Tuesday, April 26, 2011

ലങ്ക തമിഴരെ അരുംകൊല ചെയ്തു -യു.എന്‍

 ന്യുയോര്‍ക്: എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്യാനായി ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ സൈനിക നടപടിക്കിടെ ലങ്കന്‍ സേന ആയിരക്കണക്കിന് നിരപരാധികളായ തമിഴരെ ബോംബിട്ടു കൊന്നതായി ഐക്യരാഷ്ട്രസഭ നിയോഗിച്ച സമിതി കണ്ടെത്തി. സാധാരണക്കാരെ മനുഷ്യമതിലായി ഉപയോഗിച്ച എല്‍.ടി.ടി.ഇയും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി സമിതി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
തമിഴ്പുലികള്‍ക്കെതിരായ 2009 ലെ യുദ്ധം അനേകായിരം തമിഴരെ പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കിയെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, അന്താരാഷ്ട്ര അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ തനിക്ക് അധികാരമില്ലെന്ന നിലപാടിലാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ലങ്കന്‍ സര്‍ക്കാര്‍ സമ്മതിക്കുംവരെ അന്താരാഷ്ട്ര അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് ബാന്‍കി മൂണ്‍ പ്രതികരിച്ചു.
ലങ്കയിലെ പുലി വിരുദ്ധ പോരാട്ടത്തിന് രഹസ്യവും പരസ്യവുമായ സഹായം നല്‍കിയ ഇന്ത്യയെയും പരോക്ഷമായി പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാണ് യു.എന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. എന്നാല്‍, യു.എന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും വിശ്വസനീയമല്ലെന്നും ലങ്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 'തമിഴരുടെ മരണത്തിന് ലങ്കന്‍ സര്‍ക്കാറോ സൈന്യമോ ഉത്തരവാദികളല്ലെന്ന്' സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ ഹുലുഗല്ലെ പറഞ്ഞു. തങ്ങള്‍ സാധാരണക്കാര്‍ക്കുമേല്‍ ബോംബിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പത്തുമാസം മുമ്പാണ് ലങ്കയില്‍ നടന്ന വംശഹത്യകള്‍ അന്വേഷിക്കാന്‍ യു.എന്‍ സമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങള്‍ക്ക് ലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് കടന്ന് തെളിവു ശേഖരിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സമിതി റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ലോകമാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത്. ഇതിനകം ചോര്‍ന്ന റിപ്പോര്‍ട്ട് ഇനി ഔദ്യോഗികമായി പരസ്യപ്പെടുത്തരുതെന്ന് ലങ്കന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ഥിച്ചു.
2009 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ ലങ്കയില്‍ നടന്ന സൈനികനടപടിയില്‍ സാധാരണക്കാരോടുള്ള സൈനികരുടെ പെരുമാറ്റം മൃഗീയമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആശുപത്രികള്‍, യു.എന്‍ സഹായ കേന്ദ്രങ്ങള്‍, സഹായ കപ്പലുകള്‍, റെഡ്‌ക്രോസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലങ്കന്‍സേന മനപ്പൂര്‍വം ബോംബിട്ടു.
തടവുകാരായി പിടിച്ച തമിഴരെ കൂട്ടത്തോടെ തലക്കു വെടിവെച്ചു കൊന്നു. സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്തു. അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും പൈശാചികമായ ലംഘനം ലങ്കയിലുടനീളം നടന്നു. ഇരുപക്ഷവും ഇതു ചെയ്തിട്ടുണ്ട്. 3,30,000 മനുഷ്യരെ എങ്കിലും തമിഴ്പുലികള്‍ മനുഷ്യമതിലായി ഉപയോഗിച്ചു. വിസമ്മതിച്ചവരെ ഉടന്‍ വെടിവെച്ചു കൊന്നു.
യുദ്ധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലങ്ക തന്നെ അന്വേഷണം നടത്തണമെന്ന് യു.എന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പ്രശ്‌നത്തില്‍ ആ സമയത്ത് ഇടപെടാതിരുന്നതിന് യു.എന്നിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുമുണ്ട്.
ലങ്കന്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണത്തിന് ഉത്തരവിടില്ലെന്ന ബാന്‍ കി മൂണിന്റെ നിലപാടിനെ ഹ്യൂമന്‍ റൈറ്റ്‌സ്‌വാച്ച് അടക്കമുള്ള സംഘടനകള്‍ നിശിതമായി വിമര്‍ശിച്ചു. പ്രശ്‌നം അന്വേഷിക്കണമെന്ന് പൗരാവകാശസംഘടനകളും അമിതാധികാരം പ്രയോഗിക്കരുതെന്ന് റഷ്യയും ലങ്കയുമടക്കമുള്ള രാജ്യങ്ങളും വാദിക്കുമ്പോള്‍ ബാന്‍ കി മൂണ്‍ കടുത്ത സമ്മര്‍ദത്തിലാണ്.
ലിബിയയില്‍ സൈനികമായി ഇടപെടാനടക്കം അനുമതി നല്‍കിയതിലൂടെ യു.എന്‍ ഇപ്പോള്‍ അമിതാധികാരപ്രയോഗം നടത്തുന്നതായി പല രാജ്യങ്ങള്‍ക്കും പരാതിയുണ്ട്.
യു.എന്‍ ഹ്യൂമന്റൈറ്റ്‌സ് കൗണ്‍സില്‍പോലും വിഷയത്തില്‍ ലങ്കന്‍ ഭരണകൂടത്തിനൊപ്പമാണ്. എല്‍.ടി.ടി.ഇയെ ഉന്മൂലനം ചെയ്ത ലങ്കന്‍ സര്‍ക്കാറിനെ കൗണ്‍സില്‍ അഭിനന്ദിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ എന്തു നിലപാട് എടുക്കുമെന്ന് വ്യക്തമല്ല.
ന്യൂയോര്‍ക്: ലങ്കന്‍ തമിഴരെ സര്‍ക്കാര്‍ സൈന്യം കൂട്ടക്കൊല ചെയ്യുന്നതു സംബന്ധിച്ച് ഇന്ത്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് കൊളംബോയിലെ യു.എന്‍ വക്താവ് ഗോര്‍ഡന്‍ വൈസ് പറഞ്ഞു. ബി.ബി.സിയുടെ സിംഹള സര്‍വീസിനു നല്‍കിയ അഭിമുഖത്തിലാണ് ഗോര്‍ഡന്‍ വൈസിന്റെ വെളിപ്പെടുത്തല്‍. 'തമിഴ് പുലികളെ പൂര്‍ണമായി തകര്‍ക്കാനാണ് ഇന്ത്യ ആഗ്രഹിച്ചത്. അതിന്റെ മറവില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം. യുദ്ധമേഖലയില്‍ ഇന്ത്യക്ക് വിപുലമായ രഹസ്യാന്വേഷണ സംവിധാനം ഉണ്ടായിരുന്നു'- ഗോര്‍ഡന്‍ വൈസ് പറഞ്ഞു.

No comments:

Post a Comment