്തുവകകള്‍ ജര്‍മനിയിലേക്ക് കള്ളക്കടത്ത് നടത്താന്‍ അമ്മ എന്നെയും മുതിര്‍ന്ന സഹോദരനെയും ഉപയോഗിച്ചിരുന്നു. ആ യുദ്ധാനന്തരകാലം കള്ളക്കടത്ത് അംഗീകൃത പ്രക്രിയയായിരുന്നു. പൊലീസുകാര്‍പോലും അന്ന് കള്ളക്കടത്ത് നടത്തിയിരുന്നു.
പുറംലോകത്തുനിന്ന് പൂര്‍ണമായും വേര്‍തിരിക്കപ്പെട്ടതായിരുന്നു കുട്ടിക്കാലം. കുട്ടിയെന്ന നിലക്ക് സിനിമയെന്നാല്‍ എന്താണെന്നുതന്നെ എനിക്കറിയില്ലായിരുന്നു. ടെലിഫോണ്‍ എന്ന ഒന്നുണ്ടെന്നുപോലും അറിവില്ലായിരുന്നു. മ്യൂണിക്കില്‍നിന്ന് ഒന്നരമണിക്കൂര്‍ യാത്രയേ സച്‌രംഗിലേക്ക് ഉള്ളൂവെങ്കിലും സച്‌രംഗ് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പന്ത്രണ്ടുവയസ്സുവരെ ഏത്തപ്പഴം എന്നാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിനേഴാം വയസ്സിലാണ് ഞാന്‍ ആദ്യമായി ഫോണ്‍ ചെയ്യുന്നതുതന്നെ. വീട്ടില്‍ വെള്ളമുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെ വളരുന്നത് സുന്ദരമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കളിപ്പാട്ടങ്ങള്‍ കണ്ടുപിടിക്കേണ്ടിവന്നു. ഭാവന പൂര്‍ണമായും പ്രയോഗിക്കേണ്ടിവന്നു. യുദ്ധാനന്തരകാലമായതിനാല്‍ ചുറ്റിലും കേടായ തോക്കുകളും ആയുധങ്ങളുമായിരുന്നു. അവ ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങളായി. ഞാന്‍ അന്ന് അമ്പിനുതുല്യമായ ഒരായുധം ഉണ്ടാക്കുകയും കൂട്ടുകാര്‍ക്കൊപ്പം വേട്ടയാടുകയും ചെയ്തു. ഞങ്ങള്‍ പരിമിതികള്‍ക്കകത്തുനിന്ന് ഞങ്ങളുടേതായ ഒരു പൂര്‍ണ ലോകം സൃഷ്ടിക്കുകയായിരുന്നു. പക്ഷേ, ഇന്നും എനിക്കുചുറ്റും ഞാന്‍ കണ്ടുപിടിച്ച പലതിനോടും എനിക്ക് പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഫോണ്‍ചെയ്യാന്‍ അറിയില്ല. അതിന്റെ മണിനാദം കേട്ടാല്‍ ഇന്നും ചാടിപ്പോകും. എങ്കിലും യുദ്ധാനന്തര ജര്‍മനിയുടെ ബോംബുകള്‍കൊണ്ട് ആക്രമിക്കപ്പെട്ട എടുപ്പുകളുടെ അവശേഷിപ്പുകള്‍ കളിസ്ഥലങ്ങളാക്കുകയും അവിടെ സാഹസങ്ങള്‍ നടത്തുകയും ചെയ്ത കുട്ടികളുടെ തലമുറയില്‍നിന്നാണ് ഞാന്‍ വരുന്നത്. അരാജകത്വകാലമായിരുന്നു അത് എല്ലാ അര്‍ഥത്തിലും. പിന്തുടരാന്‍ ഞങ്ങള്‍ക്ക് അധികാരസ്വരൂപത്തിലുള്ള പിതൃരൂപങ്ങളോ നിയമങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാം ഞങ്ങള്‍തന്നെ കണ്ടെത്തേണ്ടിയിരുന്നു.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ താങ്കള്‍ സ്വന്തം പേരില്‍ സിനിമാ നിര്‍മാണക്കമ്പനി തുടങ്ങി. ആദ്യകാല ഷോര്‍ട്ട്ഫിലിമുകളടക്കം എല്ലാ ചിത്രങ്ങളും നിര്‍മിച്ചത് വെര്‍ണര്‍ ഹെര്‍സോഗ് ഫിലിം പ്രൊഡക്ഷനാണ്. നിര്‍മാണത്തില്‍നിന്നുതന്നെ കാര്യങ്ങള്‍ തുടങ്ങാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
n> പതിനേഴാം വയസ്സില്‍ ഞാന്‍ സമര്‍പ്പിച്ച ഒരു പദ്ധതിക്ക് അന്നുതന്നെ എനിക്ക് ചില നിര്‍മാതാക്കളില്‍നിന്ന് ഫോണ്‍കോളുകള്‍ വന്നുതുടങ്ങി. ആദ്യമൊക്കെ ഇത്തരം നിര്‍മാതാക്കളുമായി ബന്ധപ്പെടാന്‍ ഞാന്‍ വിമുഖനായിരുന്നു. കൗമാരക്കാരനായ എന്നെ അവര്‍ ഗൗരവത്തിലെടുക്കുമോ എന്നതായിരുന്നു സംശയം. പതിനേഴുവയസ്സുവരെയും എന്നെ കണ്ടാല്‍ സ്‌കൂള്‍കുട്ടിയാണെന്നേ തോന്നുമായിരുന്നുള്ളൂ. അതുകൊണ്ട് അവരുമായി കത്തിടപാടുകള്‍ നടത്തുക, ഫോണ്‍ വിളിക്കുക എന്നിവയില്‍ ഞാന്‍ കാര്യങ്ങള്‍ ഒതുക്കി. എന്റെ ആദ്യകാല ഫോണ്‍വിളികള്‍ അങ്ങനെയായിരുന്നു. എങ്കിലും, ഈ ഫോണ്‍ സംഭാഷണങ്ങളുടെ ഒടുവില്‍ ആ നിര്‍മാതാക്കള്‍ എന്നെ തുടക്കക്കാരനായ ഒരു സംവിധായകന്‍ എന്ന നിലയില്‍ അംഗീകരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അവര്‍ക്കുമുന്നില്‍ ചെന്നു. ഭീമാകാരമായ ഒരു മേശക്കപ്പുറം ഇരിക്കുകയായിരുന്നു അവര്‍. അന്നത്തെ ഓരോ സെക്കന്‍ഡും ഓര്‍മയുണ്ട്. തലതാഴ്ത്തിനിന്ന എനിക്ക് പിറകില്‍ അച്ഛനുണ്ടോ എന്ന അര്‍ഥത്തില്‍ നോക്കുകയായിരുന്ന അവര്‍ക്കുമുന്നില്‍ പൂര്‍ണമായും അപമാനിതനായി ഞാന്‍ പകച്ചു. ആദ്യത്തെ നിര്‍മാതാവ് ഉച്ചത്തില്‍ അട്ടഹസിച്ച് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എന്റെ ഓര്‍മയില്‍നിന്നുതന്നെ തുടച്ചുനീക്കിയിരിക്കുന്നു. രണ്ടാമത്തെയാള്‍ കാലുകള്‍ കൂട്ടിയിളക്കി അലറിച്ചിരിച്ചുകൊണ്ട് പരിഹസിച്ചു: ''ആഹാ, സ്‌കൂള്‍ക്കിടാങ്ങളാണോ ഇക്കാലത്ത് സിനിമയുണ്ടാക്കാന്‍ നോക്കുന്നത്?'' എല്ലാം പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു. പിന്നെ, ഞാന്‍ പതുക്കെ തിരിഞ്ഞ് നടന്നു. ആ നടത്തത്തില്‍ ഞാന്‍ തീരുമാനമെടുത്തു, എന്റെ സിനിമക്ക് ഞാന്‍തന്നെയായിരിക്കണം നിര്‍മാതാവ്. പിന്നെ, അതിനുള്ള ശ്രമങ്ങളായി. എന്റെ അമ്മയുടെ കൂട്ടുകാരി കല്യാണം കഴിച്ചിരുന്നത് ധനാഢ്യനായ ഒരു വ്യവസായിയെ ആയിരുന്നു. പ്രൊഡക്ഷന്‍ കമ്പനി എങ്ങനെ തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ഉപദേശം തരാന്‍ അയാള്‍ക്ക് കഴിയും എന്നുപറഞ്ഞുകൊണ്ട് അവര്‍ എന്നെ അയാള്‍ക്കരികിലേക്ക് കൊണ്ടുപോയി. പരിഹാസ്യമായ സ്വരത്തില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറോളം അയാള്‍ ശകാരിച്ചു: ''ഇത് ശുദ്ധ വിഡ്ഢിത്തമാണ്. മടയാ, നിനക്ക് ഈ പണി പറ്റില്ല, നിനക്ക് ഈ പണി ഒരിക്കലും തുടങ്ങാന്‍ കഴിയില്ല. നീ എന്താണ് ചെയ്യാന്‍ പോകുന്നതെന്നുതന്നെ നിനക്കറിയില്ല.'' ഈ ശകാരം കേട്ട് രണ്ടുദിവസത്തിനകം ഞാന്‍ വെര്‍നര്‍ ഹെര്‍സോഗ് ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി.
മറ്റാരും പണം മുടക്കാന്‍ ഇല്ലാത്തതിനാല്‍ ഞാന്‍തന്നെ സ്ഥാപിച്ച ഒരടിയന്തര ഏര്‍പ്പാടാണ് എന്റെ നിര്‍മാണക്കമ്പനി. നസ്ഫറെത്ത് എന്ന സിനിമ നിര്‍മിക്കുംവരെയും മ്യൂണിക്കിലെ ചെറിയൊരു അപ്പാര്‍ട്‌മെന്റില്‍ ഒരു ടൈപ് റൈറ്ററും ഒരു ടെലിഫോണുമായി ഞാന്‍ ജോലി ചെയ്തിരുന്നതിനെയാണ് പ്രൊഡക്ഷന്‍ കമ്പനി എന്നുപറഞ്ഞിരുന്നത്. സ്വകാര്യജീവിതമേ ഉണ്ടായിരുന്നില്ല. എഡിറ്റിങ് റൂമില്‍ത്തന്നെ ഉറങ്ങി. സെക്രട്ടറിയുണ്ടായിരുന്നില്ല. നികുതികാര്യങ്ങള്‍, രേഖകള്‍ സൂക്ഷിക്കല്‍, കരാറുകള്‍, തിരക്കഥയെഴുത്ത് ഒന്നിലും സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാം ഒറ്റക്കുചെയ്തു. നിങ്ങള്‍ക്ക് സിനിമാനിര്‍മാണക്കമ്പനി നടത്താന്‍ മൂന്നേമൂന്നു കാര്യങ്ങള്‍ മതി. ഒരു ഫോണ്‍, ഒരു ടൈപ് റൈറ്റര്‍, ഒരു കാര്‍. പിന്നീട്, എന്റെ സിനിമകള്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരിലെത്തിയതോടെയാണ് ഓഫിസ് എനിക്കൊറ്റക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നത്.
എവിടെനിന്നാണ് ആദ്യകാല ചിത്രങ്ങള്‍ക്ക് മുടക്കാന്‍ താങ്കള്‍ക്ക് പണം കിട്ടിയിരുന്നത്?
n> ആദ്യ ചിത്രം 'ഹെറാക്കിള്‍സി'ന് നല്ലയളവില്‍ പണം വേണ്ടിയിരുന്നു. 16 എം.എമ്മിനുപകരം 35എം.എമ്മിലാണ് ഷൂട്ടിങ് തുടങ്ങേണ്ടിയിരുന്നത്. സ്‌കൂള്‍ പഠനത്തിന്റെ അവസാനകാലങ്ങളില്‍ ഒരു സ്റ്റീല്‍ കമ്പനിയില്‍ വെല്‍ഡറായി രാത്രി ഡ്യൂട്ടി ചെയ്തും പാര്‍ക്കിങ് അറ്റന്‍ഡന്റായി ജോലി ചെയ്തും അത്യാവശ്യം പണം ഉണ്ടാക്കിയിരുന്നു. സിനിമാനിര്‍മാണത്തിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത്, പണത്തിനുവേണ്ടി നിങ്ങള്‍ ഒരിക്കലും ഓഫിസ് പണികള്‍ ചെയ്യരുതെന്നാണ്. പകരം, യഥാര്‍ഥ ലോകത്തേക്കിറങ്ങിച്ചെല്ലുക. അറവുശാലയില്‍പോയി പണിയെടുക്കുക. അല്ലെങ്കില്‍ സെക്‌സ് ക്ലബിലെ ബൗണ്‍സറായി പണിയെടുക്കുക, മനോരോഗാലയത്തിലെ വാര്‍ഡനാവുക. നഗ്‌നപാദനായി നടക്കുക. ഭാഷകള്‍ പഠിക്കുക. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത തൊഴിലുകള്‍ പഠിക്കുക. സിനിമാനിര്‍മാണത്തിന് അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ അനുഭവം വേണം. എനിക്കറിയാം, എന്റെ സിനിമയിലെ ഭൂരിപക്ഷവും എന്റെ കണ്ടുപിടിത്തങ്ങളല്ല, എന്റെ അനുഭവങ്ങളാണ്. എന്റെ ജീവിതമാണ്, എന്റെ മാത്രം ജീവിതം.
'ഹെറാക്കിള്‍സ്' എന്ന ആദ്യ സിനിമ എഡിറ്റിങ്ങിലെ ഒരു എക്‌സര്‍സൈസാണെന്ന് താങ്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഏതര്‍ഥത്തിലാണത്?
n> ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ 'ഹെറാക്കിള്‍സ്' ഒരു സ്റ്റുപ്പിഡ് സിനിമയാണെന്ന് തോന്നുന്നു. ലക്ഷ്യമില്ലാത്ത സിനിമ. പക്ഷേ, അക്കാലത്ത് എനിക്ക് അതൊരു സുപ്രധാന പരീക്ഷണമായിരുന്നു. ഒരിക്കലും ചേരാത്ത വസ്തുവകകള്‍കൊണ്ട് എങ്ങനെ എഡിറ്റിങ് നടത്താം എന്നതിന്റെ പാഠം. മ്യൂണിക്കിലെ ലേമാന്‍സില്‍ നടന്ന ഒരു അപകടം ചിത്രീകരിച്ചതിന്റെ റഷസാണ് ആ സിനിമക്കുവേണ്ടി ഞാന്‍ ഉപയോഗിച്ചത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു കാര്‍ ശകലീകൃതമായി വന്നുപതിച്ചതിനെത്തുടര്‍ന്ന് എണ്‍പതുപേര്‍ മരിച്ചതിന്റെ ദൃശ്യമായിരുന്നു അത്. ഈ ദൃശ്യങ്ങള്‍ക്കിടയിലേക്ക് 1962ലെ മിസ്റ്റര്‍ ജര്‍മനിയടക്കമുള്ള ബോഡി ബില്‍ഡര്‍മാരുടെ ദൃശ്യങ്ങള്‍ ഞാന്‍ ഇന്റര്‍കട്ട് ചെയ്യുകയായിരുന്നു. 'ഹെറാക്കിള്‍സ്' എനിക്ക് ഒരു പഠനസിനിമയായിരുന്നു. ഫിലിംസ്‌കൂളില്‍ പോകുന്നതിനെക്കാള്‍ നല്ലത് ഒരു സിനിമയുണ്ടാക്കുന്നതുതന്നെയാണെന്ന് എനിക്കുതോന്നി.
'ഹെറാക്കിള്‍സ്' സംവിധാനം ചെയ്യുമ്പോള്‍ താങ്കള്‍ക്ക് 19 വയസ്സ് മാത്രമായിരുന്നു?
n> ഞാന്‍ ചെറുപ്പത്തിലേ തുടങ്ങി. 'ഹെറാക്കിള്‍സ്' പൂര്‍ത്തിയാക്കിയ ഉടന്‍ 'സൈന്‍സ് ഓഫ് ലൈഫ്' എന്ന എന്റെ തിരക്കഥക്ക് കാള്‍ മെയര്‍ അവാര്‍ഡ് ലഭിച്ചു. അന്ന് പുരസ്‌കാരം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ച രീതി പരിഹാസ്യമായിരുന്നുവെന്ന് ഇന്നറിയുന്നു. എങ്കിലും എനിക്ക് എന്നെക്കുറിച്ചുതന്നെയുള്ള ബോധ്യത്തിന്റെ തെളിവായിരുന്നു അത്. അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി ചേര്‍ന്നത് മ്യൂണിക്കിലായിരുന്നു. പതിനായിരം ഡച്ച് മാര്‍ക്ക് വിലയുള്ള പുരസ്‌കാരം എനിക്കാണെന്ന് പാതിരാത്രിയില്‍ വാതിലില്‍ മുട്ടി വിളിച്ച് ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിച്ചത്, അത് ഈ പാതിരാത്രിക്ക് വിളിച്ചുണര്‍ത്തി നിങ്ങള്‍ പറയേണ്ടതില്ലെന്നും അവാര്‍ഡ് എനിക്കുതന്നെയാണെന്ന് എനിക്കറിയാമായിരുന്നുവെന്നുമാണ്. ഈ അവാര്‍ഡ് തുകകൊണ്ടാണ് ഞാന്‍ എന്റെ രണ്ടാം ചിത്രം 'The Unprecedented Defence of the Fortress Deutschkreu്വ' എന്ന സിനിമ 35 എം.എമ്മില്‍ ചെയ്തത്.
എല്ലാ റിസ്‌കുമെടുത്ത് സിനിമയെടുക്കുന്ന അതിസാഹസികന്‍ എന്നൊരു വിശേഷണം താങ്കള്‍ക്കുണ്ട്. സ്വന്തം സിനിമ വിജയിപ്പിക്കാന്‍ മറ്റുള്ളവരുടെ ജീവന്‍വരെ അപകടത്തിലാക്കുന്നയാളാണ് താങ്കളെന്ന് ആരോപണവുമുണ്ട്?
n> കൊടുംചൂടില്‍ വസ്തുക്കള്‍ വസ്തുക്കളോട് ചേര്‍ത്തുവെച്ച് അതിസമ്മര്‍ദത്തില്‍ പരീക്ഷണം നടത്തിയാണ് ഭൗതികശാസ്ത്രജ്ഞര്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്കുമേല്‍ അതിസമ്മര്‍ദം ചെലുത്തിയാലേ അവരുടെ ഉള്‍ക്കാഴ്ചകള്‍ തെളിയൂ. എങ്കിലും മറ്റുള്ളവരുടെ ജീവന്‍ പൊലിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ഇവിടെ ഇരിക്കാന്‍ കഴിയില്ലല്ലോ. എന്നുമാത്രമല്ല, ചിത്രീകരണത്തിന്റെ ഏതുവേളയിലും ആദ്യത്തെ പരീക്ഷണം നടത്താന്‍ ഞാനാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. സ്റ്റണ്ട്മാനെ നിയോഗിക്കാന്‍ പണമില്ലാത്ത കാലത്തൊക്കെ 22 മീറ്റര്‍ ഉയരത്തില്‍നിന്ന് ചാടി കഴുത്തൊടിഞ്ഞ് കിടന്നിട്ടുണ്ട് ഞാന്‍.
ശരാശരി തിരക്കഥകളില്‍നിന്ന് വ്യത്യസ്തമായി രൂപപ്പെടുത്തിയിട്ടുള്ളതാണ് താങ്കളുടെ തിരക്കഥകള്‍. എന്താണവയെക്കുറിച്ച് പറയുക?
n> കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ എന്റെ തിരക്കഥകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ആദ്യകാല തിരക്കഥകളെല്ലാം സംഭാഷണങ്ങള്‍ കുറഞ്ഞ ഗദ്യങ്ങളായിരുന്നു. ഒരു പുതിയ തരം സാഹിത്യരൂപംപോലെ. നിര്‍മാണവേളയില്‍ പാചകക്കുറിപ്പുകള്‍പോലെ ഉപയോഗിക്കാവുന്ന തിരക്കഥകള്‍ക്കുപകരം സ്വന്തം ജീവനുള്ള തിരക്കഥകള്‍ ഉണ്ടാക്കുന്നതിലാണ് എനിക്ക് മമത. അതുകൊണ്ടുതന്നെയാണ് എന്റെ തിരക്കഥകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിനുചേരുന്ന ചിത്രങ്ങള്‍ നല്‍കാത്തത്. എന്റെ അഭിപ്രായത്തില്‍ തിരക്കഥകള്‍ സ്വതന്ത്രമായി നില്‍ക്കുന്ന സാഹിത്യമാവണം.
എന്തുകൊണ്ടാണ് താങ്കളുടെ സിനിമകള്‍ സ്വന്തം രാജ്യമായ ജര്‍മനിയില്‍ വേണ്ടത്ര സ്വീകരിക്കപ്പെടാതിരുന്നത്, പ്രത്യേകിച്ചും താങ്കളുടെ സിനിമകള്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അമേരിക്കയിലും നന്നായി സ്വീകരിക്കപ്പെട്ടിട്ടും?
n> അവിടങ്ങളില്‍ മാത്രമല്ല, അല്‍ജീരിയയിലും മോസ്‌കോയിലും അര്‍ജന്റീനയിലുംവരെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ എന്നിട്ടും ഇവിടത്തെ നിരൂപകരെയും പ്രേക്ഷകരെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മനി വാസ്തവത്തില്‍ സിനിമ കാണാന്‍ പോകുന്നവരുടെ രാജ്യമല്ല. ജര്‍മനി എപ്പോഴും ടെലിവിഷന്‍ പ്രേക്ഷകരുടെ രാജ്യമാണ്. നൂറ്റാണ്ടുകളായുള്ള സംസ്‌കാരമാണത്. കാലക്രമേണ, വര്‍ഷങ്ങള്‍ക്കു ശേഷം, മരണത്തിനുശേഷം നിങ്ങള്‍ അംഗീകരിക്കപ്പെട്ടേക്കാം. എന്റെ സൃഷ്ടികളുടെ വിധി അതാണെന്ന് കരുതുന്നു. നേരേമറിച്ച് അയര്‍ലന്‍ഡിന്റെ കാര്യമെടുക്കുക. അവിടെ ബലിന്‍സ്‌കെലിഗ്‌സിലെ ഒരു ഗസ്റ്റ്ഹൗസില്‍ ഞാന്‍ ഒരിക്കല്‍ താമസിക്കുകയുണ്ടായി. അതിന്റെ നടത്തിപ്പുകാരി എന്നോടുചോദിച്ചു, എന്തുചെയ്യുന്നുവെന്ന്. ഞാന്‍ ഒരു രസത്തിന് പറഞ്ഞു, കവിയാണെന്ന്. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് അവര്‍ എനിക്ക് മുറി പകുതി വാടകക്ക് തന്നു. ജര്‍മനിയിലാണ് ഞാന്‍ ഇതുപറഞ്ഞതെങ്കില്‍ അവര്‍ എന്നെ തെരുവിലേക്ക് ആട്ടിയോടിക്കുമായിരുന്നു. Aguirre എന്ന സിനിമയുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഞാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ജര്‍മന്‍ സിനിമയിലെ നവോത്ഥാനത്തെക്കുറിച്ച് പറയുകയായിരുന്നു. പെട്ടെന്ന് വാര്‍ത്താസമ്മേളനമുറിയിലെ ഒരു മൂലയില്‍നിന്ന് ഉച്ചത്തില്‍ ചിരിയുയര്‍ന്നു. ജര്‍മന്‍കാരായിരുന്നു അവര്‍. ജര്‍മന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയുണ്ട്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. കഴിഞ്ഞ 100 വര്‍ഷത്തിനിടെ മനുഷ്യകുലത്തിനുനേരെയുണ്ടായ രണ്ട് മഹാപാതകങ്ങള്‍ക്കു കാരണം ജര്‍മനിയായിരുന്നു. ജര്‍മനിയിലെ യുദ്ധാനന്തരതലമുറകളെ ജാഗരൂകരായി തുടരാന്‍ ഇത് പ്രേരിപ്പിച്ചു. അതുകൊണ്ട് ജര്‍മനിയിലെ ആരെങ്കിലും ഒരാള്‍ തന്റെ സൃഷ്ടി ലോകത്തെ കാണിക്കുമ്പോള്‍ ബാക്കിയുള്ള മുഴുവന്‍ ജര്‍മന്‍കാരും സംശയാലുക്കളാകാന്‍ തുടങ്ങും. അവരെയൊക്കെ സമതുലിതാവസ്ഥയിലാക്കേണ്ടതുണ്ട്. എന്റെ 'Aguirre', 'Fit്വcarraldo', 'Kaspar Hauser' എന്നീ സിനിമകളെയെല്ലാം ജര്‍മന്‍ പ്രേക്ഷകരും നിരൂപകരും സംശയത്തോടെയാണ് കണ്ടത്. ജര്‍മന്‍ നിരൂപകരില്‍നിന്ന് ലഭിച്ചതെല്ലാം മോശം പ്രതികരണം. പക്ഷേ, ഇതേ നിരൂപകര്‍തന്നെ ഞാന്‍ ജര്‍മനിക്ക് പുറത്ത് താമസിക്കാന്‍ തുടങ്ങിയതോടെ എന്നെ ഒരു വിദേശി എന്ന നിലയില്‍ കണ്ട് അക്കാലത്ത് ഞാന്‍ സംവിധാനം ചെയ്ത 'My Best Friend' എന്ന സിനിമയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
താങ്കള്‍ക്ക് സിനിമയില്‍ എന്തെങ്കിലും ഒരു പ്രത്യയശാസ്ത്രം ഉണ്ടോ, കേവലം കഥപറച്ചിലിനുപരിയായി മുന്നോട്ടു നയിക്കുന്ന എന്തെങ്കിലും?
n> കൊള്ളാം. താങ്കള്‍ പറഞ്ഞ ആ 'കേവലം കഥപറച്ചില്‍' ഉണ്ടല്ലോ, അതുതന്നെ ഒരു സിനിമക്ക് ധാരാളമാണ്. തിരക്കഥയെഴുതാനിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ആശയങ്ങളെ അമൂര്‍ത്തമായ പദാവലികള്‍കൊണ്ട് കുത്തിനിറക്കില്ല. എന്റെ സിനിമകള്‍ എന്നിലേക്ക് അങ്ങേയറ്റം ജൈവ തേജസ്സോടെയാണ് വരുന്നത്. യുക്തിഭദ്രതയോ അക്കാദമിക് വിശദീകരണങ്ങളോ ഇല്ലാത്ത സ്വപ്‌നങ്ങളെപ്പോലെ. സിനിമയെക്കുറിച്ച് എനിക്ക് അടിസ്ഥാനപരമായൊരു ആശയമുണ്ടാവും. കുറെ കാലങ്ങള്‍ക്കുശേഷം, ചിലപ്പോള്‍ വാഹനമോടിക്കുമ്പോഴോ, ചിലപ്പോള്‍ നടക്കുമ്പോഴോ ആയിരിക്കും അത് എന്നിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുക.
അപ്പോള്‍ എന്റെ സിനിമയെ തിയറ്ററില്‍നിന്നെന്നപോലെ ഞാന്‍ കാണാന്‍ തുടങ്ങും. അതോടെ കുത്തിയിരുന്ന് തിരക്കഥയെഴുതാന്‍ പാകത്തിന് അത് സുതാര്യമാകും. തിരശ്ശീലയില്‍ സിനിമ കണ്ട് തിരക്കഥയെഴുതുന്നത്രയും അനായാസമാകും അത്. വേഗത്തിലാണ് തിരക്കഥയെഴുതുക. അത് കഥക്കും വേഗം നല്‍കും. എല്ലാ അനാവശ്യസംഗതികളെയും വിട്ടുകളഞ്ഞിട്ട് നേരെ കാര്യത്തിലേക്ക് കടക്കും. ഇങ്ങനെയെഴുതുന്ന കഥക്കാണ് എന്റെ അനുഭവത്തില്‍ ജീവന്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ എന്റെ തിരക്കഥയെഴുത്ത് നാലഞ്ചുദിവസത്തില്‍ കൂടുതല്‍ നീളാറില്ല.
വായനക്കാരോടും പ്രേക്ഷകരോടും എന്താണ് പറയാനുള്ളത്?
n> ഈയിടെ ഞാന്‍ പ്രശസ്ത നടി കാതറിന്‍ ഹെപ്‌ബേണിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചിത്രം കണ്ടു. ഒരു തരത്തില്‍ അവരുടെ ജീവിതത്തിനുള്ള ആദരസമര്‍പ്പണമാണ് ആ സിനിമ. ഒരു കടലിനരികില്‍ പാറക്കൂട്ടങ്ങള്‍ക്കുമുകളില്‍ ഇരിക്കുന്നു. കാതറിനോട് ഫ്രെയിമിലില്ലാത്ത കാമറകളില്‍നിന്ന് ഒരു ചോദ്യമുയര്‍ന്നു: ''പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?'' അവര്‍ വീഴാനൊരുങ്ങിയ കണ്ണീര്‍ത്തുള്ളികളെ അടക്കി. ആ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണെന്നവണ്ണം കുറെ നേരം ദൂരേക്ക് നോക്കിയിരുന്നു. പിന്നെ നേരെ കാമറക്കുനേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ''ജീവിതത്തിന്റെ സംഗീതം കേള്‍ക്കുക.'' എന്നെ ഒരുപാട് ഉലച്ചു അത്. ഏറെക്കാലം അതേക്കുറിച്ചുമാത്രമായി എന്റെ ചിന്ത. പ്രിയ പോള്‍, എനിക്കും അതുതന്നെയാണ് പറയാനുള്ളത്. താങ്കളുടെ കണ്ണിലേക്ക് നോക്കി ഞാനും പറയുന്നു, എന്നെങ്കിലും താങ്കള്‍ ജീവിതത്തിന്റെ സംഗീതത്തിന് കാതോര്‍ത്തിട്ടുണ്ടോ?

No comments:

Post a Comment