Sunday, September 16, 2012

സദാചാര പോലീസിംഗ് സാമൂഹ്യ വികാസത്തിന് തടസ്സം..ചെറുക്കുക


കേരളത്തില്‍ അടുത്ത കാലത്ത് സദാചാര വിചാരണകള്‍ ആശങ്കപ്പെടുത്തുന്ന വിധം വര്‍ദ്ധിച്ചു വരികയാണ് .സാമൂഹിക വികസനത്തിന്റെയും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെയും ഭാഗമായി മുന്പെന്നത്തെക്കാളധികം സ്ത്രീകള്‍ ഇന്ന് പൊതുരംഗത്തേയ്ക്ക് കടന്നു വരുന്നുണ്ട് .സ്ത്രീകളുടെ ഈ കടന്നുവരവ് കുടുംബത്തിനകത്തും പുറത്തും സ്ത്രീ - പുരുഷ ബന്ധങ്ങളുടെ പരമ്പരാഗത രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട് .എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ആശയപരമായി മേല്‍ക്കൈ ഉള്ള പുരുഷാധിപത്യ ബോധം ഈ മാറ്റങ്ങളെ പല രീതിയില്‍ നിയന്ത്രിക്കുന്നതിനു ശ്രമിച്ചു
വരികയാണ് .അതേ സമയം ആഗോള മൂലധനം , തങ്ങള്‍ സ്വതന്ത്രരാണെന്ന മിധ്യാബോധമുണ്ടാക്കി സ്ത്രീയെ വിപണിസംസ്കാരത്ത്തിന്റെ ഇരയായി നിലനിര്ത്തുകയും ചെയ്യുന്നു .ഈ ഒരു പൊതു പശ്ചാത്തലത്തില് നിന്നു കൊണ്ടു മാത്രമേ നമുക്ക് കേരളത്തില് ഇന്ന് വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളെ കാണാന്‍കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന നല്കുന്ന അവകാശങ്ങളായ സഞ്ചാര സ്വാതന്ത്ര്യം , അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങള്‍ ഇന്ത്യയിലുള്ള എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും ഒരുപോലെ ഉറപ്പു നല്കപ്പെട്ടവയാണ് .എന്നാല്‍ ഇന്ന് സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒന്നിച്ചു കേരളത്തില്‍ യാത്ര ചെയ്യാന്‍ പോലും രണ്ടു തവണ ആലോചിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് .ഒരു വശത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ ലൈംഗികാക്രമണങ്ങള്‍ക്ക് വിധേയയാക്കപ്പെടാവുന്ന സ്ഥിതി നിലനില്ക്കുമ്പോള്‍ മറുവശത്ത് ഒരുമിച്ചു യാത്ര ചെയ്യുന്ന , സിനിമയ്ക്ക് പോവുന്ന , ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സ്ത്രീ-പുരുഷന്മാരും ആക്രമിക്കപ്പെടുന്നു .ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ , സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ നിശ്ചിതമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ബാധ്യസ്ഥരാണെന്ന പൊതു ബോധാമാണുള്ളത്.തികച്ചും പൌരാവകാശ ലംഘനമെന്ന് വിളിക്കാവുന്ന അവസ്ഥയിലേക്കാണ് സാമുദായിക നിയമങ്ങളും വ്യവസ്ഥകളും സ്ത്രീകളെ തള്ളിയിടുന്നത് .സ്ത്രീയെ പുരുഷന്റെ സ്വകാര്യസ്വത്ത് എന്ന നിലയിലും കേവലമൊരു ലൈംഗിക ഉപകരണമെന്ന നിലയിലും ചുരുക്കി കാണുന്നതിനു ഇത് കാരണമാകുന്നു .

കേരളത്തില്‍ ഈ വര്‍ഷം പതിനാലോളം കേസുകള്‍ സദാചാര പോലീസിംഗിനെതിരെ രേജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി .സദാചാര പോലീസിംഗിനെതിരെ നടപടിയെടുക്കാന്‍ തക്കമുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടിളില്ലെന്നാണ് മന്ത്രി വിലപിക്കുന്നത് .സമൂഹത്തിന്റെ പാതി വരുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ത്രാണിയില്ലായ്മയാണീ വിലാപത്തില്‍ കാണുന്നത് .മാത്രവുമല്ല വ്യവസ്ഥിതിയില്‍ രൂഡമൂലമായ പുരുഷാധിപത്യ ബോധത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വവും ഭരണകൂടവുമാണ് നമുക്കുള്ളതെന്നു ഇത് ഒരിക്കല്‍ കൂടി തെളിയിക്കുന്നു .ആക്രമിക്കപ്പെടുന്ന സ്ത്രീയ്ക്ക് നീതി ഉറപ്പു വരുത്താന്‍ ബാധ്യതയുള്ള നീതിന്യായ സമൂഹമാകട്ടെ സ്ത്രീയെന്നാല്‍ അടി മുതല് മുടി വരെ ലൈംഗികതയാണെന്ന വ്യാഘ്യാനങ്ങളോടെ സ്ത്രീയെ ഇപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളായി കാണുന്ന ബോധത്തിന് ഊടും പാവും നെയ്യുന്നു.

വഴി തെറ്റി പോവുന്ന പെണ്കുട്ടികളെ നേര്‍വഴിക്കു കൊണ്ടു വരുവാനും ആപത്തില്‍ പെട്ടെക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നും രക്ഷിക്കലായും സദാചാര പോലീസ് ഇടപെടലുകളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചവരെന്നു നടിക്കുന്ന ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട് .കൈക്കൂലി വാങ്ങിയ ഡോക്ടറെ ജനകീയ വിചാരണ നടത്തിയ നടപടിയുമായി സദാചാര പോലീസിംഗിനെ താരതമ്യം ചെയ്യുന്ന പ്രസ്താവനകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് സുലഭമാണ് .വാസ്തവത്തില്‍ സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ യാതൊരു ഇടപെടലും നടത്താതിരുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് .ട്രെയിന്‍ യാത്രയില്‍ കൊല ചെയ്യപ്പെട്ട സൗമ്യയുടെ മരണം ഇതിനൊരുദാഹരണമാണ് .ക്രൂരമായി ചതിക്കപ്പെട്ടു രാഷ്ട്രീയ -മത-സാമുദായിക നേതൃത്വങ്ങളുടെ ഒത്താശയോടു കൂടി പെണ്‍വാണിഭ സംഘങ്ങളുടെ കൈയിലകപ്പെട്ട സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട് .ഇത്തരം സംഭവങ്ങളിലൊന്നും സദാചാര പോലീസുകാരെ രക്ഷകരായി അവതരിച്ചു നമ്മള്‍ കണ്ടിട്ടില്ല.യഥാര്ത്ഥത്തില്‍ അപകടത്തില്‍ പെട്ട സ്ത്രീകളെ രക്ഷിക്കാതിരിക്കലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതും പൊതു ഇടങ്ങളില്‍ സ്ത്രീകളെ സദാചാര വിചാരണയ്ക്ക് വിധേയരാക്കുന്നതുമെല്ലാം ഒരേ പുരുഷാധിപത്യ ബോധത്തിന്റെ പല മുഖങ്ങളാണ്

ഈ സാഹചര്യത്തില്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോല്പ്പിക്കേണ്ടത് ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വികാസത്തിനും സ്ത്രീയുടെ എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ് .
(സദാചാര 'പോലീസിംഗ് ' വിരുദ്ധ സമിതി)

No comments:

Post a Comment