Wednesday, November 3, 2010

്‍ ഉണ്ണാതെ പത്ത് വര്‍ഷം; സമാനതകളില്ലാത്ത മനുഷ്യാവകാശപോരാട്ടവുമായി ഈറോം ഷര്‍മിള

ജീവിതം അതിന്റെ അവസാനമെത്തിയാല്‍
എന്റെ ചേതനയറ്റ ശരീരം
അഗ്നിജ്വാലകള്‍ക്ക്് നടുവില്‍ ചാരമാകാന്‍
അച്ഛന്‍ കൗബ്രുവിന്റെ മണ്ണിലേക്ക്
കൊണ്ടുപോവുക.
മഴുകൊണ്ടും മണ്‍വെട്ടികൊണ്ടും
അത് വെട്ടി വെട്ടിത്തറയ്ക്കുന്നത്
എനിക്ക് വെറുപ്പാണ്.
പുറംകൂന ഉണങ്ങാന്‍ അനുവദിക്കണം
അകം, മണ്ണില്‍ ചീയാനും.
വരും തലമുറയ്ക്ക്
എന്തങ്കിലും പ്രയോജനം വേണം
ഖനിയിലെ അയിരാകാനെങ്കിലുമാകണം.
എന്റെ ജന്മദേശമായ കംഗ്ലേയി മുതല്‍
ഞാന്‍ സമാധാനത്തിന്റെ സുഗന്ധം പരത്തും.
വരാനിരിക്കുന്ന യുഗങ്ങളില്‍
അത്്് ലോകം മുഴുവന്‍ വ്യാപിക്കും.


- ഈറോം ഷര്‍മിള

പത്ത് വര്‍ഷം ഭരണകൂടത്തിന് ഒരു വലിയ കാലയളവല്ല. പക്ഷെ വ്യക്തിക്ക് അത് അയാളുടെ ആയുസ്സിന്റെ ആറിലൊന്നെങ്കിലുമാണ്. ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത്,കൂടി വന്നാല്‍ ഒരു ദിവസം കഴിക്കാതിരിക്കുന്നത് പോലെയല്ല 10 വര്‍ഷം അത് ഉപേക്ഷിക്കുന്നത്. മണിപ്പൂരില്‍ സായുധസേന പ്രത്യേക അധികാര നിയമ(അഎടജഅ)ത്തിനെതിരെ ഒരു ദശാബ്ദമായി ഉപവാസം നടത്തുന്ന ഈറോം ഷര്‍മിളയെക്കുറിച്ച് പറയുമ്പോള്‍ മേല്‍പ്പറഞ്ഞ നിരിക്ഷണങ്ങള്‍ പരിഗണനയുടെ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്് മനുഷ്യാവകാശത്തിന്റയും ജനാധിപത്യത്തിന്റെയും പ്രസക്തിയാണ്.

2000 നവംബര്‍ നാലിനാണ് ഈറോം ഷര്‍ളയെന്ന 28കാരി ഇംഫാലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്.അതിന് മൂന്നുദിവസം മുന്‍പാണ്്് ഇംഫാല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തുനിന്ന ഗ്രമീണര്‍ക്കുനേരെ ആസാം റൈഫിള്‍സ് ഭടന്മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരു ഗര്‍ഭിണിയടക്കം 10 പേര്‍ കൊല്ലപ്പെട്ടു. അന്ന് പുലര്‍ച്ചെ ആസാം റൈഫിള്‍സിന്റെ പട്രോളിങ് വാഹനത്തിന് തീവ്രവാദികള്‍ ബോംബ് വെച്ചതിനുള്ള അരിശം തീര്‍ത്തതായിരുന്നു സൈനികര്‍. ഇതിനുമുന്‍പും പ്രത്യേക അധികാര നിയമത്തിന്റെ പേരില്‍ നിരപരാധികളെ സൈന്യം വേട്ടയാടാറുണ്ടെങ്കിലും ദാരുണമായ ഈ സംഭവം ഗ്രാമത്തിലെ ജനങ്ങളെ വല്ലാതെ ഉലച്ചു. പ്രദേശത്ത് ചെറിയതോതില്‍ മനഷ്യാവകാശപ്രവര്‍ത്തനം നടത്തിമാത്രം പരിചയമുള്ള ഷര്‍മിള സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നതുവരെ നിരാഹാരമെന്ന സമരം തുടങ്ങിയത് വലിയൊരു മുന്നൊരുക്കമൊന്നും കൂടാതെയായിരുന്നു. തുടര്‍ന്ന് ഭരണകൂടത്തിന് അവരെ അറസ്റ്റുചെയ്യുക എളുപ്പമായി. ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തിയുള്ള വിചാരണയില്ലാത്ത തടങ്കല്‍ ഇപ്പോള്‍ പത്താം വര്‍ഷവും തുടരുന്നു. അതിനിടെ ആസ്​പത്രി,കോടതി,ജയില്‍; ഷര്‍മിള മടങ്ങാത്തത് വീട്ടിലേക്ക് മാത്രം. മകളുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്ന അമ്മയോട് ഷര്‍മിളയുടെ അഭ്യര്‍ഥന ഇത്ര മാത്രം-' എന്റെ സമരം വിജയം വരിക്കും വരെ എന്നെ വന്ന് കാണരുത്'

സായുധസേന പ്രത്യേകാധികാരനിയമത്തിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണകാലത്തേക്കാണ് നീളുന്നത്്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ 1942ല്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ(അൃാലറ എീൃരല െടുലരശമഹ ജീംലൃ െഛൃറശിമിരല)ാണ് പിന്നീട് നിയമമാകുന്നത്്. വിധിവൈപരീത്യമെന്നോണം ഇപ്പോള്‍ ഈ നിയമം സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ ഭരണകൂടം ഉപയോഗിക്കുന്നു. ആസാമിലും മണിപ്പൂരിലും മാത്രമല്ല 1990 മുതല്‍ കശ്മീരിലും ഈ നിയമത്തിന്റെ പേരില്‍ മനുഷ്യാവകാശലംഘനം നടക്കുന്നു.

ഒരു വസ്ത്രഭാഗം മാറിയാല്‍ പോലും അപമാനമായി കരുതുന്ന സ്ത്രീകള്‍ മണിപ്പൂരില്‍ പൂര്‍ണനഗ്നരായി 'സൈന്യമേ ഞങ്ങളെ ബലാത്സംഗം ചെയ്ത് കൊന്നോളൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തിയത്് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു. ഈറോം ഷര്‍മിള നിരാഹാരം ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു മണിപ്പൂരി വനിതകള്‍ അസാധാരണമായ ഈ സമരം നടത്തിയത്. മനോരമ എന്ന യുവതിയെ ഭീകരവാദിയെന്ന് മുദ്രകുത്തി ബലാത്സംഗം ചെയ്ത് കൊന്ന സുരക്ഷാസൈനികരുടെ നടപടിക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. സമരം 'അശ്ലീല' മായതനാല്‍ മാധ്യമങ്ങള്‍ക്ക് ഞെട്ടിപ്പിക്കുന്ന ആ സംഭവം ചിത്രമില്ലാതെ ഒതുക്കേണ്ടിവന്നു. ഈറോം ഷര്‍മിളയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യന്‍ പ്രസിഡന്റ്,പ്രധാനമന്ത്രി, പരമോന്നതകോടതികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഉത്തരവാദികളാണെന്ന് നോബേല്‍ ജേതാവായ ഷിറിന്‍ എംബദി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.

ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈറോം ഷര്‍മിളയുടെ സമരത്തെ അനുകൂലിച്ചും അതില്‍ കുലുങ്ങാത്ത ഭരണകൂടത്തെ എതിര്‍ത്തും രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റിന്റെ രബീന്ദ്രനാഥ ടാഗോര്‍ പീസ് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഷര്‍മിളയെ തേടിയെത്തി. അപ്പോഴും അവര്‍ മരണത്തെ മുഖാമുഖം കാണുകയാണ്. 10 വര്‍ഷമായി ട്യൂബ് വഴി മൂക്കിലൂടെ നിര്‍ബന്ധിതമായി നല്‍കുന്ന ഭക്ഷണംമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.ഇതിനകം പോഷകാഹാരക്കുറവ് അവരുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുകഴിഞ്ഞുതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.സായുധസേന പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യണമെന്ന സംസാരം ഡല്‍ഹിയിലെ അധികാരസിരാകേന്ദ്രങ്ങളില്‍ കുറച്ചുകാലം കേട്ടിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാവരും മറന്ന മട്ടാണ്. മണിപ്പൂരില്‍ നിയമം പിന്‍വലിക്കണമെന്നതാണ് ഷര്‍മിളയുടെ ആവശ്യം. അത് കശ്മീര്‍ പ്രശ്‌നവുമായി കലര്‍ത്തേണ്ട പ്രശ്‌നം തന്നെയില്ല. പക്ഷെ ലോകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സഹനസമരം തുടരുകയാണ്.ആരും ഒരു ചര്‍ച്ചയുടെ വാഗ്ദാനം പോലും മുന്നോട്ട് വയ്ക്കാതെ. കശ്മീരിലേതുപോലെ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ മാത്രമേ ഒരു സമരം ശ്രദ്ധിക്കപ്പെടൂ എന്ന സന്ദേശമാണോ ഇത് നല്‍കുന്നത്.

No comments:

Post a Comment