Tuesday, September 25, 2012

നമ്മുടെ കോടതികളും നിയമങ്ങളും ആര്‍ക്ക് വേണ്ടി ?

ഇലകള്‍ അനങ്ങുന്നുണ്ട്
കാറ്റ് വീശുന്നുണ്ട്
വെയില്‍ ചിന്നുന്നുണ്ട്
ചൂഷണം പെരുകുന്നുണ്ട്
അതുകൊണ്ട് സമരം പെരുകുന്നുണ്ട് .



പ്ളാച്ചിമടയില്‍ കോള (കൊല)കമ്പനിയ്ക്കൊപ്പം , സ്വാശ്രയ കോളേജ് വിഷയത്തില്‍ മാനേജ്മെന്റിനോപ്പം ,സ്ത്രീ പീഡന കേസുകളില്‍ പീഡകര്‍ക്കൊപ്പം ,വിളപ്പില്‍ ശാലയില്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ സി.ആര്‍ .പി.എഫിനെ വിന്യസിക്കാന്‍ തിടുക്കം കാട്ടുന്ന കോടതി , ഇപ്പോഴിതാ പാലിയേക്കരയില്‍ ബി .ഓ.ടി.പകല്‍ക്കൊള്ളയ്ക്ക് കൂട്ട്നില്‍ക്കുന്നു.പാലിയേക്കര സംയുക്ത സമര സമിതി ഈ കൊള്ളയ്ക്കെതിരെ സമര്‍പ്പിച്ച കേസുകള്‍ അനാവശ്യമായി അവധി പറഞ്ഞ് നിരവധി തവണ മാറ്റി വയ്ക്കുകയും അതേ സമയം തന്നെ ബി.ഓ.ടി കമ്പനിയുടെ കേസുകള്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുകയും അവര്‍ക്കനുകൂലമായി ഉത്തരവ് നടപ്പിലാക്കാന്‍ അനുമതിയും നല്‍കുന്നു .സര്‍ക്കാരിന്‍റെയും ഹൈകോടതിയുടെയും ഒത്താശയോടെ പാലിയേക്കരയിലെ സമാന്തര പാത അടയ്ക്കുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗമാകട്ടെ തികച്ചും ജനാധിപത്യവിരുദ്ധവും.അര്‍ധരാത്രിക്കുശേഷം രഹസ്യമായിട്ടായിരുന്നു നടപടി. സമാന്തരപാതയിലേക്ക് കടക്കുന്ന ഭാഗം ശനിയാഴ്ച(18/08/2012) വെളുപ്പിന് അടച്ചത് വന്‍ പോലീസ് സംഘത്തിന്റെ കാവലിലും എ.ഡി.എം., ആര്‍.ഡി.ഒ., എസ്.പി., തഹസില്‍ദാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലുമായിരുന്നു. യു ടേണ്‍ താത്കാലികമായി അടച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലുകീറി കരിങ്കല്ലിട്ട് ഇരുമ്പുകാലുകള്‍ നാട്ടിയാണ് വഴികള്‍ അടച്ചത്.ഇതിനെതിരെ പ്രതിഷേധം നടത്തിയ ജനങ്ങളെ തല്ലി തകര്‍ക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് ചെയ്തത് .

ഉത്പാദനവ്യെവസ്ഥയുടെ വികാസത്തോടനുബന്ധിച്ചുണ്ടായ സാമൂഹ്യവികാസത്തിന്റെ ഭാഗമായാണ് പൊതുനിരത്തുകള്‍ വികസിച്ചുവന്നത് .ഇന്ത്യയിലെ നികൃഷ്ടമായ ജാതിവ്യെവസ്ഥയുടെ സവിശേഷ സാഹചര്യത്തില്‍ പൊതു നിരത്തുകള്‍ എല്ലാവര്‍ക്കുമായി തുറന്നു കിട്ടുന്നതിന് ശക്തമായ സമരങ്ങള്‍ തന്നെ നടന്നിട്ടുണ്ട് .ഈ സമരങ്ങളുടെ ചരിത്രം ഉയര്‍ത്തിയ അവകാശബോധത്തിന്റെ കൂടി ഭാഗമായാണ് സഞ്ചാര സ്വാതന്ത്ര്യം എന്ന മൌലികാവകാശം ഭരണഘടനയില്‍ സ്ഥാനം പിടിക്കുന്നത്‌ .എന്നാല്‍ ജനങ്ങളോട് യാതൊരു വിധ ഉത്തരവാദിത്വവുമില്ലാത്ത ശത കോടീശ്വരന്മാരുടെ പാര്‍ലമെന്റ്റ് ഇന്ന് പൊതു നിരത്തുകള്‍ സ്വകാര്യവല്‍കരിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടു പോകുന്നത് .ആഗോളവല്‍ക്കരണ ,ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ലോകബാങ്ക് നടത്തിയ ഇന്ത്യ ഫിനാന്‍സിംഗ് ഹൈവേ പഠനത്തെതുടര്‍ന്നാണ്‌ ഗതാഗത രംഗത്ത് ബി.ഒ.ടി.പദ്ധതികള്‍ ആരംഭിക്കുന്നത് .രാജ്യത്തെ അമ്പത്തി അയ്യായിരം കിലോമീറ്റര്‍ ദേശീയ പാത സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ് .ഇതിനായി മൂന്ന് ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന്‌ ജനങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും കുടിയിറക്കുന്ന ഈ പദ്ധതി രാജ്യം കണ്ടത്തില്‍ വച്ചേറ്റവും വലിയ സ്വകാര്യ വല്‍ക്കരണ - കുടിയിറക്ക് പദ്ധതിയാണ് .ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ പിന്നില്‍ മൂലധനത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ മാത്രമാണുള്ളത് .

പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവ്‌ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നമുക്ക് അനുഭവമാണ് .എന്നാല്‍ ഇനി മുതല്‍ ടോള്‍ ഭാരവും ഉപഭോക്താക്കളിലേക്ക് വന്നുചേരും .ഇതിനര്‍ത്ഥം വരുന്ന പതിനേഴര വര്‍ഷകാലയളവില്‍ ചരക്കു വാഹനങ്ങള്‍ക്കുമേല്‍ മാത്രം ചുമത്തുന്ന ടോള്‍ വഴി സാധാരണക്കാരായ ജനങ്ങള്‍ വഹിക്കേണ്ടുന്ന ഭാരം 3518 .2 . കോടി രൂപയാണ് .ഇത് പാലിയേക്കരയില്‍ നിന്ന് മാത്രം ജനങ്ങള്‍ക്കുമേല്‍ സംഭവിക്കുന്ന ദുരന്തമാണ് .ഇനി കേരളത്തില്‍ വരാനിരിക്കുന്ന ടോള്‍ പ്ളാസകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇവിടെ സാധാരണക്കാരന്റെ ജീവിതം എത്രമാത്രം ദുസ്സഹമാകുമെന്ന് ബോധ്യപ്പെടും .


ഒരൊറ്റ അഴിമതിതന്നെ രണ്ടു ലക്ഷം കോടിയുടേതാകുന്ന നാട്ടില്‍ നികുതിക്ക് പുറമേ നമ്മള്‍ എന്തിനു ടോള്‍ നല്‍കണം?  

വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും ചുങ്കം പിരിവിനെതിരായും നടത്തുന്ന പാലിയേക്കര സമരം സര്‍ക്കാരിന്‍റെയും ഹൈകോടതിയുടെയും ഒത്താശയോടെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പ്പിക്കുക .പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക

പിന്‍കുറിപ്പ് ;-യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു - കമ്മ്യൂണിസത്തിന്റെ ഭൂതം .ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ വേണ്ടി യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം - പോപ്പും സാര്‍ ചക്രവര്‍ത്തിയും , മെറ്റര്‍നിക്കും , ഗിസോവും , ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും , ജര്‍മന
്‍ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിലേര്‍പ്പെട്ടിരിക്കയാണ് .

അധികാരത്തിലിരിക്കുന്ന കക്ഷി പ്രതിപക്ഷത്തെ കമ്മുനിസ്റ്റ്‌ എന്ന് വിളിച്ചു അധിക്ഷേപിക്കാത്ത രാജ്യം ഏതാണുള്ളത് ? തങ്ങളെക്കാളധികം പുരോഗമന വാദികളായ എതിര്‍ പക്ഷക്കാരെയും അതുപോലെ തന്നെ പിന്തിരിപ്പന്മാരെയും തങ്ങളുടെ വിരോധികളെയും കമ്മ്യുണിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപിചിട്ടില്ലാത്ത പ്രതിപക്ഷമെങ്ങാണുള്ളത് ?

മൂലമ്പിള്ളി , ചെങ്ങറ മുതല്‍ പാലിയേക്കര ടോള്‍ വിരുദ്ധ സമരങ്ങളെ വരെ അധികാരത്തിലിരിക്കുന്ന കക്ഷികള്‍ മാവോയിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപ്പിക്കുന്നു .

തങ്ങളെക്കാളധികം പുരോഗമന വാദികളായ എതിര്‍ പക്ഷക്കാരെയും തങ്ങളുടെ വിരോധികളെയും മാവോയിസ്റ്റ് എന്ന് വിളിച്ചു അധിക്ഷേപിക്കുമ്പോള്‍ മാവോയിസം ഒരു ശക്തിയായി തീര്‍ന്നിരിക്കുന്നുവെന്നു അംഗീകരിച്ചേ മതിയാവൂ .

 


No comments:

Post a Comment