Monday, March 7, 2011

ഭാരതിരാജ

ഭാരതിരാജ

28 Feb 2009




1977-ലെ ദീപാവലി ദിവസം. അന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു. പലവിധ വര്‍ണ്ണങ്ങളിലുള്ള വേഷവിധാനങ്ങളോടെയുള്ള നടീനടന്മാരുടെ ആട്ടവും പാട്ടും സ്റ്റുഡിയോ സെറ്റുകളിലെ നാടകീയമായ അഭിനയരീതിയും നെടുനെടുങ്കന്‍ സംഭാഷണങ്ങളും സാഹസിക രംഗങ്ങളും കണ്ടുശീലിച്ചവരെ '16 വയതിനിലെ'എന്ന പടം അക്ഷരാര്‍ത്ഥത്തില്‍ അതിശയപ്പെടുത്തി. സ്വന്തം ഗ്രാമത്തില്‍ കണ്ടു പരിചയമുള്ള അന്തരീക്ഷത്തിലെ കഥ, അഭിനേതാക്കളെല്ലാം നാട്ടുമ്പുറത്തെ കഥാപാത്രങ്ങള്‍ , അവര്‍ പറയുന്ന സംഭാഷണം സാധാരണ മട്ടിലുള്ളത്, വളരെ റിയലിസ്റ്റിക്കായ ആകഥാപത്രങ്ങളങ്ങളും ചുറ്റുപാടുകളും കാണികളുടെ മനസ്സിനെ എളുപ്പംസ്​പര്‍ശിച്ചതോടെ പടം കാണാന്‍ ആളുകള്‍ കൂടികൂടി വന്നു. കമലാഹാസനും ശ്രീദേവി, രജനികാന്ത്് എന്നിവര്‍ അതിനുമുമ്പൊരിക്കലും ചെയ്യാത്ത സ്വാഭാവികതയുള്ള കഥാപാത്രങ്ങളായി ആ ചിത്രത്തില്‍ മാറി.

അതിഭാവുകത്വത്തിന്റെ തടവറയിലായിരുന്ന തമിഴ് സിനിമയ്ക്ക് അതൊരു പുതിയ തുടുക്കമായിരുന്നു, ചരിത്രനിയോഗം പോലെ അതിനുനിമിത്തമായത് ഭാരതിരാജ എന്ന പുതിയ സംവിധായകനും. തമിഴ് സിനിമയുടെ തലവിധി തിരുത്തികൊണ്ടുള്ള ഇൗ സംവിധായകന്റെ കടന്നുവരവ്, തുടക്കത്തില്‍ തന്നെ വളരെ ശ്രദ്ധിക്കപ്പെടുക മാത്രമല്ല ആ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. അതുവരെയുണ്ടായിരുന്ന രീതിശീലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ തുടക്കത്തില്‍ തന്നെ തന്റെ നിലനില്‍പുപോലും നോക്കാതെ ചെയ്യാനും മറ്റു കമേഴ്‌സ്യല്‍ സിനിമകളോടൊപ്പം മത്സരിച്ച് വിജയം നേടാനും ഭാരതിരാജയ്ക്കു കഴിഞ്ഞു. ഇതൊരു പുതിയ കാല പിറവിയായിരുന്നു. ആദ്യ വിജയം കൊണ്ടോ പരീക്ഷണം കൊണ്ടോ അദ്ദേഹം ചുവടുമാറ്റിയില്ല. വീണ്ടും താന്‍ തിരഞ്ഞെടുത്ത പാതയിലൂടെ മുന്നേറി തമിഴ് സിനിമയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന കലാസൃഷ്ടികള്‍ അദ്ദേഹം കാഴ്ചവെച്ചു. കിഴക്കുപോകുംറെയില്‍, ചികപ്പുറോജാക്കള്‍, പുതിയവാര്‍പ്പുകള്‍, അലൈകള്‍ ഒയ്‌വതില്ലെ, മണ്‍വാസനെ, മുതല്‍മര്യാദെ, വേദം പുതിയത് ഇങ്ങനെ ഭാരതിരാജ സിനിമയിലൂടെ പുതിയൊരു ചരിത്രം കുറിച്ചപ്പോള്‍ അവാര്‍ഡുകളും അംഗീകാരങ്ങളുമായി തമിഴകം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു .തമിഴില്‍ വ്വത്യസ്തമായ ചിത്രങ്ങളെടുക്കാന്‍ എന്നും പണിപ്പെട്ടിട്ടുള്ള കെ. ബാലചന്ദ്രര്‍ ഈ ചിത്രങ്ങള്‍ കണ്ടിട്ട് ഭാരതിരാജയുടെ മനോഹരമായ കഥപറയുന്ന രീതിയും കലാബോധവും കാണുമ്പോള്‍ അവരുടെ കാലില്‍വീണു നമസ്‌ക്കരിക്കാന്‍ തോന്നുന്നുവെന്നാണ് പറഞ്ഞത്.


മധുര ജില്ലയിലെ അല്ലിനഗരം എന്നുള്ള ഗ്രാമത്തില്‍ നിന്നാണ് ഭാരതിരാജ സിനിമാമോഹവുമായെത്തുന്നത്. കൃഷിയുമായി കഴിയുന്ന മായത്തേവരുടേയും മീനാക്ഷിയമ്മാളുടേയും മകനാണ് ചിന്നസ്വാമി എന്ന യഥാര്‍ത്ഥപേരുള്ള ഭാരതിരാജ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ശിവാജിയുടെ കടുത്ത ആരാധകനായിമാറിയ ചിന്നസ്വാമിയുടെ മനസ്സുമഴുവന്‍ സിനിമാസ്വപ്‌നങ്ങളായിരുന്നു. ശിവാജിയെപ്പോലെ അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും വീണ്ടും കാണുകയും സ്‌കൂള്‍ നാടകങ്ങളില്‍ അവ പരീക്ഷിക്കുന്നതും പതിവായിരുന്നു.
സിനിമാഭ്രാന്തുകയറിയതോടെ പഠിപ്പില്‍ മോശമായി. ഒരുവിധം പത്താംക്ലാസ്സുകടന്നുകൂടിയതോടെ പഠിപ്പ് അവസാനിപ്പിക്കുകയും ചെയ്തു.നാടകം കളിച്ചുനടന്നാപോരാ എന്തെങ്കിലും തൊഴിലുചെയ്യണമെന്നു വീട്ടുകാര്‍ നിര്‍ബ്ബന്ധം തുടങ്ങിയപ്പോഴാണ് ചിന്നസ്വാമി അതു ഗൗരവമായിട്ടെുടുത്തത്. ഒടുവില്‍ മലേറിയ നിയന്ത്രണ ഇന്‍സ്‌പെ്ക്ടറായി ജോലി കിട്ടി. ഗ്രാമങ്ങളിലെ വീടുവീടാന്തരം ദിവസവും കയറിഇറങ്ങണം. സ്വന്തം ഗ്രാമത്തിലെ വീടുകള്‍ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പോകണം. ഇങ്ങനെ ജോലിയുടെ ഭാഗമായി പന്നൈപ്പുരം ഗ്രാമത്തില്‍ എത്തിയതാണ് ചിന്നസ്വാമിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്.

പാവലര്‍ വരദരാജന്‍ പന്നൈപ്പുരത്തെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഭാസ്‌ക്കര്‍, ഗംഗെ, അമരന്‍, ഇളയരാജ എന്നിവര്‍ പാര്‍ട്ടിക്കുവേണ്ടി ഗാനമേള നടത്തുന്നുവര്‍. ഇവരുമായി ചിന്നസ്വാമി പരിചയപ്പെട്ടതോടെ അവരുടെ വീട്ടിലെ ഒരംഗമായിമാറി. നാടകങ്ങളും പാട്ടുകളും എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ ചിന്നസ്വാമിയും സജീവമായി പങ്കെടുത്തു. ചിന്നസ്വാമിയാണ് നാടകങ്ങള്‍ എഴുതിയിരുന്നത്, ഗംഗെ പാട്ടുകളെഴുതും ഇളയരാജ അവ ചിട്ടപ്പെടുത്തും ചിന്നസ്വാമിയും ഭാസ്‌ക്കറും നാടകങ്ങളില്‍ അഭിനയിക്കും. ഈ കലാപ്രവര്‍ത്തന
ങ്ങളുമായി നടക്കുന്നതിനിടയില്‍ ഇവര്‍ക്കെല്ലാവര്‍ക്കും സിനിമയില്‍ കേറാന്‍ മോഹമുണ്ടായിരുന്നു. അക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതും പതിവായി. ചെന്നൈയില്‍ പോയി സംഗീതത്തില്‍ കൂടുതല്‍ പരിശീലനം നേടണമെന്നായിരുന്നു ഇളയരാജയുടെയും സഹോദരങ്ങളുടേയും ആഗ്രഹം എന്നാല്‍ ഏതുവിധേനയും സിനിമയില്‍ കയറിക്കൂടി ഒരഭിനേതാവുക എന്നതായിരുന്നു ഭാരതിരാജയുടെ മോഹം. ഈ മോഹത്തോടെ ചെന്നൈയില്‍ എത്തി ഭാരതി പല സംവിധായകരേം കണ്ടുവെങ്കിലും ഫലമുണ്ടായില്ല. സുന്ദരന്മാരായ നടീനടന്മാരുടെ ഇടയില്‍ തനിക്കു സ്ഥാനമില്ലെന്നറിഞ്ഞിട്ടും ഭാരതി ശ്രമം തുടര്‍ന്നു. ചെലവിനു പണം ഇല്ലാതായതോടെ ഭാരതി ഒരു പമ്പില്‍ പെട്രോള്‍ അടിച്ച്‌കൊടുക്കുന്ന ജോലിചെയ്തു. ഇതിനിടെ കൂട്ടുകാരായ ഇളയരാജയും സഹോദരങ്ങളും പിറകേയെത്തി. അതോടെ എല്ലാവരും വടപഴനിയിലെ ഒരു ലോഡ്ജില്‍ ഒരുമുറിയിലായി താമസം. ചില നാടകസമിതിക്കാരുമായി ഇവര്‍ പരിചയപ്പെട്ടു.

തുടര്‍ന്ന് ഭാരതി വീണ്ടും നാടകങ്ങളെഴുതുകയും ഗംഗെയുടെ പാട്ടുകള്‍ അവയ്ക്കുവേണ്ടി ഇളയരാജ ട്യൂണ്‍ ചെയ്യുകയും ചെയ്തു. പല തവണ ആ നാടകങ്ങള്‍ ചെന്നൈയില്‍ അവതരിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇളയരാജസഹോദരന്മാര്‍ സംഗീത പരിപാടികള്‍ നടത്തുന്നതും റേഡിയോ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. എങ്കിലും സിനിമയില്‍ കേറണമെന്ന മോഹം വിട്ടൊഴിഞ്ഞില്ല. ഇതില്‍ ഇളയരാജയാണ് ആദ്യം സിനിമയുമായിബന്ധപ്പെട്ടത്. കൂടുതല്‍ സംഗീതോപകരണങ്ങള്‍ പഠിച്ച് അദ്ദേഹം സംഗീതസംവിധായകസഹായായി ചേര്‍ന്നു. ഇളയരാജയുടെ പുതിയ സിനിമാപരിചയത്തിലൂടെ ഏതെങ്കിലും സിനിമാക്കാരെ പരിചയപ്പെട്ട് അഭിനയിക്കാന്‍ ചാന്‍സുകിട്ടുമെന്ന് ഭാരതി ആഗ്രഹിച്ചു. 
പാട്ടുകള്‍ റിക്കാഡുചെയ്യാന്‍ വരുമ്പോള്‍ കണ്ടിട്ടുള്ള പരിചയംവെച്ച് ഇളയരാജ ഒരിക്കല്‍ കൂട്ടുകാരന്റെ കാര്യം കന്നട സംവിധായകനായ പുട്ടണ്ണയോടു പറഞ്ഞു. അങ്ങനെ ഭാരതിരാജ അവസരം തേടി പുട്ടണ്ണയുടെ അടുത്തെത്തി. ഭാരതിരാജയുടെ രൂപംകണ്ടപ്പോള്‍ തന്നെ അഭിനയിക്കാനൊന്നും അവസരമില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിവാക്കാന്‍ നോക്കി. അഭിനയിക്കാന്‍ അവസരമില്ലെങ്കില്‍ സഹായിയായിട്ടു നില്‍ക്കാനെങ്കിലും അനുവദിക്കണമെന്നെ അപേക്ഷ പുട്ടണ്ണ സ്വീകരിച്ചതോടെ ഓര്‍ക്കാപ്പുറത്ത് ഭാരതിരാജ സംവിധാനരംഗത്ത് സഹായിയായി സിനിമയില്‍ തുടക്കമിട്ടു.

അക്കാലത്തു കന്നടസിനിമകള്‍ അധികവും എടുത്തിരുന്നത് ചെന്നൈയിലായിരുന്നു. സ്റ്റുഡിയോ നാടകങ്ങള്‍ പോലെ അരങ്ങേറിയിരുന്ന കന്നട സിനിമാസെറ്റുകള്‍ വേഗം മടുത്തപ്പോള്‍ ഭാരതിരാജ, കെ.ശങ്കര്‍ എന്ന സംവിധായകന്റെ അസിസ്റ്റന്റായി. പീന്നീട് എം.കൃഷ്ണന്‍ നായര്‍, കെ.എസ്.സേതുമാധവന്‍, എ.ജഗന്നാഥന്‍ എന്നിവരുടെ കീഴില്‍ പരിചയിച്ചു. നാടകങ്ങള്‍ എഴുതി ശീലമുള്ള അദ്ദേഹം സിനിമയ്ക്കുവേണ്ടി ചിലകഥകള്‍ എഴുതിവെച്ചു. എന്നെങ്കിലും സ്വന്തമായി ഒരു പടം തന്റെ കഥയില്‍ ചെയ്യണമെന്നാഗ്രഹിക്കുകയും ചെയ്തു. എഴുതിയ കഥയില്‍ ഒരെണ്ണത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കി അദ്ദേഹം സാമ്പത്തിക സഹായത്തിനായി ദേശീയ ചലച്ചിത്രവികസന കോര്‍പ്പേഷനു സമര്‍പ്പിച്ചെങ്കിലും കഥയിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി അവര്‍ തിരിച്ചയച്ചു. തുടര്‍ന്ന് സ്‌ക്രിപ്റ്റ് വീണ്ടും മാറ്റിയെഴുതി രണ്ടാവട്ടവും അയച്ചിട്ടും അംഗീകരിച്ചില്ല. പല നിര്‍മ്മാതക്കളോടും തന്റെ സംവിധാനമോഹം അറിയിച്ചിട്ടും കഥകള്‍ പറഞ്ഞുകേള്‍പ്പിച്ചിട്ടും ആരും ഈ പുതിയ സംവിധായകനെ പരീക്ഷിക്കാന്‍ തയ്യാറായില്ല. കെ.ആര്‍.ജി എന്ന നിര്‍മ്മിതാവ് ഭാരതിയുടെ നാലു കഥകള്‍ കേട്ടു. അതില്‍ 'മയില്‍'എന്ന കഥ അദ്ദേഹത്തിനിഷ്ടമായെങ്കിലും പടം തുടങ്ങന്നതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. ഇങ്ങനെ സംവിധാന സ്വപ്‌നവുമായി ഭാരതിരാജ നടക്കുന്നതിനിടയില്‍, കൃഷ്ണന്‍ നായരുടെ അസിസ്റ്റന്റായിരുന്നപ്പോള്‍ മേട്ടുപ്പാളയത്തുവെച്ച് പരിചയപ്പെട്ട ഒരു നിര്‍മ്മിതാവ് ചെന്നെയില്‍ എത്തിയതറിഞ്ഞ് അദ്ദേഹത്തെയും കണ്ട് തന്റെ സിനിമാമോഹത്തെപ്പറ്റി പറഞ്ഞു. എഴുതിവെച്ചിരിക്കുന്ന നാലു കഥകളും നിര്‍മ്മിതാവിനെ പറഞ്ഞു കേള്‍പ്പിച്ചു. അതില്‍ 'മയില്‍' എന്ന കഥ അദ്ദേഹത്തിനും ഇഷ്ടമായി. കെ.ആര്‍.ജിയോടു പറഞ്ഞ് അനുവാദംവാങ്ങി ആ കഥചെയ്യാമെന്ന് എസ്.എ.രാജ്കണ്ണ് എന്ന ആ നിര്‍മ്മിതാവ് സമ്മതിച്ചു. പുതുമുഖങ്ങളെവെച്ച് ബഌക്ക് ആന്‍ഡ് വൈറ്റില്‍ കുറഞ്ഞചെലവില്‍ 'മയില്‍'ചെയ്യാനായിരുന്നു ഭാരതിരാജയുടെ ആഗ്രഹം. ചിത്രം കളറില്‍ എടുക്കാമെന്നും നായകനായി കമലാഹാസന്‍ വേണമെന്നും നിര്‍മ്മിതാവ് പറഞ്ഞപ്പോള്‍ ഭാരതിരാജ നിരാശപ്പെട്ടു. കാരണം കമലാഹാസന്‍ തിരക്കുള്ള നായകനാണ് തന്നെപ്പോലെയുള്ള ഒരു തുടക്കക്കാരന്റെ പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സു കുറവ് എങ്കിലും കമലാഹാസനില്ലാതെ പടം നടക്കില്ലെന്നറിഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിച്ചു. കമലാഹാസന്‍ അഭനിയിച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ ഭാരതിരാജ സഹസംവിധായകനായിരുന്നു ആ പരിചയം ഓര്‍ത്ത് അദ്ദേഹം നിര്‍മ്മിതാവിനോടൊപ്പം ആഴ്‌വാര്‍പേട്ടയിലെ കമലിന്റെ വീട്ടില്‍പോയി. 
ചേട്ടന്‍ ചാരുഹാസനും കഥകേള്‍ക്കാനുണ്ടായിരുന്നു. കമല്‍ ആ സമയം തമിഴ് മലയാള പടങ്ങളുടെ തിരക്കിലാണ്. കഥകേട്ടപ്പോള്‍ ഈ ചിത്രത്തില്‍ തന്റെ അനുജന്‍ അഭിനയിക്കുന്നതിനോട് ചാരുഹാസന് താല്‍പര്യം തോന്നിയില്ല. രണ്ടുഭാഷകളില്‍ നായകനായി കമല്‍ തിരക്കില്‍ നില്‍ക്കുന്നതിനിടിയില്‍ തികച്ചും ഗ്രാമീണനായി കോണകവും ഉടത്തൊക്കെ അഭിനയിച്ചാല്‍ അത് ഇമേജിനെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ കഥയിലെ ചപ്പാണി എന്ന കഥാപാത്രത്തെ കമലിന് ഇഷ്ടമായി, പതിനഞ്ചുദിവസത്തെ കാള്‍ഷീറ്റ് കൊടുക്കുകയും ചെയ്തു. കമലിന്റെ നായികയായി കണ്ടുപിടിച്ചത് ശ്രീദേവിയാണ്, വില്ലനായി അക്കാലത്ത് 'മൂന്നുമുടിച്ചു' എന്ന ചിത്രത്തില്‍ അഭിനയിച്ച രജനികാന്തിനേയും പടത്തിന്റെ 'മയില്‍' പേര്് '16 വയതിനിലെ'എന്നാക്കുകയും ചെയ്തു.

മൈസൂറിലെ ശിവസമുദ്രം അണക്കെട്ടിനടുത്തായിരുന്നു '16 വയതിനിലെ' എന്നു പേരിട്ട ആ ചിത്രത്തിന്റെ ലൊക്കേഷന്‍. പടത്തിലെ മറ്റൊരു കഥാപാത്രമായ ഡോക്ടറുടെ വേഷം ശരത്ബാബുവിനായിരുന്നു. എന്നാല്‍ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ ശരത്ബാബു സ്ഥലം വിട്ടു. പിന്നീട് രവികുമാര്‍ എന്ന മലയാളനടനെ കൊണ്ടുവന്നെങ്കിലും അദ്ദേഹവും പിന്‍മാറി. തുടര്‍ന്നാണ് ഗോകുല്‍നാഥ് ആ വേഷത്തില്‍ എത്തിയത്. ഭാരതിരാജയുടെ ഉറ്റസുഹൃത്തായ ഇളയരാജയാണ് പടത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. രണ്ടുമാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ഈ ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് ഭാരതിരാജയുടെ സഹായിയായി എത്തുന്നത്. പടം പൂര്‍ത്തിയായപ്പോള്‍ വിതരണത്തിനെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. മലയാളപടംപോലെയിരിക്കുന്നു എന്നു പറഞ്ഞ് എല്ലാരും ഒഴിഞ്ഞുമാറി. നായികാനായകന്മാര്‍ ഗഌമര്‍ വേഷത്തില്‍ വരാതെ തനി ഗ്രാമീണരായി വരുന്നതും വിതരണക്കാരേ ആകര്‍ഷിച്ചില്ല. ആദ്യചിത്രത്തിനു വിതരണക്കാരെ കിട്ടാത്തത് ഭാരതിരാജയെ നിരാശപ്പെടുത്തി. ഒടുവില്‍ നിര്‍മ്മിതാവുതന്നെ പടത്തിന്റെ വിതരണചുമതലയും ഏറ്റെടുത്തു. പടം പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ ഒന്നുരണ്ടു ദിവസം കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും പിന്നീട് മാറി. പക്ഷേ അത് തമിഴ്‌നാടിനെ ഇളക്കിമറിക്കുന്ന വിജയമാകുമെന്ന് ആരുംകരുതിയില്ല.ഇതിലെ പാട്ടുകളും ഹിറ്റായി. വിതരണക്കാര്‍ കൈയൊിഴിഞ്ഞ ഈ പടം റീലീസുചെയ്ത തിയേറ്ററുകളില്‍ നൂറുദിവസം പിന്നിട്ട് വന്‍ വിജയമായതോടെ പത്രമാസികളും പടത്തെ വാഴ്ത്തിക്കൊണ്ട് തുടര്‍ച്ചയായി എഴുതി. ഇതിനുപുറമേ അവാര്‍ഡുകളും പെരുമഴപോലെ ഈ ചിത്രത്തെ തേടിയെത്തി. ഇതില്‍ ചപ്പാണി എന്ന കഥാപാതത്തെ അവതരിപ്പിച്ച കമലാഹാസന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് , മികച്ച തമിഴ് ചിത്രം, എസ്.ജാനകിക്ക് മികച്ച ഗായികക്കുള്ള അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും 16 വയതിനിലെ വാരിക്കൂട്ടി. കന്നിചിത്രത്തിലൂടെതന്നെ ഭാരതിരാജ സംസ്ഥാനദേശീയതലത്തില്‍ ശ്രദ്ധേയനാവുകയും ചെയ്തു.

ആദ്യചിത്രത്തില്‍ പ്രശസ്തരായ നടീനടീനടന്മാരെ ഉള്‍പ്പെടുത്തി എല്ലാ പതിവു സിനിമാഗഌമറും മാറ്റിവെച്ചുകൊണ്ട് പടം ചെയ്തു വിജയിപ്പിച്ച ഭാരതിരാജ രണ്ടാമത്തെ ചിത്രത്തില്‍ അതിനേക്കാള്‍ സാഹസികമായ പരീക്ഷണത്തിനാണ് മുതിര്‍ന്നത്.
പ്രശസ്തരെ ഒഴിവാക്കി, സുധാകര്‍, ശ്രീനിവാസന്‍, ജനകരാജ്, വിജയന്‍, രാധിക, എന്നീ പുതുമുഖങ്ങളെവെച്ചാണ് അദ്ദേഹം 'കിഴക്കു പോകും റെയില്‍' എന്ന രണ്ടാമത്തെ ചിത്രം ചെയ്തത്. വ്യത്യസ്തമായ ഈ ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. ഈ ഇരട്ടവിജയം ഭാരതിരാജയെ തമിഴ് സിനിമാസംവിധായകരില്‍ ഒന്നാമനാക്കി. ആദ്യത്തെ രണ്ടുചിത്രങ്ങളും ഗ്രാമീണ പശ്ചാത്തലത്തില്‍ ആയതുകൊണ്ട് അത്തരം കഥകള്‍ മാത്രമേ ഭാരതിരാജയ്ക്കു വഴങ്ങുകയുള്ളുവെന്നുള്ള ചില വിമര്‍ശനങ്ങള്‍ക്കു മറുപടിയായിരുന്നു മൂന്നാമത്തെ ചിത്രം. തികച്ചും നഗര പശ്ചാത്തലത്തില്‍ ഒരു സൈക്കോ കില്ലറുടെ കഥ പറഞ്ഞ 'ശികപ്പുറോജാക്കള്‍' 78 ല്‍തന്നെ പുറത്തുവന്നു. ഏതുതരം കഥയായാലും സംവിധായകന്റെ കഴിവാണ് സിനിമയുടെ വിജയം എന്ന് ഭാരതിരാജ തെളിയിച്ചു കാട്ടി. നിറം മാറാത്ത പൂക്കള്‍, കല്ലുക്കുള്‍ ഈറം, കാതല്‍ ഓവിയം, മണ്‍വാസനെ, മുതല്‍ മര്യാദെ, കടലോര കവിതകള്‍, വേദം പുതിതു, പുതുനെല്ലുപുതുനാത്തു, നാടോടി തെന്‍ റല്‍, കിഴക്കു സീമയിലെ, കറുത്തമ്മ, പശുമപൊന്‍, ഒുരു കൈതിയിന്‍ ഡയറി , നിഴല്‍കള്‍, ടിക്..ടിക്, പുതുമപെണ്‍, കൊടിപറക്കിതു ഇങ്ങനെ വന്ന ആ പടങ്ങള്‍ ദേശിയ സംസ്ഥാനതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

'നിറം മാറാത്ത പൂക്കള്‍'ക്കുശേഷം പിരിഞ്ഞുപോയ തന്റെ ശിഷ്യന്‍ ഭാഗ്യരാജ് വീണ്ടും ഒത്തുചേര്‍ന്ന പടമാണ് 'ഒരു കൈതിയിന്‍ ഡയറി' ഭാഗ്യരാജാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കമല്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ഈ ചിത്രവും വന്‍ വിജയമായിരുന്നു. ശിവാജിഗണേശന്‍ അഭിനയിച്ച ഭാരതിരാജയുടെ ആദ്യചിത്രമാണ് 'മുതല്‍ മര്യാദ'.നിരവധി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം താഷ്‌ക്കന്‍ഡ് ഫിലിംമേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 'വേദംപുതിതു' നിരവധി അവാര്‍ഡുകള്‍ നേടിയെടുത്തെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. രജനികാന്തിനോടൊപ്പം ചെയ്ത 'കൊടിപ്പറക്കതു' കമേഴ്‌സ്യല്‍ ആയി വിജയിച്ചെങ്കിലും ഭാരതിരാജ ടച്ചില്ലാത്ത മസാല പടമായിരുന്നു.

തമിഴിനൊപ്പം ഹിന്ദിയിലും തെലുങ്കിലും പടങ്ങള്‍ ചെയ്യാന്‍ ഭാരതിരാജയ്ക്ക് അവസരങ്ങള്‍ കിട്ടി. 16 വയതിലൂടെ ആയിരുന്നു ഹിന്ദിയിലേ അരങ്ങേറ്റം. പിന്നീട് ശിവപ്പുറോജാക്കള്‍, ടിക് ടിക്, കിഴക്കേ പോകുറെയില്‍ എന്നിവ ഹിന്ദിയിലും കൈതിയിന്‍ഡയറി ഉള്‍പ്പെടെ ഏഴു പടങ്ങള്‍ തെലുങ്കിലും അദ്ദേഹം ചെയ്തു.

'ഞാന്‍ അധികം പഠിക്കാത്തവനാണ് അല്ലാതെ ജീനിയസ്സൊന്നുമല്ല. സിനിമയില്‍ പാണ്ഡ്യത്തപ്രകടനത്തിനു തുനിയാതെ കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കു പ്രാധാന്യം നല്‍കാറുണ്ട്. വലിയ ബുദ്ധിജീവി ശൈലിയില്‍ പടം ചെയ്താല്‍ പശുവിനെ മേച്ചുനടുക്കുന്നവരെപ്പോലുള്ള സാധാരണക്കാര്‍ക്കു മനസ്സിലാവില്ല. എന്നാല്‍ എങ്ങനെ കഥപറയുമ്പോഴും അതു കലാപരമായി പറയാന്‍ ശ്രമിക്കാറുണ്ട്. 'വാലിപമേ വാ.വാ.' എന്ന പടമൊഴികെ എന്റെ പടമൊന്നും ഞാന്‍ മോശമായി കാണുന്നില്ല. പടം ഓടുന്നതും ഓടാത്തതും കാഴ്ചക്കാരുടെ അഭിരുചിക്ക് അനുസരിച്ച് മാറുമെന്ന ് എനിക്കറിയാം' ഭാരതിരാജ പറയുന്നു. 
തമിഴില്‍ ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളെ പരീക്ഷിച്ച സംവിധായകന്‍ ഭാരതിരാജയാണ്. ശ്രീദേവി നായികയായി ആദ്യം ശ്രദ്ധിക്കപ്പെട്ടത് 16 വയതിനിലൂടെയാണ് തുടര്‍ന്ന് രാധികയുള്‍പ്പെടെ നിരവധി പുതുമഖങ്ങള്‍ ഭാരതിരാജയുടെ ചിത്രങ്ങളിലൂടെ സിനമയില്‍ വന്നവരാണ്. പുതുമുഖങ്ങളെ കണ്ടെത്താനും അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിനു പ്രത്യേക സാമത്ഥ്യമുണ്ട്.പുതിയവാര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അസിസ്റ്റായിരുന്ന ഭാഗ്യരാജിനെ നടനാക്കിയത്. രേവതി,പാണ്ഡ്യന്‍ (മണ്‍വാസനെ) അരുണ (കല്ലുക്കുള്‍ ഈറം) കാര്‍ത്തിക് (അലെകള്‍ ഒയ്‌വിതല്ലെ) നിഴല്‍കള്‍ രവി (നിഴല്‍കള്‍) സുകന്യ, നെപ്പോളിയന്‍ (പുതു നെല്ലു പുതുനാത്തു) രഞ്ജിത (നാടോടി തെന്‍ റല്‍) ഉമാശങ്കരി ( കാതല്‍ പൂക്കള്‍) പ്രിയാമണി ( കണ്‍കളാല്‍ കൈതുശൈ) തുടങ്ങി നിരവധി പേരെ സിനിമയില്‍ കൊണ്ടുവന്ന ഭാഗ്യരാജ് സ്വന്തം മകന്‍ മനോജ് ഭാരതിയേയും താജ് മഹള്‍ എന്ന ചിത്രത്തിലൂടെ നായകനാക്കി. നടനാകാന്‍ ആഗ്രഹിച്ച ഭാഗ്യരാജ് 'കല്ലുക്കുള്‍ ഈറം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

'പുതുമുഖങ്ങളെ ഞാന്‍ ചിലപ്പോള്‍ അഭിനയിച്ചുകാണിച്ചു കൊടുക്കും. അല്ലെങ്കില്‍ എനിക്കിങ്ങനെയാണ് വേണ്ടത് എന്നു പറഞ്ഞുകൊടുക്കും. ആര്‍ട്ടിസ്റ്റിനെ സ്വതന്ത്രമായി വിട്ടാല്‍ നമ്മുടെ ഭാവനയും അവരുടെ ഭാവനയും ചേര്‍ന്നുള്ള പെര്‍ഫോമന്‍സ് കഥാപാത്രത്തിന് ഒരു പുതിയ മാനം നല്‍കും'
വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം എടുത്ത 'കാതല്‍ പൂക്കള്‍' എന്ന ലഘുചിത്രങ്ങളും ദേശീയ അവാര്‍ഡു നേടിയെടുത്തു. തമിഴ് സിനിമാഡയറക്ടേഴ്‌സ് യുണിയന്‍ പ്രസിഡന്റായ ഭാഗ്യരാജ് സിനിമാരംഗത്തെ എല്ലാ സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കുകയും അവകാശങ്ങള്‍ക്കുവേണ്ടിപോരാടാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കാറുമുണ്ട്.സിനിമാരംഗത്തെ എല്ലാവരുടേയും സ്നേഹബഹൂമാനം നേടുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തെ എല്ലാവരും അംഗീകരിക്കുന്നു.
ഒരു ഇടവേളയ്ക്കുശേഷം ഭാരതിരാജ ഹിന്ദി,തെലുങ്ക്, തമിഴ് എന്നീ മൂന്നുഭാഷകളിലായ തയ്യാറാക്കിയ ചിത്രമാണ് 'ബൊമ്മലാട്ടം' സിനമയെ പശ്ചാത്തലമാക്കി അദ്ദേഹം എടത്ത പുതിയ ഹിന്ദി ചിത്രത്തില്‍ നാനാപടേക്കറാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.

No comments:

Post a Comment